Monday 9 September 2024

അദ്ധ്യായം 91-100

 അദ്ധ്യായം - 91.


കുഞ്ഞഹമ്മദ് കുളികഴിഞ്ഞ് വസ്ത്രംമാറുമ്പോള്‍ പുറത്ത് ബൈക്കിന്‍റെ ശബ്ദം കേട്ടു. ജനാലയിലൂടെ നോക്കിയപ്പോള്‍ ജാഫറിനെയാണ് അയാള്‍ കണ്ടത്. ഇതെന്താ ഇവനിപ്പോള്‍ വന്നത് എന്നയാള്‍ ചിന്തിച്ചു. രാവിലെ നേരത്തെ നെടുമ്പാശേരിയിലേക്ക് പോവുന്നതുകൊണ്ട് കാണാന്‍ പറ്റില്ല, അതുകൊണ്ട് യാത്രപറയാന്‍ വന്നതാണ് എന്നാണ് ഇന്നലെ പറഞ്ഞത്. 


''എന്താടാ മകനേ, രാവിലെ നേര്‍ത്തേ പോണൂന്ന് പറഞ്ഞതല്ലേ'' അയാള്‍ ഇറങ്ങിവന്ന് ചോദിച്ചു. അയാളുടെ പുറകെ പാത്തുമ്മയും എത്തി.


''പോണതിന്ന് മുമ്പ് ഉമ്മാനേം വാപ്പാനേം ഒന്നുംകൂടി കാണണംന്ന് തോന്നി'' അവന്‍ പറഞ്ഞു.


''അത് നന്നായി. എപ്പഴാ നിനക്ക് പോണ്ടത്''.


''ഇവിടേന്ന് ചെന്നതും ഇറങ്ങ്വേന്നെ. ആരീഫീം അളിയന്‍ ചെക്കനും  എന്നെ കൊണ്ടാക്കാന്‍ പുറപ്പെട്ടുകഴിഞ്ഞു''.


''എന്നാ നീ വൈകിക്കണ്ടാ''.


''നിക്ക്. പോവാന്‍ വരട്ടെ. വെള്ളം തിളച്ചിട്ടുണ്ട്. ഇപ്പൊ ചായീണ്ടാക്കാം. അത് കുടിച്ചിട്ട് പോ'' പാത്തുമ്മ അടുക്കളയിലേക്ക് നടന്നു.


''വാപ്പ ഇവടീണ്ട് എന്ന സമാധാനത്തിലാ ഞാന്‍ പോണത്'' ജബ്ബാര്‍ പറഞ്ഞു.


''നീ ധൈര്യായിട്ട് പൊയ്ക്കോ. എന്തെങ്കിലും ആവശ്യം വന്നാല്‍ ഞാനുണ്ട്''.


''എന്‍റെ കെട്ട്യോള് ആദ്യം സുഹ്രാനെ ദ്രോഹിച്ചു. ഇപ്പൊ അവള് ഉമ്മാനേം വെറുപ്പിച്ചു. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്ക് ആരൂല്യാണ്ട്യാവും''. 


''എന്തിനാ മകനെ നീ സങ്കടപ്പെടുണ്. നിനക്ക് ഞാനില്ലേ''. അയാള്‍ മകനെ ആശ്വസിപ്പിച്ചു. ജബ്ബാര്‍ വാപ്പയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയാന്‍ തുടങ്ങി. കുഞ്ഞഹമ്മദിന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി.


''പോവാന്‍കാലത്ത് കരഞ്ഞുംകൊണ്ട് പോണ്ടാ. കണ്ണ് തുടയ്ക്ക്'' പാത്തുമ്മ ചായയുമായി എത്തി.


()()()()()()()()()()()


''നോക്കൂ, നമുക്ക് പത്തുമണി കഴിഞ്ഞതും  ഇറങ്ങാട്ടോ'' ശ്രീധരമേനോന്‍ ആഹാരംകഴിക്കുമ്പോള്‍ സുമതി പറഞ്ഞു. പുതിയകാര്‍ വാങ്ങണമെന്ന ആഗ്രഹം സാധിക്കാനുള്ള ശ്രമത്തിലാണ് അവള്‍.


''നല്ല സമയം നോക്കീട്ട് ഇറങ്ങാം'' അയാള്‍ പറഞ്ഞു.


''ഞാന്‍ കലണ്ടര്‍ നോക്കി. ഒമ്പത് മുതല്‍ പത്തരവരെ കുഴപ്പൂല്യാ''.


''എന്‍റെ അക്കൌണ്ടിന്ന് വേണ്ടത് എടുത്തോളൂ''.


''പെന്‍ഷനും ഡെപോസിറ്റിന്‍റെ പലിശീംകൂടി ആവുമ്പൊ ഒരുപാട് ഇന്‍കം ടാക്സ് വരുണുണ്ട്. അതാ ഞാന്‍ എന്‍റെ ഡെപോസിറ്റിന്ന് കാറ് വാങ്ങാന്ന് പറഞ്ഞത്''. അയാളൊന്നും പറഞ്ഞില്ല. ഇഷ്ടംപോലെ ആയിക്കോട്ടെ.


''എന്താ വിഷമം തോന്നുണുണ്ടോ. ആരടെ പൈസ ആയാലും അത് നമ്മള് രണ്ടാളടേംകൂട്യാണ്. നമ്മടെ എടേല് എന്‍റെ നിന്‍റെന്ന് പാടില്ല''.


''സുമതി പറയുണതിന്ന് ഞാന്‍ എതിര് പറയാറുണ്ടോ. നല്ലത് ഏതാച്ചാല്‍ അങ്ങിനെ ചെയ്തോളൂ''. സുമതിക്ക് സന്തോഷമായി.


''പിന്നെ താക്കോല്‍ വാങ്ങി ആദ്യം ഓടിക്കണംട്ടോ''.


''ഞാനോ'' അയാള്‍ അത്ഭുതം പ്രകടിപ്പിച്ചു.


''പിന്നല്ലാതെ. വണ്ടി ഓടിക്കാന്‍പഠിച്ചതല്ലേ. ലൈസന്‍സൂണ്ട്. പിന്നെന്താ  പ്രശ്നം''.


''എന്നാലും അതുവേണോ''.


''വേണം. തലയിരിക്കുമ്പൊ വാലാടാന്‍പാടില്ല. നിവൃത്തീല്ലാത്തതോണ്ടാ ഞാന്‍ ഓടിക്കിണത്. എനിക്കും മുമ്പിലെ സീറ്റില്‍ ഒപ്പം ഇരിക്കണംന്നാ ആഗ്രഹം''. 


ഷോറൂമിലേക്ക് അവരോടൊപ്പം മകനും മരുമകളും പേരക്കുട്ടിയും ചെന്നു.


''അമ്മേ, വണ്ടിയെടുക്കുമ്പൊ ഫുള്‍ ഓപ്ഷന്‍ എടുക്കൂ. അതില് കാശ് ലാഭം നോക്കണ്ടാ'' കാറോടിക്കുമ്പോള്‍ മകന്‍ പറഞ്ഞു.


''നിന്‍റെ ചെറ്യേമ്മടെ കാറിന്‍റെ നിറത്തിലുള്ളത് വേണംന്നാ അമ്മടെ മോഹം'' ശ്രീധരമേനോന്‍ പറഞ്ഞു.


''എനിക്കാ കളര്‍ തീരെ പിടിച്ചില്ല'' വിപിന്‍ അഭിപ്രായം അറിയിച്ചു.


''എനിക്കത് ഇഷ്ടായി. അതുമതി'' സുമതി തറപ്പിച്ച് പറഞ്ഞു.


''അമ്മടെ ഇഷ്ടംപോലെ. ഞാനൊന്നും പറയിണില്യാ'' മകന്‍ പിന്‍വാങ്ങി. കാര്‍ ഷോറൂമിലെത്തി. എല്ലാവരും ഇറങ്ങി.


()()()()()()()()


''ഞായറാഴ്ച കണ്ടതിന്ന് ശേഷം കാണാന്‍ പറ്റീലാ. അടുത്ത മീറ്റിങ്ങ് ഈ ആഴ്ചേന്നെ ആയാലോ'' ഉച്ചയോടെ ഹാജിയാര്‍ ആര്‍.കെ. മേനോനെ വിളിച്ചു.


''ഞായറാഴ്ചയ്ക്ക് വെച്ചാലോ''.


''ശനിയാഴ്ചയ്ക്ക് ആക്കിക്കൂടേ. ഞായറാഴ്ച എനിക്കൊരുദിക്കിലിക്ക് പോവാനുണ്ട്''.


''അതിനെന്താ വിരോധം''.


''എല്ലാരടേം മൊബൈല്‍ നമ്പര്‍ വാങ്ങീരുന്നു. വിളിച്ചുപറഞ്ഞാപോരേ''.


''അതുമതി. ഞാന്‍ ഇന്നന്നെ വിളിച്ചുപറയാം''.


''ഞാന്‍ മന്ത്രിടടുത്ത് സംസാരിച്ചിട്ടുണ്ട്. പൈസ ഇല്ലാത്തതാണ് പ്രശ്നം. സ്ഥലൂം സൌകര്യങ്ങളും നാട്ടുകാര് ഏര്‍പ്പാടാക്കുംന്ന് പറഞ്ഞിട്ടുണ്ട്''.


''ബൈലോ ഉണ്ടാക്കാന്‍ വക്കീലിനോട് പറഞ്ഞിട്ടുണ്ട്. അത് കിട്ട്യേതും കമ്മിറ്റി റജിസ്ടര്‍ ചെയ്യാം''.


''അത് കഴിഞ്ഞതും ഉമ്മാന്‍റെ പേരിലുള്ള സ്ഥലം കമ്മിറ്റിടെ പേരിലിക്ക് മാറ്റാം''. 


''പറ്റുംച്ചാല്‍ എത്രയും പെട്ടെന്ന് നമുക്ക് ശിലാസ്ഥാപനം നടത്തണം. സ്കൂള്‍ വരുംന്ന് കേട്ടപ്പൊ നാട്ടുകാര്‍ക്ക് എന്താ സന്തോഷം''. 


''ജീവിച്ചിരുന്നപ്പൊ നല്ലൊരുകാര്യം ചെയ്തൂ എന്ന സമാധാനത്തോടെ പോവാലോ''.


''അങ്ങനെ പോവാന്‍ പറ്റ്വോ. ഇനീം നമുക്ക് എന്തൊക്കെ ചെയ്യാനുണ്ട്''. ആര്‍.കെ. മേനോന്‍ ചിരിച്ചു, ഒപ്പം ഹാജിയാരും.

 

അദ്ധ്യായം - 92.


''കുഞ്ഞാമതേ, ആദ്യം നമുക്കൊരു സ്ഥലംവരെ പോണം. അത് കഴിഞ്ഞിട്ട് മതി ടൌണിലിക്ക്'' കാറിന്‍റെ താക്കോലെടുക്കാന്‍വന്ന കുഞ്ഞഹമ്മദിനോട് ഹാജിയാര്‍ പറഞ്ഞു. അയാള്‍ ചോദ്യഭാവത്തില്‍ മുതലാളിയെ നോക്കി.


''മുമ്പ് നമ്മടെ കടേല് പണിക്ക് വന്നിരുന്ന അയ്യപ്പനുണ്ട്. അവന്‍ വയ്യാതെ കിടപ്പിലാണെന്ന് പറയുണത് കേട്ടു. ഒന്നുപോയി കാണണം''.


''എടത്തോട്ട് വിട്ടോ'' കാറ് മെയിന്‍ റോഡിലേക്ക് കയറിയപ്പോള്‍ ഹാജിയാര്‍ പറഞ്ഞു. കുഞ്ഞഹമ്മദ് ഇടതുവശത്തേക്ക് തിരിച്ചു. രണ്ടുകിലോമീറ്റര്‍ കടന്നപ്പോള്‍ ആരിഫ താമസിക്കുന്നഫ്ലാറ്റ് കണ്ടു.


''മുതലാളീ, ആ ഫ്ലാറ്റിലാണ് മരുമകള് താമസിക്കുണ്'' കുഞ്ഞഹമ്മദ് കാണിച്ചുകൊടുത്തു.


''അത്യോ. മകനും മരുമകളും അവടെ ഉണ്ടാവില്ലേ''.


''അവന്‍ ഇന്ന് രാവിലെ ജോലിസ്ഥലത്തിക്ക് പോയി. കൊണ്ടാക്കാന്‍ അവളും പോയിട്ടുണ്ട്''.


''എന്നിട്ട് നീയെന്താ പോയില്യാ''.


''എന്നെക്കൊണ്ട് വയ്യ അവന്‍ പോണത് കാണാന്‍''. 


അങ്ങാടിയോടുചേര്‍ന്നുള്ള വലിയ കെട്ടിടം ഏതാണ്ട് മുഴുവനായും പൊളിച്ചു കഴിഞ്ഞിട്ടുണ്ട്.


''ഇതാ മരുമകളടെ വീട്. ഇപ്പൊ ഇത് പൊളിച്ചുവില്‍ക്ക്വാണ്''.


''ഓരോ പൊട്ടത്തരങ്ങള്. അമ്മാതിരി ഒന്ന് കെട്ടീണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് എത്രപണം വേണ്ടിവരുംന്ന് അറിയ്യോ''.


''മുഴുവനും തേക്കായിരുന്നു. ചില വാതിലൊക്കെ കരിവീട്ടിടീം''.


''പറഞ്ഞിട്ടെന്താ. മനുഷ്യരുക്ക് ബോധൂല്യാണ്ട്യായാല്‍ വഴീല്യല്ലോ''. 


''എങ്ങന്യോക്കെ ആവ്വോന്ന് പടച്ചോനെ അറിയൂ''.


 ''നോക്ക്. ആ മരത്തിന്‍റടുത്ത് കാറ് നിര്‍ത്തിക്കോ. വീട്ടിലിക്ക് കാറ് പോവില്ല''.


റോഡില്‍നിന്ന് വയല്‍വരമ്പിലേക്കിറങ്ങി. നെല്‍പ്പാടങ്ങളുടെ നടുവിലൂടെ രണ്ടാളും നടന്നു. കളവലിച്ചിട്ടത് വരമ്പത്ത് കിടന്ന് അഴുകിയിട്ടുണ്ട്. കാല്‍ വെച്ചാല്‍ വഴുതിപോവുന്നു.


''മുതലാളീ. നല്ലോണം വഴുക്കുണുണ്ട്. കയ്യില്‍ പിടിച്ചോളൂ'' കുഞ്ഞഹമ്മദ് കൈനീട്ടി. ഹാജിയാര്‍ ആ കയ്യില്‍പ്പിടിച്ച് മെല്ലെ നീങ്ങി.


അയ്യപ്പന്‍ അവശനിലയില്‍ കിടക്കുകയാണ്. ഹാജിയാര്‍ കട്ടിലിനടുത്ത് ഒരുകസേലയില്‍ ഇരുന്നു.


''ഇപ്പൊ എങ്ങനീണ്ട്'' അയാള്‍ ചോദിച്ചു.


''കുറേശെ കഞ്ഞികുടിക്കിണുണ്ട്. എന്നാലും തിക്കുമുട്ട് വിടുണില്യാ'' വാതില്‍ക്കല്‍നിന്ന യുവതിപറഞ്ഞു.


''എന്‍റെ മരുമകളാണ്. അവളാ എന്നെ നോക്കുണത്'' അയ്യപ്പന്‍ പറഞ്ഞു ''നോക്കണ്ട ആള് മുമ്പേ പോയില്ലേ''.


''ഒക്കെ വിധ്യാണെന്ന് കരുതി സമാധാനിക്ക്യാ. അല്ലാണ്ടെ വഴീല്ലല്ലോ''.


കുറച്ചുനേരം രോഗവിവരങ്ങളും അയ്യപ്പന്‍റെ കുടുംബവിശേഷങ്ങളും സംസാരിച്ചിരുന്നു.


''ഇത് കയ്യില്‍വെച്ചോ. എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ എന്നോട് പറയാന്‍ മടി കാണിക്കണ്ടാ'' പോക്കറ്റില്‍നിന്ന് കവറെടുത്ത് ഹാജിയാര്‍ യുവതിയെ ഏല്‍പ്പിച്ചു. കുഞ്ഞഹമ്മദ് മുറ്റത്തേക്കിറങ്ങി, പുറകെ ഹാജിയാരും.


()()()()()()()()()()()()()


പുതിയകാര്‍ കിട്ടിയപ്പോഴേക്ക് അഞ്ചുമണിയായി. ആദ്യം വാഹനപൂജ ചെയ്യണം, എന്നിട്ട് മതി വീട്ടിലേക്ക് പോവുന്നത് എന്നാണ് സുമതിയുടെ ആഗ്രഹം. അവള്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്നു, തൊട്ടടുത്ത് ശ്രീധരമേനോനും. പഴയ കാറില്‍ വിപിനും ഭാര്യയും കുട്ടിയുമുണ്ട്.


''മടികൂടാതെ ആദ്യം വണ്ടി ഓടിച്ചല്ലോ. എനിക്ക് സന്തോഷായി'' സുമതി മനസ്സിലുള്ള ആഹ്ലാദം മറച്ചില്ല.


''സുമതി നിര്‍ബ്ബന്ധായിട്ട് പറഞ്ഞതോണ്ട് ചെയ്തതാണ്. എനിക്ക് തീരെ താല്‍പ്പര്യൂണ്ടായിരുന്നില്ല''.


''ഇനി ഇടയ്ക്കൊക്കെ ഞാന്‍ വണ്ടി ഓടിക്കാന്‍ നിര്‍ബ്ബന്ധിക്കും. വയ്യാന്ന് പറയരുത്. ഇല്ലെങ്കില്‍ പഠിച്ചത് മറക്കും''.


''ശരി. നോക്കട്ടെ'' അയാള്‍ പറഞ്ഞു. വണ്ടി ക്ഷേത്രമൈതാനിയിലെത്തി.


()()()()()()()()()()


''എന്താ ജബ്ബാറ് വിളിക്കാത്തത്. എത്തീട്ടിണ്ടാവില്ലേ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''എത്ത്യാ അവന്‍ വിളിക്കില്ലേ. നിങ്ങള് ബേജാറാവാണ്ടെ ഇരിക്കിന്‍''.


''അവന്‍ കെട്ട്യോളെ വിളിച്ച് പറഞ്ഞിട്ടുണ്ടാവ്വോ. ഞാനവളോട് ചോദിക്കണോ''.


''നിങ്ങക്ക് മരുമകളടെ ഒച്ച കേള്‍ക്കാന്‍ വേണ്ടീട്ടാ. മിണ്ടാണ്ടിരിക്കിന്‍. അവന്‍ വിളിക്കുമ്പൊ വിളിക്കട്ടെ''. പിന്നെ അയാളൊന്നും പറഞ്ഞില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ജബ്ബാറാണ്.


''വാപ്പാ. ഞാനിവിടെ എത്തി'' അവന്‍ പറഞ്ഞു.


''നീ വിളിക്കിണതും കാത്ത് ഇരിക്ക്യാണ്''.


''ഉമ്മ അടുത്തുണ്ടോ വാപ്പാ''.


''ഉണ്ട്. അവള്‍ക്ക് കൊടുക്കാം''.


''ഉമ്മാ. ഞാന്‍ എത്തീട്ടോ''.


''സമാധാനായി. ഇനി എന്തെങ്കിലും കഴിക്കാന്‍ നോക്ക്''.


''ഞാന്‍ ആരീഫാനെ വിളിച്ച് പറയട്ടെ. നാളെ വിളിക്ക്യാട്ടോ'' കാള്‍ കട്ടായി.


''അവന്‍ നമ്മള്യാണ് ആദ്യം വിളിച്ചത്. കെട്ടോളെ വിളിക്കാന്‍ പോണതേ ഉള്ളൂ'' പാത്തുമ്മ ഭര്‍ത്താവിനെ അറിയിച്ചു. കുഞ്ഞഹമ്മദ് അത് കേട്ടില്ല. അയാളുടെ മനസ്സ് മുഴുവന്‍ മകനായിരുന്നു, വിതുമ്പിക്കരഞ്ഞുകൊണ്ട്  രാവിലെ തന്നെ കെട്ടിപ്പിടിച്ചുനിന്ന മകന്‍. അയാളുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു.



അദ്ധ്യായം - 93.


ജബ്ബാര്‍ പൊയിട്ട് ദിവസം പത്തായി. മിക്കദിവസങ്ങളിലും അവന്‍ വീട്ടിലേക്ക് വിളിക്കും. രാത്രിയിലാണ് വിളിക്കാറ്. ആ നേരത്ത് വാപ്പ വീട്ടിലുണ്ടാവും. ഒന്നോ രണ്ടോ മിനുട്ടുനേരമേ സംസാരിക്കാറുള്ളു. എന്നാലും കുഞ്ഞഹമ്മദിനും പാത്തുമ്മയ്ക്കും അത് ആശ്വാസമാണ്.


പതിവുപോലെ അന്നും ജബ്ബാര്‍ വിളിച്ച് സംസാരിച്ചിരുന്നു. ഏതാനും മിനുട്ടുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍കാള്‍ വന്നു. കുഞ്ഞഹമ്മദ് നോക്കിയപ്പോള്‍ ജബ്ബാറാണ്.


''എന്താ മകനെ വിശേഷിച്ച്'' അയാള്‍ ചോദിച്ചു.


''വിശേഷൂണ്ട് വാപ്പാ'' അവന്‍റെസ്വരത്തില്‍ ആഹ്ലാദംകലര്‍ന്നിട്ടുണ്ട് ''ഞാന്‍ ആരീഫാനെ വിളിച്ചിരുന്നു. അവള്‍ക്ക് വയറ്റിലാണ്''.


''നേരാണോടാ മകനേ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''നേരാ വാപ്പാ. മാസക്കുളിടെ ദിവസം കഴിഞ്ഞപ്പൊ ടെസ്റ്റ് ചെയ്തു, ഉണ്ട് എന്ന് കണ്ടപ്പൊ ഡോക്ടറെ കണ്ടു. സംഗതി ശര്യാണെന്ന് ആ ഡോക്ടറും പറഞ്ഞു''.


''എന്താ സംഗതി'' കേട്ടുകൊണ്ടുവന്ന പാത്തുമ്മ ചോദിച്ചു.


''ജബ്ബാറേ, നീ നേരിട്ട് ഉമ്മാനോട് പറഞ്ഞോ'' അയാള്‍ ഫോണ്‍ കൈമാറി. ഉമ്മയുംമകനും തമ്മിലുള്ളസംഭാഷണം ശ്രദ്ധിച്ചുകൊണ്ട് കുഞ്ഞഹമ്മദ് നിന്നു.


''ശരി. എന്നാ അങ്ങനെ ആവട്ടെ'' പാത്തുമ്മ മൊബൈല്‍ തിരിച്ചേല്‍പ്പിച്ചു. കുഞ്ഞഹമ്മദ് നോക്കുമ്പോള്‍ കാള്‍ അവസാനിച്ചിരിക്കുന്നു.


''പാത്ത്വോ, നമ്മള് പോയി കാണണംന്ന് അവന്‍ പറഞ്ഞ്വോ''.


''എന്‍റടുത്ത് അത് പറയാന്‍ അവന് ധൈര്യം കാണില്ല. അവന്‍റെ കെട്ട്യോള് കാട്ട്യേത് അവന്‍ കണ്ടതല്ലേ''.


കാര്യം ശരിയാണ്. പാത്തുമ്മയെ നല്ലോണം വെറുപ്പിച്ചിട്ടാണ് ആരീഫ പോയത്. എന്നാലും അവള്‍ വയറ്റിലുണ്ടായിട്ട് ഇരിക്ക്യാണ് എന്നു കേട്ടാല്‍ കാണണ്ടതല്ലേ. അവളുടെ വയറ്റിലുള്ളത് മകന്‍റെ കുട്ടിയല്ലേ. ചെയ്തതെറ്റ് പറഞ്ഞുമനസ്സിലാക്കി അവളെക്കൊണ്ട് തിരുത്തിക്കണം. അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടാവും. പ്രസവം കഴിഞ്ഞാലും പാത്തുമ്മ ചെല്ലാന്‍ വഴിയില്ല. അത് നാണക്കേടാവും. നാട്ടുകാരറിഞ്ഞാല്‍ എന്താ ചെയ്യാ. കുഞ്ഞഹമ്മദ് ആലോചനകളില്‍ മുഴുകി.


''എന്താ വല്ലാണ്ടൊരാലോചന'' പാത്തുമ്മയുടെ ചോദ്യം അയാളുടെ ചിന്തകള്‍ക്ക് വിരാമമിട്ടു.


''വിവരം അറിഞ്ഞസ്ഥിതിക്ക് നമുക്കൊന്ന് പോയികാണണ്ടേ'' അയാള്‍ ചോദിച്ചു.


''ഞാനില്ല. എനിക്കതിനെ കാണണ്ടാ''.


''ജാഫര്‍ വിവരംതന്നിട്ടും നമ്മള് പോയില്ലെങ്കില്‍ അവനെന്താ തോന്ന്വാ''.


''ജാഫറല്ലേ വിവരം തന്നുള്ളൂ. അവള്‍ വിളിച്ചു പറഞ്ഞ്വോ. ഇല്ലല്ലോ. ഞാനല്ലേ ശത്രൂള്ളൂ. നിങ്ങളായിട്ട് അലോഹ്യൂല്ലല്ലോ. എന്താ പറഞ്ഞാല്''.


''അത് കാര്യാക്കണ്ടാ. ആ പെണ്ണിന് വിവരൂല്യാന്ന് കരുത്യാ മതി''.


''വിവരൂല്യെങ്കില്‍ വിവരം ഉണ്ടാക്കണം. അതിനന്നെ കേട്ടില്യാന്ന് നടിച്ച് ഇരിക്കാന്‍ പോണത്. അവള്‍ക്ക് നമ്മളെ വേണ്ടെങ്കില്‍ നമുക്ക് അവളേം വേണ്ടാ. അവള്‍ക്ക് വാശീണ്ടെങ്കില്‍ എനിക്ക്യൂണ്ട് വാശി''.


''നിങ്ങളെല്ലാവര്‍ക്കും വാശിയാവാം. എനിക്കതിന് പറ്റില്ലല്ലോ''.


''എന്താ നിങ്ങളങ്ങനെ പറഞ്ഞത്''.


''ഞാനല്ലേ ഈ കുടുംബത്തിന്‍റെ തലപ്പത്തുള്ളത്. അപ്പൊ നാണംകെട്ടോണ്ട് എല്ലാരടെ മുമ്പിലും തലീം താഴ്ത്തി നിന്നല്ലേ പറ്റൂ. തോറ്റുകൊടുക്കാനും ഒരാള് വേണ്ടേ പാത്ത്വോ. കഴുക്കോല് വളഞ്ഞാലും മോന്തായംവളയാന്‍ പാടില്ലല്ലോ''.


''എന്നിട്ട് നിങ്ങളെന്താ ചെയ്യാന്‍ പോണത്''.


''ഞാനവളെ പോയിക്കാണും. വിവരം അന്വേഷിച്ചിട്ട് വരും''.


''എന്തോ ചെയ്തോളിന്‍. ഞാന്‍ വരില്ല. അത് ഒറപ്പാണ്''. കുഞ്ഞഹമ്മദ്  പിന്നെ ഒന്നും പറഞ്ഞില്ല.


()()()()()()()()()()()()()


''വല്യേ ഗമേല് കാറൊന്നുംകൂടി വാങ്ങി. ഇനിയത് എവട്യാ നിര്‍ത്ത്വാ'' രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ വിപിന്‍ ചോദിച്ചു. കാര്യം ശരിയാണ്. പുതിയകാര്‍ മുറ്റത്താണ് നിര്‍ത്തിയിരിക്കുന്നത്. കാറ്റും മഴയുംകൊണ്ട് നിര്‍ത്തിയാല്‍ അത് കേടുവരും. ശ്രീധരമേനോന്‍ ഭാര്യയുടെമുഖത്തേക്ക് നോക്കി.


''ഇപ്പഴത്തെ ഷെഡ്ഡിന്ന് തെക്കോട്ടൊരു എക്സ്റ്റെന്‍ഷന്‍ എടുക്കണം . അത് ഞാന്‍ ആലോചിച്ചിട്ടുണ്ട്''.


''ഷീറ്റോണ്ട് കവര്‍ ചെയ്യാണോ''.


''എന്ത് പൊട്ടത്തരാ നീ പറയുണ്. ആരെങ്കിലും വന്നുകേറുമ്പൊ ആദ്യം കാണുണത് അതാണ്. എന്തെങ്കിലും കാട്ടിക്കൂട്ട്യാല്‍ ബോറാവും''.


''എന്നിട്ടെന്താമ്മേ പ്ലാന്‍''.


''കോണ്‍ട്രാക്ടര്‍ സദാശിവനെ ഞാന്‍ വരാന്‍പറഞ്ഞിട്ടുണ്ട്. അവന്‍ നാളെ വരും. അവനെ ഏല്‍പ്പിക്കാനാ ഉദ്ദേശം''.


ആ ബാദ്ധ്യത തന്‍റെ തലയില്‍നിന്ന് ഒഴിവായല്ലോ എന്ന് ശ്രീധര മേനോന്‍ ആശ്വസിച്ചു.


()()()()()()()()()()()


നാലുമണിക്ക് കുഞ്ഞഹമ്മദ് വെറുതെ ഇരിക്കുമ്പോഴാണ് ഫോണ്‍ വന്നത്. നോക്കുമ്പോള്‍ പാത്തുമ്മയാണ്.


''എന്താ പാത്ത്വോ'' അയാള്‍ ചോദിച്ചു.


''അതെ. നിങ്ങള് പോയപ്പിന്നെ ജബ്ബാര്‍ വിളിച്ചിരുന്നു. ഉമ്മാ, ആരീഫാനെ നിങ്ങളൊന്ന് പോയി കാണ്വോന്ന് അവന്‍ ചോദിച്ചു''.


''എന്നിട്ട് നീയെന്താ പറഞ്ഞത്''.


''വാപ്പ പോണുണ്ട്. ഞാന്‍ കൂടെ ചെല്ലാന്ന് അവനോട് പറഞ്ഞു''.


''അവളെ കാണണ്ടാന്ന് നീയല്ലേ പറഞ്ഞത്''.


