അദ്ധ്യായം - 61.
''പാത്ത്വോ, നോമ്പ് തുടങ്ങാറായി. ഈ കൊല്ലം ജബ്ബാറുണ്ട്. വല്ലതും വാങ്ങാനുണ്ടെങ്കില്‍ നേരത്തെ പറഞ്ഞോ'' കുഞ്ഞഹമ്മദ് രാവിലെ പോവാനൊരുങ്ങുമ്പോള്‍ ഭാര്യയോട് പറഞ്ഞു.
''സുഹ്രടെ നിക്കാഹിന്ന് വാങ്ങിച്ചതോണ്ട് ഇതുവരെ കഴിഞ്ഞുകൂടി. സാധനങ്ങളൊക്കെ തീര്‍ന്നു. ഉപ്പ് മുതല്‍ക്ക് എല്ലാം വാങ്ങണം. ഇന്ന് ജബ്ബാറിനോട് വാങ്ങീട്ട് വരാന്‍ പറയാം''.
''അത് വേണ്ടാ. അവന്‍ ലീവില് വന്നിരിക്കുന്നത് ആകെക്കൂടി രണ്ടുമാസം. അപ്പൊ നമ്മള് കണക്ക് പറഞ്ഞൂന്ന് തോന്നണ്ടാ. ഞാന്‍ പണിമാറി വന്നിട്ട് നമുക്ക് രണ്ടാള്‍ക്കുംകൂടി പോയി വാങ്ങാം''.
പുണ്യമാസത്തിനെ വരവേല്‍ക്കാന്‍ കുഞ്ഞഹമ്മദ് ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി മകന്‍ അടുത്തുണ്ട്. ഒന്നിനും ഒരു കുറവ് വരുത്താന്‍ പാടില്ല. പടച്ചോനെ വിചാരിച്ചോണ്ട് സന്തോഷത്തോടെ കഴിയണം. ടി.വി.എസ്. സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ ജോലിക്ക് പുറപ്പെട്ടു.
പതിനൊന്ന് മണി കഴിഞ്ഞതും ഫോണ്‍ വന്നു. തുണിക്കടയുടെ പുറകില്‍ നിര്‍ത്തിയ കാറിന്‍റെ സമീപത്തായി മരച്ചുവട്ടിലിരുന്ന കുഞ്ഞഹമ്മദ് ഫോണെടുത്തു. ജബ്ബാറാണ് വിളിക്കുന്നത്.
''വാപ്പാ. ആകെക്കൂടി എടങ്ങേറായി'' അവന്‍ പതറിയപോലെയുണ്ട്.
''എന്താടാ മകനെ കാര്യം'' അയാള്‍ ചോദിച്ചു.
''ആരീഫീം ഉമ്മീം ഒന്നുംരണ്ടും പറഞ്ഞ് തമ്മില്‍ത്തല്ലി. അവള് പോവാന്‍ നിക്ക്വാണ്''.
''എന്തിനാടാ തമ്മില്‍ത്തല്യേത്''.
''ഉമ്മ ചോറിനും കുട്ടാനും അടുപ്പത്തിട്ട് തുണി തിരുമ്പാന്‍ പോവുമ്പൊ ആരീഫാനോട് നോക്കാന്‍പറഞ്ഞു. അവള് ടീ.വീം നോക്കിക്കൊണ്ടിരുന്നു. ചോറ് വെന്ത് അളിഞ്ഞു. കൂട്ടാന്‍ അടിപ്പിടിക്കും ചെയ്തു. തുണി തിരുമ്പി ഉമ്മ വന്ന് നോക്ക്യേപ്പൊ അതാ അവസ്ഥ. അത് ചോദിച്ച് ഒന്നും രണ്ടും പറഞ്ഞുതെറ്റി. അവള് പോവാന്‍ പുറപ്പെട്ട് നിക്ക്വാ''
''എങ്ങിട്ടാ അവള് പോണത്''.
''മറ്റന്നാള്‍ ഫ്ലാറ്റിലിക്ക് താമസം മാറാന്ന് അവളടെ വാപ്പ ഇന്ന് രാവിലെ പറഞ്ഞേള്ളൂ. അതുവരെ ക്ഷമിക്ക് എന്നുപറഞ്ഞിട്ട് കേക്കിണില്യാ''.
അതുശരി. കൂടിവന്നാല്‍ രണ്ടുദിവസം മാത്രമേ അവളുണ്ടാവൂ. അത് കഴിഞ്ഞാല്‍ സ്ഥലംവിടും. എന്നാല്‍ പോവുന്നെങ്കില്‍ പൊയ്ക്കോട്ടെ. അയാള്‍ മനസ്സില്‍ പറഞ്ഞു.
''എന്താ വാപ്പാ ചെയ്യണ്ട്''.
''അവള് വാശിപിടിക്ക്യാണച്ചാല്‍ നീയവളെ കൂട്ടിക്കൊണ്ടുപോ. രണ്ട് ദിവസംമുമ്പ് പോയീന്നല്ലേ ഉള്ളൂ''.
''വാപ്പ ഉമ്മാന്‍റടുത്ത് പറഞ്ഞ് എന്നോട് ദേഷ്യൂല്യാതാക്കണം''.
''അതൊന്നും കാര്യൂല്യാ. എനിക്കറിഞ്ഞൂടെ അവള്‍ക്ക് നിന്നോടുള്ള സ്നേഹം എത്രീണ്ടെന്ന്''.
''ഞാന്‍ അവളെ കൊണ്ടുപോയി വിട്ടിട്ട് വൈകുന്നേരം വരാം''.
''അതെന്താച്ചാല്‍ ചെയ്തോ''. മറുഭാഗത്ത് കാള്‍കട്ടാക്കി. ഒരുസ്വൈരക്കേട് ഒഴിഞ്ഞു എന്ന് കുഞ്ഞഹമ്മദ് ആശ്വസിച്ചു.
()()()()()()()()()()()()()
''സന്ധ്യക്ക് അമ്പലത്തില് പോണില്യേ'' വൈകുന്നേരം ചായകുടി കഴിഞ്ഞിരിക്കുമ്പോള്‍ സുമതി ശ്രീധരമേനോനോട് ചോദിച്ചു.
''രണ്ടാഴ്ച കഴിഞ്ഞു അമ്പലത്തില്‍ പോയിട്ട്. ഇന്ന് ദീപാരാധന തൊഴാന്‍ പോണുണ്ട്''.
''ഞാനും വരുണുണ്ട്. ഒന്നിച്ച് പോവാം''.
അയാള്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി. ഉത്സവത്തിന്നുപോലും അമ്പലത്തില്‍ പോവാത്ത ആളാണ് സുമതി. ഇപ്പോഴെന്താണാവോ ഇങ്ങിനെയൊരു മാറ്റം.
''എല്ലാദിവസൂം വൈകീട്ട് ഏട്ടനും ഏടത്ത്യേമ്മീംകൂടി അടുത്തുള്ള അമ്പലത്തില്‍ പോവ്വോത്രേ. നല്ലമനസ്സുഖം കിട്ടുംന്നാണ് ഏടത്ത്യേമ്മ പറഞ്ഞത്. എന്നാല്‍ ഇനിമുതല്‍ അങ്ങിനെചെയ്യാന്ന് ഞാനും അപ്പൊ ഉറപ്പിച്ചു''.
''ടി.വി.നോക്കി ഇരിക്കുന്നതിനേക്കാള്‍ എന്തോണ്ടും നല്ലതാണ്'' അയാള്‍ അഭിപ്രായപ്പെട്ടു.
''കുറച്ചുകഴിഞ്ഞാല്‍ മേല്‍ക്കഴുകി ഡ്രസ്സ് മാറ്റാം. എന്നിട്ട് പോയാമതി''.
ശ്രീധരമേനോന്‍ കുളിച്ച് വസ്ത്രംമാറി വന്ന് കാത്തിരുന്നു. സുമതി ബാത്ത് റൂമിലേക്ക് പോയിട്ടുണ്ട്. അവര്‍ എത്തട്ടെ. അമ്പലത്തില്‍നിന്ന് ശംഖനാദം ഉയര്‍ന്നപ്പോള്‍ ഒരസ്വസ്ഥത തോന്നി. നടതുറക്കിണ നേരത്തിന് എത്തില്ലേ.
''ഞാന്‍ വൈകീലല്ലോ'' ഭാര്യ ചോദിച്ചത് കേട്ടു. അയാള്‍ അവരെ ശ്രദ്ധിച്ചു. സെറ്റ്മുണ്ടുടുത്ത് ഒരുങ്ങിവന്ന അവരെ അയാള്‍ കണ്ണിമകൂട്ടാതെ നോക്കി.