''പറഞ്ഞതൊക്കെ ശര്യാണ്. ജബ്ബാര്‍ വിളിക്കിണതിന്ന് മുന്നെ ആരീഫ എന്നെ വിളിച്ചിരുന്നു. ഡോക്ടറെ കണ്ട കാര്യോക്കെ പറഞ്ഞു. ഉമ്മാനോട് ഞാന്‍ ചെയ്തത് തെറ്റായീന്നുംപറഞ്ഞ് കരയുംചെയ്തു.മനുഷ്യന്‍റെ അവസ്ഥ്യല്ലേ. പോട്ടേന്ന് ഞാനും വിചാരിച്ചു''.


ഇത്രേള്ളൂ ഉമ്മാരടെ മനസ്സിലെ വീറും വാശിം എന്ന് കുഞ്ഞഹമ്മദ് സ്വയം പറഞ്ഞു. അയാളുടെ ചുണ്ടിലൊരു ചിരിവിടര്‍ന്നു.


''കാണാന്‍ പോവുമ്പൊ വെറുംകയ്യോണ്ട് പോവാന്‍ പാടില്ല. എന്തെങ്കിലും തിന്നാന്‍ വാങ്ങണം''.


''എന്താ വാങ്ങണ്ട്''.


''നിങ്ങള് വാങ്ങ്യാല്‍ ശര്യാവില്ല. പണികഴിഞ്ഞ് വന്നിട്ട് രണ്ടാളുംകൂടി പോവുമ്പൊ വാങ്ങാം''.


''ശരി'' കുഞ്ഞഹമ്മദ് സമ്മതിച്ചു. അയാളുടെ മനസ്സ് നിറഞ്ഞിരുന്നു.

 


അദ്ധ്യായം - 94.


നാലുമണി കഴിഞ്ഞതും കുഞ്ഞഹമ്മദ് എത്തി. പാത്തുമ്മ കുളികഴിഞ്ഞ് നില്‍പ്പാണ്.


'' എന്‍റെ പണി ഇന്ന് നേര്‍ത്തെ കഴിഞ്ഞു. കുഞ്ഞാമതേ നീ പൊയ്ക്കോന്ന് മുതലാളി പറഞ്ഞപ്പൊ ഞാനിങ്ങിട്ട് പോന്നൂ''.


''അതേതായാലും നന്നായി. ഇരുട്ടാവുമ്പഴയ്ക്കും നമുക്ക് ആരീഫാന്‍റെ അടുത്ത് മടങ്ങിപോയി വരാം''.


കുഞ്ഞഹമ്മദ് വസ്ത്രം മാറി വന്നപ്പോഴേക്കും പാത്തുമ്മ ചായയുമായി അയാളുടെ അടുത്തെത്തി. 


''നിങ്ങള് കയ്യും കാലും മൊഖൂം കഴുകി തുണി മാറ്റിന്‍. അപ്പഴയ്ക്കും ഞാന്‍ പുറപ്പെടാം''. കുഞ്ഞഹമ്മദ് കിണറ്റിന്‍കരിയിലേക്ക് ചെന്നു. 


ഇരുമ്പുബക്കറ്റ് നാലഞ്ചുതവണ കിണറ്റിലേക്ക് ഇറങ്ങികയറി. അണ്ടാവിന്‍റെ പകുതിയോളം വെള്ളമായപ്പോള്‍ അയാള്‍ നിര്‍ത്തി. കൈകാലുകളും മുഖവും കഴുകിയപ്പോള്‍ നവോന്മേഷം വന്നു.


കുഞ്ഞഹമ്മദ് വസ്ത്രംമാറി വരുമ്പോഴേക്ക് പാത്തുമ്മ ഒരുങ്ങിയിരുന്നു. അവരുടെ കയ്യില്‍ ഒരു ബിഗ്ഷോപ്പറുണ്ട്.


''എന്താ പാത്ത്വോ ഇതില്'' അയാള്‍ ചോദിച്ചു.


''പച്ചക്കറി വില്‍ക്കാന്‍ വരുണ ബാലന്‍റെ ഉന്തുവണ്ടീല് അച്ചാറിടാനുള്ള മാങ്ങകണ്ടു. അതിന്ന് എട്ട്പത്തെണ്ണം വാങ്ങി. സുലൈമാന്‍ മീനുംകൊണ്ട് വന്നപ്പൊ അയ്‌ക്കോറ കണ്ടു. അത് വാങ്ങി കഷ്ണാക്കി വറത്തു. രണ്ടും എടുത്തിട്ടുണ്ട്. പെണ്ണിന് അയ്‌ക്കോറാന്ന് പറഞ്ഞാല്‍ പ്രാന്താ''.


കുഞ്ഞഹമ്മദിറങ്ങി, വീടും പടിയും പൂട്ടി പുറകെ പാത്തുമ്മയും. 


''ഓട്ടോ കണ്ടാല്‍ അതില്‍ കേറാട്ടോ'' അയാള്‍ പറഞ്ഞു.


''അതുവേണ്ടാ. നമുക്ക് കൂട്ടുമുക്ക് വരെ നടക്കാം. അവിടിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങണം. എന്നിട്ട് ഓട്ടോ വിളിച്ചാ മതി''.


ഫ്രൂട്ട് സ്റ്റാളില്‍നിന്നും ആപ്പിളും, ഓറഞ്ചും, മുന്തിരിയും പാത്തുമ്മ വാങ്ങി. ബേക്കറിയില്‍നിന്ന് ബിസ്ക്കറ്റും, മുറുക്കും, അച്ചപ്പവും, വറ്റലും.


''ലഡൂം ജിലേബീം കാണാനുണ്ട്. വങ്ങുണ്വോ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''അതൊന്നും വേണ്ടാ. ഏത് കാലത്ത് ഉണ്ടാക്ക്യേതാണോന്ന് അറിയില്ല''.


ഫ്ലാറ്റിന്ന് മുന്നില്‍ ഓട്ടോ നിന്നു. കുഞ്ഞഹമ്മദും പാത്തുമ്മയും ഇറങ്ങി. ഓട്ടോ ചാര്‍ജ്ജ് കൊടുത്ത് അവര്‍ നടന്നു.


''എവടയ്ക്കാ പോണ്ടത്'' സെക്യൂരിറ്റിജീവനക്കാരന്‍ അവരെ സമീപിച്ചു. കുഞ്ഞഹമ്മദ് വിവരം പറഞ്ഞു.


''നാലിലാണ്. ലിഫ്റ്റില്‍ പോവാം'' അയാള്‍ അവരെ മുകളിലെത്തിച്ചു. അവര്‍ അകത്ത് കയറിയപ്പോള്‍ ആരീഫ സിനിമ കാണുകയാണ്. ശബ്ദം കേട്ടതും അവളെഴുന്നേറ്റു. 


''വരിന്‍'' അവള്‍ സന്തോഷം പ്രകടിപ്പിച്ചു. കയ്യിലുള്ള ബിഗ്ഷോപ്പര്‍ പാത്തുമ്മ ആരീഫയെ ഏല്‍പ്പിച്ചു.


''വാപ്പീം ഉമ്മീം ഇരിക്കിന്‍'' അവള്‍ പറഞ്ഞു. മുറിയിലെ സോഫയില്‍ കുഞ്ഞഹമ്മദും പാത്തുമ്മയും ഇരുന്നു.


''എന്താ നീ ഒറ്റയ്ക്കാണോ'' പാത്തുമ്മ ചോദിച്ചു.


''അല്ല. ഉമ്മ എന്‍റെ കൂട്യാണ്. നേരെ മുമ്പിലാ വാപ്പീം ഉമ്മീം കഴിയുണത്. ഉമ്മ ഇപ്പൊ അങ്ങിട്ട് പോയതേള്ളൂ''.


''അതില് മീന്‍ വറത്തതുണ്ട്. അതെടുത്തുവെക്ക്''. ബിഗ്ഷോപ്പറില്‍നിന്ന് പാത്രമെടുത്ത് ആരീഫ അകത്തേക്ക് പോയി.


''കട്ടിലും സോഫീം ഒക്കെ പുതുശാണെന്ന് തോന്നുണൂ'' പാത്തുമ്മ എല്ലാം നോക്കിക്കൊണ്ട് പറഞ്ഞു.


''ഒക്കെ താമസം തുടങ്ങുമ്പൊ വാങ്ങ്യേതാവും''.


''ഉമ്മീം വാപ്പീം എല്ലാടോം നടന്നുനോക്കിന്‍'' മരുമകള്‍ ക്ഷണിച്ചപ്പോള്‍ അവരെഴുന്നേറ്റു. അടുക്കളയും കിടപ്പുമുറികളും ഹാളും ഡൈനിങ്ങ് റൂമും വര്‍ക്ക് ഏരിയയും അവര്‍ നടന്നുകണ്ടു.


''എങ്ങനീണ്ട്'' അവള്‍ ചോദിച്ചു.


''നല്ലസൌകര്യൂണ്ട്. മുറ്റൂല്യാന്ന ഒരുകൊറവേ ഉള്ളൂ'' പാത്തുമ്മ പറഞ്ഞു.


''എപ്പഴാ നിങ്ങള് വന്നത്'' ആരീഫയുടെ ഉമ്മയെത്തി.


''ഇതാ വന്നതേ ഉള്ളൂ''.


''ഇരിക്കിന്‍. ചായീണ്ടാക്കട്ടെ''. 


''ഞങ്ങളിപ്പൊ കഴിച്ചതേള്ളൂ''.


''അത് പറഞ്ഞാ പറ്റില്ല. നടാടെ വന്നിട്ട്'' അവര്‍ അടുക്കളയിലേക്ക് പോയി. ലേഡിഡോക്ടര്‍ പറഞ്ഞ കാര്യങ്ങളും ഫ്ലാറ്റിലെ സൌകര്യങ്ങളും ആരീഫ അവരോട് വിവരിച്ചു.


''മുമ്പത്തെ വീട് പൊളിച്ചുവിറ്റു. ആ കാശും സ്ഥലത്തിന്‍റെ വെലീം കൂടി കണക്കാക്കി ബാക്കി എന്താച്ചാ എളാപ്പാന് കൊടുക്കണം''. 


''സ്വന്തക്കാരായതോണ്ട് കണക്ക് പറയില്ല''.


''നല്ല ആളല്ലേ എളാപ്പാ. പത്ത് പൈസയ്ക്ക് കണക്ക് പറയുണ ആളാ ആ മൂപ്പര്''.


''ഒരു കെട്ടിടത്തില് ഒരുപാട് കുടുംബങ്ങള്‍  ഉള്ളതോണ്ട് ഒരു ഗുണൂണ്ട്. കള്ളന്മാര് വരില്ല'' പാത്തുമ്മ പറഞ്ഞു. 


''ഒരത്യാവശ്യംവന്നാല്‍ ഓടിക്കൂടാന്‍ ആളുണ്ട്. ആരേംതിരഞ്ഞുപോണ്ടാ'' കുഞ്ഞഹമ്മദ് കണ്ട ഗുണം അതാണ്. 


ആരീഫയുടെ ഉമ്മ ചായയും ബിസ്ക്കറ്റുമായി എത്തി. 


''നിനക്ക് വേണ്ടേടി മകളേ'' പാത്തുമ്മ ചോദിച്ചു.


''വെറുതെ ഇടയ്ക്കിടയ്ക്ക് ചായകുടിച്ച് പിത്തംകേറ്റണ്ടാ''കുഞ്ഞഹമ്മദ് ഉപദേശിച്ചു.


''രാവിലീം വൈകുന്നേരൂം കുറച്ചുനേരംനടന്നോ. ഞരമ്പൊക്കെ അയയട്ടെ'' ഇത്തവണ പാത്തുമ്മയാണ് ഉപദേശിച്ചത്. കുറെനേരംകൂടി വര്‍ത്തമാനം പറഞ്ഞിരുന്നശേഷമാണ് അവര്‍ തിരിച്ചുപോന്നത്. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.


പതിവുസമയം കഴിഞ്ഞിട്ടും ജബ്ബാര്‍ വിളിച്ചില്ല. കുഞ്ഞഹമ്മദ് ഇടയ്ക്ക് വാച്ചിലേക്ക് നോക്കും. പിന്നെ അകലേക്ക് നോക്കിയിരിക്കും. വീണ്ടും വാച്ചിലേക്ക് നോക്കും.


''എന്തിനാ നിങ്ങളിങ്ങനെ വെപ്രാളപ്പെടുണ്. ഒഴിവ് കിട്ട്യാലല്ലേ അവന് വിളിക്കാന്‍ പറ്റൂ'' പാത്തുമ്മ ആശ്വസിപ്പിച്ചു. അല്‍പ്പനേരംകഴിഞ്ഞതും ജബ്ബാറിന്‍റെ ഫോണ്‍ വന്നു.


''എന്താടാ മകനെ വിളിക്കാന്‍ വൈക്യേത്'' അയാള്‍ ചോദിച്ചു.


''വാപ്പാ. നിങ്ങള് ലൌഡ് സ്പീക്കര്‍ ഇടിന്‍. ഉമ്മീംകൂടി കേട്ടോട്ടെ''.


''ശര്യാക്കി. ഇനി പറഞ്ഞോ''.


''ഞാന്‍ നിങ്ങളെ വിളിക്കാന്‍ നില്‍ക്കുമ്പഴയ്ക്ക് ആരീഫാന്‍റെ ഫോണ്‍വന്നു. നിങ്ങള് രണ്ടാളുംകൂടി തിന്നാനുള്ളതും മീന്‍ പൊരിച്ചതും കൊണ്ടുപോയി കൊടുത്തതൊക്കെ അവള് പറഞ്ഞു''.


''അയ്‌ക്കോറ വറത്തത് അവള്‍ക്കിഷ്ടാണ്. പാകത്തിന് ഇന്നത് വാങ്ങാനും പറ്റി. അതാ കൊണ്ടുപോയത്'' പാത്തുമ്മ വിശദീകരിച്ചു.


''എനിക്ക് പെരുത്ത് സന്തോഷായി. ഇന്ന് സമാധാനത്തോടെ ഉറങ്ങും''.


''എന്തിനും ഞാനുണ്ടാവുംന്ന് വാക്ക് തന്നിട്ടില്ലേ. നീ സമാധാനത്തോടെ കഴിയ്''.


''എന്നാ ഇനി നാളെ വിളിക്ക്യാ'' അവന്‍ സംഭാഷണം അവസാനിപ്പിച്ചു. 


''നോക്കിന്‍, എന്താ അവന്‍റൊരു സന്തോഷം കണ്ട്വോ''.


''നീ പോവില്യാന്ന് പറഞ്ഞിരുന്നാല്‍ അതുണ്ടാവ്വോ''.


പാത്തുമ്മ ഒന്നും പറയാതെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് നിന്നു. കുഞ്ഞഹമ്മദിന്‍റെ മനസ്സിലും ഒട്ടേറെ കാര്യങ്ങളാണ്. മകന്‍ ജനിച്ചതും അവന്‍റെ കുട്ടിക്കാലവും പഠനവും വിദേശത്ത് ജോലി കിട്ടിപോയതും വിവാഹവും ഭാര്യയുടെ പെരുമാറ്റംകാരണം അവന്‍ സഹിക്കേണ്ടിവന്ന വിഷമങ്ങളും അയാള്‍ ഓര്‍ത്തു.


''പടിപൂട്ടീട്ട് വരിന്‍. നേരായില്ലേ. നമുക്ക് കിടക്കാം'' പാത്തുമ്മപറഞ്ഞതും കുഞ്ഞഹമ്മദ് പൂട്ടുമായി നടന്നു.



അദ്ധ്യായം - 95.


''രണ്ടുമൂന്ന് ദിവസമായി നിങ്ങളോടൊരുകാര്യം ചോദിക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. കാണുമ്പോള്‍ അത് ഓര്‍മ്മ വരത്തില്ല'' കുഞ്ഞഹമ്മദിനെ കണ്ടതും ചാക്കോ പറഞ്ഞു.


''അതെന്ത് കാര്യാണ് അച്ചായോ''.


''കുറച്ചുദിവസം മുമ്പ് നിങ്ങള്‍ ഏതോരു കേശവന്‍റെ കാര്യംപറഞ്ഞില്ലേ. നമ്മുടെവാസുവിനെ കൊല്ലുമെന്ന് പറഞ്ഞ അയാള്‍ സ്ഥലത്തുണ്ടോ''.


''ഓ. അതാണോ. അവന്‍ വന്നപോലെ പോയി''.


'പിന്നെ എന്നാത്തിനാ വാസുവിനെ കൊല്ലുമെന്ന് പറഞ്ഞുനടന്നത്''.


''അത് അങ്ങന്യല്ല. ജയിലില്‍ പോവുമ്പഴാ വാസൂനെ കൊല്ലുംന്ന് പറഞ്ഞത്. ജയിലിന്ന് വന്നദിവസം അവന്‍റെ വീട് നിന്ന സ്ഥലത്ത് ചെന്നു. കുറച്ചുനേരം അവിടെ നിന്നിട്ട് മടങ്ങിപ്പോയി''.


''എന്താ വീട്ടില്‍ കയറാഞ്ഞത്''.


''ആ വീട് പൊളിഞ്ഞു നാശായി. നോക്കാനാളില്ലെങ്കില്‍ കേടുവര്വേന്നെ. ബന്ധുക്കാര് ആ സംഭവം കഴിഞ്ഞതോടെ അവനെ കയ്യൊഴിഞ്ഞു. മകന്‍ പഠിച്ചിരുന്ന സ്കൂളിന്‍റെ മുമ്പില് കുറെനേരം പോയി നിന്നൂന്നാ കേട്ടത്''. 


''എന്നിട്ട് മകനെ കണ്ടില്ലായോ''.


''നിങ്ങളെന്ത് കൂട്ടാ ഈ കൂടുണത്. വാസു ഭാര്യേ കൊന്നപ്പൊ ആ ചെക്കന്‍ മൂന്നാം ക്ലാസ്സിലാ. ഇപ്പൊ കൊല്ലം എത്ര്യായി. അവന്‍ വലുതായി പത്താം ക്ലാസ്സ് കഴിഞ്ഞിട്ടുണ്ടാവും''.


''അവനാരാ ഉള്ളത്''.


''വയസ്സായ അപ്പനും അമ്മീം ഉണ്ടായിരുന്നു. അവര് ചത്തുപോയീന്നാ തോന്നുണ്. പിന്നീള്ളത് പെങ്ങമ്മാരാ. കെട്ട് കഴിഞ്ഞുപോയാല്‍ പിന്നെ അവര്‍ക്ക് വീട്ടിലെന്താ അവകാശം. പെണ്ണിന്‍റെ വീട്ടുകാര് ആചെക്കനെ കൊണ്ടുപോവും ചെയ്തു''.


''അവന്‍ എവടേക്കാ പോവാനാണ് സാദ്ധ്യത''.


''അത് ആര്‍ക്കും അറിയില്ല. അവന് സ്വന്തക്കാരുംബന്ധുക്കാരും ഒന്നൂല്യാ. അതോണ്ട് അവരടെ അടുത്ത് പോയീന്ന് പറയാന്‍ പറ്റില്ല''. 


''എനിക്ക് കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. സ്വന്തം ഭാര്യയെ ഒരു കുത്തിന്ന് കൊന്നവന് മനസ്സാക്ഷി എന്നൊന്ന് ഉണ്ടാവില്ല''.


''അച്ചായോ. നിങ്ങള് വിചാരിക്കിണമാതിര്യല്ല സംഭവം. ഭാര്യടെ കഴുത്ത് മുറിച്ച് തലമുടീല് പിടിച്ച് തലീംക്കൊണ്ട് പോലീസ് സ്റ്റേഷനില്‍ ചെന്നോനാ അവന്‍. വഴിനീളെ കാണുന്നോര് പേടിച്ച് മാറിനിന്നു''.


''അങ്ങിനത്തവനാണെങ്കില്‍ അവന്‍ വാസൂനെ തട്ടും''.


''നിങ്ങളിത് വേറെആരോടും പറയണ്ടാ. അത് വാസൂന്‍റെ ചെവീലെത്ത്യാല്‍ അവന് നിങ്ങളോട് അലോഹ്യം തോന്നും''.


''ഞാന്‍ ആരോടും പറയത്തില്ല'' ചാക്കോ ഉറപ്പ് നല്‍കി.


''എത്ര ചന്തൂള്ള പെണ്ണായിരുന്നു അവള്. കേശവന്‍റെ ഭാര്യേകണ്ടാല്‍ പെണ്ണുങ്ങളുംകൂടി മോഹിക്കുംന്നാ നാട്ടുകാര് പറയാറ്. അതിനെ ഇല്ലാണ്ടാക്ക്യോനെ എന്താ പറയ്യാ''. പതിവുസ്ഥലത്ത് വാസു കാത്തു നില്‍പ്പുണ്ട്. അയാള്‍ അവരോടൊപ്പം ചേര്‍ന്നു.


''എന്താ ഇന്നത്തെ വര്‍ത്തമാനം'' അയാള്‍ ചോദിച്ചു.


''കെട്ടിയവളെ കൊന്ന കേശവന്‍റെ കാര്യം പറയുവായിരുന്നു'' ചാക്കൊ കുഞ്ഞഹമ്മദ് നല്‍കിയ മുന്നറിയിപ്പ് ഗൌനിക്കാതെ തട്ടിവിട്ടു. 


വെളിച്ചക്കുറവ് ചില സമയത്ത് നല്ലതാണ്. അതുകൊണ്ട് വാസുവിന്‍റെ മുഖഭാവം അവര്‍ക്ക് കാണേണ്ടിവന്നില്ല.


''കാശുകൊടുത്ത് ഞാന്‍ തോക്ക് വാങ്ങിവെച്ചത് കൃഷിനശിപ്പിക്കിണ ജന്തുക്കളെ കൊല്ലാനാണ്. അതോണ്ട് പൊട്ടിച്ചാല്‍ മനുഷ്യരും ചാവും'' വാസുവിന്‍റെ പ്രതികരണം തീരെ പ്രതീക്ഷിച്ചതായിരുന്നില്ല.


''വാസ്വോ, നീ വേണ്ടാത്തതൊന്നും ആലോചിക്കണ്ടാ. അവന്‍ ഇവിടെവന്ന് മുഖംകാട്ടി അപ്പൊത്തന്നെ പോയീന്നാ കേട്ടത്'' കുഞ്ഞഹമ്മദ് പറഞ്ഞു.


''അത് നന്നായി. അതോണ്ട് അവന് കുറെകാലംകൂടി ഭൂമീല് കഴിയാന്‍ പറ്റും''.


''എന്തിനാ നേരംവെളുക്കുമ്പൊ വേണ്ടാത്തകൂട്ടം കൂടുണ്. അതിലും വല്യേ കാര്യം പറയാനുണ്ട്'' കുഞ്ഞഹമ്മദ് വിഷയം മാറ്റി.


''അതെന്താ സായ്‌വേ, അങ്ങിനെയൊരു കാര്യം'' ചാക്കോ ചോദിച്ചു.


''എന്‍റെ മുതലാളീം ഈ നാട്ടിലെ ചില പ്രമാണിമാരും കൂടീട്ട് ആസ്പത്രീം സ്കൂളും ഉണ്ടാക്കാന്‍ പോണൂ. ഇന്നാളൊരു മീറ്റിങ്ങുണ്ടായി. കുറച്ച് ആളുകളൊക്കെ അന്ന് വന്നിട്ടുണ്ടായിരുന്നു. ഇനി നാള്യൊരുമീറ്റിങ്ങുണ്ട്. കുഞ്ഞാമതേ, നിനക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവരെകൂട്ടീട്ട് വാന്ന് എന്‍റെ മുതലാളി പറഞ്ഞു. ഞാന്‍ നിങ്ങള് രണ്ടാളടെപേര് പറഞ്ഞു. നാളെ തീര്‍ച്ചായിയിട്ടും രണ്ടാളേം കൂട്ടീട്ട് വരാന്‍ പറഞ്ഞിട്ടുണ്ട്''.


''എന്തിനാ സായ്‌വേ നിങ്ങള്‍ എന്‍റെ പേര് പറഞ്ഞത്. ഞാന്‍ ഏതോനാട്ടിലെ ആളല്ലേ'' ചാക്കോ പ്രതികരിച്ചു.


''നമ്മളെവിടെ ഇരിക്കുന്ന്വോ അതാ നമ്മടെ നാട്. ആ വര്‍ത്തമാനം പറഞ്ഞ് നിങ്ങള് ഒഴിവാകാന്‍ നോക്കണ്ടാ''.


''ഇക്കാ, ഞാനെന്തിനാ അതിന് വരുണത്. എനിക്ക് അതിനുമാത്രം പഠിപ്പും വിവരൂം ഇല്ലല്ലോ''.


''വാസ്വോ, നീയും ഞാനും ഇവിടെ ജനിച്ച് വളര്‍ന്നവര്. ഇനീള്ള കാലം ഇവിടെ കഴിയണ്ടവര്. അപ്പൊ നമ്മള് മാറിനില്‍ക്കാന്‍ പാട്വോ''.


''സായ്‌വേ, നിങ്ങള്‍  പറഞ്ഞാല്‍  പിന്നെ എന്നാ ചെയ്യാനാ. ഞാന്‍ വരാം''.


''നീയോടാ വാസ്വോ''.


''ഞാനും വരാം. നിങ്ങള് വാക്ക് കൊടുത്തതല്ലേ''.


''എന്നാ രാവിലെ പത്തുമണിക്ക് കൂട്ടുമുക്കിലെ ബാങ്കിന്‍റടുത്ത് വരിന്‍. ആ കെട്ടിടത്തിന്‍റെ മോളിലൊരു ഹാളുണ്ട്. അതിലാ മീറ്റിങ്ങ്''.


''നിങ്ങളവിടെ ഉണ്ടാവ്വോലോ'' വാസു ചോദിച്ചു.


''പിന്നെന്താ. വരുണ ആള്‍ക്കാരെ ഹാളിലിക്ക് അയിക്കുണത് ഞാനല്ലേ''.


''എന്നാ അങ്ങനെ'' വാസു യാത്രപറഞ്ഞു. കുഞ്ഞഹമ്മദും ചാക്കോയും നടപ്പ് തുടര്‍ന്നു. ഇരുട്ട് പൂര്‍ണ്ണമായും മാറി. നാട്ടുവെളിച്ചം പരന്നിട്ടുണ്ട്. ടൌണില്‍നിന്നുള്ള ബസ്സ് ഹോണടിച്ചുകൊണ്ട് കടന്നുപോയി. അതിന്‍റെ പിന്നിലെ ചുവപ്പുവെളിച്ചം എവിടേയോവെച്ച് മാഞ്ഞു.



അദ്ധ്യായം - 96.


ഒട്ടും തൃപ്തിയോടെയല്ല ചാക്കോ വെള്ളം കോരാന്‍ പോയത്. കാലത്തെ നടപ്പുകഴിഞ്ഞുവന്ന് അയാള്‍ വെറുതെയിരിക്കുകയായിരുന്നു. പേപ്പര്‍ മേരിക്കുട്ടിയുടെ കയ്യിലാണ്. അവളുടെ വായനകഴിഞ്ഞ് കിട്ടിയാല്‍ മതി.


''വെറുതെ ആകശത്തേക്ക് നോക്കി ഇരിക്കാതെ കുളിച്ചേച്ചു വാ. അപ്പോഴേക്കും ഞാന്‍ ഭക്ഷണം ഉണ്ടാക്കാം'' എന്ന കല്‍പന കേട്ട് എഴുന്നേറ്റതാണ്. കുളിമുറിയില്‍ ഒരുതുള്ളി വെള്ളമില്ല.


''മേരിക്കുട്ട്യേ, ഇതില് ഒരുതുള്ളി വെള്ളമില്ല. രണ്ടുകുടം വെള്ളം താ'' അയാള്‍ വിളിച്ചുപറഞ്ഞു.


''ഇതിയാന്‍ വെള്ളംകോരി അവിടെനിന്ന് കുളിച്ചേച്ചാ മതി. ആവെള്ളം തെങ്ങിന് കിട്ടട്ടെ''. പിന്നെ തര്‍ക്കിക്കാന്‍നിന്നില്ല. മേരിക്കുട്ടി പറ്റില്ലഎന്നു പറഞ്ഞാല്‍ അതിന്ന് മാറ്റമുണ്ടാവില്ല. പാത്രങ്ങള്‍ കഴുകിയ വെള്ളവും നിലം തുടച്ചുകഴിഞ്ഞ ശേഷം മിച്ചം വരുന്ന വെള്ളവും മേരിക്കുട്ടി ഒരു ബക്കറ്റില്‍കൊണ്ടുപോയി തെങ്ങുകള്‍ക്ക് ഒഴിക്കുകയാണ് പതിവ്.


ചാക്കൊ ഒരു ബക്കറ്റ് വെള്ളം കോരി പാത്രത്തിലൊഴിച്ചു. രണ്ടാമത് ബക്കറ്റ് കിണറ്റിലിട്ടതും കയറും ബക്കറ്റും കൂടി കയ്യില്‍നിന്ന് വഴുതി കിണറ്റിലെത്തി. കപ്പിയില്ലാതെ വെള്ളംകോരിയാല്‍ ഇങ്ങിനെയാവും. 


''മേരിക്കുട്ട്യേ. ഇങ്ങോട്ടൊന്ന് വന്നേടി'' അയാള്‍ ഭാര്യയെ വിളിച്ചു.


''എന്നാത്തിനാ കിടന്ന് കാറുന്ന്'' അകത്തുനിന്ന് ഭാര്യയുടെ ശബ്ദം കേട്ടു.


''എടീ. കയറും ബക്കറ്റും കിണറ്റില്‍ പോയി''. മേരിക്കുട്ടി പാഞ്ഞെത്തി കിണറ്റിലേക്ക് നോക്കി.


''എന്നാ പണിയാ ഇതിയാന്‍ ഈ കാണിച്ചത്'' അവള്‍ ചോദിച്ചു.


''കയ്യില്‍നിന്ന് വഴുതിയതാടി. ഇനി എന്നാ ചെയ്യും''.


''കിണറിലോട്ട് ഇറങ്ങി എടുത്തോ''.


''എന്നെക്കൊണ്ട് മേലാ കിണറ്റിലിറങ്ങാന്‍''.


''എന്നാല്‍ കുളിക്കണ്ടാ'' എന്നുപറഞ്ഞുവെങ്കിലും അകത്തേക്ക് പോയ മേരിക്കുട്ടി സാരിയഴിച്ചുവെച്ച് തോര്‍ത്ത് ചുറ്റി വരുന്നതാണ് അയാള്‍ കണ്ടത്. 


''നീ എന്നതാ ചെയ്യാന്‍ പോവുന്നത്''.