അദ്ധ്യായം - 62.
ഉച്ചഭക്ഷണം കഴിഞ്ഞിട്ടാണ് ഹാജിയാര്‍ പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടത്. അതിനാല്‍ തിരിച്ചെത്താന്‍ വൈകി. കുഞ്ഞഹമ്മദ് വീട്ടിലെത്തുമ്പോള്‍ ഏഴുമണി കഴിഞ്ഞു. പാത്തുമ്മ ഉമ്മറത്ത് കാത്തിരിക്കുന്നതാണ് അയാള്‍ കണ്ടത്.
''ഒറ്റയ്ക്കിരുന്ന് ബേജാറായോ'' അയാള്‍ ഭാര്യയോട് ചോദിച്ചു.
''എന്ത് ബേജാറ്. പെറ്റുവീണതേ ഒറ്റയ്ക്കാണ്. പിന്നെന്താ'' ഭാര്യയുടെ മ്ലാനമായ മുഖം അയാളെ വേദനിപ്പിച്ചു.
''ആര് പോയാലും ഞാനില്ലേ നിനക്ക് കൂട്ടിന്. അത് പോരേ'' അയാള്‍ ഭാര്യയെ ആശ്വസിപ്പിച്ചു. അയാള്‍ വസ്ത്രംമാറിവരുമ്പോഴും ഭാര്യ ഉമ്മറത്തുതന്നെ ഇരിപ്പാണ്.
''എന്തിരുത്താദ്. കഞ്ഞിവെക്കണ്ടേ'' അയാള്‍ ചോദിച്ചു. പാത്തുമ്മ ഒന്നും പറഞ്ഞില്ല.
''എന്താ നീ ഒന്നും മുണ്ടാത്ത്. രാത്രീക്കുള്ളത് ഉണ്ടാക്ക്യോ''. ഇല്ല എന്ന മട്ടില്‍ പത്തുമ്മ തലയാട്ടി.
''അതെന്താ ഉണ്ടാക്കാഞ്ഞ്. കഴിക്കാന്‍ എന്തെങ്കിലും വേണ്ടേ''.
''ഒന്നും വേണംന്നില്ല''.
''ഉച്ചയ്ക്ക് നീ എന്താ കഴിച്ചത്''.
''രാവിലെ കഴിച്ചതിന് ശേഷം ഒറ്റസാധനം ഞാന്‍കഴിച്ചിട്ടില്ല''. കുഞ്ഞഹമ്മദ് അസ്വസ്ഥനായി. ഇത്രനേരം ഭാര്യ ഒന്നുംകഴിക്കാതെ ഇരിക്കുകയാണ്. ഒരു വാക്ക്പറഞ്ഞ് ഇന്നേവരെ താന്‍ അവളെ വേദനിപ്പിച്ചിട്ടില്ല. മരുമകളുടെ പെരുമാറ്റം അവളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
''എന്തേ ഇന്നുണ്ടായത്''.
''ജബ്ബാറൊന്നും പറഞ്ഞില്ലേ''.
''നീയും ആരീഫീംകൂടി എന്തോ തമ്മിത്തല്ലുണ്ടായീന്ന് പറഞ്ഞു''.
''എന്തിനാന്ന് പറഞ്ഞ്വോ''.
''അരീം കൂട്ടാനുള്ളതും അടുപ്പത്തിട്ട് ആരീഫാനെ ഏല്‍പ്പിച്ച് നീ തുണി തിരുമ്പാന്‍പോയീന്നും, അവളത് നോക്കാണ്ടെ ടി.വി. കണ്ടിരുന്ന് അത് കേടുവരുത്തീനും നീയത് ചോദിച്ചൂന്നും, ഒന്നുംരണ്ടും പറഞ്ഞ് നീയും അവളും തെറ്റീനും ഒക്ക്യാ പറഞ്ഞത്''.
''അപ്പൊ ഇവടെ നടന്നത് എന്താന്ന് മനസ്സിലായല്ലോ. ഇനി എന്താ അവള് പറഞ്ഞതേന്ന് കേള്‍ക്കണ്ടേ''.
''പറയ്. കേള്‍ക്കട്ടെ''.