''നോക്കിക്കോ'' എന്നുപറഞ്ഞ് മേരിക്കുട്ടി ആള്‍മറയിലേക്ക് വലിഞ്ഞു കയറി. കാല്‍ അകത്തേക്കിട്ട് ആള്‍മറയില്‍പിടിച്ച് അകത്തേക്കിറങ്ങി പടവുകളില്‍ ചവിട്ടി അവള്‍ ചുവട്ടിലെത്തി. വെള്ളത്തിന്ന് മുകളില്‍ പാറിക്കിടന്ന കയറില്‍ പിടിച്ച് അവള്‍ മെല്ലെമെല്ലെ മുകളിലെത്തി.


''ഈ കയറില്‍ പിടിക്ക്'' അവള്‍ നീട്ടിയ കയര്‍ അയാള്‍ കുനിഞ്ഞ് ഏറ്റു വാങ്ങി.


''ആ കൈ ഇങ്ങോട്ട് നീട്ട്. ഞാന്‍ പിടിച്ചുകേറട്ടെ''. ചാക്കോ നീട്ടിയ വലത്തു കയ്യില്‍ പിടിച്ച് മേരിക്കുട്ടി പുറത്തെത്തി.


''ഇന്ന് കപ്പി വാങ്ങിച്ചോണം. ഇനി ബക്കറ്റ് വീണാല്‍ ഞാന്‍ ഇറങ്ങത്തില്ല'' മേരിക്കുട്ടി വെള്ളംകോരി പാത്രത്തില്‍ ഒഴിച്ചുകൊടുത്തു. കപ്പുകൊണ്ട് അത് കോരി ചാക്കോ സുഖമായി കുളിച്ചു.


()()()()()()()()()()()()()()


മീറ്റിങ്ങ് കഴിഞ്ഞ് ഓരോരുത്തരായി പുറത്തിറങ്ങി. വാസുദേവനും ചാക്കോയും വരുന്നതും കാത്ത് കുഞ്ഞഹമ്മദ് പുറത്തുനിന്നു.


''അച്ചായോ. എങ്ങനീണ്ട് സംഗതി'' അയാള്‍ ചോദിച്ചു.


''ഉഷാര്‍. അല്ലാതെ എന്നാ പറയാനാ''.


''അമ്പത് ആള് മതീന്ന് മുതലാളി പറഞ്ഞതാ. അമ്പതൊന്ന് ആക്കണംന്ന് നമ്പൂരിമാഷ് പറഞ്ഞതോണ്ട് എന്നോടും ഒപ്പിടാന്‍ പറഞ്ഞു''.


''സംഗതികള് ഇപ്പൊ തുടങ്ങുംന്നാ തോന്നുണത്'' വാസു പറഞ്ഞു.


''മുതലാളീം രാമന്‍കുട്ടിമേനോനും കൂടി എല്ലാം ശര്യാക്കീട്ടുണ്ട്. സ്ഥലം മുതലാളി കൊടുക്കും. ഇന്നത്തെമീറ്റിങ്ങ്കഴിഞ്ഞാല്‍ റിക്കാര്‍ഡൊക്കെ ശര്യാക്കാന്‍ കൊടുക്കുംന്ന് പറയുണതുകേട്ടു''.


''ഏതാ സ്ഥലം''.


''പുഴവക്കത്തുള്ള സ്ഥലം. മുതലാളിടെ ഉമ്മട്യാണ്''.


''വെറുതെ കിടക്കുണ സ്ഥലോല്ലേ അത്'' വാസു ചോദിച്ചു.


''കൊറെ പറങ്കിമാവും ഞാവിളും ഉണ്ടായിരുന്നു. ഒക്കെ വെട്ടിവിറ്റു''.


''ആരടേന്നും കാശൊന്നും പിരിച്ചിലല്ലോ. ഇന്നത്തെ ചിലവൊക്കെ എങ്ങന്യാ''.


''ചായീം വടേം കേക്കും തന്നതോ? അതൊന്നും മുതലാളിക്കൊരു കാര്യോല്ല''.


''കാശുണ്ട്. ചെലവാക്കാന്‍ മടീം ഇല്ല'' വാസു ഹാജിയാരെക്കുറിച്ച് അയാളുടെ അഭിപ്രായം പറഞ്ഞു.


''നിങ്ങള് നടന്നോളിന്‍. ഈ മീറ്റിങ്ങുംകൂടി കഴിഞ്ഞ് എനിക്ക് മുതലാള്യേ വീട്ടിലെത്തിക്കണം''.


''എക്സിക്യുട്ടീവ് കമ്മിറ്റി മീറ്റിങ്ങാണ്. തീരാന്‍ കുറെനേരം കഴിയും. നമുക്ക് പോവാം'' ചാക്കൊ വാസുവിനെകൂട്ടി നടന്നു. കുഞ്ഞഹമ്മദ് ഗെയിറ്റുവരെ അവരോടൊപ്പം നടന്നു.


അദ്ധ്യായം - 97.


''എന്നോട് ചോദിക്കാണ്ടെ ആരീഫാന്‍റെ വീട്ടുകാര് ഒരുപണി പറ്റിച്ചിട്ടുണ്ട് വാപ്പാ'' രാത്രി ജബ്ബാര്‍ വിളിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അതാണ്.


''സംഗതി എന്താണ്ടാ മകനേ'' സംഭാഷണം കേട്ടുനിന്ന പാത്തുമ്മ ചോദിച്ചു. വീട്ടിലിരിക്കുമ്പോള്‍ ജബ്ബാറിന്‍റെ കാള്‍വന്നാല്‍ ലൌഡ്സ്പീക്കറില്‍ ഇടും. രണ്ടുപേര്‍ക്കും ഒന്നിച്ച് കേള്‍ക്കാമല്ലോ.


''അവളടെ സ്വര്‍ണ്ണം മുഴുവനും വിറ്റു''.


''എന്തിനാടാ അതൊക്കെ വിറ്റ് തൊലച്ചത്''.


''ഫ്ലാറ്റിന്‍റെ വിലകൊടുക്കണ്ടേ. അതിന് പൈസീണ്ടാക്കാന്‍''. ഫ്ലാറ്റ് വാങ്ങാന്‍ പണം തികയാതെ വന്നാല്‍ ആരീഫയുടെ കുറച്ച് സ്വര്‍ണ്ണം വില്‍ക്കുമെന്ന് നേരത്തെപറഞ്ഞിരുന്നു. അഞ്ചോപത്തോ പവന്‍ വില്‍ക്കുമെന്നാണ് അന്ന് കരുതിയത്. അടിച്ചുതുടച്ച് വില്‍ക്കുമെന്ന് ആരാ കരുതിയത്.


''ഒരു പെണ്‍കുട്ട്യേ നിക്കാഹ് കഴിച്ചുകൊടുത്താല്‍ അവളടെ എന്ത് കാര്യം ചെയ്യുമ്പഴും കെട്ട്യോനോട് ചോദിക്കണം. അതാ അതിന്‍റെ മര്യാദ''.


''ഇനി അത് പറഞ്ഞിട്ട് കാര്യൂല്യാ. സ്വര്‍ണ്ണം മുഴോനും കൊടുത്തൂനല്ലേ പറഞ്ഞത്. എന്തെങ്കിലും ഒരു കാര്യത്തിന് പോവുമ്പൊ ഒന്നൂല്യാണ്ടെ പറ്റ്വോടാ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''ഉമ്മ കൊടുത്ത രണ്ട് വള, നമ്മള് കൊടുത്ത ഒരുമാല, കാതിലിത്തെ കമ്മല് , ഒരു മോതിരം. ഇതേള്ളൂ. ബാക്ക്യൊക്കെ കൊടുത്തു''


''അറുപത് പവന്‍ ഉണ്ടേനല്ലേ നിക്കാഹ് കഴിക്കുമ്പൊ പറഞ്ഞത്. എല്ലാം കളഞ്ഞ്വോ''.


''എന്നാ അറിഞ്ഞത്''.


''വല്ലാത്ത കൂട്ടരന്നെ. മര്യാദകെട്ടവര്''.


''ഞാനെന്താ ചെയ്യാ ഉമ്മാ''.


''ഇങ്ങനത്തെ കൂട്ടര് വേണ്ടാന്ന് വെക്കണം''.


''പാത്ത്വോ. നീയെന്ത് കൂട്ടാ ഈ കൂടുണത്. അവളേന്തിനാ കുറ്റം പറയുണ്. വീട്ടുകാര് പറയുമ്പൊ കേക്കാണ്ടെ പറ്റ്വോ''.


''എന്നിട്ട് ഫ്ലാറ്റിന്ന് പൈസ കൊടുത്ത്വോടാ''.


''നാളെ സ്ഥലത്തിന്‍റെ വെല കണക്കാക്കും. ഫ്ലാറ്റിന്‍റെ വെലീം നിശ്ചയിക്കും. വീട് പൊളിച്ച കാശുണ്ട്. സ്വര്‍ണ്ണംവിറ്റതൂണ്ട്. അതിന്ന് വേണ്ടത് കൊടുത്ത് ഫ്ലാറ്റ് റജിസ്ട്രാക്കും. ബാക്കി ബാങ്കിലിടുംന്നാ പറഞ്ഞത്''.


''അത് നന്നായി. ഒരു മുട്ടുവന്നാല്‍ ആരടെമുമ്പിലും കൈനീട്ടാതെ കഴിഞ്ഞു''.


''അതാ വാപ്പാ ഒരു സമാധാനം''


''പൈസ കന്നാപിന്നാന്ന് കളയാണ്ടിരുന്നാ മതി'' പാത്തുമ്മ തന്‍റെ മനസ്സിലെ ആശങ്കയറിയിച്ചു.


''ഒരുകാര്യം ചെയ്യ് ജബ്ബാറേ'' കുഞ്ഞഹമ്മദ് പറഞ്ഞു ''അവര് പൈസ ബാങ്കിലിട്വാണച്ചാല്‍ ഇടട്ടെ. ഇല്ലെങ്കില്വേണ്ടാ. നീ ആരീഫാനോട് അത് പറഞ്ഞ് ദേഷ്യപ്പെടണ്ടാ. അവള് വയറ്റിലുണ്ടായി ഇരിക്ക്യാണ്''.


''ഇല്ല വാപ്പാ. ഞാനൊരക്ഷരം പറയില്ല. കാള്‍ അവസാനിച്ചു.


''കുട്ടിടെ സൂക്ഷിച്ചുവെക്കണ്ട മുതലൊതൊക്കെ കളഞ്ഞുകുളിച്ചു. ആ ഫ്ലാറ്റ് റജിസ്ട്രര്‍ ചെയ്ത് കിട്ട്യാലല്ലേ കിട്ടീന്ന് പറയാന്‍ പറ്റൂ''.


''അവര് ഏട്ടനും അനിയനും അല്ലേ. വലുതായിട്ട് കണക്കൊന്നും പറയില്ല'' പാത്തുമ്മ ആശ്വസിപ്പിച്ചു.


''എന്തോ എനിക്കൊന്നും അറിയില്ല'' കുഞ്ഞഹമ്മദ് നെടുവീര്‍പ്പിട്ടു.


()()()()()()()()()()()


''എനിക്ക് വെറുതെ ഇരുന്നിട്ട് മടുത്തു. നാളെ മുതല്‍ ഞാന്‍ അടുക്കളേത്തെ പണി നോക്കിക്കോളാം'' ലക്ഷ്മി പറഞ്ഞതുകേട്ട് കാര്‍ത്ത്യായിനി പകച്ചു. ''ഇവിടുത്തെ താമസം കഴിഞ്ഞു'' എന്നവള്‍ മനസ്സില്‍ പറഞ്ഞു. 


''അപ്പൊ നാളെ വീട്ടിലിക്ക് പോവാ അല്ലേ'' കാര്‍ത്ത്യായിനി പറഞ്ഞു.


''അതെന്തിനാ നീ പോണത്. ഞാന്‍ പോവാന്‍ പറഞ്ഞിട്ടില്ലല്ലോ''.


''പിന്നെന്താ നാളെ മുതല്‍ പണിചെയ്തോളാന്ന് പറഞ്ഞത്''.


''അത് വെരുതെ ഇരുന്ന് മടുത്തതോണ്ടല്ലേ''.


''ബാലമാമ്മ്യോട് പോവാന്‍ പറയ്യോ''.


''എന്തൊക്കെ പൊട്ടത്തരാ നീ പറയുണ്. എനിക്കിവിടെ വേണ്ടപ്പെട്ടോരായി നിങ്ങള് രണ്ടാളല്ലേ ഉള്ളൂ''.


''അപ്പൊ ഞങ്ങളെന്താ ചെയ്യണ്ട്''.


''എന്‍റെകൂടെ ഇവിടെ കഴിയ്യാ. അത്രേന്നെ''.


''ഞാന്‍ ബാലമാമടെ അടുത്ത് ചോദിക്കട്ടെ. എന്താ വേണ്ട് എന്ന് പറഞ്ഞു തരും'' കാര്‍ത്ത്യായിനി അതും പറഞ്ഞ് പോയി. അല്‍പ്പനേരം കഴിഞ്ഞ് ബാലചന്ദ്രനേയും കൂട്ടി അവള്‍ വന്നു.


''വെറുതെ ഇരുന്ന് മടുക്കുണൂ എന്ന് പറഞ്ഞില്ലേ. നമുക്ക് എന്തെങ്കിലും ചില ചില്ലറപണികള്‍ ചെയ്താലോ'' അയാള്‍ ചോദിച്ചു.


''എന്ത് പണിയാ ബാലേട്ടാ ചെയ്യാന്‍ പറ്റ്വാ''.


''എന്തൊക്കെ പണീണ്ട്. ആദ്യം ഇപ്പൊ ജീവിക്കിണരീതി മാറ്റ്വാ. രാവിലെ കാര്‍ത്ത്യായിനിയെകൂട്ടി മുടങ്ങാതെ അമ്പലത്തില്‍പോയി തൊഴുതുവരൂ. അപ്പഴയ്ക്കും ഞാന്‍ രാവിലത്തെ ആഹാരൂണ്ടാക്കാം. അതുകഴിഞ്ഞതും ഉച്ചയ്ക്കുള്ളത് ശരിയാക്കി ചെറിയ ചില പണികള്‍ ചെയ്യാം''.


''അതുവേണ്ടാ ബാലേട്ടാ. നമ്മള്‍ മൂന്നാള്‍ക്കും കൂടി തൊഴാന്‍ പോവാം. വന്നിട്ട് ആഹാരൂണ്ടാക്ക്യാല്‍ മതി. വൈകുന്നേരം നടക്കാന്‍ പോവുന്നത് പോലെ പോയി ഭഗാവനെ തൊഴുതിട്ട് തിരിച്ചും വരാം. അപ്പൊ സമയം പോയി കിട്ട്വോലോ''.


''എന്നാ നമുക്കങ്ങനെ ചെയ്യാം. ഇവള് ഒരുമിനുട്ട് വെറുതെ ഇരിക്കില്ല. അവളടെകൂടെ കൂട്യാ മതി''.  


''ഇഷ്ടംപോലെ തെങ്ങിന്‍പട്ട കിടക്കുണുണ്ട്. അത് മെടഞ്ഞ് കൊടുത്താല്‍ പൈസ കിട്ടും. ഞാനത് മെടയാന്‍ പഠിപ്പിക്കാം''.


''ഞാന്‍ ഒപ്പം നിക്കാം. ആവുണതുപോലെ ചെയ്യാം. കിട്ടുണ പൈസ കാര്‍ത്ത്യായിനി എടുത്തോളൂ''.


''അങ്ങിനെ ഓരോന്നായി പഠിക്ക്യാ, ചെയ്യാ. ജീവിക്കിണരീതി മാറട്ടെ. എന്നും സങ്കടം ആയിട്ട് കഴിയാതെ നമുക്ക് ചിരിക്കാന്‍ പഠിക്ക്യാ അല്ലേ'' ബാലചന്ദ്രന്‍ ചോദിച്ചു.


''സങ്കടത്തിന്‍റെ എടേല്‍ കിടന്ന് കൊല്ലം കുറെപോയി. എന്നിട്ടെന്തായി. ഒന്നും നേടീലാ. സങ്കടപ്പെട്ടത് ബാക്ക്യായി'' ലക്ഷ്മി മുഖം തുടച്ചു. 


''ഇനി കണ്ണുകള്‍ നിറയാന്‍ പാടില്ല. ഒരേട്ടന്‍ പറയുണൂന്ന് കരുത്യാമതി'' ബാലചന്ദ്രന്‍ പറഞ്ഞു.


''എന്നെ നോക്കണ്ട ആള് പോയി. സ്നേഹൂള്ളോരാണെങ്കിലും എന്‍റെ ഏട്ടന്മാര്‍ അടുത്തില്ല. ഇപ്പൊ എന്‍റെ കൂടപ്പിറപ്പ് നിങ്ങള് രണ്ടാളാണ്''.


''ഞങ്ങള്‍ക്കും ആ ധാരണീണ്ട്''.


''എന്നാ എണീക്ക്യാ. ചപ്പാത്തി ചൂടാറണ്ടാ'' കാര്‍ത്ത്യായിനി ഓര്‍മ്മിപ്പിച്ചു.


()()()()()()()()()()()


വൈകുന്നേരം അമ്പലത്തിലേക്ക് പോവാന്‍ ആണുങ്ങളേക്കാള്‍ താല്‍പ്പര്യം സ്ത്രീകള്‍ക്കായി. സുമതി നേരത്തെ പുറപ്പെടും. ശ്രീധരമേനോനേയും കൂട്ടി പ്രൊഫസറുടെ വീട്ടിലെത്തും. അദ്ദേഹവും കൌസല്യയും ഇവരെ കാത്ത് ഒരുങ്ങിനില്‍ക്കുന്നുണ്ടാവും. ആര്‍.കെ.മേനോനും അദ്ദേഹത്തിന്‍റെ ഭാര്യ രമണിയുംകൂടി എത്തിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ ആല്‍ത്തറയ്ക്ക് സമീപം  സംസാരിച്ചുകൊണ്ട് നില്‍ക്കും. ബിസിനസ്സ് തിരക്കുകള്‍കാരണം മേനോന്‍ ചില ദിവസങ്ങളില്‍ വരാറില്ല. എങ്കിലും രമണി വരാതിരിക്കില്ല.


''ദിവസൂം അമ്പലത്തില്‍ വരാന്‍ തുടങ്ങ്യേപ്പൊ ഒരുസന്തോഷം. ഭഗാവാനെ തൊഴുകും ചെയ്യാം. നിങ്ങള് രണ്ടാളെ  കാണും ചെയ്യാം''


''വെറുതെ വീട്ടിലിരുന്ന് മടുക്കുന്നതോണ്ടാ. കാണാനും സംസാരിക്കാനും ആളുണ്ടെങ്കില്‍ ഒരു സുഖൂണ്ട്''.


''അതെയതെ. ഇവിടേന്ന് പോവുമ്പൊകരുതും നാളെ വൈകുന്നേരായാല്‍ നിങ്ങളെ കാണാലോന്ന്''.


''നാളെ ഞാനുണ്ടാവില്ല. എറണാകുളത്തേക്ക് പോണംന്ന് പറഞ്ഞിട്ടുണ്ട്. രണ്ടുദിവസം ഏട്ടന്‍റടുത്ത് ഇരുന്നിട്ടേ ഞങ്ങള് വരൂ. എന്നിട്ട് കാണാം''.


''എന്താ ഒരു യോജിപ്പ്. പെങ്ങളെ കാണണംന്ന് വീട്ടില്‍ പറയുണത് കേട്ടു. നാളെ മകനും മരുമകളുംകൂടി അവളടെ വീട്ടിലേക്ക് പോണുണ്ട്. ഞങ്ങള് ലക്ഷ്മിചേച്ചിടെ വീട്ടിലിക്കും പോവും''.


''എന്നാ പിന്നെ വന്നിട്ട് കാണാം. രണ്ടുദിവസം ഞാനും വരില്ല''. രമണി പറഞ്ഞു. നമ്പൂരിമാഷടെ ഭാര്യയെത്തി.


''എന്താ ഇവിടെ നില്‍ക്കിണ്. ദീപാരാധനടെ സമയം ആവുണൂ. നമുക്ക് അകത്തേക്ക് പോവാം''. അവര്‍ പറഞ്ഞതും നാലുപേരും അകത്തേക്ക് നടന്നു.


അദ്ധ്യായം - 98.


രാവിലെ അമ്പലത്തില്‍ പോയിവന്ന് ഭക്ഷണവുംകഴിച്ച് ലക്ഷ്മിയും കാര്‍ത്ത്യായിനിയുംകൂടി തെങ്ങോലമെടഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഗെയിറ്റിന്നുമുന്നിലായി ഒരുകാറിന്‍റെ ശബ്ദം കേള്‍ക്കുന്നത്. ബാലചന്ദ്രന്‍ ഓടിപ്പോയി ഗെയിറ്റ് തുറന്നു. ഒരു പുത്തന്‍  കാറാണ് ലക്ഷ്മി കണ്ടത്. മുറ്റത്ത് വന്നുനിന്ന കാറിന്‍റെ ഡ്രൈവിങ്ങ് സീറ്റില്‍നിന്ന് ഇറങ്ങിവന്ന ശ്രീധരമേനോനെ കണ്ട് ലക്ഷ്മി അമ്പരന്നു. അതിലേറെ അമ്പരന്നത് വെറുംനിലത്ത് പടിഞ്ഞിരുന്ന് തെങ്ങോലമെടയുന്ന പെങ്ങളെ കണ്ട മേനോനാണ്.


''എന്താ ഞാനീ കാണുണത്'' അയാള്‍ ചോദിച്ചു. 


ലക്ഷ്മിയും കാര്‍ത്ത്യായിനിയും എഴുന്നേറ്റു. ബാലചന്ദ്രന്‍ തെങ്ങിന്‍ പട്ടകള്‍ മുറ്റത്തിന്‍റെ ഒരു ഭാഗത്തേക്ക് വലിച്ചുമാറ്റാന്‍ തുടങ്ങി


''അതന്ന്യാണ് ഞാനും ചോദിക്കിണത്. എന്നാ ചെറ്യേട്ടന്‍ കാറോടിക്കാന്‍ തുടങ്ങ്യേത്''.


''ഓടിക്കാന്‍ പഠിച്ചിട്ട് കുറെകാലായി. പക്ഷെ കഴിയുന്നതും ചെയ്യാറില്ല''.


''ഞാന്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഇപ്പൊ ഓടിക്കിണത്'' സുമതി പറഞ്ഞു.


''നീയെന്തിനാ ഓല മെടയുണത്'' അയാള്‍ ചോദിച്ചു.


''എനിക്ക് വെറുതേരുന്ന് മടുത്തു. നേരംപോണ്ടേ. കാര്‍ത്ത്യായിന്യോട് എന്തെങ്കിലുംപണി പഠിപ്പിക്കാന്‍ പറഞ്ഞതാ. ആദ്യായിട്ടാണ് ഇന്ന് ഈ പണി ചെയ്യുണത്''.


''ഞാന്‍ അറിയാത്തതോണ്ട് ചോദിക്ക്യാണ്. ഇതൊക്കെ ചെയ്തിട്ടുവേണോ മോളേ നിനക്ക് ജീവിക്കാന്‍''.


''ജീവിക്കാനല്ല, ജീവിതം തിരിച്ചുപിടിക്കാനാണ് ലക്ഷ്മി ഇത് ചെയ്യുണത്. ഒന്നുംചെയ്യാതെ മൂന്നുനേരം ആഹാരൂംകഴിച്ച് മുറീല് ഒറ്റയ്ക്ക് വെറുതെ ഇരുന്നാല്‍ മനസ്സ് വേണ്ടാത്ത ചിന്തകള്‍കൊണ്ട് നിറയും. അന്നത്തെപ്പോലെ ബി.പി.കൂടും. എന്തെങ്കിലും ചെയ്തോണ്ടിരുന്നാല്‍ സമയംപോവും. അത് മാത്രോല്ല. ഞങ്ങളോടൊപ്പം വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ മനസ്സില്‍ ആധി കേറില്ല'' കേട്ടുനിന്ന ബാലചന്ദ്രനാണ് മറുപടി പറഞ്ഞത്. 


''അത് കൊള്ളാം. എന്തെങ്കിലും ചെയ്തോണ്ടിരുന്നാല്‍ ടെന്‍ഷനുണ്ടാവില്ല. ഞാനത് ആലോചിച്ചില്ല''.


''ഏട്ടനെന്താ വരുണകാര്യം അറിയിക്കാഞ്ഞത്''.


''വേണ്ടാന്ന് വെച്ചിട്ടന്നെ. അറിയിക്കാതെ വന്നാലല്ലേ നീ എന്താ ചെയ്യുണ് എന്നറിയൂ''.


''മുമ്പുണ്ടായിരുന്ന കാറെവിടെ''.


''ആ കാറ് മകന് കൊടുത്തു. ഞങ്ങളുടെ സൌകര്യത്തിന്ന് ഒന്നുവേണ്ടേ. അതോണ്ട് വാങ്ങ്യേതാ'' സുമതി മറുപടി പറഞ്ഞു.


''മുറ്റത്ത് നില്‍ക്കണ്ടാ. ഉള്ളിലിക്ക് വരിന്‍'' ലക്ഷ്മി ഗൃഹനാഥയായി. 


പൂവന്‍ പഴവും ബിസ്ക്കറ്റും മുറുക്കും ചായയും അവരുടെ മുന്നില്‍ നിരന്നു.


''നാലഞ്ച് വാഴക്കുല മൂത്തുനിക്കിണുണ്ട്. ബാലേട്ടന്‍ അതിലൊന്ന് വെട്ടി പഴുപ്പിക്കാന്‍ വെച്ചതാ. പൂവന്‍ പഴാണ്''.


''മുറുക്ക് ഉഗ്രന്‍. നല്ല ടേസ്റ്റ്'' സുമതി അഭിപ്രായപ്പെട്ടു.


''അത് കാര്‍ത്ത്യായിനി ഉണ്ടാക്ക്യേതാണ്''.


''ഞാന്‍ അവളെ ഒരുദിവസം കൂട്ടീട്ട് പോവും. കുറെ മുറുക്കുണ്ടാക്കിച്ചിട്ട് കൊണ്ടുവന്ന് വിടാം''.


''ഇന്നിവിടെ ഇരുന്നാല്‍ ഞാന്‍ ഉണ്ടാക്കിത്തരാം'' കാര്‍ത്ത്യായിനി പറഞ്ഞു.


''അതിന് ഏട്ടനേം ഏടത്ത്യേമ്മീം ഇന്ന് ഞാന്‍ അയക്കില്ലല്ലോ''.


''ഞങ്ങള് പോണൂല്യാ. പോരേ'' സുമതി ചിരിച്ചു, ഒപ്പം മറ്റുള്ളവരും.


()()()()()()()()()()()()


''വാപ്പാ, ആകപ്പാടെ കുലുമാലായി'' ജബ്ബാര്‍ പരിഭ്രമിച്ചപോലുണ്ട്. 


''എന്താടാ മകനെ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''അവര്‍ക്ക് ഫ്ലാറ്റ് കിട്ടില്യാട്ടോ''. ഹാജിയാരുടെ വായില്‍ പഞ്ചസാര ഇടണമെന്ന് അയാള്‍ കരുതി. ഫ്ലാറ്റ് കിട്ടില്ല എന്ന് അദ്ദേഹം നേരത്തെ പറഞ്ഞതാണ്.


''എന്താ തരാണ്ടിരിക്കാന്‍ ''.


''വെല ചേര്‍ന്നില്ല. അതന്നെ''.


''എന്താ സംഗതീച്ചാല്‍ അത് ശരിക്ക് പറയ്. ഇങ്ങനെ പറഞ്ഞാല്‍ എന്താ മനസ്സിലാവ്വാ''.


''വീട് പൊളിച്ച സ്ഥലം അളന്നു. സെന്‍റിന്ന് ആറുറുപ്യ വെല കിട്ടുംന്നാണ് ആരീഫാന്‍റെ വാപ്പ കരുത്യേത്. എളാപ്പാന്‍റടുത്ത് അത് പറഞ്ഞു. മൂപ്പര് ഒരുറുപ്പികക്കാ ചോദിച്ചത്. കൂടിവന്നാ ഒന്നരലക്ഷം വെച്ച് എടുക്കാന്ന് പറഞ്ഞു. അതോടെ കച്ചോടം തെറ്റി''.


''ഇവരക്ക് അത് പുറമേ വിറ്റ് ആ കാശോണ്ട് ഫ്ലാറ്റ് വാങ്ങ്യാ പോരേ''.


''മതി. എന്നാ അതും പറ്റില്ല. ഫ്ലാറ്റിന്ന് ഇവര് കരുത്യേതിന്‍റെ ഇരട്ടി വെല ചോദിച്ചു. അത് വാങ്ങാനും പറ്റില്ല''.


''ഇനി എന്താണ്ടാ കാട്ട്വാ''.


''എനിക്കറിയില്ല. ഇരിക്കിണ വീടും പൊളിച്ചുവിറ്റു. കെട്ട്യോളടേം രണ്ട് പെണ്‍കുട്ട്യേളടേം പണ്ടൂം വിറ്റു. മൂത്ത മരുമകന്‍റെ വീടും വിറ്റു. ഒക്കെ ഫ്ലാറ്റിന്ന് വേണ്ടീട്ട്. ഒടുക്കം അത് കിട്ടില്യാന്ന് വെച്ചാലോ''.


''സംഗതി ചതിയായി പോയില്യേടാ''.


''പിന്നല്ലാണ്ടെ. എളാപ്പാനെ കേസ്സില്‍പ്പെടുത്തീട്ട് ഇവളടെ വാപ്പ ആ വീട് കയ്യിലാക്ക്യേതാണ് എന്നാ പറയുണ്. ഇപ്പൊ അയാള് പകരം വീട്ടി''.


''എന്നാലും ഇത് കുറെ കടന്ന കയ്യായി. ഒന്നൂല്യെങ്കിലും ഒരുവയറ്റില്‍ കിടന്നോരല്ലേ''.


''ആരാ വാപ്പാ ഇന്നത്തെ കാലത്ത് അതൊക്കെ ആലോചിക്കിണത്''. 


''എന്താ അവരിനി ചെയ്യാന്‍ പോണത്''.


''ഒന്നും അറിയില്ല. അവളടെ വാപ്പ തൂങ്ങിച്ചാവുംന്ന് പറഞ്ഞ്വോത്രേ. ഒരു കാര്യം പറയാം. അവള്‍ക്കും വീട്ടുകാര്‍ക്കും നെഗളിപ്പ് കൂടുതലാണ്. ആ തെമ്പ് പടച്ചോന്‍ ഇല്ലാണ്ടാക്കി''.