''വല്ലാണ്ടെ പറയാന്‍ വന്നാല്‍ നിന്‍റെ ചെകിട് ഞാന്‍ അടിച്ച് പൊട്ടിക്കുംന്ന് അവളെന്നോട് പറഞ്ഞു''.
''ജബ്ബാറ് അത് കേട്ടില്ലേ''.
''നിന്നെ ഞാന്‍ എന്നുപറഞ്ഞ് കയ്യുംപൊക്കി അവന്‍ വന്നു''.
''അവനവളെ തല്ല്യോ''.
''എന്നെ തൊട്ടാല്‍ ഞാന്‍ നേരെ പോലീസ് സ്റ്റേഷനില്‍ ചെന്ന് ഉമ്മാന്‍റിം മകന്‍റീംപേരില്‍ കേസ്സ് കൊടുക്കുംന്ന് അവള് പറഞ്ഞു. അത് കേട്ടതും അവന്‍ വാലും ചുരുട്ടി മടങ്ങിപ്പോന്നൂ''.
''അതെന്തായാലും നന്നായി. കേസ്സും കൂട്ടൂം ഇല്ലാണ്ടെ കഴിഞ്ഞല്ലോ''.
''നിങ്ങളെന്ത് വര്‍ത്താനാ ഈ പറയുണ്. സ്വന്തം ഉമ്മാനെ തല്ലുംന്ന് ഒരു പെണ്ണ് പറഞ്ഞാല്‍ രോഷൂള്ള ആണുങ്ങള് എന്താ ചെയ്യാ. അതും കേട്ടിട്ട് മുണ്ടാണ്ടിരിക്ക്യോ''.
''സമാധാനായിട്ട് കഴിയണംച്ചാല്‍ ചെലപ്പൊ ഇരിക്കണ്ടിവരും. അവന് ഒരുമാസം കഴിഞ്ഞാല്‍ മടങ്ങിപ്പോണ്ടതാ. കേസ്സിലും കൂട്ടത്തിലും പോയി മാട്ട്യാല്‍ അവന് പണിക്ക് പോവാന്‍ പറ്റ്വോ''.
''എന്നാലും ആണുങ്ങളായാല്‍ പെണ്ണുങ്ങളെ പേടിപ്പിച്ച് നിര്‍ത്തണം''.
''ഞാനൊന്ന് ചോദിക്കട്ടെ. നമ്മടെ കല്യാണം കഴിഞ്ഞ് കൊല്ലം മുപ്പത്താറ് ആവുണൂ. ഇന്നേവരെ ഞാന്‍ നിന്നെ പേടിപ്പിച്ചിട്ടുണ്ടോ''.
''അത് എന്‍റെ സ്വഭാവം കൊണ്ടല്ലേ''.
''പകുതി നിന്‍റെ സ്വഭാവംകൊണ്ട്''.
''അപ്പൊ ബാക്കി പകുതി''.
''അത് എന്‍റെ സ്വഭാവംകൊണ്ട്''. പാത്തുമ്മയ്ക്ക് അത് കേട്ടപ്പോള്‍ ചിരി പൊട്ടി. കുഞ്ഞഹമ്മദും അതില്‍പങ്കുചേര്‍ന്നു.
()()()()()()()()()()()
ഒരു ചിക്കന്‍ ബിരിയാണി, നാല് പത്തിരി, ഒരു മുട്ടക്കറി എന്നിവ ഓര്‍ഡര്‍ ചെയ്ത കുഞ്ഞഹമ്മദ് ബില്‍ തുക കൌണ്ടറില്‍ ഏല്‍പ്പിച്ച് ഹോട്ടലിന്നുമുന്നിലെ ഇരിപ്പിടത്തില്‍ പാര്‍സല്‍ കിട്ടാന്‍ കാത്തിരുന്നു. ഉച്ചയ്ക്ക് കഴിക്കാനായി തയ്യാറാക്കിയ ഭക്ഷണം തെങ്ങിന്‍തടത്തില്‍ കൊട്ടിക്കളഞ്ഞ് പാത്രം മോറി രാത്രിയിലേക്ക് കഞ്ഞിയുണ്ടാക്കാന്‍ പാത്തുമ്മ ഒരുങ്ങിയപ്പോള്‍ അയാള്‍ വിലക്കി.