''നിന്‍റെ കെട്ട്യോള് എന്ത് പറയുണൂ''.


''കരച്ചിലോട് കരച്ചിലന്നെ. കേട്ടപ്പൊ സങ്കടം തോന്നി. ഞാനെന്താ പറയ്യാ''.


''നമ്മടെ വീട് വില്‍ക്കാന്‍ പറഞ്ഞല്ലോ. അതുംകൂടി കൊടുത്താലോ''.


''പറ്റില്യാന്ന് ഉമ്മ പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ നമ്മളും അവരെപ്പോലെ തെണ്ടുണുണ്ടാവും''.


''ആ പെണ്ണ് വയറ്റിലുണ്ടായി ഇരിക്ക്യാണ്. സങ്കടപ്പെടാന്‍ പാടില്ല'' പാത്തുമ്മ പറഞ്ഞു.


''നിങ്ങളൊന്ന് അവളെ വിളിച്ച് സമാധാനിപ്പിക്ക്യോ'' ജബ്ബാര്‍ ചോദിച്ചു.


''ഫോണില് പറഞ്ഞാ ശര്യാവില്ല. നാളെ ഞാനുംനിന്‍റെ ഉമ്മേംകൂടി അവളെ  പോയി കാണാം'' കുഞ്ഞഹമ്മദ് പറഞ്ഞു.


''മതി വാപ്പാ. എനിക്ക് സമാധാനായി'' അവന്‍ കാള്‍ അവസാനിപ്പിച്ചു.


''ഞാനൊരു കാര്യം ചോദിക്കട്ടെ'' പാത്തുമ്മ ചോദിച്ചു.''


''എന്താച്ചാല്‍ പറയ്''.


''സംഗതി പന്ത്യാല്ലാച്ചാല്‍ നമുക്ക് നമ്മടെ കുട്ട്യേ ഇങ്ങിട്ട് കൂട്ടീട്ട് വന്നാലോ''.


''ഞാനത് പറഞ്ഞില്ലാന്നേ ഉള്ളൂ. എന്‍റെ മനസ്സിലും അതായിരുന്നു''.


''നിങ്ങള് ആ പെണ്ണിനെ ഒന്ന് വിളിച്ച് തരിന്‍. സങ്കടപ്പെട്ട് ഇരിക്ക്യല്ലേ. ഞാന്‍ അവളോടൊന്ന് സംസാരിക്കട്ടെ''.


കുഞ്ഞഹമ്മദ് ആരീഫയെ വിളിച്ച് മൊബൈല്‍ പാത്തുമ്മയുടെ കയ്യില്‍ കൊടുത്തു. അവള്‍ കാളെടുക്കുന്നതും കാത്ത് പാത്തുമ്മ നിന്നു.


അദ്ധ്യായം - 99.


കാലത്തെ ആഹാരം കഴിച്ചശേഷം ചാക്കോ ബെഞ്ചില്‍ മലര്‍ന്നുകിടന്ന് പേപ്പര്‍ വായിക്കുമ്പോഴാണ് മൊബൈല്‍ അടിച്ചത്. അയാളത് എടുത്തു നോക്കി. ചെല്ലനാണ്. സ്ഥലം വിറ്റുതരാമെന്നു പറഞ്ഞുപോയ ആളാണ്. ഇന്നുവരെ വിവരമറിയിച്ചിട്ടില്ല.


''ഞാന്‍ എവിടേക്കും പോവുന്നില്ല. ഇയാള് വന്നോ'' ചാക്കോവിന്‍റെ മറുപടി മാത്രമേ മേരിക്കുട്ടി കേട്ടുള്ളു.


''ആരാ വിളിച്ചത്'' കാള്‍ അവസാനിച്ചതും അവള്‍ ചോദിച്ചു.


''ചെല്ലനാണ്. അവന്‍ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു''.


''സ്ഥലം വിറ്റുതരാമെന്നുപറഞ്ഞ് പോയവനാണ്. പിന്നീടവനൊന്നും പറഞ്ഞില്ല''.


''നമ്മുടെ സ്ഥലം വാങ്ങാന്‍ ആരോ തയ്യാറാണ്. അയാളെ കൂട്ടിക്കൊണ്ട് വരട്ടെ എന്നുചോദിച്ചു. ഞാന്‍ എങ്ങുംപോവുന്നില്ല ഇവിടെ ഉണ്ടാവും  എന്ന് ഞാന്‍ പറഞ്ഞു''.


''മോഹിച്ച് വാങ്ങിയ സ്ഥലമാ. പ്രയോജനം ഇല്ലാതെ പോയി. അവിടെ വീടുവെച്ചാലും നൂറുകൊല്ലത്തേക്ക് വഴിയുണ്ടാവാന്‍ സാദ്ധ്യതയില്ല. അതാ കൊടുക്കാമെന്ന് വെച്ചത്''.


''കച്ചവടം നടക്കും എന്നാണ് ചെല്ലന്‍ പറഞ്ഞത്''.


''പൈസാ കിട്ടിയാല്‍ ഒന്നുകില്‍ ബാങ്കിലിടും. പാകത്തില്‍ ഭൂമികിട്ടിയാല്‍ അതിന് മുടക്കും''.


''നമുക്കെന്തിനാ ഭൂമി''.


''ഭൂമിയില്‍ പണം മുടക്കിയാല്‍ നഷ്ടം വരത്തില്ല. കൃഷിഭൂമി വേണ്ടാ. വഴി ഉണ്ടാവണം. എന്നാല്‍ ആരെങ്കിലും വാങ്ങാന്‍ വരും''.


''അതിന്ന് എവിടേയാ സ്ഥലം''.


''ചെല്ലന്‍ വരട്ടെ. അവനോട് ചോദിക്കാം. വെള്ളംകിട്ടുന്ന സ്ഥലമായാല്‍ നന്ന്. എന്തെങ്കിലും കൃഷി ചെയ്യാം''.


വെറുതെ ഓരോ പണികളുണ്ടാക്കാനാണ് ശ്രമം. എന്തെങ്കിലും വെച്ചും തിന്നും മര്യാദയ്ക്ക് കഴിഞ്ഞാല്‍ പോരേ. ചാക്കോ ചിന്തിച്ചു.


''ഇതിയാന്‍ ഒന്നുംചെയ്യണ്ട. എല്ലാം ഞാന്‍ നോക്കിക്കോളാം''. അയാളുടെ മനസ്സ് വായിച്ചപോലെ മേരിക്കുട്ടി പറഞ്ഞു. ചാക്കോ ഒന്നും പറഞ്ഞില്ല. അയാള്‍ പതിവുപോലെ മേരിക്കുട്ടിയുടെ തീരുമാനത്തിന്ന് വിട്ടു.


()()()()()()()()()()


കുഞ്ഞഹമ്മദ് ജോലികഴിഞ്ഞുവരുമ്പോഴേക്കും പാത്തുമ്മ ആരീഫയെ കാണാന്‍ പോവാനോരുങ്ങിയിരുന്നു. 


''ചായ കുടിക്കിന്‍. നമുക്ക് വേഗം പോയിട്ടുവരാം'' അവള്‍ പറഞ്ഞു. കുഞ്ഞഹമ്മദ് ഒട്ടും വൈകിച്ചില്ല. അയാള്‍ വേഗം തയ്യാറായി വന്നു. ഇടവഴിയിലൂടെ അവര്‍ റോഡിലേക്ക് നടന്നു. 


കൂട്ടുമുക്കിലെത്താറാവുമ്പോള്‍ ചാക്കോ റോഡിലൂടെ പോവുന്നത് അയാള്‍ കണ്ടു. ഒപ്പം മേരിക്കുട്ടിയുമുണ്ട്. കുഞ്ഞഹമ്മദ് കൈകൊട്ടി വിളിച്ചു. ആരോ അച്ചായനെ വിളിച്ച് കുഞ്ഞഹമ്മദിനെ കാണിച്ചു കൊടുത്തു. കുഞ്ഞഹമ്മദ് എത്തുന്നതുവരെ ചാക്കോ അവിടെത്തന്നെ നിന്നു.


''എങ്ങോട്ടാ രണ്ടാളും കൂടി'' കുഞ്ഞഹമ്മദ് ചോദിച്ചു.


''റേഷന്‍ വാങ്ങണം. പലവ്യഞ്ജനം വാങ്ങണം. കുറച്ച് പച്ചക്കറി വാങ്ങണം. അതിനായിട്ട് ഇറങ്ങിയിരിക്കുവാ. നിങ്ങള്‍ എങ്ങോട്ടാ''.


''മരുമകളെ കാണണം . അതിന് ഇറങ്ങ്യേതാ''. മേരിക്കുട്ടി പാത്തുമ്മയുടെ അരികിലേക്ക് വന്നു.


''കണ്ടിട്ടില്ല എന്നേയുള്ളു. വീട്ടില്‍ എപ്പോഴും പറയാറുണ്ട്'' അവള്‍ പറഞ്ഞു.


''കുട്ട്യേളടെ വാപ്പ വീട്ടിലും പറയും. പുത്യേ വീടും സ്ഥലൂം എങ്ങനീണ്ട്''.


''കുഴപ്പൂല്യാ. ചെറിയൊരുവീടും നാലര സെന്‍റ് സ്ഥലവും. ശല്യംചെയ്യാന്‍ ആരും അടുത്തൊന്നുമില്ല. അതുകൊണ്ട് ആരോടും വഴക്കിന് പോവാതെ കഴിഞ്ഞു''. 


''ഒരു ദിവസം നിങ്ങള്‍ രണ്ടാളും വീട്ടിലിക്ക് വരിന്‍'' പാത്തുമ്മ ക്ഷണിച്ചു.


''പെട്ടെന്ന് വീട് മാറിയതുകൊണ്ട് ആരേയും വിളിക്കാന്‍ കഴിഞ്ഞില്ല. ഒരു ദിവസം രണ്ടുപേരും വീട്ടിലോട്ട് വരണം'' മേരിക്കുട്ടിയും ക്ഷണിച്ചു. 


ചാക്കോയും മേരിക്കുട്ടിയും കിഴക്കുഭാഗത്തേക്ക് നടന്നു, അടുത്തു കണ്ട ഓട്ടോറിക്ഷയില്‍ കയറി കുഞ്ഞഹമ്മദും പാത്തുമ്മയും പടിഞ്ഞാറോട്ടും.  


()()()()()()()()()


കുഞ്ഞഹമ്മദിനേയും പാത്തുമ്മയേയുംകണ്ടതും ആരീഫ ഉറക്കെകരഞ്ഞു.


''എന്തിനാ മകളെ കരയുണ്'' അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പാത്തുമ്മ പറഞ്ഞു ''നിനക്ക് ഞങ്ങളില്ലേ''.


''എന്നാലും എന്‍റെ ഉമ്മാ, ഇങ്ങന്യൊരു ചതി പറ്റുംന്ന് കരുതീലാ''.


''ചക്ക അല്ലല്ലോ മോളേ ചൂഴ്ന്ന് നോക്കാന്‍. എന്നാലും ആദ്യംതന്നെ ഒരു കരാറ് എഴുതായിരുന്നു''.


''ഇതന്നെ ഉമ്മാ എല്ലാരും പറയുണ്. വാപ്പ എളാപ്പാനെ വിശ്വസിച്ചു. അതാ പറ്റ്യേത്''.


''വീടിന്‍റെ പേരില്‍ രണ്ട് കൂട്ടരുംതമ്മില്‍ മുമ്പ് കേസ്സുണ്ടായിരുന്നതല്ലേ. അത് മറന്നത് തെറ്റായി''.


''എല്ലാം തീര്‍ന്ന് ലോഹ്യം ആയതാണ്''.


''അത് പറഞ്ഞിട്ട് കാര്യൂല്യാ. ഇനിയെന്താ പരിപാടീന്ന് പറ''.


''വേറൊരു വീട് വാടകയ്ക്ക് നോക്കുണുണ്ട്. അത് കിട്ട്യാല്‍ അന്ന് ഇവിടേന്ന് പോവും. ആ ദുഷ്ടന്‍റെ സ്ഥലം എനിക്ക് വേണ്ടാന്നാ വാപ്പ പറയുണ്''.


''എവട്യാ നിന്‍റെ വാപ്പ'' കുഞ്ഞഹമ്മദ് ചോദിച്ചു.


''ആള്‍ക്കാരടെ മുഖത്ത് നോക്കാന്‍ വയ്യാന്ന് പറഞ്ഞ് വെളീലിറങ്ങാണ്ടെ ഇരിക്കിണുണ്ട്''.


''അതോണ്ട് കാര്യൂല്യാ. എന്തെങ്കിലും ഒരുതീരുമാനം വേണ്ടേ''.


''ഞാന്‍ വാപ്പാനെ വിളിക്കാം. എന്താ വാപ്പാന്‍റെ മനസ്സില് എന്ന് ചോദിച്ചു നോക്കാലോ''.


ആരീഫയുടെ വാപ്പ അതീവ ദുഃഖിതനാണെന്ന് അയാളുടെ മുഖഭാവം വിളിച്ചറിയിച്ചു. വന്ന ഉടനെ അയാള്‍  സെറ്റിയിലേക്ക് ചാഞ്ഞു.


''ഇങ്ങന്യൊരു നാണക്കേട് ജീവിതത്തില്‍ ഉണ്ടാവാനില്ല'' അയാള്‍ പറഞ്ഞു ''അന്യനൊരാളാണ് ചെയ്തതെങ്കില്‍ ഇത്ര സങ്കടം തോന്നില്ല''.


''അത് വിടിന്‍. കഴിഞ്ഞത് കഴിഞ്ഞു. ഇനിയെന്താ വേണ്ടത്ന്ന് നോക്കിന്‍ ''.


''എനിക്കൊരു പുടീം കിട്ടുണില്ല. പെണ്‍മക്കളടെ കൂട്ടം കേട്ട് ഇരിക്കിണ വീട് പൊളിച്ചുവിറ്റു. അതുപോരാഞ്ഞ് മൂത്തപെണ്‍കുട്ടിടെ കെട്ട്യോന്‍റെ വീടും വിറ്റു. ഇരിക്ക്യാന്‍ വീടില്ലാത്തതോ പോട്ടെ. നാട്ടുകാരടെ മുമ്പില് തലപൊക്കാന്‍ പറ്റാത്ത അവസ്ഥ്യായി''.


''നാട്ടുകാരടെ കാര്യം നിങ്ങള് നോക്കണ്ടാ. അവരെന്തോ പറഞ്ഞോട്ടെ. . നിങ്ങള്‍ക്കിരിക്കാന്‍ വീട് വേണ്ടേ. ആദ്യം അതിനെന്താവഴീന്ന് നോക്കിന്‍'' കുഞ്ഞഹമ്മദ് പറഞ്ഞു.


''ആദ്യം ഒരു സ്ഥലം കാണണം. എന്നിട്ട് വീടുണ്ടാക്കണം. അതല്ലാച്ചാല്‍ വില്‍ക്കാനുള്ള വീട് വാങ്ങണം''.


''ഞാനൊരു കാര്യം പറയട്ടെ. വീടല്ലേ പൊളിച്ചുവിറ്റുള്ളൂ. സ്ഥലം അവടത്തന്നെ ഇല്ലേ. അതില് ചെറുക്കനെ രണ്ട് വീടുണ്ടാക്ക്വാ. ഒന്ന് നിങ്ങള്‍ക്ക്, ഒന്ന് മൂത്ത കുട്ടിക്ക്''.


''അപ്പൊ ആരീഫയ്ക്കൊ''.


''അവള് ഞങ്ങടെ കുട്ട്യല്ലേ. ഞങ്ങടെ വീട് അവള്‍ക്കുള്ളതാണ്''.


''അവളുടെ സ്വര്‍ണ്ണം വിറ്റ കാശോ''.


''അത് ജബ്ബാറിനോട് ചോദിച്ച് എന്താച്ചാല്‍ ചെയ്യിന്‍. പെണ്‍കുട്ട്യേളടെ കാര്യം നോക്കണ്ടത് അവരടെ കെട്ട്യോന്മാരാണ്''.


''അത് ഞാന്‍ ചോദിച്ചോളാം. ഇപ്പൊ പറ്റ്യേ തെറ്റിന് ക്ഷമിക്കിന്‍ ''.


''അത് സാരൂല്യാ. നാളേങ്കില്‍ നാളെ പുത്യേ പുരയ്ക്കുള്ള കുറ്റിയടിക്കിന്‍. ആരെങ്കിലും ചോദിച്ചാല്‍ പുത്യേത് ഉണ്ടാക്കാന്‍വേണ്ടി പൊളിച്ചതാണെന്ന് പറയാലോ''.


''ഇപ്പൊ എനിക്ക് ധൈര്യായി. നാളത്തന്നെ ഞാന്‍ പ്ലാന്‍ വരപ്പിച്ച് വേണ്ടത് ചെയ്യുണുണ്ട്''.


ആരീഫയുടെ ഉമ്മ ചായയുമായി എത്തി. ചായകുടി കഴിഞ്ഞതും അവര്‍ യാത്രപറഞ്ഞ്  ഇറങ്ങി



അദ്ധ്യായം - 100.


ഹാജിയാരെ വീട്ടിലെത്തിച്ചപ്പോഴേക്കും രാത്രിയായി. സ്കൂളിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച മന്ത്രി സ്ഥലംവിട്ടു കഴിഞ്ഞിട്ടും കുറെ ആളുകള്‍ പ്രസംഗിച്ചു. അതാണ് നേരം വൈകിയത്. ചാക്കോയും വാസുദേവനും പരിപാടി കഴിയുംവരെ ഉണ്ടായിരുന്നു.


നാട്ടില്‍ മാറ്റങ്ങള്‍ വരുന്നു. എത്രയോ കാലമായിട്ടുള്ള ആളുകളുടെ മോഹമാണ് സാധിക്കുന്നത്. എല്ലാം മുതലാളിയുടെ കഴിവുകൊണ്ട് നടക്കുന്നതാണ്. പടച്ചോന്‍ സഹായിച്ച് അങ്ങിനെ ഒരാളുടെ വീട്ടില്‍ പണിക്കാരനാവാന്‍ കഴിഞ്ഞത് ഭാഗ്യം. അന്നുമുതല്‍ കഷ്ടപ്പാട് മാറി. മകളുടെ നിക്കാഹ് കഴിഞ്ഞു. ഇനിയുള്ളത് മകന്‍റെ കാര്യം മാത്രം.   മരുമകള്‍ പ്രശ്നങ്ങളുണ്ടാക്കില്ല എന്ന് ഇന്നലെ വാക്ക് തന്നിട്ടുണ്ട്. 


ഓരംചേര്‍ന്ന് നടന്നു. ഞായറാഴ്ച ആയതുകൊണ്ടാവും റോഡിലും അങ്ങാടിയിലും തീരെ തിരക്കില്ല. വര്‍ക്ക്ഷോപ്പ് പൂട്ടിയിരിക്കുന്നു. റേഷന്‍കടയും അടച്ചിട്ടുണ്ട്. നേരംപുലരുന്നവരെ മനുഷ്യന്‍റെ കുട്ടി ഇങ്ങോട്ട് തിരിഞ്ഞുനോക്കില്ല. 


റേഷന്‍കടയുടെ മുന്നില്‍ ആരോ ഇരിക്കുന്നുണ്ട്.കുഞ്ഞഹമ്മദ് സൂക്ഷിച്ചു നോക്കി. പടച്ചോനേ, ഇത് കേശവനല്ലേ. എങ്ങോട്ടോ പോയി എന്നാണല്ലോ കേട്ടത്. വീണ്ടും വന്നത് എന്തിനാവും . ഒരുപക്ഷെ വാസുവിനെ കൊല്ലാന്‍ വന്നതാവുമോ. അതോര്‍ത്തപ്പോള്‍ പേടി തോന്നുന്നു. ഒന്നുകില്‍ കേശവന്‍ വാസുവിനെ കൊല്ലും, അല്ലെങ്കിലോ വാസുവിന്‍റെ വെടികൊണ്ടിട്ട് ഇവന്‍ ചാവും. രണ്ടായാലും ഒരുകൊലപാതകം നടക്കും. അത് പാടില്ല. എങ്ങിനെ അത് ഒഴിവാക്കം. കേശവനോട് സംസാരിച്ചാലോ. കുഞ്ഞഹമ്മദ് തിരിച്ചു നടന്നു.


''കേശവാ'' റേഷന്‍കടയുടെ മുന്നിലേക്ക്നീങ്ങിനിന്നുകൊണ്ട് കുഞ്ഞഹമ്മദ് വിളിച്ചു. പ്രതികരണമൊന്നും കാണുന്നില്ല.


''കേശവാ, നിനക്കെന്നെ മനസ്സിലായോ'' അയാള്‍ ചോദിച്ചു.


''നിങ്ങള്‍ ഡ്രൈവര്‍ കുഞ്ഞഹമ്മദല്ലേ''.


''അപ്പൊ നിനക്കെന്നെ അറിയും. എന്താ നീ ഇവിടെ''.


''ഒരു കണക്ക് തീര്‍ക്കാന്‍ ബാക്കീണ്ട്. അതിന്  വന്നതാ''. കുഞ്ഞഹമ്മദിന്ന് കാര്യങ്ങള്‍ വ്യക്തമായി. വേണമെങ്കില്‍ ആരോടെങ്കിലും പറഞ്ഞ് ഇവനെ ഇവിടെനിന്ന് ഓടിക്കാം. അല്ലെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാം. അതോണ്ട് കാര്യൂല്യാ. ഇവന്‍ ഇനീം വരും. തരം കിട്ട്യാല്‍ വാസൂനെ കൊല്ലും. അത് ഒഴിവാക്കണം. സംസാരിച്ച് നോക്കാം.


''കേശവാ, നീയും ഞാനും തമ്മില് വല്യേ അടുപ്പൂല്യാ. എന്നാല്‍ എന്‍റെ വാപ്പീം നിന്‍റെ അപ്പനും എങ്ങന്യായിരുന്നൂന്ന് നിനക്കറിയ്യോ''.


''നിങ്ങളന്നെ പറയിന്‍''.


''ഈര്‍ച്ചപ്പണിക്കാരാ രണ്ടാളും. അലവി മരത്തിന്‍റെ മോളില് നില്‍ക്കും. അപ്പുണ്ണി താഴത്തിരിക്കും. ഈര്‍ച്ചവാളിന്‍റെ ആ തലീം ഈ തലീം രണ്ടാളും പിടിച്ച് വലിക്കും. അങ്ങന്യോരു ബന്ധൂണ്ട് നമ്മള് തമ്മില്. നിനക്കറിയ്യോ അത്''


''അലവിക്ക പോയതോടെ ഞാന്‍ ഈര്‍ച്ചവാള് കയ്യോണ്ട് തൊട്ടിട്ടില്ലാന്ന് അപ്പന്‍ പറയും. അവര് തമ്മില്‍ അത്രയ്ക്ക് സ്നേഹായിരുന്നു''.


''ആ ബന്ധംവെച്ച് ഞാന്‍ പറയ്യാ. ശ്രദ്ധിച്ച് കേട്ടോ. നീ വിചാരിക്കിണ മാതിരി വാസൂം  നിന്‍റെ കെട്ട്യോളും ആയിട്ട് ഒന്നും ഉണ്ടായിട്ടില്ല''.


''അതെങ്ങന്യാ നിങ്ങക്കറിയ്യാ''.


''ഞാന്‍ തിരിച്ച് ചോദിക്കട്ടെ. നിന്‍റെ പെണ്ണിന്‍റെ നടപടിദൂഷ്യം വല്ലതും നീ കണ്ണാലെ കണ്ടിട്ടുണ്ടോ''.


''അതില്ല. എന്നാലും കണ്ട ആള്‍ക്കാരുണ്ട്. അവരാ എന്നോട് പറഞ്ഞത്''.


''പോട്ടെ. നിന്നോട് പറഞ്ഞ ആരെങ്കിലും നിന്നെ ജയിലില്‍ വന്ന് കണ്ട്വോ''.


''ആരും വന്നതൂല്യാ, കണ്ടതൂല്യാ''.


''ശരി. നീ ജയിലിന്ന് വന്നിട്ട് അവരെ പോയി കണ്ട്വോ''.


''അവര് എന്നെ കാണുമ്പൊ ഒഴിഞ്ഞുമാറുണൂ''.


''ഇപ്പൊ മനസ്സിലായോ അവരുടെ സ്വഭാവം. ഇല്ലാത്തത് പറഞ്ഞുതന്ന് നിന്‍റെ മനസ്സിന്‍റെ വഴിതെറ്റിച്ചു. നീ മുമ്പുംപിമ്പും നോക്കാതെ കെട്ട്യോളെ കൊന്നു. അതോടെ അവര്‍ക്ക് പേട്യായി. എന്നെങ്കിലും ഒരുദിവസം നീ സത്യം മനസ്സിലാക്ക്യാല്‍ അവരെ എന്തെങ്കിലും ചെയ്യോന്ന് അവര്‍ക്ക് പേടീണ്ട്''.


''എന്തൊക്ക്യാ നിങ്ങള് പറയുണ്''.


''നിന്‍റടുത്ത് വേണ്ടാത്തത് പറഞ്ഞോര് നീ പോയി അവളെ കൊല്ലുംന്ന് വിചാരിച്ചിട്ടില്ല. കൂടിവന്നാല്‍ രണ്ട് പൊട്ടിക്കുംന്നേ കരുതീട്ടുണ്ടാവൂ. ചങ്കും പൊങ്കും ഇല്ലാതെ നീ  കഴുത്തറക്കുംന്ന് ആരാ വിചാരിക്ക്യാ''.


''ഇതൊക്കെ സമ്മതിക്കാം. പക്ഷെ അവര് എന്നോടെന്തിനാ അവളടെ നടപടിദൂഷ്യം പറഞ്ഞത്. അതോണ്ട് അവര്‍ക്കെന്താ ഗുണം''.


''ഈ പറഞ്ഞ തെണ്ടികള് അവളെ വേണ്ടാത്ത പരിപാടിക്ക് വിളിച്ചപ്പൊ അവള് സമ്മതിക്കാതിരുന്നാല്‍ മത്യേലോ. ആ ദേഷ്യം തീര്‍ക്കാന്‍ അവര് ഇല്ലാത്തത് പറഞ്ഞുണ്ടാക്ക്യേതാണെങ്കിലോ. അങ്ങന്യൊരു വര്‍ത്തമാനം  ആ കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നു''. കേശവന്‍ ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയാണ്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ അവന്‍റെ മനസ്സ് മാറുമെന്ന് കുഞ്ഞഹമ്മദിന്ന് തോന്നി.


''നോക്ക് കേശവാ, നാട്ടുകാരടെ എടേല്  ഒരു പെണ്ണിനെ മോശാക്കാന്‍ അത്രവല്യേ പാടൊന്നൂല്യ. ആ പെണ്ണ് വേണ്ടാവൃത്തി ചെയ്യുണുണ്ടേന്ന് പറഞ്ഞുണ്ടാക്ക്യാ മതി.  അത് കൊട്ടിപ്പാടിനടക്കാന്‍ ഇഷ്ടംപോലെ ആള് കാണും. ആണാണ് തെറ്റ് ചെയ്തേച്ചാലോ. ആര്‍ക്കും അതൊരു വിഷയേ അല്ല. വാസൂനെ ഇതില് വലിച്ചിട്ടത് എന്തിനാന്ന് നിനക്കറിയ്യോ''. 


''എനിക്കറിയില്ല''.


''എന്നാ കേട്ടോ. വേറെ ആരടേങ്കിലും പേരാണ് പറഞ്ഞത്ച്ചാല്‍ നിനക്ക് സംശയംതോന്നും. ചിലപ്പൊ നീയത് വിശ്വസിച്ചില്ലാന്ന് വരും. വാസൂന്‍റെ കാര്യം അതല്ല. അവന്‍റെ കയ്യിരിപ്പ് നന്നല്ല. അവന്‍റെ പേരിന്‍റൊപ്പം നിന്‍റെ കെട്ട്യോളടെപേര് കൂട്ടിക്കെട്ട്യാല്‍ നിനക്ക് സംശയം തോന്നില്ല. പറഞ്ഞത് ശര്യാണ് എന്ന് തോന്നും. അതാ ഉണ്ടായത്. ആ കൂട്ടംകേട്ടിട്ട് എന്തെങ്കിലും ചെയ്യുംമുമ്പ് വേറെ ചിലത് കൂടി ആലോചിക്കായിരുന്നു. നീയതൊന്നും ചെയ്തില്ല''.


''എന്ത് ആലോചിച്ചില്ല എന്നാ നിങ്ങള് പറയുണത്''.


''ഒന്നുകില്‍ കെട്ട്യോന്‍ സ്ഥലത്തുണ്ടാവില്ല. അല്ലെങ്കിലോ ആണിന്‍റെ ഗുണം കാണില്ല. ഇത് രണ്ടും അല്ലാച്ചാല്‍ പിന്നെ കാശിന് വേണ്ടീട്ടാവണം പെണ്ണ് അന്യ ആണിനെ പിടിക്കിണത്. നിന്‍റെ കെട്ട്യോള്‍ക്ക് ഈ പറഞ്ഞ പ്രശ്നം എന്തെങ്കിലും ഉണ്ടായിരുന്ന്വോന്ന് നീ ആലോചിക്ക്''.


''അതൊന്നൂല്യാ''.


''അതാ പറയുണ് നിന്നോട് പറഞ്ഞ ആള്‍ക്കാര് നിന്നെ തെറ്റിദ്ധരിപ്പിച്ചൂന്ന്''. 


''അങ്ങന്യാണെങ്കില്‍ അവരുടെ കഴുത്ത് ഞാന്‍ കണ്ടിക്കും''.


''പത്തുകൊല്ലം കഴിഞ്ഞില്ലേ നീ നിന്‍റെ ഭാര്യേകൊന്നിട്ട്. അന്നുമുതല്‍ ഇന്നു വരെ വാസൂനോട് പകവെച്ചോണ്ട് നടന്നില്ലേ. നിന്‍റെ ഭാര്യ തെറ്റ് ചെയ്തില്ല എന്ന് കേട്ടപ്പൊള്‍ നിനക്ക് സങ്കടൂല്യേ. അതുപോലെ വാസൂനെ കൊന്നതിന്ന് പിന്ന്യാണ് അവന്‍റെ ഭാഗത്ത് തെറ്റില്യാന്ന് നീ അറിഞ്ഞതെങ്കിലോ. നിന്നോട് നുണ പറഞ്ഞോര് അത്ര വല്യേതെറ്റൊന്നും ചെയ്തിട്ടില്ല. ഇതൊക്കെ എല്ലാ നാട്ടിലും പതിവാണ്. കാണാന്‍ ചന്തൂള്ള പെണ്ണുങ്ങളെക്കുറിച്ച് വഷളന്മാര്  തോന്ന്യേതോക്കെ പറഞ്ഞോണ്ട് നടക്കും. അത് ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി പുറത്തേക്ക് വിട്വാ. അല്ലാതെ കേട്ടതും ഓടിച്ചെന്ന് കൊടുവാളെടുത്ത് വെട്ട്വേല്ല. ഇനി വാസൂന്യോ ഇല്ലാത്തത് പറഞ്ഞോര്യോ നീ കൊന്നിട്ട് എന്താ കാര്യം. നിന്‍റെ ചത്തുപോയ പെണ്ണ് എണീട്ട് വര്വോ''.