''നീ മുണ്ടാണ്ടിരിക്ക്. ഞാന്‍ ഹോട്ടലിന്ന് എന്തെങ്കിലും വാങ്ങീട്ട് വരാം'' എന്ന് ഭാര്യയോട് പറഞ്ഞ് ടി.വി.എസില്‍ കയറി പോന്നതാണ് അയാള്‍. മകന്‍റെ കാര്യം ആലോചിച്ചപ്പോള്‍ അയാള്‍ക്ക് സങ്കടം തോന്നി. പാവം ജബ്ബാറ്. ഒരുകുട്ട്യോട് അവനൊരു വേണ്ടാത്തവാക്ക് പറയില്ല. എന്നിട്ട് അവന് കിട്ട്യേതോ. അമ്പിനും വില്ലിനും അടുക്കാത്ത ഒരു പെണ്ണിനെ. സൌകര്യംപോലെ അവനെ ഒന്നുകാണട്ടെ. എന്തെങ്കിലുമൊക്കെ പറഞ്ഞ് അവനെ സമാധാനിപ്പിക്കണം.
''ബില്‍ നമ്പര്‍ നൂറ്റിപതിനേഴ്'' പാര്‍സല്‍ സെക്ഷനില്‍ നില്‍ക്കുന്ന പയ്യന്‍ വിളിച്ചുപറഞ്ഞതും അയാള്‍ചെന്ന് പാര്‍സല്‍ വാങ്ങി. ഗെയിറ്റ് കടന്ന് മുറ്റത്തെത്തിയപ്പോള്‍ പാത്തുമ്മയുടെ സമീപം നില്‍ക്കുന്ന ജബ്ബാറിനെ അയാള്‍ കണ്ടു.
''നീയെപ്പൊ വന്നു'' അയാള്‍ മകനോട് ചോദിച്ചു.
''വാപ്പ ഇറങ്ങ്യേതും എത്തി''.
''രണ്ടാളും ഇരിക്ക്. എന്തിനാ മുറ്റത്ത് നില്‍ക്കിണത്''. വാപ്പയുടേയും ഉമ്മയുടേയും സമീപത്തായി ജബ്ബാര്‍ ഇരുന്നു.
''ആരീഫ എവിടേടാ''.
''ആ മുസീബത്ത് ഏത് ഒടവിലോ പോയിതൊലയട്ടെ'' മകന്‍റെ പ്രതികരണം അയാളെ ഉലച്ചു.
''അമ്മാതിരി വര്‍ത്തമാനം പറയാതെ. അവള് ചെയ്തത് തെറ്റന്യാണ്. എന്നാലും അവള് നിന്‍റെ ഭാര്യല്ലേ''.
''ഒരു ഭാര്യ വെച്ചിരിക്കുണു. ഉള്ള സമാധാനം കളയാന്‍ വേണ്ടീട്ട്''.
''ഞാന്‍ പറയ്യാണച്ചാല്‍ കുറ്റം നെന്‍റടുത്താണ്. കല്യാണംകഴിഞ്ഞതും പെണ്ണിനെ നീ തലേല്‍ കേറ്റിവെച്ചു. അതോണ്ടാ അവള് നിന്‍റെ തലേല് നിരങ്ങിണത്'' പാത്തുമ്മ ഇടയില്‍ കേറിപറഞ്ഞു.
''എന്‍റീം നിങ്ങളടേം പേരില്‍ കേസ്സ് കൊടുക്കുംന്ന് അവള് പറഞ്ഞത് നിങ്ങള് കേട്ടതല്ലേ ഉമ്മാ. എനിക്ക് ജയിലില്‍ കെടക്കാന്‍ പേടീണ്ടായിട്ടല്ല. നിങ്ങളെ കേസ്സില്‍ കുടുക്കുണത് എനിക്ക് സഹിക്കാന്‍ പറ്റ്വോ''.
''എനിക്ക് അങ്ങനത്തെ പേട്യോന്നൂല്യാ. അവള് കേസ്സ് കൊടുക്കും മുമ്പ് ഞാന്‍ അവളുടെ പേരില്‍ കേസ്സ് കൊടുക്കും''.
''എന്ത് കേസ്സ്''.