''എന്‍റെ കുടുംബം തകര്‍ത്തോരെ അതല്ലാതെ എന്താ ചെയ്യണ്ട്''.


''അവരല്ല നിന്‍റെ കുടുംബം തകര്‍ത്തത്. നിന്നെ സ്നേഹിച്ച, നിന്‍റെ കുട്ട്യേ പ്രസവിച്ച നിന്‍റെ കെട്ട്യോളെ നീയല്ലേ ഇല്യാണ്ടാക്ക്യേത്. നീ കൊടുവാള് ഉയര്‍ത്ത്യേപ്പൊ അവള് പേടിച്ച് കരഞ്ഞിട്ടുണ്ടാവും. സ്നേഹിച്ച ആള് കൊല്ലുംന്ന് അവള് കരുതീട്ടുണ്ടാവ്വോ. അവളടെ മുഖത്തെ പേടി നിനക്ക് ഓര്‍മ്മീണ്ടോ കേശവാ''.


ആ നിമിഷം കേശവന്‍ പൊട്ടിക്കരഞ്ഞു. കുഞ്ഞഹമ്മദ് അവന്‍റെ കയ്യില്‍ പിടിച്ചു.


''നീ കരഞ്ഞല്ലോ. അത് മതി. നിന്‍റെ തെറ്റ് പടച്ചോന്‍ പൊറുത്തുകഴിഞ്ഞു'' അയാള്‍ ആശ്വസിപ്പിച്ചു.


''ഇനി ഞാന്‍ ഇരിക്കിണില്യാ. ഞാന്‍ ചാവ്വാണ്'' കേശവന്‍ തേങ്ങി.


''നീ വേണ്ടാത്ത കൂട്ടം കൂടാതെ. മനുഷ്യനായാല്‍ തെറ്റ് പറ്റും. ഒരു തെറ്റ് ഇല്യാണ്ടാക്കാന്‍ വെറൊരുതെറ്റ് ചെയ്യാന്‍ പാടില്ല''.


''പിന്നെ ഞാന്‍ എന്താ ചെയ്യണ്ട്''.


''നീയൊരാളടെ പറമ്പിലെ വാഴക്കുല കട്ടൂന്ന് വിചാരിക്ക്. കുറെസമയം കഴിഞ്ഞപ്പൊ ചെയ്തത് തെറ്റയീന്ന് തോന്ന്യാലോ. നിനക്ക് ആ വാഴക്കുല മടക്കികൊടുക്കാം, അല്ലെങ്കില്‍ വേറൊന്ന് വാങ്ങികൊടുക്കാം. ആ രണ്ടും പറ്റീല്യെങ്കില്‍ അതിന്‍റെ വെല കൊടുക്കാം. എന്നാല്‍ എല്ലാ തെറ്റിനും ഈ വഴി പറ്റില്ല. ചെയ്ത തെറ്റിന് പകരം ഒന്നുംചെയ്യാന്‍ പറ്റാത്ത ചിലതുണ്ട്. നിന്‍റെ ഭാര്യേ നീ വെറുതെകൊന്നു. പകരം എന്താ നിനക്ക് ചെയ്യാന്‍പറ്റ്വാ. തെറ്റ് പറ്റീന്ന് മനസറിഞ്ഞ് ദൈവങ്ങളടെ അടുത്ത് പറയ്യാ. അതേവഴീള്ളൂ''.


 ''എനിക്ക് വയ്യാ ഇക്കാ'' വിതുമ്പിക്കൊണ്ട് കേശവന്‍ വെറും നിലത്ത് കണ്ണുംപൊത്തി ചെരിഞ്ഞുകിടന്നു. നിമിഷങ്ങള്‍ കടന്നുപോയി.


''കേശവാ, എണീക്ക്. നീ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ'' കുഞ്ഞഹമ്മദ്  അവനോട് ചോദിച്ചു.


''ചായക്കടക്കാര് എന്നോട് കടേല്‍  കേറണ്ടാന്ന് പറഞ്ഞിട്ടുണ്ട്. ജയിലിന്ന് ഞാന്‍ വന്നപ്പിന്നെ നിങ്ങള് മാത്രേ എന്നോട് മിണ്ടീട്ടുള്ളൂ''.


''നീ എന്‍റെ കൂടെ വാ. നമുക്ക് എന്‍റെ വീട്ടിലിക്ക് പോവാം''.


''ഇക്കാ, എന്നെപ്പോലെ ഒരാളെ എന്ത് ധൈര്യത്തിലാ നിങ്ങള് വീട്ടിലിക്ക് വിളിച്ചത്''.


''എന്‍റെകൂടേം നിന്‍റെകൂടേം  പടച്ചോനുണ്ട് എന്ന വിശ്വാസത്തില്''. 


കേശവന്‍ നിലത്തുനിന്ന്എഴുന്നേറ്റു. കടയുടെ വാതില്‍ക്കല്‍വെച്ച സഞ്ചി അവനെടുത്തു.


''എന്താ നിന്‍റെ സഞ്ചീല്''.


''കൊടുവാള്. കൊല്ലന്‍റടുത്ത് കൊടുത്ത് മൂര്‍ച്ച വരുത്ത്യേ കൊടുവാള്''.


''നിനക്കെന്തിനാ ഇനിയത്. ആ തൂനേലിക്ക് വലിച്ചെറിഞ്ഞോ''.


''വേണ്ടാ. ഇതുകൊണ്ട് ഞാനൊരാളേം വെട്ടില്ല. നാളെ ഞാന്‍ ഇവിടുന്ന് പോണത് വരെ ഇത് എന്‍റെ കയ്യിലിരിക്കട്ടെ''.


''എനിക്കുള്ള ചോറ് വീട്ടിലുണ്ടാവും. നീ വാ. നമുക്കത് പങ്കിട്ട് തിന്നാം'' കുഞ്ഞഹമ്മദ് നടന്നു, പുറകില്‍ നിഴലുപോലെ കേശവനും.


()()()()()()()()()() 


വാസു നടന്നു.കുറച്ചകലെ മെയിന്‍ റോഡ് കാണാനുണ്ട്. കുഞ്ഞിക്കായും അച്ചായനും എത്താറാവുന്നു. ഇന്നലെ മീറ്റിങ്ങ് കഴിഞ്ഞ് വരുമ്പോഴും ഇക്ക അവിടെത്തന്നെയായിരുന്നു. ഹാജിയാരെ വീട്ടിലെത്തിച്ചശേഷമേ ഇക്കാന് പോവാന്‍ പറ്റൂ. ആ മൂപ്പര് പറഞ്ഞത് എത്രസത്യം. ഹാജിയാര്‍ നല്ല മനസ്ഥിതിയുള്ള ആളാണ്. ഏക്കര്‍ കണക്കില്‍ സ്ഥലമാണ് സ്കൂളിന്ന് അദ്ദേഹം  വെറുതെ കൊടുത്തത്. അയാളുടെകൂടെ കൂടിയത് ഇക്കാന്‍റെ നല്ലകാലം. 


എതിര്‍വശത്ത് അകലെനിന്ന് ആരോ വരുന്നുണ്ട്. ഈ നേരത്ത് ആരേയും ഈ വഴിയില്‍ കാണാറില്ല. വസുദേവന്‍ സൂക്ഷിച്ചുനോക്കി. തന്‍റെ നേരെ വരുന്നത് അവനല്ലേ, ആ കേശവന്‍. ആ നിമിഷം ഭയം അയാളെ ഗ്രസിച്ചു. വാസുദേവന്‍ തിരിഞ്ഞുനടന്നു.


''നിങ്ങളവിടെ നില്‍ക്കിന്‍'' പിന്നില്‍നിന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ ഭയം കൂടി. അയാള്‍ സര്‍വ്വശക്തിയും സംഭരിച്ച് ഓടി. വീടെത്തുമ്പോഴേക്കും വാസു തളര്‍ന്നുകഴിഞ്ഞു.


''എന്നെ കൊല്ലാന്‍ വരുന്നേ'' അയാള്‍ വിളിച്ചുകൂവി. വാതില്‍ തുറന്ന് സുരേന്ദ്രന്‍ മുറ്റത്തെത്തി.


''എന്താ അച്ഛാ'' അവന്‍ ചോദിച്ചു.


''എന്നെ അവന്‍ കൊല്ലാന്‍ വരുന്നു. ആ കേശവന്‍''.


''അച്ഛന്‍ പേടിക്കണ്ടാ. അകത്ത് കയറിന്‍'' അവന്‍ പറഞ്ഞു. സുരേന്ദ്രന്‍ ചുറ്റും നോക്കി. പൈപ്പ്റിഞ്ചാണ് കണ്ണില്‍പ്പെട്ടത്. തലേന്ന് പമ്പ് നന്നാക്കി കൊണ്ടുവന്നുവെച്ചത്. അവനത് കയ്യിലെടുത്തു. ഗെയിറ്റ്കടന്ന് കേശവന്‍ വരുന്നത് അവന്‍ കണ്ടു.


''ഈ മുറ്റത്ത് ചവിട്ട്യാല്‍ നിന്‍റെ തല ഞാന്‍ അടിച്ചുപൊളിക്കും'' അവന്‍ അലറി.


''കുട്ട്യേ, വേണച്ചാല്‍ എന്നെ നീ കൊന്നോ. ആരും ചോദിക്കാന്‍ വരില്ല. ഇപ്പൊ ഞാന്‍ വന്നത് ചാവാനും കൊല്ലാനും ഒന്ന്വോല്ല. എനിക്കൊരു തെറ്റുപറ്റി. അതിന് കുട്ടിടെ അച്ഛനോട് എനിക്ക് മാപ്പ് പറയണം. അത് കഴിഞ്ഞാല്‍ എന്‍റെ വഴിക്ക് ഞാന്‍ പോവും''.


''അതല്ലാതെ എന്തെങ്കിലും നീ ചെയ്യാന്‍ നോക്ക്യാല്‍ ആ നിമിഷം നിന്നെ ഞാന്‍ കൊല്ലും''.


''എന്തുവേണച്ചാലും ചെയ്തോ. രണ്ടുവാക്ക് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം''.


''അച്ഛാ. ഒന്നിങ്ങിട്ട് വരിന്‍'' അവന്‍ വിളിച്ചു. വാസു ഉമ്മറത്തെത്തി.


''നിങ്ങളേം എന്‍റെ ഭാര്യീം കൂട്ടിച്ചേര്‍ത്ത് വേണ്ടാത്തത് പറഞ്ഞുകേട്ടപ്പൊ ഞാനെന്‍റെ ഭാര്യേ കൊന്നു. നിങ്ങളെ കൊല്ലാന്‍ വേണ്ടീട്ടാ ഞാനീ നാട്ടില്‍ വന്നത്. എന്‍റെ ഭാര്യേം നിങ്ങളും ഒരുതെറ്റും ചെയ്തില്ലാന്ന് ഇന്നല്യാണ് ഞാനറിഞ്ഞത്. എന്‍റെ ഭാര്യോട് പൊറുക്കാന്‍ പറയാന്‍ പറ്റില്ല. നിങ്ങള് ജീവനോടെ ഉണ്ടല്ലോ. ഇത്രകാലം മനസ്സില്‍ പകവെച്ചതിന്ന് ക്ഷമിക്കണം'' അയാള്‍ കൈകൂപ്പി. വാസുവിന് എന്താ പറയേണ്ടത് എന്നറിയാതായി.


''നിങ്ങളെ കൊല്ലാന്‍ വേണ്ടി വാങ്ങിയ കൊടുവാളാണ്'' സഞ്ചിയില്‍ നിന്ന് ആയുധമെടുത്ത് അയാള്‍ മുറ്റത്തുവെച്ചു ''ഇനി ഇതിന്‍റെ ആവശ്യൂല്യാ''.


അയാള്‍ തിരിഞ്ഞുനടന്നു. ഗെയിറ്റ് കടന്നുപോവുന്ന കേശവനെ നോക്കി അച്ഛനും മകനും തിണ്ടിലിരുന്നു. 


തെങ്ങിന്‍ത്തോപ്പില്‍ രാത്രി ചേക്കേറാന്‍വരുന്ന കാക്കകള്‍ ചിലച്ചുതുടങ്ങി.  കിഴക്കന്‍ ചക്രവാളം ചുവപ്പണിഞ്ഞു. മറ്റൊരുപുലരി ജനിക്കാറായി. 


(അവസാനിച്ചു)


അദ്ധ്യായം 81-90

 അദ്ധ്യായം - 81. 


വാസുദേവന്‍ കുളികഴിഞ്ഞ് പുറത്തുവന്നതും വിജയം കുളിക്കാന്‍ കയറി. സുദേവന്‍ പുറത്തുപോയിരിക്കുന്നു. മിക്കവാറും ഭക്ഷണം വാങ്ങാനായിരിക്കും. അയാള്‍ തലമുടി ചീകിയൊതുക്കി മുഖത്ത് പൌഡറിട്ടു.


''അച്ഛാ'' മകന്‍ വിളിച്ചു ''എനിക്കൊരു കാര്യം പറയാനുണ്ട്''അവന്‍റെ അടുത്തേക്ക് കസേല നീക്കിയിട്ട് വാസുദേവന്‍ ഇരുന്നു.


''എന്താ മകനെ'' അയാള്‍ ചോദിച്ചു.


''ആസ്പത്രീല്‍ ഒരുപാട് പൈസ ചിലവായി അല്ലേ''.


''അത് സാരൂല്യാ. പൈസ ചിലവായാലും നിനക്ക് ഭേദംകിട്ട്യാല്‍ മതി''.


''ഞാന്‍ കാരണം ഇന്നാള് അച്ഛന്‍റെ കുറെ പൈസ പോയി. ഇപ്പൊ ഇതാ വീണ്ടും പോണൂ''.


''നോക്ക് മകനേ. അച്ഛന്‍റെ പൈസാന്ന് പറയാതെ. എന്‍റേല് ഉള്ളതെല്ലാം നിനക്കും നിന്‍റെ ഏട്ടനും ഉള്ളതാണ്. അതാണ് ചിലവാക്കുണത്''.


''നമ്മടേല് എന്തെങ്കിലും തെറ്റുപറ്റ്യാല്‍ എന്താ ചെയ്യാ''.


''സത്യം പറഞ്ഞാല്‍ എനിക്കും അതറിയില്ല. ഓരോ രസത്തിന്ന് ഞാനും എന്തൊക്ക്യോ ചെയ്തിട്ടുണ്ട്. അതൊക്കെ തെറ്റാണെന്ന തോന്നലുംകൂടി ഉണ്ടായിട്ടില്ല. ഒരുകാര്യം ഇപ്പൊ എനിക്ക് മനസ്സിലായി. നമ്മളെന്ത് തെറ്റ് ചെയ്താലും ഒരുനിഴലിനെപ്പോലെ അതിന്‍റെ ദോഷം എന്നുംനമ്മടൊപ്പം ഉണ്ടാവും''.


''ഞാന്‍ ചെയ്തത് ആലോചിക്കുമ്പൊ എനിക്ക് സമാധാനം കിട്ടുണില്ല''.


''മകനെ. ഇതന്യാണ് എന്‍റീം അവസ്ഥ. ചെയ്ത പലതും വേണ്ടീരുന്നില്ല എന്ന് എനിക്കും തോന്നുണുണ്ട്''.


''അച്ഛന്‍റെ മനസ്സിലുള്ള സങ്കടം എനിക്ക് മനസ്സിലാവുണുണ്ട്. അച്ഛന്‍റെ കയ്യൊന്ന് കാണിക്ക്യോ''. വാസുദേവന്‍ എഴുന്നേറ്റ് വലത്തുകൈ നീട്ടി. സുരേന്ദ്രന്‍ തന്‍റെ ഇടതുകൈകൊണ്ട് അതില്‍ പിടിച്ചു.


''ജീവനോടെ ഇരുന്നാല്‍ എന്‍റെ അച്ഛന് വരുത്ത്യേനഷ്ടം എപ്പഴായാലും ഞാന്‍ ഉണ്ടാക്കിത്തരും'' അവന്‍ പറഞ്ഞു.


''നീ ഒന്നും തരണ്ടാ. എപ്പഴും നീ എന്‍റെ കൂടെ ഉണ്ടായാ മതി. അല്ലാണ്ടെ ഒന്നും വേണ്ടാ''. പൊടുന്നനെ അവന്‍ അച്ഛന്‍റെ കയ്യില്‍ ചുംബിച്ചു. ആ രംഗം കണ്ടുകൊണ്ട് വന്ന വിജയത്തിന്‍റെ കണ്ണുനിറഞ്ഞു.


()()()()()()()()()()


സുഹ്രയും അബുവും അയാളുടെ ഉമ്മയുംമക്കളും കയറിയ ഓട്ടോറിക്ഷ കണ്ണില്‍നിന്ന് മറഞ്ഞു.


''ഇനി ഞങ്ങള് ഇറങ്ങട്ടെ'' ജബ്ബാര്‍ ഉമ്മയോടും വാപ്പയോടും യാത്രാനുമതി ചോദിച്ചു.


''ശരി പോയിട്ട് വരിന്‍'' കുഞ്ഞഹമ്മദ് സമ്മതിച്ചു. പടിക്കല്‍വരെ ഭര്‍ത്താവിന്‍റെ പിന്നാലെ ചെന്ന ആരീഫ എന്തോ മറന്നതുപോലെ തിരിച്ചുവന്നു.


''വാപ്പാ ഞാന്‍ പോണൂ'' അവള്‍ പറഞ്ഞു. കുഞ്ഞഹമ്മദ് ഒന്നും പറയാതെ വെറുതെ ചിരിച്ചു. അടുത്തുനില്‍ക്കുന്ന പാത്തുമ്മയെ ഒട്ടുംഗൌനിക്കാതെ അവള്‍ നടന്നകന്നു.


''കണ്ടില്ലേ ആ പെണ്ണ് കാട്ട്യേത്'' പാത്തുമ്മ പറഞ്ഞു ''എന്നോടാണ് ഇപ്പഴും അവള്‍ക്ക് ദേഷ്യം. നിങ്ങള് മോളേ കുട്ട്യേ എന്നൊക്കെ വിളിക്കുണതോണ്ട് അവള്‍ നിങ്ങളടെ അടുത്ത് മിണ്ടുണൂന്നേ ഉള്ളൂ''.


''നീയത് കാര്യാക്കണ്ടാ. അതിന് അത്രയ്ക്കേ ബുദ്ധീള്ളൂന്ന് കരുത്യാമതി''.


''ബൂദ്ധീല്ലായ ഒന്ന്വോല്ല. അത്ര മതീന്ന് വെച്ചിട്ടാ. എന്താ അവള് അബൂന്‍റെ ഉമ്മടടുത്ത് ഒരുകൊഞ്ചലും കൊഴയലും. പിള്ളര് രണ്ടാളേം എടുക്കുണൂ, കൊഞ്ചിക്കുണൂ. വിരുന്നുവന്നോരടെ മുമ്പില് അവള് മര്യാദക്കാരി''.


''അതന്നെ സമാധാനം. അവരോട് മുഖം കറുപ്പിച്ചാ നമുക്കാ മാനക്കേട്''.


നോമ്പുതുറയ്ക്ക് അബുവും കുടുംബവും എത്തുന്നതിന്ന് തൊട്ടുമുമ്പാണ് ജബ്ബാറും ആരീഫയും എത്തിയത്. 


''ഇവള്‍ക്കെന്തോ ഒരു തലചുറ്റല്. അതാ വൈക്യേത്'' വന്നെത്തിയതും അവന്‍ പറഞ്ഞു.


''അതൊന്ന്വോല്ല. നേര്‍ത്തെ വന്നാല്‍ എന്തെങ്കിലും പണീണ്ടാവുംന്ന് ആ പെണ്ണിനറിയാം. സമയത്തിന് വന്നാല്‍ അത് ചെയ്യണ്ടല്ലോ'' രണ്ടുപേരും അകത്ത് ചെന്നതും പാത്തുമ്മ ഭര്‍ത്താവിനോട് പരാതിപ്പെട്ടു.


''ഒന്നും മിണ്ടണ്ടാടി പാത്ത്വോ. എന്തോ ചെയ്തുപോട്ടെ'' കുഞ്ഞഹമ്മദ് ഭാര്യയെ ആശ്വസിപ്പിച്ചു.


കഴിഞ്ഞുപോയ രണ്ടുമണിക്കൂറിലേറെ സമയത്ത് നടന്ന കാര്യങ്ങളാണ് ഇരുവരുടേയും മനസ്സില്‍. ഇത്രനെഗളിപ്പുള്ള പെണ്ണിനെവിളിച്ച് തിന്നാന്‍ കൊടുക്കണ്ട കാര്യൂണ്ടായിരുന്നില്ല എന്ന് പാത്തുമ്മ ചിന്തിച്ചു. തന്നോട് മാത്രമല്ല സുഹ്രയോടും അവള്‍ വലിയഅടുപ്പംകാണിച്ചില്ല. മുഖത്തൊന്ന് നോക്കി ചിരിച്ചു. ഒന്നോരണ്ടോ വാക്ക് മിണ്ടി. അത്രതന്നെ.


എന്തൊക്കെ ആയാലും മരുമകള്‍ വന്നല്ലോ. വിരുന്നുകാരടെ അടുത്ത് നന്നായി പെരുമാറുംചെയ്തു. വലുതായീന്നേ ഉള്ളൂ. പെണ്ണിന് വിവരം വെച്ചിട്ടില്ല. ഒന്നോരണ്ടോ മക്കളൊക്കെ ആവുമ്പഴയ്ക്ക് വിവരംവെക്കും. അതുവരെ ഇങ്ങന്യോക്കെപോട്ടെ എന്ന് കുഞ്ഞഹമ്മദ് കരുതി. പാത്തുമ്മ ഉണ്ടാക്കിയ സാധനങ്ങളൊക്കെ നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും ധാരാളം വിളമ്പി. ഒരുപാട് ബാക്കി വന്നിട്ടുണ്ടോ ആവോ.


''പാത്ത്വോ, ഉണ്ടാക്ക്യേ സാധനങ്ങള് നല്ലോണം ബാക്കിവന്നിട്ടുണ്ടോ'' അയാള്‍ ചോദിച്ചു.


''കുറെ ഞാന്‍ സുഹ്രടെ കയ്യില്‍ കൊടുത്തയച്ചു. വേണ്ടത് എടുത്തോടാന്ന് പറഞ്ഞപ്പൊ ജബ്ബാറും പെണ്ണുംകൂടി അവര്‍ക്ക് വേണ്ടതെടുത്തു. പെണ്ണിന് അതിനൊക്കെ നല്ല സാമര്‍ത്ഥ്യാണ്''.


''ആരോ കൊണ്ടുപോയി തിന്നോട്ടെ. കേടുവന്ന് പോവാതെ കഴിഞ്ഞില്ലേ. എത്ര നല്ലസാധനൂം തൊണ്ടേന്ന് കീപ്പട്ടിറങ്ങ്യാല്‍ ഒന്നന്നെ'' കുഞ്ഞഹമ്മദ് പറഞ്ഞു. പാത്തുമ്മ അകത്തേക്ക് പോയി ടോര്‍ച്ചുമായി വന്നു.


''പള്ളിക്ക് പോവാറായി. ഇതാ ടോര്‍ച്ച്'' അവള്‍ ഭര്‍ത്താവിന്ന് ടോര്‍ച്ച് കൈമാറി.


അദ്ധ്യായം - 82. 


ആരോടും യാത്രപറയാതെ ആഴ്ച ഒന്ന് എവിടേയോ പോയിമറഞ്ഞു. ശ്രിധരമേനോന്‍റെ വീട്ടിലെ വിരുന്നുകാര്‍തിരിച്ചുപോയതും വാസുവിന്‍റെ മകന്‍ ഡിസ്ചാര്‍ജ്ജായി ആസ്പത്രിവിട്ടതുമൊഴിച്ചാല്‍ പറയാന്‍ മാത്രം യാതൊന്നും ഉണ്ടായില്ല. രണ്ടുതവണ കുഞ്ഞഹമ്മദും ചാക്കോയുംകൂടി വാസുദേവന്‍റെ വീട്ടിലെത്തി പ്ലാസ്റ്ററിട്ട് കിടക്കുന്ന അയാളുടെ പുത്രനെ കാണുകയുണ്ടായി.


''അമ്മാ, ഇങ്ങിനെ നനഞ്ഞതോര്‍ത്തോണ്ട് മേത്ത് തുടക്കിണതോണ്ടൊന്നും ഒരുസുഖൂല്യാ. എനിക്കൊന്ന് കുളിക്കണം'' ഒരുദിവസം അവന്‍ പറഞ്ഞു. 


''കയ്യ് നനഞ്ഞാല്‍ ബുദ്ധിമുട്ടാവില്ലേടാ'' വിജയം ചോദിച്ചു.


''പ്ലാസ്റ്റിക്ക് കടലാസോണ്ട് പൊതിഞ്ഞുകെട്ടീട്ട് കുളിച്ചാ മതി. നനയില്ല'' സംഭാഷണംകേട്ടുകൊണ്ടെത്തിയ വാസു പറഞ്ഞു.


''തല കുളിക്കണോ'' വിജയം വീണ്ടും ചോദിച്ചു.


''ആ എണ്ണക്കുപ്പി ഇങ്ങിട്ട് തരൂ. ഞാന്‍ തലേല് തേച്ചോളാം. ചുടുവെള്ളം തന്നാല്‍ കുളിപ്പിക്കും ചെയ്യാം'' വാസു സന്നദ്ധത അറിയിച്ചു.


''അതൊന്നും വേണ്ടാ. ഞാനുള്ളപ്പൊ നിങ്ങള് ബുദ്ധിമുട്ടണ്ടാ'' ഭാര്യ ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.


''അമ്മാ, വയ്യാത്തോടത്ത് നിങ്ങള് ബുദ്ധിമുട്ടണ്ടാ. അച്ഛന്‍ കുളിപ്പിച്ചോട്ടെ'' മകന്‍റെ വാക്കുകള്‍ രണ്ടുപേരേയും അത്ഭുതപ്പെടുത്തി. വിജയം വെള്ളം ചൂടാക്കി കുളിമുറിയിലെത്തിച്ചു. ഉള്ളംകയ്യില്‍ എണ്ണയെടുത്ത് അവര്‍ മകന്‍റെ തലയിലും ദേഹത്തും പുരട്ടി.


''ഇനി നീ ഒരുഭാഗത്ത് ഇരുന്നോ. ഞാന്‍ കുളിപ്പിച്ചോളാം'' പ്ലാസ്റ്റിക്ക് കടലാസുമായി എത്തിയ വാസു പറഞ്ഞു.


''കുളിച്ചോളാനൊക്കെ ഡോക്ടര്‍ പറഞ്ഞതാ. നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ച് ഞാന്‍ കുളിക്കാതിരുന്നതാ'' കയ്യില്‍ പ്ലാസ്റ്റിക്ക് കടലാസുകൊണ്ട് ചുറ്റി പൊതിയുമ്പോള്‍ മകന്‍ പറഞ്ഞു.


''മക്കള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണ്ടിവന്നാല്‍ അത് ബുദ്ധിമുട്ടായി ആരും കരുതില്ല മകനേ'' വാസു പറഞ്ഞു.


''തൊടേലും കാലിന്‍റെവണ്ണേലും കണ്ണങ്കാലിലുംമുറീണ്ട്. അതൊക്കെനനയ്യോ അച്ഛാ'' അവന്‍ ചോദിച്ചു.


''അതിനല്ലേ ഈ സാധനം'' വാസു ആ മുറിവുകളും മൂടിക്കെട്ടി.


''മുറി പഴുക്കാതിരുന്നാ മത്യായിരുന്നു'' വിജയം വിഷമം അറിയിച്ചു.


''മുറ്യോക്കെ വാട്ടം കൊടുത്തിട്ടുണ്ട്'' വാസു ഭാര്യയെ ആശ്വസിപ്പിച്ചു.


വിജയം ചുടുവെള്ളത്തില്‍ പാകത്തിന് തണുത്തവെള്ളം ചേര്‍ത്തുവെച്ചു. വാസുഅത് കപ്പില്‍ക്കോരി മകന്‍റെ ദേഹത്തൊഴിച്ചു. സോപ്പുതേച്ചശേഷം വെള്ളമൊഴിച്ചത് കഴുകികഴിഞ്ഞ് മകന്‍റെ തലയില്‍ വെള്ളമൊഴിക്കാന്‍ അയാളൊരുങ്ങി.


''തല ഞാന്‍ തോര്‍ത്താം. വെള്ളം പോയില്ലെങ്കില്‍ ചീരാപ്പ് പിടിക്കും'' വിജയം തലതോര്‍ത്താന്‍ തയ്യാറായി. 


തോര്‍ത്തികഴിഞ്ഞശേഷം മുറിവില്‍ തെറിച്ചുവീണ വെള്ളത്തിന്‍റെ നനവ് വിജയം ഉണങ്ങിയതുണികൊണ്ട് ഒപ്പിയെടുത്തു. മുടിചീകി വസ്ത്രംമാറി സുരേന്ദ്രന്‍ ഹാളില്‍ വന്നിരുന്നു. വിജയം മുറിവുകളില്‍  നെബാസള്‍ഫ് പൌഡറിട്ടു.


''ഹോര്‍ലിക്സ് കൊണ്ടുവരട്ടേടാ മകനെ'' അവള്‍ ചോദിച്ചു.


''അമ്മാ, അച്ഛനും ഹോര്‍ലിക്സ് കൊണ്ടുവരിന്‍'' സുരേന്ദ്രന്‍ പറഞ്ഞു. വിജയം അടുക്കളയിലേക്ക് നടന്നു.


()()()()()()()()()()()()()()()()


''ചാക്കോസാറിന്‍റെ വീടല്ലേ ഇത്'' പടിക്കല്‍ ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന ചെറുപ്പക്കാരന്‍ ചോദിച്ചു.