''ടി.വീം കണ്ട് ചോറും കൂട്ടാനും കേട് വരുത്ത്യേത് ഞാന്‍ ചോദിച്ചത് വഴക്കും വക്കാണൂം ആയി. അവളെന്നെ പൊതിരെ തല്ലി. അത് കണ്ടോണ്ട് വന്ന മകന്‍ അവള്‍ക്ക് രണ്ടുകൊടുത്ത് പിടിച്ചു മാറ്റി. അതേ ഉണ്ടായുള്ളു എന്ന് ഞാന്‍ പറയും. അതിന് ധൈര്യം വേണം. നിനക്കതില്ല''.
''പാത്ത്വോ'' കുഞ്ഞഹമ്മദ് വിളിച്ചു ''വേണ്ടാത്ത കൂട്ടം കൂടാതെ. മനസ്സ് നൊന്തിട്ടാ നമ്മടെ മോന്‍ ഇപ്പൊ നിക്കിണത്. അവനെ വല്ലാണ്ടെ കുറ്റം പറയണ്ടാ''.
''ഞാനൊന്നും പറയിണില്യാ''.
''അത് പോരാ. നീയാണ് അവന്‍റെ ഉമ്മ . അവന്‍റെ സങ്കടം മാറ്റണ്ടത് നീ ഒരുത്ത്യാണ്''.
''എനിക്ക് അവനോട് ദേഷ്യ്വോന്നൂല്യാ''.
''എന്നാ നീ അവനെന്തെങ്കിലും കഴിക്കാന്‍ കൊടുക്ക്''.
''വേണ്ടാ വാപ്പാ. എനിക്കൊന്നും വേണ്ടാ. ഞാന്‍ ലീവ് വേണ്ടാന്ന് വെച്ച് മടങ്ങി പോവ്വാണ്''.
''വേണ്ടാത്തതൊന്നും കാട്ടാതെ. നോമ്പുകാലം വര്വാണ്. അത് കഴിഞ്ഞിട്ട് പോ''.
''അവളെ പേടിച്ച് നീയെന്തിനാ മടങ്ങിപോണത്. ഏറെകളിച്ചാല്‍ ഇങ്ങിനെ ഒരുത്തി ഇല്ലാന്ന് വിചാരിക്കണം'' പാത്തുമ്മ അഭിപ്രായപ്പെട്ടു.
''പാത്ത്വോ, നീ പോയി വേഗം മൂന്ന് ഗ്ലാസ്സ് കാപ്പീണ്ടാക്ക്'' കുഞ്ഞഹമ്മദ് കല്‍പ്പിച്ചു ''അതില് നാല് പത്തിരീം ബിരിയാണീംണ്ട്. രണ്ടാളുംകൂടി അത് തിന്നോളിന്‍''.
''അപ്പൊ നിങ്ങക്കോ''
''എനിക്ക് കാപ്പി മതി''.
''അത് പറ്റില്ല. ഉള്ളത് മൂന്നാളുക്കുംകൂടി പങ്കിട്ട് തിന്നാം''. അതും പറഞ്ഞ് പാത്തുമ്മ അടുക്കളയിലേക്ക് നടന്നു.
അദ്ധ്യായം - 63.
കുഞ്ഞഹമ്മദ് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ജബ്ബാര്‍ ഉണര്‍ന്നിരുന്നില്ല.
''ഞാന്‍ കുളിച്ച് പുറപ്പെടുമ്പഴയ്ക്കും അവനെ വിളിച്ച് വിട്'' അയാള്‍ ഭാര്യയെ ഏല്‍പ്പിച്ചു. അയാള്‍ കുളിച്ച് വരുമ്പോഴേക്കും മകന്‍ എഴുന്നേറ്റ് പല്ലുതേപ്പുംകഴിഞ്ഞ് ഉമ്മ കൊടുത്തചായകുടിച്ചുകൊണ്ടിരിക്കുകയാണ്.
''ഞാനിപ്പ വരാം'' എന്നുപറഞ്ഞ് അയാള്‍ അകത്തുചെന്ന് വസ്ത്രംമാറി തിരിച്ചുവന്നു.
''എന്താടാ മകനെ നിന്‍റെ ഉദ്ദേശം'' അയാള്‍ ചോദിച്ചു.
''ഒന്നൂല്യാ വാപ്പാ'' അവന്‍ പറഞ്ഞു.
''നീ ആരീഫാന്‍റെ അടുത്തെക്ക് പോണില്ലേ''.
''എന്താ വേണ്ടേന്ന് അറിയിണില്യാ''.
''നീ ചെല്ല്. നമ്മള് തിരിഞ്ഞു നോക്കീല്യാന്ന് പറയാന്‍ എടവരുത്തണ്ടാ''.