''അതെ. ആരാ നിങ്ങള്‍ ' മേരിക്കുട്ടി പത്രം താഴെവെച്ച് ചോദിച്ചു.


''മതില്  പണിയാനുണ്ടെന്ന് പറഞ്ഞു''.


മേരിക്കുട്ടിക്ക് കാര്യം പിടികിട്ടി. കോണ്‍ക്രീറ്റ് സ്ലാബ് ഉപയൊഗിച്ച് മതിലുണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്നു.  ആരോടൊക്കെയോ ആ കാര്യം സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞതാണ്. 


''ഉവ്വ്. മതില് പണിയാനുണ്ട്. എന്താ അതിന്‍റെ നിരക്ക്''.


''മീറ്ററിന് ഇത്ര ഉറുപ്പിക എന്ന കണക്കിലാണ്. പൈസ വാങ്ങാറ്. പലതരത്തില് മതിലുണ്ട്. കനംകുറഞ്ഞ സ്ലാബുള്ളതിന് ഒരുവില. ഡിസൈനുള്ളതിന് വേറൊരു വില. നല്ല കനൂള്ള സ്ലാബുള്ളതിന്ന് കാശുകൂടും''. 


''ലാഭംനോക്കി ബലമില്ലാത്തത് വെക്കാനൊക്കത്തില്ല. നല്ലബലമുള്ള സ്ലാബിടണം''.


''അതിന് വിരോധൂല്യാ. എത്ര മീറ്ററുണ്ടാവും''.


''ടേപ്പ് കൊണ്ടുവന്നിട്ടുണ്ടോ. ഉണ്ടെങ്കില്‍ അളന്നുനോക്ക്''.


ചെറുപ്പക്കാരന്‍ ടേപ്പെടുത്തു. മേരിക്കുട്ടി അതിന്‍റെ ഒരറ്റം പിടിച്ചു. അയാള്‍ അളവെടുത്ത് ഒരു കടലാസ്സില്‍ കുറിച്ചുകൊണ്ടിരുന്നു.


''ഈ ഗെയിറ്റ് മാറ്റണം. ഓട്ടോറിക്ഷ കടക്കാന്‍തന്നെ വല്യേ പാടാ''.


''എത്ര വലുപ്പം വേണം''.


''എട്ടടിയെങ്കിലും വേണ്ടേ''.


''അത്രയും ഭാഗം മതില് ഒഴിവാക്കാം''.


''ഗെയിറ്റ് ഏതിലാ ഉറപ്പിക്കുക''.


''രണ്ടുവശത്തും ഇരുമ്പുപൈപ്പ് ഉറപ്പിക്കും. അതിലാ ഗെയിറ്റ് വെക്ക്യാ''.


''അത് കാണാന്‍ കൊള്ളത്തില്ല. രണ്ടുഭാഗത്തും ഇഷ്ടികകൊണ്ട് തൂണ് കെട്ടണം. അതില്‍ ഉറപ്പിച്ചാല്‍ മതി''.


''ചെങ്കല്ലും സിമന്‍റും ഒക്കെ വേണ്ടിവരില്ലേ''.


''ഒമ്പതിഞ്ച് വലുപ്പത്തിലുള്ള തൂണുമതി. ഒരടിക്ക് എട്ടുകല്ല് വേണം. രണ്ടുവശത്തേക്കുംകൂടി നൂറ് കല്ലുണ്ടെങ്കില്‍ ധാരാളം മതി''.


''ചെങ്കല്ല് കെട്ട് നിങ്ങള് ചെയ്യിക്ക്യോ. അതോ ഞാന്‍ ചെയ്യണോ''.


''നിങ്ങള്‍ ചെയ്തേച്ചാ മതി. എല്ലാംകൂടി എത്രവരും''. ചെറുപ്പക്കാരന്‍ കണക്കുകൂട്ടി തുക പറഞ്ഞു.


''കുറച്ച് ഇളവ് ചെയ്യിന്‍'' മേരിക്കുട്ടി പറഞ്ഞു.


''ഇത് ചെറ്യേ വര്‍ക്കല്ലേ. ഇതിന്ന് കുറവുചെയ്താല്‍ മുതലാവില്ല''.


''ഞാന്‍ അതില്‍നിന്ന് മുവ്വായിരംരൂപ കുറവ് ചെയ്യുന്നു. അത്രയും മതി''.


''അയ്യോ. അങ്ങിനെ പറയണ്ടാ. ഒരഞ്ഞൂറ് ഉറുപ്പിക കുറച്ചോളിന്‍''.


കുറച്ചുനേരം രണ്ടുപേരും തര്‍ക്കിച്ചുനിന്നു. ഒടുവില്‍ രണ്ടായിരം രൂപ കുറച്ച് കരാര്‍ ഉറപ്പിച്ചു.


''നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താ'' മേരിക്കുട്ടി പറഞ്ഞു. അയാള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡ് നല്‍കി.


''എന്നേക്ക് പണി തീര്‍ക്കാനാവും'' മേരിക്കുട്ടി ചോദിച്ചു.


''ഒരാഴ്ച. അതുമതി''.


''എന്നാല്‍ പണി ഏറ്റെടുത്തോ''.


''അഡ്വാന്‍സ് പതിനായിരം തരിന്‍'' കരാറുകാരന്‍ പറഞ്ഞു. മേരിക്കുട്ടി അകത്തുചെന്ന് പണവുമായി എത്തി.


''ഇതില്‍ അയ്യായിരം ഉണ്ട്. ഇപ്പോള്‍ ഇത്രയേ ഇവിടെയുള്ളു'' അയാള്‍ പണംവാങ്ങി സ്ഥലംവിട്ടു. 


ആള് ഏതുതരക്കാരനാണെന്ന് അറിയില്ല. നാളെ ആവശ്യം വന്നാലോ. മേരിക്കുട്ടി അയാളുടെ ബൈക്കിന്‍റെ നമ്പര്‍ കുറിച്ചുവെച്ചു. 


അദ്ധ്യായം - 83.


''കുഞ്ഞാമതേ, ഇന്നാള് കൂട്ടുമുക്കിന്‍റടുത്തുവെച്ച് ബസ്സ് സ്കൂട്ടറില്‍ ഇടിച്ചില്ലേ. ആ ചെക്കന് ഇപ്പൊ എങ്ങനീണ്ട്. നീ വല്ലതും കേട്ട്വോ'' ഹാജിയാര്‍ കുഞ്ഞഹമ്മദിനോട് അന്വേഷിച്ചു.


''കയ്യ് ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലുണ്ട്. കാലില് രണ്ടുമൂന്ന് ഭാഗത്ത് മുറീണ്ട്. അത് ഒണങ്ങാന്‍ തുടങ്ങി''.


''നീ എങ്ങന്യാ ഇത്ര കൃത്യായി അറിഞ്ഞത്''.


''ഞാന്‍ രണ്ടുതവണ അവനെപോയി കണ്ടു''.


''നിനക്ക് ആ ചെക്കനെ പരിചയൂണ്ടോ''.


''അവന്‍റെ അച്ഛന്‍ വാസൂനെ അറിയും. ദിവസൂം രാവിലെ എന്‍റെകൂടെ നടക്കാന്‍ വരുണ ആളാണ് വാസു''.


''അത് ശരി. ആയസ്സിന് നീളൂള്ളതോണ്ട് ചെക്കന്‍ രക്ഷപ്പെട്ടു. അല്ലാതെന്താ പറയ്യാ''.


''ശര്യാ മുതലാളി. ടയറിന്‍റെ അടീല്‍പ്പെട്ടാല്‍ ആട്ടങ്ങ പൊട്ടുണപോലെ പൊട്ടീട്ടുണ്ടാവും''.

 

''കുഞ്ഞാമതേ, ചിലസമയത്ത് ഓരോന്ന് ആലോചിച്ചാല്‍ അന്തംകിട്ടില്ല. ഓരോരുത്തര്‍ക്ക് ഓരോ സമയത്ത് ഓരോന്ന് വരുണൂ. ഒന്നിനും ഒരു അര്‍ത്ഥൂല്യാ''. 


''ശര്യാ മുതലാളീ. നമ്മളെന്തൊക്ക്യോ വിചാരിക്കുണൂ. വേറെന്തൊക്ക്യോ വരുണൂ''.


''എന്താ ഇപ്പൊ നിന്‍റെ മരുമകളടെ അവസ്ഥ''.


''അവളും അവനുംകൂടി ഫ്ലാറ്റില് കഴിയുണൂ''.


''അവന്‍ പോയാലോ. ആരാ തുണയ്ക്ക്''.


''തൊട്ട ഫ്ലാറ്റില് അവളടെ മൂത്തതുണ്ട്. അതില്‍ത്തന്യാണ് അവളടെ  ഉമ്മേം വാപ്പേം അനുജനും ഉള്ളത്''.


''അതിനൊക്കെകൂടി എത്ര പൈസ്യായി''.


ആരീഫയുടെ വാപ്പ വീട് പൊളിച്ച് വില്‍ക്കുന്നതും അങ്ങിനെകിട്ടുന്ന തുകയും സ്ഥലത്തിന്‍റെ വില കണക്കാക്കി അതും കഴിച്ച് പോരാത്ത സംഖ്യ ഫ്ലാറ്റിന്‍റെ ഉടമയായ അയാളുടെ അനുജന്ന് കൊടുക്കേണ്ടതും അതിനുശേഷം മാത്രമേ റജിസ്ട്രേഷന്‍ കഴിക്കൂ എന്നുള്ളതും അയാള്‍  ഹാജിയാരെ അറിയിച്ചു.


''എന്ത് പൊട്ടത്തരാണ് അയാള് കാട്ട്യേത്''.


''മൂത്തമകളടെ കെട്ട്യോന് കാര്യായിട്ട് ആരൂല്യാ. അവനെ പറഞ്ഞ് പിരികേറ്റി അവന്‍റെ വീട് വില്‍പ്പിച്ചു. ആ കാശ് പെണ്ണ് വാപ്പാന്‍റേല് കൊടുത്തിട്ടുണ്ട്. എന്‍റെ മരുമകളും ഞങ്ങടെ വീട് വിറ്റിട്ട് ആ പണം ഫ്ലാറ്റിന്ന് മുടക്കാന്നും പറഞ്ഞ് നില്‍ക്ക്വേണ്ടായി. ഞാനും കെട്ട്യോളും സമ്മതിച്ചില്ല''.


''അത് ഏതായാലും നന്നായി. അടച്ചുകിടക്കുണ വാതില് ആരാന് കൊടുത്തിട്ട് പട്ട്യേ ആട്ടാന്‍ ഇരിക്കിണപോലെ ആവും വീട് വിറ്റ് ആരടേങ്കിലും കൂടെപോയാല്‍''.


''പൊളിക്കിണവീടിന്‍റെ പേരില് മരുമകളടെവാപ്പേം എളാപ്പേംതമ്മില് കേസ്സുംകൂട്ടൂം മുമ്പ് ഉണ്ടായിട്ടുണ്ട്. മൂത്തപെണ്ണിന്‍റെ നിക്കാഹിന് ആ ചങ്ങത്യേ ഇവര് വിളിച്ചതൂല്യാ, അയാള് വന്നതൂല്യാ. എന്‍റെ  മകന്‍ ആരീഫാനെ നിക്കാഹ് കഴിക്കിണ സമയത്താ ഒക്കെപറഞ്ഞുതീര്‍ത്ത് ലോഹ്യായത്''.


''എന്നാ ഒരുകാര്യം ഒറപ്പിച്ചോ. ആ ഫ്ലാറ്റ് കിട്ടാന്‍ പോണില്ല''.


''ഇരിക്കിണ വീട് പൊളിച്ച് കളയും ചെയ്താല്‍ എന്താ ആവ്വാ''.


''ബന്ധു ശത്രു ആവുമ്പഴും ശത്രു ബന്ധു ആവുമ്പഴും സൂക്ഷിക്കണംന്ന് പണ്ടുള്ളോര് പറയും. അത് സത്യാണ്''.


''തലേലെഴുത്യേത് അനുഭവിക്കാതെ പറ്റില്ലല്ലോ''.  


''മനുഷ്യര് എന്തൊക്ക്യോകാട്ടുണൂ. ആളുകള് എന്‍റെ സ്വത്ത് എന്‍റെ മുതല് എന്നൊക്കെ പറയിണില്യേ. അതൊന്നും സ്വന്തം അല്ലാന്ന് മനസ്സിലാക്കണം.  തന്ന ആളക്ക് എപ്പൊവേണച്ചാലും അതൊക്കെ തിരിച്ചെടുക്കാന്‍പറ്റും. ഈ ഭൂമീല് നമ്മള് കഴിയിണത് വാടകയ്ക്ക് ഇരിക്കിണപോല്യാണ്. പടച്ചോന്‍ എന്ന് ഒഴിയണംന്ന് പറഞ്ഞ്വോ അന്ന് ഒഴിയണം''.


അനന്തമായി നീണ്ടുകിടക്കുന്ന റോഡിലേക്കുനോക്കി കുഞ്ഞഹമ്മദ് നെടുവീര്‍പ്പിട്ടു. 


()()()()()()()()()


ദീപാരാധന തൊഴാന്‍ ശ്രീധരമേനോനും സുമതിയും പ്രൊഫസറും കൌസല്യയും എത്തിയതാണ്. വളരെനാളുകള്‍ക്കുശേഷം അവര്‍ ആര്‍.കെ. മേനോനെ അവിടെവെച്ച് കണ്ടു.


''കുറെദിവസമായല്ലോ കണ്ടിട്ട്'' പ്രൊഫസര്‍ അയാളോട് ചോദിച്ചു.


''പെട്ടെന്നൊരു യാത്രപോയി. എന്‍റെ രണ്ടുബന്ധുക്കള്‍ നോര്‍ത്ത് ഇന്ത്യാ ടൂറിന് പോണൂ. വരുന്ന്വോന്ന് ചോദിച്ചു. ഇടയ്ക്കൊരു മാറ്റംവേണ്ടേ. എന്നാപോവ്വാന്ന് നിശ്ചയിച്ചു. ഞാനും രമണീം അവരടെകൂടെ പോയി''.


''അത് നന്നായി. എന്നും ബിസിനസ്സുംഅതിന്‍റെ ടെന്‍ഷനും ആയി നിങ്ങള്‍ കഴിയ്യേല്ലേ. ഒരുമാറ്റം നല്ലതാ''.


''അതന്യാ വിചാരിച്ചത്. പത്തുദിവസം എല്ലാം മകനെ ഏല്‍പ്പിച്ച് ഒന്ന് ചുറ്റിവന്നു''.


''എവിടെയൊക്കെ കണ്ടു''.


''രമണിക്ക് തണുപ്പ് പറ്റില്ല. അതൊണ്ട് മഞ്ഞുവീഴുണ ഭാഗങ്ങള്‍ ഞങ്ങള് ഒഴിവാക്കി ബാക്കിസ്ഥലങ്ങള് മാത്രം കണ്ടിട്ട് പോന്നൂ'' ആര്‍.കെ.മേനോന്‍ പോയ സ്ഥലങ്ങളും കണ്ട കാഴ്ചകളും വര്‍ണ്ണിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ അകത്തേക്ക് നടന്നു. പ്രൊഫസറും ആര്‍.ഡി. ഓ. യും കേള്‍വിക്കാരായി. അമ്പലത്തിനകത്തുനിന്ന് ശംഖനാദം മുഴങ്ങി.


''ദീപാരാധന തുടങ്ങാറായി'' പ്രൊഫസര്‍ പറഞ്ഞു.


''ഒരുമിനുട്ട്. എന്നെ ഹാജ്യാര്‍ വിളിച്ചിരുന്നു. നമുക്കൊന്ന് കൂടണംന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. ഈ ആഴ്ച പറ്റ്വോന്ന് ചോദിച്ചു. നിങ്ങള്‍ രണ്ടാള്‍ക്കും തിരക്കൊന്നും ഇല്ലല്ലോ''.


''ഇല്ല'' രണ്ടുപേരും അറിയിച്ചു.


''എന്നാല്‍ ഹാജിയാരടടുത്ത് ചോദിച്ച് സ്ഥലൂം സമയൂം ഡേറ്റും ഞാന്‍ അറിയിക്കാം''.


''ഞങ്ങള്‍ ദിവസവും അമ്പലത്തില്‍ വരും അപ്പോള്‍ നേരില്‍ കാണാം''.


''അങ്ങന്യൊരു കാര്യൂണ്ടല്ലോ'' അയാള്‍ ചിരിച്ചുകൊണ്ട് മുമ്പേ നടന്നു. പുറകെ മറ്റുള്ളവരും.  



അദ്ധ്യായം - 84.


''മേരിക്കുട്ട്യേ. മതില് പണിയാനൊള്ള പൈസാ ഉണ്ടോ നമ്മളുടെ കയ്യില്‍'' ചാക്കോ വൈകുന്നേരം ചെടികള്‍ക്ക് വെള്ളം ഒഴിക്കാന്‍ മേരിക്കുട്ടിയെ സഹായിക്കുമ്പോള്‍ ചോദിച്ചു.


''എന്താ അങ്ങനെ ചോദിച്ചത്'' അവള്‍ മറുചോദ്യം ചോദിച്ചു.


''എനിക്ക് കിട്ടിയ പൈസാ അറിയാവല്ലോ. അതില്‍നിന്ന് വീട് വാങ്ങാന്‍ ചിലവാക്ക്യേതുക കുറയ്ക്ക്''.


''കുറച്ചു''


''പിന്നീട് നമ്മള്‍ കട്ടില്‍ അലമാറ തുടങ്ങിയസാധനങ്ങള്‍ വാങ്ങിച്ചില്ലായോ. അതിന്‍റെ തുക കുറച്ചാലോ''.


''അതും കുറച്ചു''.


''മതില് പണിയാന്‍ കരാറുകാരന്‍ എത്രയാ ചോദിച്ചത്''. മേരിക്കുട്ടി തുക പറഞ്ഞു.


''അപ്പോള്‍ കയ്യിലുള്ള തുക തികയത്തില്ലല്ലോ''.


''ഇല്ല'' മേരിക്കുട്ടി പരിഭ്രമംകൂടാതെ പറഞ്ഞു.


''പിന്നെ എന്തോ ചെയ്യും''.


''പേടിക്കണ്ടാ. കാശൊക്കെ ഒണ്ട്''.


''എവിടുന്നാ നമ്മളുടെ കയ്യില്‍ വേറെ പൈസാ''.


''എന്തിനാ അതെല്ലാം അറിയുന്നത്''.


'' അല്ലെങ്കില്‍ മനസ്സമാധാനം ഉണ്ടാവത്തില്ല''.


''കഴിഞ്ഞകൊല്ലം ഒരുചിട്ടി വട്ടമെത്തികിട്ടിയ തുക ബാങ്കിലുണ്ട്. മാസം അഞ്ഞൂറ് രൂപവെച്ച് പോസ്റ്റാഫീസില് ഇടാറുണ്ട്. കാലാവധി തീര്‍ന്ന് മുതലും പലിശയുംചേര്‍ത്ത് കഴിഞ്ഞമാസംകിട്ടി. അതും ബാങ്കിലുണ്ട്''.


ചാക്കോവിന്ന് സമാധാനമായി. എന്നാലും ഇവള്‍ക്ക് ഇതിനൊക്കെയുള്ള പൈസ എവിടെനിന്ന് കിട്ടി എന്നറിയുന്നില്ല.


''മേരിക്കുട്ട്യേ. എവിടുന്നാടി നിനക്ക് ഇതെല്ലാം അടക്കാനുള്ള പൈസ കിട്ടിയത്'' അയാള്‍ ചോദിച്ചു. മേരിക്കുട്ടി ചിരിച്ചു.


''പെണ്ണുങ്ങളായാല്‍ കുറച്ച് കാര്യപ്രാപ്തി വേണം'' അവള്‍ പറഞ്ഞു'' കുടുംബത്തിലെ ചിലവിന് നിങ്ങള്‍ തരുന്ന പൈസായില്‍നിന്ന് ഞാന്‍ മിച്ചം പിടിക്കും. അതുകൊണ്ടാ ഇതെല്ലാം അടച്ചിരുന്നത്''.


''എന്നിട്ട് നീ ഇത്രയുംകാലം എന്നോട് പറഞ്ഞില്ലല്ലോ''.


''പറഞ്ഞാല്‍ ആ പൈസാ എടുത്ത് എന്തിനെങ്കിലും ചിലവാക്കീട്ടുണ്ടാവും. കുറച്ചൊക്കെ ആണുങ്ങളറിയാതെ പെണ്ണുങ്ങള്‍ സൂക്ഷിച്ചുവെക്കണം. ആ പൈസാ അത്യാവശ്യം വരുമ്പോള്‍ ഉപകരിക്കും'' 


''സത്യത്തില്‍ നിന്‍റെ കഴിവുകൊണ്ടാണ് നമ്മളിങ്ങിനെ പ്രയാസപ്പെടാതെ കഴിയുന്നത്'' ചാക്കോ ഭാര്യയെ പ്രശംസിക്കാന്‍ മടി കാണിച്ചില്ല. 


()()()()()()()()()()()()


ദീപാരാധന കഴിഞ്ഞ് പ്രൊഫസറും ആര്‍.ഡി. ഓ.യും ഭാര്യമാരോടൊത്ത് അമ്പലത്തില്‍നിന്ന് ഇറങ്ങിയപ്പോഴാണ് ആര്‍.കെ. മേനോന്‍ എത്തിയത്.


''ഈ വരുണ ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് നമ്മള് നേരത്തെ പറഞ്ഞ മീറ്റിങ്ങ്. രണ്ടാളും എത്തണം'' അയാള്‍ അറിയിച്ചു.


''എവിടെ വെച്ചിട്ടാ യോഗം കൂടുന്നത്'' പ്രൊഫസര്‍ ചോദിച്ചു.


''ഹാജ്യാരടെ ടെക്സ്ടൈല്‍സിനോട് ചേര്‍ന്ന് ചെറിയൊരു ഹാളുണ്ട്. അതില്‍വെച്ച് കൂടാന്ന് തീരുമാനിച്ചു''.


''ഞങ്ങള്‍ എത്തിക്കോളാം'' അവര്‍ യാത്രപറഞ്ഞ് പിരിഞ്ഞു.


''ഇന്ന് കൌസല്യേ കാണാന്‍ എങ്ങനീണ്ട്'' അന്ന് രാത്രി കിടക്കുമ്പോള്‍ സുമതി ഭര്‍ത്താവിനോട് ചോദിച്ചു.


''എന്താ അങ്ങിനെ ചോദിക്കാന്‍'' ശ്രീധരമേനോന്‍ കാരണം തിരക്കി.


''അല്ല. വീതീല് കസവുള്ള മുണ്ടും വേഷ്ടീം അതിന് യോജിച്ച ജാക്കറ്റും നെറ്റീലെ ചന്ദനക്കുറീം ഒക്കെക്കൂടികണ്ടാല്‍ രവിവര്‍മ്മവരച്ച ഏതോ ദേവിടെ ചിത്രംപോലീണ്ട്''.


''വെറുതെ കണ്ണുവെക്കണ്ടാ. അയമ്മ തലപൊങ്ങാതെ കിടക്കും''.


''സത്യം പറഞ്ഞാല്‍ നിങ്ങളടെ പേഴ്സനാലിറ്റി നോക്കുമ്പൊ നിങ്ങള്‍ക്ക് എന്നേക്കാളും മാച്ച് അവരാണ്''. ശ്രീധരമേനോന്‍ ഞെട്ടി. എത്ര വലിയ വിഡ്ഢിത്തരമാണ് ഇവള്‍ എഴുന്നള്ളിച്ചത്. ആരെങ്കിലുംകേട്ടാല്‍ ഒന്നല്ല രണ്ട് കുടുംബമാണ് തകരുക.


''എന്ത് ഭ്രാന്താ സുമതി പറഞ്ഞത്. ആരെങ്കിലും ഈ പറഞ്ഞത് കേട്ടാല്‍ എന്താവും അവസ്ഥ''.


''അതിന് ആരും കേള്‍ക്കില്ലല്ലോ''.


''ഒരുകാര്യം മനസ്സിലാക്കൂ. സംശയത്തിന്‍റെ ചെറ്യൊരുവിത്ത് മനസ്സില്‍ വീണാ മതി. അത് പൊട്ടിമുളച്ച് വളര്‍ന്നുവലുതാവും''. 


''അതിന് എനിക്ക് സംശയോന്നൂല്യാ. എനിക്ക് നിങ്ങളെ അറിയില്ലേ''.


''ഇനി ഒരിക്കലും ഇമ്മാതിരി ചിന്ത ഉണ്ടാവരുത്''.


''ഞാന്‍ ഇപ്പൊ പറഞ്ഞത് തുപ്പലുതൊട്ട് മായ്ച്ചൂ. അതുപോരേ''. ശ്രീധര മേനോന്‍ ചിരിച്ചു, ഒപ്പം സുമതിയും.


()()()()()()()()()()()


''വാപ്പാ, പെരുനാള് കഴിഞ്ഞ് അടുത്തതിന്‍റെ അടുത്തദിവസം ഞാന്‍ പണിസ്ഥലത്തിക്ക് മടങ്ങിപ്പോവും. അത് കഴിഞ്ഞാലത്തെ കാര്യം ആലോചിക്കുമ്പൊ ഒരു വിഷമം''. 


നോമ്പുതുറ കഴിഞ്ഞ് കുഞ്ഞഹമ്മദ് പള്ളിയിലേക്ക് പോവുന്നതുവരെ കാത്തിരുന്ന് അയാളോടൊപ്പം പോയതായിരുന്നു ജബ്ബാര്‍.


''എന്താ നിനക്ക് വിഷമം''.


''ആരീഫ ഉമ്മാനോട് കാട്ട്യേത് വാപ്പ കണ്ടതല്ലേ. അവള്‍ക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ഉമ്മ തിരിഞ്ഞുനോക്ക്വോ''.  


''അതിനെന്താ. അവളടെ ആള്‍ക്കാര് അടുത്തുണ്ടല്ലോ''.


''എന്നാലും നമ്മടെ ഒരു നോട്ടം ഉണ്ടാവണ്ടേ''.


''അതൊക്കീണ്ടാവും. അതാലോചിച്ച് നീ വിഷമിക്കണ്ടാ''.


''അവളെന്തെങ്കിലും കാര്യത്തിന്ന് വാപ്പാനെ വിളിച്ചാല്‍ വാപ്പ പോവ്വോ''.


''പോവും. അതിലെന്താ ഇത്ര സംശയം''.


''എനിക്കത് മതി'' പൊടുന്നനെ അവന്‍ കുഞ്ഞഹമ്മദിന്‍റെ കൈപിടിച്ച് തന്‍റെ മുഖത്തോട് ചേര്‍ത്തുവെച്ചു. ആ കൈപ്പത്തി അവന്‍റെ കണ്ണീരില്‍ നനഞ്ഞു. 



അദ്ധ്യായം - 85.


മതില് പണിയാന്‍ കരാറേറ്റവന്‍ പറഞ്ഞതിന്‍റെ തലേദിവസംതന്നെ സാധനങ്ങള്‍ എത്തിച്ചത് മേരിക്കുട്ടിയെ സന്തോഷിപ്പിച്ചു.


''പറ്റ്യാല്‍ നാളത്തന്നെ വരും. ഇല്ലെങ്കില്‍ മറ്റന്നാള്‍ ഉറപ്പ്'' എന്നുപറഞ്ഞ് അവന്‍ തിരിച്ചുപോയി.


''ആ ചെറുക്കന്‍ മര്യാദക്കാരനാണെന്നാ തോന്നുന്നത്'' മേരിക്കുട്ടി അവനെ വിലയിരുത്തി. പിറ്റേന്ന് പതിവിലുംനേരത്തെ എഴുന്നേറ്റ് വീട്ടുപണികള്‍ തീര്‍ത്ത് അവള്‍ പണിക്കാര്‍ വരുന്നതും കാത്തുനിന്നു. അവരെത്തിയാല്‍ കൂടെത്തന്നെ നില്‍ക്കണം. കള്ളപ്പണി ചെയ്യുന്നവരാണ് അധികപേരും. കരാര്‍ പണിയാണെന്നുവെച്ച് എന്തെങ്കിലും ചെയ്താല്‍ പോരല്ലോ.


ഒമ്പതുമണി കഴിഞ്ഞിട്ടും പണിക്കാരെ കാണാഞ്ഞപ്പോള്‍ ഇന്നവര്‍ വരില്ല എന്ന് മേരിക്കുട്ടികണക്കാക്കി. ചിലപ്പോള്‍ ഇന്ന് ഉണ്ടാവില്ല എന്ന് ഇന്നലെ സൂചിപ്പിച്ചതിനാല്‍ അവള്‍ക്ക് വിഷമംതോന്നിയില്ല. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞതും പണിയായുധങ്ങളുമായി ജോലിക്കാരെത്തി.


''പണി ചെയ്തിരുന്ന വീട്ടില് കുറച്ച് ബാക്കി വന്നു. അത് തീര്‍ത്തിട്ടാണ് പോന്നത്'' കരാറുകാരന്‍ പറഞ്ഞു.


''അതില്‍ തെറ്റില്ല. ഒരുപണി ബാക്കിവെച്ചേച്ച് വേറൊന്നിന്ന് പോവുന്നത് തെറ്റാണ്'' മേരിക്കുട്ടി സമ്മതിച്ചു.


''ചാക്കോ സാറ് എവിടെ''.


''പുള്ളിക്കാരന്‍ ബാങ്കിലോട്ട് പോയിരിക്കുന്നു''.


''പോസ്റ്റിടാന്‍ കുഴി ഉണ്ടാക്ക്വാണ്. നിങ്ങള് നോക്കിക്കോളിന്‍'' 


മേരിക്കുട്ടി പണിക്കാരോടൊപ്പംനിന്ന് കുഴികള്‍ എടുക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി.


''ഇനി നിങ്ങള്‍ ഇരുന്നോളിന്‍. ഞങ്ങള്‍ ചെയ്തോളാം'' ഒരു പണിക്കാരന്‍ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചുമാറി മരത്തണലില്‍ കസേലയിട്ട് ഇരുന്നു. കുഴികുഴിക്കുന്നതും കോണ്‍ക്രീറ്റിട്ട് കാലുകള്‍ ഉറപ്പിക്കുന്നതും സ്ലാബ് ഇടുന്നതും അവള്‍ ശ്രദ്ധിച്ചു.


''ഞങ്ങള്‍ ചായ കുടിച്ചിട്ടുവരാം'' കുറെ കഴിഞ്ഞപ്പോള്‍ ജോലിക്കാര്‍ പോയി.


വര്‍ക്ക് ഏരിയയുടെ പുറകിലായി ചുമരിനോട് ചേര്‍ന്ന് വലിയൊരു ദ്വാരമുള്ള കാര്യം മേരി ഓര്‍ത്തു. ഒരുപക്ഷെ അത് പെരുച്ചാഴി തുരന്ന് ഉണ്ടാക്കിയതാവും. പാമ്പെങ്ങാനും കയറി അതില്‍ താമസമാക്കിയാല്‍ കുഴപ്പമാവും. കുറച്ച് കോണ്‍ക്രീറ്റുണ്ടെങ്കില്‍ അത് അടയ്ക്കാനാവും. പിന്നെ താമസിച്ചില്ല. മേരിക്കുട്ടി എഴുന്നേറ്റുചെന്ന് ഇരുമ്പുചട്ടിയില്‍ കുറച്ച് കോണ്‍ക്രീറ്റെടുത്തു. പണിക്കാരുടെ കരണ്ടിയും ചട്ടിയുമായി അവള്‍ ചെന്ന് പോട് അടയ്ക്കുമ്പോഴാണ് ചാക്കോ എത്തിയത്.


''എന്നതാ നീ ഈ ചെയ്യുന്നത്'' അയാള്‍ ചോദിച്ചു.


''കാണാന്‍ മേലേ'' അവള്‍ തിരിച്ചുചോദിച്ചു.


''അവരിത് കണ്ടുകൊണ്ട് വന്നാലോ. കോണ്‍ക്രീറ്റും പണി സാധനങ്ങളും അവരുടേതല്ലേ''.


''അവരെന്നെ പിടിച്ച് തിന്നുകേലാ'' പണിതീര്‍ത്ത് കരണ്ടിയും ചട്ടിയും അതാതിടങ്ങളില്‍ അവള്‍ കൊണ്ടുപോയിവെച്ചു.


''തുണി മാറ്റീട്ട് വാ. ഞാന്‍ കാപ്പി തരാം'' മേരിക്കുട്ടി അടുക്കളയിലേക്ക് നടന്നു.


()()()()()()()()()()


കാലത്ത് എഴുന്നേല്‍ക്കുമ്പോഴേ ലക്ഷ്മിക്ക് നല്ല സുഖമുണ്ടായിരുന്നില്ല. വല്ലാത്തക്ഷീണം. കൈകാലുകള്‍കുഴയുന്നതുപോലേയും തലചുറ്റുന്നതു പോലേയും അവള്‍ക്ക് തോന്നി.


''ഞാന്‍ മൂന്നുനാല് പ്രാവശ്യം വന്നുനോക്കി. നല്ല ഉറക്കത്തിലായതോണ്ട് വിളിച്ചില്ല'' കാര്‍ത്ത്യായിനി പറഞ്ഞു.


''എന്തോ വല്ലാത്ത ക്ഷീണം. തല പൊങ്ങിണില്ല''.


''എന്നാ ചായ കുടിച്ച് കിടന്നോളൂ''.


''കുളിക്കട്ടെ. എന്നിട്ട് ചായ കുടിക്കാം''.


''വയ്യെങ്കില്‍ എന്തിനാ കുളിക്കിണ്. പിന്നെപോരേ''എന്ന് കാര്‍ത്ത്യായിനി ചോദിച്ചുവെങ്കിലും ലക്ഷ്മി തോര്‍ത്തുമായി കുളിമുറിയിലേക്ക് നടന്നു.


കുളികഴിഞ്ഞ് വസ്ത്രംമാറി ലക്ഷ്മി വന്നതും പ്രഭാതഭക്ഷണവുമായി കാര്‍ത്ത്യായിനിയെത്തി. സേവയും സാമ്പാറും ചട്ടിണിയുമാണ് അവള്‍ കൊണ്ടുവന്ന വിഭവങ്ങള്‍. എല്ലാം ലക്ഷ്മിക്ക് ഇഷ്ടപ്പെട്ടവതന്നെയാണ്. എങ്കിലും അല്‍പ്പം കഴിച്ചപ്പോഴേക്കും അവള്‍ക്ക് മടുത്തു.


''മതി. എടുത്തോളൂ'' അവള്‍ പറഞ്ഞു.


''ഒരുനുള്ളേ തിന്നുള്ളു. അപ്പഴയ്ക്കും വേണ്ടാന്ന് പറഞ്ഞാലോ''.


''കഴിച്ചാല്‍ ഛര്‍ദ്ധിക്കും''.


''അത് സാരൂല്യാ. ഞാന്‍ കോരി കളഞ്ഞോളാം''.


ലക്ഷ്മി അതിനൊന്നും പറഞ്ഞില്ല. അവള്‍ റൂമില്‍ചെന്ന് കിടന്നു. കുറെ കഴിഞ്ഞപ്പോള്‍ കാര്‍ത്ത്യായിനി ചെന്നുനോക്കി. ലക്ഷ്മി തളര്‍ന്നപോലെ കിടക്കുകയാണ്.


''എന്തേ തീരെ വയ്യേ'' അവള്‍ ചോദിച്ചു. 


''സാരൂല്യാ. കുറെ കഴിയുമ്പൊ ഭേദാവും''.


''ഒന്ന് ഡോക്ടറെ കണ്ടാലോ''.


''വേണ്ടാ. അത്രയ്ക്കൊന്നൂല്യാ''.


പക്ഷെ കാര്‍ത്ത്യായിനിക്ക് സമാധാനമായില്ല. അവള്‍ ബാലചന്ദ്രനോട് വിവരം പറഞ്ഞു. അയാള്‍ അകത്തുചെന്നു.


''പനിക്കുന്നുണ്ടോന്ന് നോക്ക്'' അയാള്‍ കാര്‍ത്ത്യായിനിയോട് പറഞ്ഞു. അവള്‍ ലക്ഷ്മിയുടെ നെറ്റിയിലും മാറത്തും തൊട്ടുനോക്കി.


''പനീണ്ട് ട്ടോ''.


''വെച്ചോണ്ടിരുന്ന് അധികാക്കണ്ടാ. നമുക്കൊരു ഡോക്ടറെ കാണ്വാ''.


''അത്രയ്ക്കൊന്നും ഇല്ല ബാലേട്ടാ'' എന്നവള്‍ പറഞ്ഞുവെങ്കിലും കുറച്ചു നേരം കഴിഞ്ഞതും അവള്‍ ഛര്‍ദ്ധിച്ചു. ഇത്തവണ ലക്ഷ്മിയുടെ സമ്മതം ചോദിക്കാനൊന്നും അവര്‍ മിനക്കെട്ടില്ല. ബാലചന്ദ്രന്‍ വേഗം ഓടിപ്പോയി മോഹനന്‍റെ മരുമക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ ഓടിയെത്തി.


''അമ്മായീ. നമുക്ക് ഡോക്ടറെ കാണാം. വെച്ചിരുന്ന് സൂക്കട് കൂടണ്ടാ'' മരുമക്കള്‍ പറഞ്ഞതിനെ അവള്‍ എതിര്‍ത്തില്ല.


''ഞാനും കൂടെ വരുണുണ്ട്'' കാര്‍ത്ത്യായിനി വസ്ത്രം മാറി വന്നു.


കാറെത്തി. കാര്‍ത്ത്യായിനിയും ലക്ഷ്മിയും മോഹനന്‍റെ മരുമകളും പുറകില്‍ കയറി, ആണുങ്ങള്‍ മുന്നിലും. കാര്‍ ആസ്പത്രിയിലേക്ക് കുതിച്ചു. 



അദ്ധ്യായം - 86.


''എന്തൊക്കെ  ബുദ്ധിമുട്ടാണ് നിങ്ങള്‍ക്ക് തോന്നുന്നത്'' ലക്ഷ്മിയോട് ഡോക്ടര്‍ ചോദിച്ചു. പ്രായംചെന്ന ഒരാളാണ് ഡോക്ടര്‍.


''ആകെക്കൂടി എനിക്ക് വയ്യ'' അവള്‍ പറഞ്ഞു. ഡോക്ടര്‍ അവളുടെ ശരീരോഷ്മാവ് പരിശോധിച്ചു.


''ചെറിയ ചൂടുണ്ട്. അത് സാരമില്ല. ഛര്‍ദ്ധിക്കാന്‍ തോന്നുന്നുണ്ടോ''.


''വീട്ടിന്ന് ഛര്‍ദ്ധിച്ചു'' കാര്‍ത്ത്യായിനി പറഞ്ഞുകൊടുത്തു.


''എന്താ ഭക്ഷണം കഴിച്ചത്''


''ഒന്നും വേണംന്ന് തോന്നുണില്ല''.


''ക്ഷീണം തോന്നുന്നുണ്ടോ''


''ഉവ്വ്. തല പൊങ്ങുണില്ല''.


തലവേദന ഉണ്ടോ''


''ചെറുതായിട്ടുണ്ട്''.


''വയറ് ഇളകി പോണുണ്ടോ''.


''ഇല്ല''.


''പറ്റാത്ത ഭക്ഷണം എന്തെങ്കിലും കഴിച്ചിരുന്നോ''.


''കടേന്ന് വാങ്ങ്യേ കൂണ് കറിവെച്ച് കൂട്ടി''.


''സാധാരണഗതിയില്‍ അത് കുഴപ്പം വരില്ല. പഴക്കംചെന്ന കൂണാണോ കറിവെച്ചത്''.


''കുറച്ചായി വാങ്ങീട്ട്. കേടുവരാന്‍ വഴീല്ല. ഫ്രിഡ്ജില്‍ വെച്ചിരുന്നു''.


''കൈ നീട്ടി വെക്കൂ. ബി.പി. നോക്കട്ടെ'' ഡോക്ടര്‍ ബി.പി. പരിശോധിച്ചു


''ബി.പി.കൂടുതലാണല്ലോ. എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ''.


''ഇല്ല''.


''ഇന്നിവിടെ കിടക്കട്ടെ. വീട്ടില്‍ ചെന്നിട്ട് എന്തെങ്കിലുംവിഷമംതോന്ന്യാല്‍ ബുദ്ധിമുട്ടാവും''.


''ഏട്ടന്മാരെ വിവരം അറിയിക്കണ്ടേ'' റൂമിലെത്തിയപ്പോള്‍ മരുമകള്‍ ചോദിച്ചു.


''വേണ്ടാ മോളേ. വെറുതെ അവരെ ബേജാറാക്കണ്ടാ''. 


''അമ്മായീ. ഞാന്‍ വീട്ടില്‍പ്പോയി ഡ്രസ്സെടുത്തിട്ട് വരാം'' അവള്‍ പറഞ്ഞു.


''വേണ്ടാ. നിനക്ക് ചെറ്യേകുട്ടീള്ളതല്ലേ. ഇവിടെ കാര്‍ത്ത്യായിനീണ്ടല്ലോ''.


''ഞങ്ങള് ആരെങ്കിലും ഒരാള് ഇവിടെ നില്‍ക്കാം. എന്തെങ്കിലും ആവശ്യം വന്നാലോ'' മൂത്തമരുമകന്‍ പറഞ്ഞു ''ഇവനിപ്പൊപോയി രാത്രി ഇങ്ങോട്ട് വരും. എന്നിട്ടേ ഞാന്‍ പോവൂ''. ലക്ഷ്മി വേണ്ടാ എന്ന് പറഞ്ഞുവെങ്കിലും അയാള്‍ ആസ്പത്രിയില്‍നിന്നു.


''ഞാന്‍ പോയി അമ്മായിക്കുള്ള കഞ്ഞീം ഇവര്‍ക്കുള്ള ഭക്ഷണൂം വാങ്ങീട്ട് വരാം'' കുറെകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.


''നോക്കൂ. എന്താ ആ കുട്ട്യേളടെ ഒരു സ്നേഹം'' അയാള്‍ പോയപ്പോള്‍ കാര്‍ത്ത്യായിനി പറഞ്ഞു. 


ലക്ഷ്മിയും അതുതന്നെ ആലോചിക്കുകയായിരുന്നു.


()()()()()()()()()()()()()


''അച്ചായോ, ഇന്ന് ഞങ്ങളടെ ഇരുപത്തേഴാം രാവാണ്'' പ്രഭാതത്തിലെ നടപ്പിനിടയില്‍ കുഞ്ഞഹമ്മദ് ചാക്കോയോട് പറഞ്ഞു.


''സായ്‌വേ. എന്നതാ അതിന് വിശേഷം'' ചാക്കോ ചോദിച്ചു.


''നിങ്ങള്‍ക്ക് ഇഷ്ടാണച്ചാല്‍ എനിക്കറിയിണത് ഞാന്‍ പറഞ്ഞുതരാം''.


''മനുഷ്യനായാല്‍ നല്ലകാര്യങ്ങള്‍ കണ്ടുംകേട്ടും മനസ്സിലാക്കണം. നിങ്ങള്‍ പറയിന്‍. കേള്‍ക്കട്ടെ''.


''ഞങ്ങള് നോമ്പെടുക്കിണില്ലേ. അതില്‍ ചിലകാര്യങ്ങളുണ്ട്. റമദാനിലെ ആദ്യത്തെ രണ്ട് പത്തുദിവസം വ്രതം എടുക്കുന്നതോണ്ട് വിശ്വാസിക്ക് അള്ളാഹുവിന്‍റെ കാരുണ്യൂം പാപമോചനൂം കിട്ടും. അവസാനത്തെ പത്തില്‍പ്പെട്ട ഇരുപത്തേഴാംനാളിലെ രാത്രിക്ക് ലൈലത്തുല്‍ ഖദ്‌ര്‍ എന്ന് പറയും. ഈ രാത്രീലെ പ്രാര്‍ത്ഥന പ്രധാനപ്പെട്ടതാണ്. ഈ  പ്രാര്‍ത്ഥനേല് പങ്കുകൊള്ളുന്നവര്‍ക്ക് പാപങ്ങളില്‍നിന്ന് മോചനൂം സ്വര്‍ഗ്ഗത്തിലിക്ക് പ്രവേശനൂം കിട്ടും''.


''അപ്പോള്‍ ഇന്നത്തെരാത്രി വിശേഷപ്പെട്ടതാണല്ലോ''.


''അതെ. എല്ലാം പടച്ചോനില്‍ സമര്‍പ്പിച്ച് വിശ്വാസികള്‍ ഭക്തിയോടെ ഈ രാത്രി പ്രാര്‍ത്ഥനയുമായി കഴിയും. ഈ രാത്രി മലക്കുകള്‍ വിശ്വാസിടെ അടുത്തെത്തും. അതുപോലെ മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവും എത്തുംന്നാ വിശ്വാസം''.  


''അപ്പൊ നിങ്ങള് രാത്രി വീട്ടിലോട്ട് പോവത്തില്ലേ''.


''ഇല്ല. നോമ്പുതുറ കഴിഞ്ഞ് പള്ളീലിക്ക് വന്നാല് രാവിലത്തെ സുബഹി നമസ്ക്കാരംകഴിഞ്ഞിട്ടേ പള്ളീന്ന് പോവൂ. രാത്രീല് കുറെപ്രാര്‍ത്ഥനീണ്ട്. അതൊക്കെ ആയിട്ട് പള്ളീല് കൂടും''.


''അപ്പൊ നിങ്ങളുടെ വീട്ടുകാരിയോ''.


''അവള്‍ വീട്ടില്‍ പ്രാര്‍ഥിച്ചോണ്ടിരിക്കും''.


''നാളെ നിങ്ങള് നടക്കാന്‍ ഉണ്ടാവില്ലല്ലോ''.


''ഉണ്ടാവില്ല''. 


''മകന്‍ എന്തുപറയുന്നു''.


''അവന്‍റെ ലീവ് തീരാറായി. പെരുനാള് കഴിഞ്ഞതും അവന് മടങ്ങി പോണം''.


''അവന്‍ പോയാല്‍ മരുമകള്‍ വീട്ടിലോട്ട് വരുമോ''.


''തോന്നുണില്ല. എല്ലാരുക്കും വാശീം വൈരാഗ്യൂം അല്ലേ അച്ചായോ. ഇനി നമ്മള് പറഞ്ഞാല്‍ ആരാ കേള്‍ക്ക്വാ. നമുക്ക് വയസ്സായില്ലേ''. 


''എല്ലാവരുടെ അവസ്ഥയും ഇതുതന്നെ സായ്‌വേ. കുട്ടിക്കാലംപോല ത്തന്നെ വയസ്സാന്‍കാലവും. നമ്മള്‍ പറയുന്നത് ആരുംകേള്‍ക്കത്തില്ല. അവര്‍ പറയുന്നത് നമ്മള്‍ കേട്ടോണം''.


കുറച്ചകലെ വാസു അവരെ കാത്തുനില്‍ക്കുന്നത് കണ്ടു. അവര്‍ സംഭാഷണം അവസാനിപ്പിച്ചു


അദ്ധ്യായം - 87.


മതിലുപണി അടുത്തദിവസംതന്നെ തിര്‍ത്തിട്ടാണ് കരാറുകാരന്‍ പോയത്.


''കാല് കെട്ട്യേതും കോണ്‍ക്രീറ്റ് ഇട്ടതും നാലുദിവസം നനച്ചുകൊടുക്കിന്‍'' എന്നയാള്‍ ഏല്‍പ്പിച്ചിരുന്നു. കരാറുകാരന്‍ ചോദിച്ചതുക മേരിക്കുട്ടി മടി കൂടാതെ കൊടുത്തു.


''കര്‍ത്താവിന്‍റെ കൃപകൊണ്ട് എല്ലാകാര്യവും ഭംഗിയായിതീര്‍ന്നു'' അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. 


ചാക്കോവിന്‍റെ സന്തോഷത്തിനും അളവില്ല. വീട് സ്വന്തമാക്കുക എന്ന സ്വപ്നം സാധിച്ചു. എല്ലാ കാര്യത്തിന്നും  മേരിക്കുട്ടി വേണ്ടതൊക്കെ മുന്നില്‍നിന്നു ചെയ്തതുകൊണ്ട് പ്രയാസമൊന്നും ഉണ്ടായില്ല. ഈ സമാധാനവും സന്തോഷവും എന്നും നിലനിന്നാല്‍ മതി. 


പതിവുപോലെ പുലര്‍ച്ചെ അയാള്‍ നടക്കാനിറങ്ങി. കഴിഞ്ഞദിവസം സായ്‌വ് ഉണ്ടാവില്ല എന്നുപറഞ്ഞതുകൊണ്ട് മടിപിടിച്ച് കിടന്നിരുന്നു.


''അച്ചായോ. ഇന്നലെ നിങ്ങള് നടക്കാന്‍ വന്ന്വോ'' ചാക്കോവിനെ കണ്ടതും കുഞ്ഞഹമ്മദ് ചോദിച്ചു.


''നിങ്ങള്‍ ഉണ്ടാവില്ല എന്നുപറഞ്ഞതുകൊണ്ട് ഞാനും വന്നില്ല. വാസു വന്നോ എന്ന് അറിയത്തില്ല''.


''അവന്‍റടുത്ത് ഒറ്റയ്ക്ക് നടക്കണ്ടാന്ന് പറയണം സൂക്ഷിച്ചില്ലെങ്കില്‍ എന്താ ഉണ്ടാവ്വാന്ന് പറയാന്‍ പറ്റില്ല''.


''അതെന്താ സായ്‌വേ പ്രശ്നം''.


''കേശവന്‍ ജയിലിന്ന് ഇറങ്ങീന്ന് പറയുണത് കേട്ടു''.


''ആരാ സായ്‌വേ ഈ കേശവന്‍. എന്നാത്തിനാ അയാള്‍ ജയിലില്‍ പോയത്. അയാളും വാസൂം തമ്മില്‍ എന്താ പ്രശ്നം'' ചാക്കോ സംശയങ്ങള്‍ ഒന്നിച്ച് അവതരിപ്പിച്ചു.


''നിങ്ങള്‍ക്കത് അറിയാന്‍ വഴീല്യാ. അന്ന് നിങ്ങള് ഈ നാട്ടില്‍ വന്നിട്ടില്ല'' കുഞ്ഞഹമ്മദ് പറഞ്ഞുതുടങ്ങി ''ഭാര്യേ വെട്ടിക്കൊന്നതിന്ന് ജീവപര്യന്തം ശിക്ഷകിട്ട്യേതാ അവന്. ഭാര്യടെപേരില്‍ സംശയംതോന്നീട്ട് അവനതിനെ വെട്ടിക്കൊന്നതാണ്. നമ്മടെ വാസ്വാണ് കാരണക്കാരന്‍ എന്നാ അവന്‍റെ വിശ്വാസം. ജയിലിന്ന് വന്നാല്‍ വാസൂന്‍റെ തലഎടുക്കുംന്ന് കേശവന്‍ പല ആളുകളോടും പറഞ്ഞിട്ടുണ്ടേന്നാ ആ കാലത്ത് കേട്ടിട്ടുള്ളത്''.


''ഇതിലെന്തെങ്കിലും സത്യമുണ്ടോ''.


''വാസൂന്ന് ഇമ്മാതിരി സ്വഭാവൂണ്ടെങ്കിലും ഇതില്‍ അവന് പങ്കില്ലാന്നാ അറിവ്''. വാസുവിനെ കണ്ടതോടെ അവര്‍ വിഷയം മാറ്റി.


ചാക്കോ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മേരിക്കുട്ടി വിറക് കീറുകയാണ്.


''കൊച്ചുവെളുപ്പാന്‍ കാലത്ത് എന്നതാ ഈ കാട്ടുന്ന്'' അയാള്‍ ഭാര്യയോട് ചോദിച്ചു.


''കാണാന്‍ മേലേ'' മേരിക്കുട്ടി പണി തുടര്‍ന്നു. മതില്‍ പണിയാനായി വേലി മാറ്റിയപ്പോള്‍ അതിരിലുണ്ടായിരുന്ന ചെറുമരങ്ങള്‍ മുറിച്ചിരുന്നു. അതാണ് മേരിക്കുട്ടി വിറകാക്കുന്നത്.


''ഞാന്‍ സഹായിക്കണോ'' അയാള്‍ ചോദിച്ചു.


''പറ്റാത്ത പണിക്ക് പുറപ്പെടേണ്ട. നോക്കിക്കൊണ്ട് വെറുതെ ഇരുന്നേച്ചാ മതി. ചാക്കോ ഒരു കസേലകൊണ്ടുവന്നിട്ട് സമീപത്തിരുന്നു.


''ഇത് കഴിഞ്ഞിട്ടുവേണം ചെറിയ കമ്പുകള്‍ കീറിവെക്കാന്‍. എല്ലാംകൂടി വെയിലത്ത് ഉണക്കി ടെറസ്സില്‍ എടുത്തുവെക്കണം. ഗ്യാസിന്ന് മുടിഞ്ഞ വിലയാണ്''. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ചാക്കോവിന്ന് മടുത്തു. അയാള്‍ എഴുന്നേറ്റു.


''ചായ ഇരുപ്പുണ്ട്. എടുത്തുകുടിച്ചോ'' മേരിക്കുട്ടി പറഞ്ഞു. ചാക്കോ ഒന്നും പറയാതെ നടന്നു.


()()()()()()()()()()


എട്ടുമണിയോടെ ശ്രീധരമേനോന്‍റെ കാര്‍ ആസ്പത്രിയിലെത്തി. സുമതി കാര്‍ നിര്‍ത്തിയതും അയാളിറങ്ങി നടന്നു, ഒപ്പം അയാളുടെ ഏട്ടനും ഏടത്തിയമ്മയും. വീട്ടില്‍നിന്ന് വരുന്നവഴി ഏട്ടനേയും ഭാര്യയേയും കൂട്ടിയിട്ട് വരികയായിരുന്നു അവര്‍.


ഏട്ടന്മാരെ വിവരമറിയേണ്ടാ എന്ന് ലക്ഷ്മി പറഞ്ഞതനുസരിച്ച് ആരും അവര്‍ക്ക് വിവരംകൊടുത്തില്ല. പതിവുപോലെ ഗോപിനാഥന്‍ പെങ്ങളെ രാത്രി വിളിച്ചപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ സ്വിച്ചോഫായിരുന്നു. വീട്ടിലെ ലാന്‍ഡ്ഫോണ്‍ എടുത്തത് ബാലചന്ദ്രന്‍. ലക്ഷ്മി ആസ്പത്രിയില്‍ അഡിമിറ്റായ വിവരം പറഞ്ഞത് അയാളാണ്.   


''എന്താ ഈ ചെയ്തത്'' ഗോപിനാഥന്‍ ലക്ഷ്മിയോട് ചോദിച്ചു'' ഒറ്റയ്ക്ക് കഴിയുമ്പൊ സൂക്കടുവന്നാല്‍ ആദ്യം എന്താചെയ്യണ്ട്. വേണ്ടപ്പെട്ടോരുക്ക് വിവരം കൊടുക്ക്വാ. അതോ ചെയ്തില്ല. ആസ്പത്രീല്‍ അഡ്മിറ്റായപ്പൊ അറിയിക്കണോ, വേണ്ട്യോ. അതും ചെയ്തില്ല. എന്താ നിനക്ക് ഞങ്ങള് രണ്ടാളും വേണ്ടാന്നായ്യോ''.


''അതല്ല വല്യേട്ടാ. ഒന്നാമത് അത്രവല്യേ സൂക്കടൊന്ന്വോല്ല. അതുപറഞ്ഞ് നിങ്ങളെ വിഷമിപ്പിക്കണ്ടാന്ന് കരുതി''.


''വിവരം പറയാഞ്ഞതാണ് വിഷമം ഉണ്ടാക്ക്യേത്. വല്യേട്ടന്‍ ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല''. ഏടത്തിയമ്മ പറഞ്ഞു.


''എന്താ മോളേ നിന്‍റെ അസുഖം'' ശ്രീധരമേനോന്‍ കിടക്കയില്‍ ഇരുന്നു.


''ഫുഡ് പോയ്സണ്‍ ആവാനാ സാദ്ധ്യതാന്ന് പറഞ്ഞു. ബീ.പീം കൂടീട്ടുണ്ട്''.


''നീ വേണ്ടാതെ ഓരോന്ന് ആലോചിച്ച് ബി.പി.കൂട്ടണ്ടാ. സമാധാനമായി ഇരിക്ക്. നിന്‍റെ എന്താവശ്യത്തിനും ഈ ഏട്ടന്മാരില്ലേ''.


''അതെനിക്ക് അറിയാം ചെറ്യേട്ടാ'' അവള്‍ ഏട്ടന്‍റെ കയ്യില്‍ പിടിച്ചു.


''ആരാ നിന്‍റെ കൂടേള്ളത്''.


''കാര്‍ത്ത്യായിനീണ്ട്, പിന്നെ മരുമകനും. അവള് കുളിക്ക്യാണ്''.


''ഇപ്പൊ എങ്ങനീണ്ട് നിനക്ക്''.


''ഭേദൂണ്ട്. നല്ലവിശപ്പ് തോന്നുണൂ. മരുമകന്‍റടുത്ത് പറഞ്ഞപ്പൊ അവന്‍ ഡോക്ടറോട് ചോദിച്ച് ഇഡ്ഢലി വാങ്ങാന്‍ പോയിരിക്കുണൂ''.


''എത്ര ദിവസം ഇവിടെ കിടക്കണ്ടിവരും''.


''ഉച്ചയ്ക്ക് മുമ്പ് പോവ്വാറാവുംന്നാ പറഞ്ഞത്''.


''നീ ഞങ്ങള് ആരടേങ്കിലുംകൂടെ വാ. നാലുദിവസംകഴിഞ്ഞിട്ട് വിട്ടില്‍ കൊണ്ടാക്കാം''.


''എന്തിനാ ഏട്ടാ വേണ്ടാണ്ടെ ബുദ്ധിമുട്ടുണ്. എനിക്ക് അത്രയ്ക്കൊന്നും ഇല്ല. പോരാത്തതിന്ന് മരുമക്കള് ഒപ്പം തന്നീണ്ട്''.


''ആ കുട്ട്യേളടെ നന്മകൊണ്ടാ ഇതൊക്കെ ചെയ്യുണ്. മോഹനന്‍ ചെയ്ത പണിക്ക് വേറെ ആരെങ്കിലും ആണച്ചാ തിരിഞ്ഞുനോക്കില്ല'' ഏട്ടന്‍ പറഞ്ഞു.


''എപ്പഴാ നിങ്ങളെത്ത്യേ'' ഫ്ലാസ്ക്കില്‍ ചായയും പലഹാരപ്പൊതിയുമായി മരുമകനെത്തി.



അദ്ധ്യായം - 88.


തനിക്കും ഭാര്യയ്ക്കുമുള്ള പുതുവസ്ത്രങ്ങളുമായിട്ടാണ് കുഞ്ഞഹമ്മദ് വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയത്. പെരുന്നാള്‍ പ്രമാണിച്ച് ഹാജിയാര്‍ പണിക്കാര്‍ക്കെല്ലാം പുതിയ വസ്ത്രങ്ങള്‍ നല്‍കാറുണ്ട്. ആ കൂട്ടത്തില്‍ കുഞ്ഞഹമ്മദിന്ന് കൊടുക്കുമ്പോള്‍ അയാളുടെഭാര്യക്കും ഒരു ജോഡി വസ്ത്രം നല്‍കി എന്നുമാത്രം. 


''ഇനി പെരുന്നാള് കഴിഞ്ഞിട്ടേ എനിക്ക് പണിക്ക് പോണ്ടൂ'' ടിവി.എസില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ഞഹമ്മദ് ഭാര്യയെ അറിയിച്ചു.


''അത് നന്നായി. നാളെ നമുക്ക് പീടീന്ന് സാമാനങ്ങള് വാങ്ങണം. നിങ്ങക്ക് രണ്ടുദിവസം വീട്ടിലിരിക്കും ചെയ്യാലോ'' അയാളില്‍നിന്ന് ബിഗ്ഷോപ്പര്‍ വാങ്ങുമ്പോള്‍ പാത്തുമ്മ പറഞ്ഞു.


''പെരുനാളിന്ന് ജബ്ബാര്‍ ഉണ്ടാവ്വോ''.


''വര്വാണച്ചാല്‍ വരട്ടെ. അല്ല ഭാര്യടെകൂടെ കൂട്വാണച്ചാല്‍ കൂടിക്കോട്ടെ''.


''സത്യം പറ. നിനക്ക് അവന്‍ വരണംന്നില്ലേ''.


''നോക്കിന്‍. ഉമ്മാന്‍റീം വാപ്പാന്‍റീം സ്നേഹം മക്കളറിയില്ല. മകനെപ്പറ്റി ആലോചിച്ച് സങ്കടപ്പെടണ്ടാ. വന്നാ വരട്ടെ, ഇല്ലെങ്കിലോ വേണ്ടാ''. 