''ഇന്നലെ ഉണ്ടായതും പറഞ്ഞ് നീ തമ്മില്‍ത്തല്ലാന്‍ നില്‍ക്കണ്ടാ. ആവുന്നത്ര ക്ഷമിക്ക്യാ'' പാത്തുമ്മയും പറഞ്ഞു.
''ഇന്നന്നെ പുത്യേദിക്കിലിക്ക് മാറ്യാലോ''.
''മാറിക്കോ. അത്യാവശ്യത്തിന്ന് വേണ്ട പാത്രങ്ങളൊക്കെ വാങ്ങണ്ടേ''.
''വേണം വാപ്പാ. അവളടെ വീട്ടിന്ന് ഒന്നും എടുക്കാന്‍ പറ്റില്യാന്ന് പറഞ്ഞിരുന്നു''.
''നോക്കടാ. സൂക്ഷിച്ച് പണം ചെലവാക്കിക്കോ. ജോലിക്ക് പോയാലും നീ കിട്ടുണത് മുഴുവന്‍ അയച്ചുകൊടുക്കാതെ. കുറച്ചെന്തെങ്കിലും സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ നിന്നെ അവള് തെണ്ടിക്കും'' പാത്തുമ്മ മകന് ഭവിഷ്യത്ത് പറഞ്ഞുകൊടുത്തു.
''കിട്ടുണതിന്ന് ഒരോഹരി ഞാന്‍ ഉമ്മാനും വാപ്പാനുംവേണ്ടി അയക്കും. കുറച്ച് ആരീഫാക്ക് ചിലവിന് കൊടുക്കും. ബാക്കി കയ്യില് വെക്കും''.
''ഞങ്ങള്‍ക്കൊന്നും തരണ്ടാ. വാപ്പക്കിപ്പൊ പണീണ്ടല്ലോ. എങ്ങനേങ്കിലും ഞങ്ങള് കഴിയും. നീ സന്തോഷായി കഴിഞ്ഞാമതി'' പാത്തുമ്മ ജബ്ബാറിനെ ആശ്വസിപ്പിച്ചു.
''ജബ്ബാറെ, എന്നാ ഞാന്‍ പണിക്കിറങ്ങുണൂ. ഇടയ്ക്ക് ഒഴിവ് കിട്ടുമ്പൊ വാ'' കുഞ്ഞഹമ്മദ് പറഞ്ഞു.
''ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും വാപ്പാ. അങ്ങിട്ട് പോണില്യാ''.
''ഇനി അതൊരു പ്രശ്നാവണ്ടാ. നീ അവടീം ഇവടീം കൂടി കഴിഞ്ഞോ''. ടി.വി.എസില്‍ കയറി കുഞ്ഞഹമ്മദ് പോയി. അയാള്‍ പോവുന്നതും നോക്കി ഉമ്മയും മകനുമിരുന്നു.
()()()()()()()()()()()()
''എന്തൊക്കീണ്ട് സാറേ വിശേഷം . അളിയന്‍റെ വീട്ടിന്നെപ്പൊ വന്നു'' അമ്പലത്തില്‍വെച്ച് ശ്രീധരമേനോനെ കണ്ടതും ആര്‍.കെ. മേനോന്‍ ചോദിച്ചു.
''ഞാന്‍ മിനിഞ്ഞാന്ന് ഉച്ചയ്ക്കെത്തി. ഇന്നലെ അമ്പലത്തില്‍ വന്നിരുന്നു''.
''രണ്ട് ദിവസായി ഞാന്‍ വന്നിട്ട്. ഓരോരോതിരക്കുകള്. നിങ്ങള് തിരിച്ചു വരുമ്പഴയ്ക്കും പ്രൊഫസറ് പോയി''.
''എന്നെ വിളിച്ചിരുന്നു''. ഭാര്യ തിരികെ വരുന്നതും അവരെ കൂട്ടാനായി പോവുന്നതും ഒരാഴ്ച ഏട്ടന്‍റെ വീട്ടില്‍കൂടുന്നതും പ്രൊഫസര്‍ അയാളെ വിളിച്ചറിയിച്ചിരുന്നു.
''സുമതി തൊഴുതോളൂ. ഞാനിപ്പൊ എത്താം'' അയാള്‍ ഭാര്യയെ അയച്ചു.