''അവനും പെണ്ണും ഒക്കീണ്ടെങ്കില്‍ എത്ര സന്തോഷം ഉണ്ടാവും. നമുക്ക് ഭാഗ്യൂല്യാ''.


''ഭാര്യേവിട്ടിട്ട് ഇവിടെ നിക്കേന്ന് പറയാന്‍ പാട്വോ. ഒക്കെ കണ്ടറിഞ്ഞ് ചെയ്യണ്ടതാണ്''.


കുഞ്ഞഹമ്മദ് പിന്നെ ഒന്നും പറഞ്ഞില്ല. അയാള്‍  വസ്ത്രം മാറിവന്ന് തിണ്ടിലിരുന്നു. പതിവുപോലെ ജബ്ബാര്‍ നോമ്പ് തുറക്കാനുള്ള സമയം ആവുമ്പോഴേക്കെത്തി.


''എന്താ നിന്‍റെ മുഖത്തൊരു വയ്യായ'' പാത്തുമ്മ മകനോട് ചോദിച്ചു.


''ഒന്നൂല്യാ ഉമ്മാ'' അവന്‍ പറഞ്ഞു.


''ലീവ് കഴിഞ്ഞ് പോവാറായില്ലേ. അതാവും'' കുഞ്ഞഹമ്മദ് പറഞ്ഞു.


''പോണതോണ്ടൊന്നും അല്ലാ വാപ്പാ. ആകപ്പാടെ സുഖൂല്യാ''.


''നീയാപ്പെണ്ണിന്‍റെ കാര്യം ആലോചിച്ച് വിഷമിക്കണ്ടാ. കുറ്റിച്ചൂലിനെ ഒരു മുക്കില് ഇടില്ലേ. അതുപോലെ അതിനെ മനസ്സിന്ന് മാറ്റിവെക്ക്''.


''പാത്ത്വോ. നീ എന്തു കൂട്ടാ ഈ കൂടുണത്. അവനങ്ങിനെ ചെയ്യാന്‍ പറ്റ്വോ'' കുഞ്ഞഹമ്മദ് ഇടപെട്ടു.


''അല്ലെങ്കില്‍ അനുഭവിക്ക്വേന്നെ നിവൃത്തീള്ളൂ''.


''ഞായറാഴ്ച്യാണ് പെരുനാള് വരുണ്ച്ചാല്‍ രണ്ടുദിവസംകൂടി എനിക്ക് നാട്ടിലിരിക്കാന്‍ പറ്റും. ബുധനാഴ്ച്യാണ് പോണ്ടത്''.


''പെരുനാളിന്ന് നീയുണ്ടാവ്വോ'' പാത്തുമ്മ മകനോട് ചോദിച്ചു.


''എന്താ ഉമ്മാ നിങ്ങളിങ്ങിനെ പറയുണത്. ഉമ്മാന്‍റേം വാപ്പാന്‍റേം കൂടെ അല്ലാണ്ടെ ഞാന്‍ പെരുനാള് കൂട്വോ''.


''ആരീഫ വര്വോടാ മകനേ''.


''അവളടെ കാര്യം എനിക്കറിയില്ല വാപ്പാ. അവള് ബോധിച്ചപോലെ ചെയ്തോട്ടെ''.


''നോമ്പുതുറയ്ക്കുള്ള സമയം ആവുണൂ. വര്‍ത്താനം പറച്ചില് നിര്‍ത്തിന്‍'' പാത്തുമ്മ സംഭാഷണം അവസാനിപ്പിച്ചു.


()()()()()()()()()()()


ആസ്പത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജായി ലക്ഷ്മിയുടെ വീടെത്തുമ്പോള്‍ നേരം ആറര കഴിഞ്ഞു. 


''രാത്രിക്ക് എന്താ ഉണ്ടാക്കണ്ട്'' കാര്‍ത്ത്യായിനി അന്വേഷിച്ചു.


''ഏട്ടന്മാരും ഏടത്ത്യേമ്മമാരും പോവ്വോന്ന് അറിയില്ല'' ലക്ഷ്മി പറഞ്ഞു.


''അതൊന്ന് അന്വേഷിച്ച് പറഞ്ഞാല്‍ എന്താച്ചാല്‍ ഉണ്ടാക്കായിരുന്നു''.


ലക്ഷ്മി ഏട്ടന്മാരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഭാര്യമാരോടൊപ്പം എന്താ വേണ്ടത് എന്ന് ആലോചനയിലാണ്.


''ഇനി വൈക്യാല്‍ വീടെത്താന്‍ ബുദ്ധിമുട്ടാവില്ലേ'' അവള്‍ ചോദിച്ചു.


''നിന്നെ ഇവിടെ വിട്ടിട്ട് പോവാന്‍ വയ്യ'' ഏട്ടന്‍ പറഞ്ഞു ''ശ്രീധരനും സുമതീം പൊയ്ക്കോട്ടെ. അവടെ ചെറ്യേകുട്ടീള്ളതല്ലേ''.


''അത് സാരൂല്യാ ഏട്ടാ'' സുമതി പറഞ്ഞു ''ഒരുദിവസം അവര് അഡ്ജസ്റ്റ് ചെയ്യട്ടെ''.


''എന്തിനാ ഏടത്ത്യേമ്മേ അവരെ ബുദ്ധിമുട്ടിക്കിണ്. ഇപ്പൊ എനിക്ക് അസുഖോന്നൂല്യാ. ധൈര്യായിട്ട് പൊയ്ക്കോളിന്‍''. അപ്പോഴാണ് മോഹനന്‍റെ വീട്ടുകാര്‍ എത്തിയത്.


''വയ്യാണ്ടെ കിടക്കുണ ആളെ കാണാന്‍ വരുമ്പൊ ആളതാ ഉമ്മറത്ത് വര്‍ത്തമാനംപറഞ്ഞോണ്ട് നില്‍ക്കുണൂ'' മോഹനന്‍റെ വലിയമ്മയുടെ മകള്‍ അത് പറഞ്ഞുകൊണ്ടാണ് വന്നത്.


''എന്നെ വിട്ടിട്ട് പോവാന്‍ വയ്യാന്ന് ഇവര് പറയ്യാണ്'' ലക്ഷ്മി പറഞ്ഞു ''എനിക്കിപ്പൊ ഒന്നൂല്യാന്ന് ഞാനും പറഞ്ഞു''.


''അതവരടെ സ്നേഹംകൊണ്ടാണ്''.  


''അത് അറിയാഞ്ഞിട്ടല്ല. വിവരം അറിഞ്ഞപാടെ നേരം വെളുക്കുമ്പൊ ഓടിപ്പാഞ്ഞ് വന്നതാണ്. മാറ്റാനുള്ള തുണീംകൂടി എടുത്തിട്ടുണ്ടാവില്ല. വല്യേട്ടനാണെങ്കില്‍ രണ്ടുമൂന്ന് ഗുളികീം കഴിക്കണം''.


''ഞാനൊരുകാര്യം പറഞ്ഞാല്‍ ഒന്നുംതോന്നരുത്. ലക്ഷ്മി പറഞ്ഞതിലും കാര്യൂണ്ട്. നിങ്ങള് രണ്ടുകൂട്ടരും പൊയ്ക്കോളിന്‍. ഞാനും ചെറ്യേമകനും ഇവിടെകിടന്നോളാം. നിങ്ങള് എടുക്കാനുള്ളതൊക്കെ എടുത്ത് സൌകര്യം പോലെ വന്നാ മതി''.


''വല്യേട്ടാ, ചേച്ചി പറഞ്ഞത് കേട്ടില്ലേ. അങ്ങിനെ ചെയ്താ മതി'' ലക്ഷ്മി പിന്താങ്ങി.


''ഏഴുമണി ആവാറായി. സുമതിക്ക് രാത്രിനേരത്ത് വണ്ടി ഓടിക്കാന്‍ ബുദ്ധിമുട്ടാവ്വോ'' ഏട്ടന്‍ ചോദിച്ചു.


''അതൊന്നും പ്രശ്നൂല്യാ'' സുമതി തയ്യാറായി.


''വീടെത്ത്യേതും വിളിക്കണേ'' ലക്ഷ്മി പറഞ്ഞു. എല്ലാവരും ഇറങ്ങി. കാര്‍ ഗെയിറ്റ് കടന്ന് റോഡിലേക്കിറങ്ങി.


അദ്ധ്യായം - 89.


മൊബൈല്‍ അടിക്കുന്നശബ്ദം കേട്ടതും ലക്ഷ്മി എഴുന്നേറ്റ് അതെടുത്തു. ചെറിയ ഏടത്തിയമ്മയാണ്. ഇത്രനേരത്തെ എന്താണാവോ വിളിച്ചത്. . 


''എന്താ ഏടത്ത്യേമ്മേ'' അവള്‍ കാള്‍ എടുത്തു.


''ഇപ്പൊ എങ്ങനീണ്ട്''.


''കുഴപ്പൂല്യാ. രാത്രി നന്നായി ഉറങ്ങി. ഏടത്ത്യേമ്മ വിളിച്ചിട്ടാ ഉണര്‍ന്നത്''.


''ഞാന്‍ പതിവായി ഈ നേരത്ത് എണീക്കും. പ്രത്യേകിച്ച് പണീണ്ടായിട്ടല്ല. അതൊരു ശീലം''.


''ചെറ്യേട്ടന്‍ എവിടെ''.


''എണീറ്റിട്ടില്ല. ഇന്നലെ രാത്രി ഓരോന്ന് ആലോചിച്ച് കിടക്ക്വായിരുന്നു''.


''ഇപ്പൊ ഏട്ടന്മാരടെ സങ്കടം ഞാനാണ്. ഞാന്‍ ഒറ്റയ്ക്കാണല്ലോ എന്ന വിഷമം അവര് രണ്ടള്‍ക്കൂണ്ട്''.


''ലക്ഷ്മി ആരെങ്കിലും ഒരാളടെകൂടെ നിന്നാലേ അത് മാറൂ''.


''ഇപ്പൊ ഇങ്ങനെപോട്ടേ ഏടത്ത്യേമ്മേ. വയ്യാന്ന് തോന്നുമ്പൊ ആരടേങ്കിലും കൂടെ ഞാന്‍ കൂടും''.


''ലക്ഷ്മി എപ്പൊ വേണച്ചലും ഇങ്ങിട്ട് വന്നോളൂ. കൂടപ്പിറപ്പിനെപ്പോലെ ഞാന്‍ നോക്കും''.


''അതെനിക്കറിയാം. അതാ എന്‍റെ സമാധാനം''.


''അടുത്താഴ്ച ഒരുദിവസം ഞങ്ങള് വരുണുണ്ട്''. 


''വരുണത് സന്തോഷംതന്നെ. എന്നാലും എന്തിനാ ബുദ്ധിമുട്ടുണത്''.


''ഒരു ബുദ്ധിമുട്ടൂല്യാ''.


''ചെറ്യേട്ടന്‍ ഉണര്‍ന്നാല്‍ എനിക്കൊന്നൂല്യാന്ന് പറയൂ''.


''ശരി. പറയാം''. കാളവസാനിപ്പിക്കുമ്പോള്‍ ചെറ്യേ ഏടത്ത്യേമ്മ നല്ലോണം മാറീട്ടുണ്ട് എന്ന് ലക്ഷ്മി കരുതി.


()()()()()()()()()()()


''അച്ചായന്‍ എത്തീട്ട് കുറെനേരായോ'' കുഞ്ഞഹമ്മദ് വന്നതും ചോദിച്ചു.


''ഇല്ല. എത്തിയതേ ഉള്ളൂ'' ചാക്കോ മറുപടി പറഞ്ഞു.


''ഇനി പെരുന്നാള് കഴിഞ്ഞിട്ടേ എനിക്ക് പണീള്ളൂ. അപ്പൊ ഒരുമടി. അതാ എണീക്കാന്‍ വൈക്യേത്''.


''എന്നയ്ക്കാ പെരുനാള്''.


''ചിലപ്പൊ നാള്യാവും. അല്ലെങ്കില്‍ മറ്റന്നാള്''.


''മക്കളും മരുമക്കളും ഉണ്ടാവ്വോ''.


''ഒന്നും അറിയില്ല അച്ചായോ. ജബ്ബാര്‍ ഉണ്ടാവുംന്ന് പറഞ്ഞു. അതന്നെ സമാധാനം''.


''വരാന്‍ തയ്യാറല്ലാത്തവരെക്കുറിച്ച് വിഷമിക്കരുത്. ബോധിച്ചപോലെ അവര്‍ ചെയ്യട്ടെ''.


''അതന്ന്യാ ഞാനും കരുതുണ്. 


''നാളെ പെരുനാളാണ് എന്നറിഞ്ഞാല്‍ ഉച്ചയ്ക്ക് കഴിക്കാനുള്ളത് നിങ്ങള് ഉണ്ടാക്കണ്ടാ. ഞാന്‍ കൊണ്ടുവന്ന് തരാം''.


''എന്തിനാ സായ്‌വേ ബുദ്ധിമുട്ടുണത്. അതൊന്നും വേണ്ടാ''.


''എനിക്കൊരു ബുദ്ധിമുട്ടൂല്യാ. നിങ്ങളെന്‍റെ ദോസ്താണ്. ഉച്ചയ്ക്ക് ഞാന്‍ കൊണ്ടുവരും''. 


''എങ്കില്‍ ഞാന്‍ എതിര്‍പ്പ് പറയില്ല''. വാസു അവരെ കാത്തുനില്‍ക്കുന്നത് കണ്ടു. 


''ഇനി ബാക്കി പോവുമ്പൊ പറയാം'' കുഞ്ഞഹമ്മദ് അവസാനിപ്പിച്ചു.


()()()()()()()()()()()


''നാളെ രാവിലെ മീറ്റിങ്ങ് കൂടാന്നല്ലേ ഞാന്‍ പറഞ്ഞത്. ചിലപ്പൊ നാളെ പെരുനാളാവും. അങ്ങിന്യാണച്ചാല്‍ പിന്നൊരുദിവസത്തേക്ക് മാറ്റാന്ന് കരുതി ഹാജിയാരടടുത്ത് ചോദിച്ചു. ഒരുകാര്യത്തിന്ന് ഇറങ്ങുണതന്നെ മുടക്കംവരുത്തിക്കൊണ്ട് ആവണ്ടാന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം . മീറ്റിങ്ങ് കൂടുണതിന്ന് വിരോധൂല്യാന്ന് അദ്ദേഹം പറഞ്ഞാലും നമുക്ക് അങ്ങനെ ചെയ്യാന്‍ പാട്വോ. ഒടുക്കം അദ്ദേഹത്തെക്കൊണ്ട് രാവിലത്തെ മീറ്റിങ്ങ് വൈകുന്നേരത്തിക്ക് മാറ്റിക്കോളാന്‍ ഞാന്‍ സമ്മതിപ്പിച്ചു'' ആര്‍. കെ. മേനോന്‍ ശ്രീധരമേനോനോടും പ്രൊഫസറോടും വൈകുന്നേരത്ത് പറഞ്ഞു.


''പെരുനാളായിട്ടെന്താ മീറ്റിങ്ങ് വെച്ചതേന്ന് അമ്പലത്തില്‍നിന്ന് തിരിച്ചു പോയശേഷം ഞാനും ആലോചിച്ചു'' പ്രൊഫസര്‍ പറഞ്ഞു.


''വീട്ടിലെത്തി കുറെകഴിഞ്ഞപ്പൊ ഏട്ടന്‍റെ ഫോണ്‍. പെങ്ങളെ ആസ്പത്രീല്‍ അഡ്മിറ്റാക്കിന്ന് എട്ടന്‍ പറഞ്ഞു. അതുകേട്ടതോടെ ഉള്ള സമാധാനംകൂടി പോയി. വെളുക്കുണതിന് മുമ്പ് വീട്ടിന്നിറങ്ങീട്ട് രാത്രീലാതിരിച്ചെത്ത്യേത്. അതോണ്ട് ഇതൊന്നും ആലോചിക്കാന്‍ എനിക്ക് പറ്റീലാ''.


''എന്താ പെങ്ങള്‍ക്ക്'' ആര്‍. കെ. മേനോന്‍ ചോദിച്ചു.


''ഫുഡ് പോയിസന്‍ ആണെന്നാ പറഞ്ഞത്''.


''ഒരു സാധനം വിശ്വസിച്ച് വാങ്ങികഴിക്കാന്‍ പറ്റാണ്ടായി. സര്‍വ്വത്ര മായം. നമ്മടെ കുട്ടിക്കാലത്തെ കഞ്ഞീം ചമ്മന്തീംതന്നെ നല്ലത്. കഴിച്ചാ ഒരുകേടും ഉണ്ടാവില്ല''.


''അതിന് ഇന്നത്തെ കാലത്ത് ആരാ കഞ്ഞികുടിക്ക്യാ''.


''അതും ശര്യാണ്''.


''നമുക്ക് അകത്തുകയറി തൊഴുതാലോ'' പ്രൊഫസര്‍ പറഞ്ഞതും മൂവരും സംഭാഷണം അവസാനിപ്പിച്ച് നടന്നു.


അദ്ധ്യായം - 90.


പന്ത്രണ്ട് മണിക്കുമുമ്പ് കുഞ്ഞഹമ്മദിന്‍റെ ടി.വി.എസ്. ചാക്കോയുടെ വീടിന്‍റെ മുമ്പിലെത്തി. ശബ്ദംകേട്ട് ചാക്കോ പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരന്‍ എത്തിയിരിക്കുന്നു.


''വണ്ടി ഉള്ളിലോട്ട് കൊണ്ടുവരാം'' അയാള്‍ പറഞ്ഞു.


''വേണ്ടാ. എനിക്ക് ഇപ്പൊത്തന്നെ പോണം''.


അയാള്‍കൊണ്ടുവന്ന ബിഗ്‌ഷോപ്പര്‍ വാങ്ങി ചാക്കോ മേരിക്കുട്ടിയെ ഏല്‍പ്പിച്ചു.


''കേറി ഇരിക്ക്'' അവര്‍ ചിരിച്ചുകൊണ്ട് അതിഥിയെ സ്വീകരിച്ചു. കുഞ്ഞഹമ്മദ് അകത്തേക്ക് കയറി.


''വരിന്‍. ഏല്ലാ ഇടവും ഒന്ന് നോക്കി കാണിന്‍'' ചാക്കോ ക്ഷണിച്ചു. രണ്ടുപേരുംകൂടി വീടും പരിസരവും നടന്നുകണ്ടു. 


''കുറച്ചുസ്ഥലമേ ഉള്ളൂ. മുറികളും ചെറുതാണ്'' ചാക്കോ പറഞ്ഞു.


''എന്തിനാ അച്ചായാ കുറെസ്ഥലം. അടച്ച് കിടക്കാന്‍ ഒരു സൌകര്യം വേണം. അതേ ആവശ്യൂള്ളൂ. ഇതൊക്കെ ധാരാളം മതി''.


''അകത്തേക്ക് വരൂ'' മേരിക്കുട്ടി പറഞ്ഞതും ഇരുവരും അകത്തുവന്നു. രണ്ടുഗ്ലാസ്സില്‍ നാരങ്ങവെള്ളവും ഒരുപ്ലേറ്റില്‍ ബിസ്ക്കറ്റും മേരിക്കുട്ടി ഒരുക്കിവെച്ചിരുന്നു.


''ഇതിന്‍റ്യോന്നും ആവശ്യൂല്ല'' കുഞ്ഞഹമ്മദ് പറഞ്ഞു.


''ആദ്യമായിട്ട് വരുന്നതല്ലേ'' മേരിക്കുട്ടി പറഞ്ഞു ''കയറിതാമസിക്കുമ്പോള്‍ വിളിക്കേണ്ടതാണ്. അതിന്ന് സൌകര്യം കിട്ടിയില്ല. ഈസ്റ്റര്‍ കഴിഞ്ഞാല്‍ വീട് വെഞ്ചരിക്കും. അന്നേരം വിളിക്കും. ഭാര്യയേയുംകൂട്ടി വരണം''.


''അതിനെന്താ വരാലോ''.


''നാട് വിട്ടേച്ച് ഞങ്ങള്‍ ഇവിടെ വന്നതാണ്. ബന്ധുക്കളാരും അടുത്തില്ല. എന്തെങ്കിലും ആവശ്യം വരുമ്പോള്‍  നിങ്ങളെപ്പോലെ സുഹൃത്തുക്കള്‍ സഹായിക്കാനുണ്ടാവും എന്ന വിശ്വാസത്തിലാണ് കഴിയുന്ന്''.


''അതിനെന്താ സംശയം. ആവുന്ന സഹായം എപ്പഴൂണ്ടാവും''. കഴുകിയ പാത്രങ്ങള്‍ ബിഗ്‌ഷോപ്പറില്‍വെച്ച് മേരിക്കുട്ടികൊണ്ടുവന്നു. അതുമായി കുഞ്ഞഹമ്മദ് ഇറങ്ങി. അച്ചായന്‍ പറയാറുള്ള ഒരുകുഴപ്പൂം ഇവരില്‍ കാണാനില്ലല്ലോ എന്നയാള്‍ മനസ്സില്‍ പറഞ്ഞു.


()()()()()()()()()()()


പ്രൊഫസറും ശ്രീധരമേനോനും അഞ്ചുമണിയോടെ ആര്‍.കെ.മേനോന്‍ ആവശ്യപ്പെട്ടപ്രകാരം ഹാജിയാരുടെ ടെക്‌സ്റ്റയില്‍സിലെത്തി. വരുന്ന ആളുകളെ ഹാളിലേക്കയക്കാന്‍ കുഞ്ഞഹമ്മദ് നില്‍പ്പുണ്ട്. രണ്ടുപേരും അയാള്‍ പറഞ്ഞവഴിയിലൂടെ അകത്തേക്ക് നടന്നു.  മുപ്പതിലേറെപേര്‍ ഹാളിലുണ്ട്. ഹാജിയാരും ആര്‍.കെ.മേനോനും അവരോട് സംസാരിക്കു കയാണ്.


''വരൂ, വരൂ. നേരം ആയപ്പൊ വരില്യേന്ന് സംശയം തോന്നി'' ആര്‍.കെ. മേനോന്‍ പറഞ്ഞു. 


''കൃത്യസമയത്ത് എത്ത്യാമതീന്ന് കരുതി'' പ്രൊഫസര്മറുപടി നല്‍കി.


''പ്രിയപ്പെട്ട നാട്ടുകാരെ, നമ്മളിവിടെ കൂടിയത് ചിലപൊതുകാര്യങ്ങള്‍ ആലോചിക്കാനാണ്'' അല്‍പ്പസമയത്തിന്നുശേഷം ഹാജിയാര്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു ''ഇന്ന് നമുക്ക് പതിവുരീതിയിലുള്ള സ്വാഗതം പറച്ചിലോ, അദ്ധ്യക്ഷപ്രസംഗമോ, മറ്റുപ്രസംഗങ്ങളോ, നന്ദിപറയലോ ഒന്നുംവേണ്ടാ. പക്ഷെ പ്രാര്‍ത്ഥന വേണം. എന്തിനാണ് അത് എന്നറിയ്യോ. മനുഷ്യരുടെ പ്രയത്നങ്ങള്‍ ഫലംകാണാന്‍ ദൈവത്തിന്‍റെ അനുഗ്രഹംകൂടിയേ കഴിയൂ. അതുകൊണ്ട് എല്ലാവരും ഒരുനിമിഷം എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിക്കണം''. പ്രാര്‍ത്ഥന കഴിഞ്ഞ് എല്ലാവരും ഇരുന്നപ്പോള്‍ ഹാജിയാര്‍ തുടര്‍ന്നു


''ഇനി കാര്യത്തിലിക്ക് കടക്ക്വാണ്. കുറച്ചുദിവസംമുമ്പ് ടൌണിലിക്ക് പോവ്വായിരുന്നു. വഴിക്കൊര് ആള്‍ക്കൂട്ടം. എന്താന്ന് ചോദിച്ചപ്പോ ഒരു സ്കൂള്‍ക്കുട്ടി ബസ്സിന്ന് വീണതാണ്. ആ കുട്ടി കേറുംമുമ്പ് ബസ്സ് നീങ്ങി, അതാ വീണത് എന്നൊക്കെ കേട്ടു. ഞാന്‍ സ്കൂളില്‍ പോയിരുന്ന കാലം ഓര്‍മ്മവന്നു. ആ കാലത്ത് കുട്ട്യേളെ ബസ്സിന്ന് തള്ളിവീഴ്ത്തില്ല, ബസ്സില്‍ കേറാന്‍ സമ്മതിക്കാതിരിക്കില്ല. എന്നാലും വല്യേ ബുദ്ധിമുട്ടാണ്. അത്ര തിരക്കാണ് ബസ്സിലൊക്കെ. എനിക്കൊരുസൈക്കിളുണ്ടായിരുന്നു. ഞാന്‍ അതിലാ സ്കൂളില്‍ പോവ്വാറ്. ചിലപ്പോള്‍ രാമന്‍കുട്ടിമേനോനുണ്ടാവും. രണ്ടാളുംകൂടി ഡബിള്‍സ് പോവും. ഇതൊക്കെ എന്താ പറയുണ്ച്ചാല്‍ ഇന്നും ആ അവസ്ഥേല് മാറ്റം വന്നിട്ടില്ലാന്ന് അറിയാനാണ്. നമ്മളുടെ നാടിന്‍റെ എല്ലാ ഭാഗത്തും സ്കൂളുണ്ട്. പക്ഷെ ഇവടീല്യാ. ഈ നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പുറമെ എവിടേക്കെങ്കിലും പോണം.  ആ സ്ഥിതി മാറണം. ഇവിടെ പഠിക്കാനുള്ള സൌകര്യംവേണം. അതുപോലെ നമുക്ക് ആസ്പത്രി വേണം. ഇതൊക്കെ ഉണ്ടാക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. ഈ വയസ്സാന്‍ കാലത്ത് നമ്മള്‍ വിചാരിച്ചാല്‍ ഇത് സാധിക്ക്യോന്ന് സംശയം തോന്നാം, എന്തിനാ ഇതൊക്കെ എന്ന് ആരെങ്കിലും ആലോചിക്കാം. അത് രണ്ടും ഒരുപോലെ തെറ്റാണ്. എന്‍റെ ജീവിതത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു. ഇനി ചാവുന്നവരെ ഇങ്ങന്യോക്കെ കഴിഞ്ഞാ മതി എന്നചിന്ത ആദ്യം മാറ്റണം. സ്കൂളുണ്ടാക്കാന്‍ സ്ഥലംവേണം കെട്ടിടങ്ങള്‍ വേണം, സര്‍ക്കാറിന്‍റെ സഹായംവേണം എന്നൊക്കെ തോന്നുണുണ്ടാവും. എല്ലാം ഉണ്ട് എന്ന് മനസ്സിലാക്ക്യാല്‍മതി. തല്‍ക്കാലം ഞാന്‍ നിര്‍ത്തുന്നു. ബാക്കി നമ്മടെ നമ്പൂരിമാഷ് പറയും'' ഹാജിയാര്‍ ഇരുന്നു.


''എല്ലാവര്‍ക്കും എന്‍റെ നമസ്ക്കാരം'' നമ്പൂരിമാഷ് സംസാരിക്കാന്‍ തുടങ്ങി. 


''ഈ യോഗത്തില്‍ പങ്കെടുക്കുന്ന നാമെല്ലാവരും വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയവരാണ്. ജീവിതത്തില്‍ ചെയ്യേണ്ടകാര്യങ്ങള്‍ നിര്‍വ്വഹിച്ച് വിശ്രമജീവിതം നയിക്കേണ്ട കാലമാണ് വാര്‍ദ്ധക്യകാലം. നമ്മളില്‍ ചിലരെങ്കിലും കുടുംബം പുലര്‍ത്താന്‍ വേണ്ടി പണിയെടുക്കുന്നുണ്ട് എന്നവസ്തുത ഞാന്‍ വിസ്മരിക്കുന്നില്ല.  എങ്കിലും പൊതുവെ ഒന്നും ചെയ്യാനില്ലാതെ ജീവിതം തള്ളിനീക്കുകയാണ് ഭൂരിഭാഗം ആളുകളും. നമ്മളെക്കൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ ആവശ്യമില്ല എന്ന ചിന്തയാണ് പലര്‍ക്കും. അതായത് നമ്മള്‍തന്നെ നമ്മളെ അപ്രസക്തരായി കാണുന്നു എന്നര്‍ത്ഥം''. അദ്ദേഹം ഒന്നുനിര്‍ത്തി എല്ലാവരേയും നോക്കി. സദസ്യര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.


''ഇനി ഞാനൊരുകാര്യം ചോദിക്കട്ടെ. തീരെകിടപ്പിലാവുന്നതുവരെ സ്ത്രീ പുരുഷഭെദം കൂടാതെ വയസ്സായവര്‍ എന്തെങ്കിലുമൊക്കെ പണിചെയ്യും. എന്തെങ്കിലും സാധനംവാങ്ങിക്കാനോ അതുമല്ലെങ്കില്‍ ചെറിയകുട്ടികളെ നോക്കാനോ അതുപോലെ ചെറിയ കാര്യങ്ങള്‍ക്കോ വയസ്സായവരുടെ സേവനം വീട്ടുകാര്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ ചിലതെല്ലാം സമൂഹത്തിന്നുവേണ്ടിയും നമുക്ക് ചെയ്യാന്‍ കഴിയും. അതിന് വേണ്ടത് പ്രവര്‍ത്തിക്കാനുള്ള മനസ്ഥിതിമാത്രമാണ്. നമ്മള്‍ പ്രവര്‍ത്തിക്കണം. ഈ നാടിന്‍റെ ആവശ്യങ്ങള്‍ നമ്മള്‍ സാധിച്ചെടുക്കണം. നമ്മള്‍ അപ്രസക്തരല്ല പ്രസക്തരാണ് എന്ന് തെളിയിക്കണം'' അദ്ദേഹം അവസാനിപ്പിച്ചു. 


ഹാജിയാരും, ആര്‍.കെ. മേനോനും, പ്രൊഫസറും, ശ്രീധരമേനോനും. ഫൈസല്‍ മാഷും. നമ്പൂരിമാഷും. പീറ്ററും ഖാദറും അടങ്ങിയ ഒരു പ്രവര്‍ത്തകസമിതി ഉണ്ടാക്കി അടുത്തയോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാമെന്ന ധാരണയോടെ യോഗംപിരിഞ്ഞു.