''ചില കാര്യങ്ങളൊക്കെ ഞാന്‍ പ്രൊഫസറോട് പറഞ്ഞിരുന്നു'' ആര്‍.കെ. മേനോന്‍ പറഞ്ഞു.
''സ്കൂളിന്‍റീം ആസ്പത്രിടീം കാര്യൊല്ലേ . അതും പറഞ്ഞിട്ടുണ്ട്''.
''വൈകാതെ അതിനുള്ള ശ്രമം തുടങ്ങണം. ഹാജ്യര് നമ്മടെ കൂടേണ്ട്''.
''നിങ്ങള് രണ്ടാളും ഉണ്ടെങ്കില്‍ പിന്നെ ആരും വേണ്ടാ. കാര്യം നടക്കും. ഞങ്ങളൊക്കെ പിന്നാലെ നിന്നാല്‍ മത്യേലോ''.
''അങ്ങന്യല്ല. പൊതുകാര്യം ആവുമ്പൊ നാട്ടിലെ ആള്‍ക്കാരുണ്ടാവണം. എന്നാലോ എല്ലാരേം ചേര്‍ത്താനും പറ്റില്ല''.
''അതെന്താ''.
''ചിലര് വന്നുകൂട്യാല്‍ തമ്മില്‍ത്തല്ലുണ്ടാക്കും. ജാതി, മതം, രാഷ്ട്രീയം തുടങ്ങ്യേകാര്യങ്ങളില്‍ വല്ലാതെ താല്‍പ്പര്യുള്ളോരെ കൂട്ടരുത് എന്നാ ഹാജിയാരടെ അഭിപ്രായം. ഒന്നു നോക്കുമ്പൊ അദ്ദേഹം പറഞ്ഞത് ശര്യാണന്നാ എനിക്ക് തോന്നുണത്''.
''അതെങ്ങന്യാ സാധിക്യാ''.
''ആദ്യം നമുക്ക് പറ്റ്യേ അമ്പതുപേരെ സ്വകാര്യായി അറിയിച്ച് ഒരു മീറ്റിംഗ് കൂടും. അതിന്ന് ഒരു എക്സിക്യുട്ടീവ് കമ്മിറ്റി ഉണ്ടാക്കും. ഭരണഘടന റജിസ്റ്റര്‍ ചെയ്യുമ്പൊ പുതുതായി മെമ്പറാവാന്‍ വരുണോരടെ അപേക്ഷ സ്വീകരിക്കാനും തള്ളിക്കളയാനും എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരൂണ്ട് എന്നൊരു ക്ലോസും വെക്കും. എന്താ പോരേ''.
''മതി. ഈ ബുദ്ധി ആര്‍ക്കാ തോന്ന്യേത്''.
''ഹാജ്യാര് ഇങ്ങന്യൊരു ബുദ്ധിമുട്ട് പറഞ്ഞപ്പൊ എനിക്ക് തോന്ന്യേതാ. മൂപ്പരുക്കും അത് ബോധിച്ചു''.
''പൊതുകാര്യങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയം ഒന്നും എനിക്കില്ല. സാറ് പറഞ്ഞിട്ട് കേട്ടില്ലാന്ന് വേണ്ടാ. ഞാന്‍ വരാം''.
''വളരെ സന്തോഷം. സാറിന്‍റെ വീട്ടുകാരി അമ്പലത്തില്‍ വരാറില്ലല്ലോ. ഇന്നെന്തെങ്കിലും വിശേഷൂണ്ടോ''.
''വിശേഷം ഒന്നും ഉണ്ടായിട്ടല്ല. ഇത്രകാലം പേരക്കുട്ട്യേ നോക്കലായിരുന്നു പണി. ഇപ്പൊ അവന്‍ കുറച്ച് വലുതായതോടെ മരുമകളക്ക് ഒറ്റയ്ക്കവനെ നോക്കാന്നായി. അതാ തൊഴാന്‍ വരുണത്''.
''അത് നന്നായി. രമണിടടുത്തും ദിവസൂം തൊഴാന്‍ വരാന്‍ പറയാം''.
''പ്രൊഫസറുടെ ഭാര്യ വന്നാല്‍ അവരും വരും എന്ന് സുമതി പറഞ്ഞു''.
''അപ്പൊ അവരൊരു കമ്പിന്യായി''. അകത്ത് മണി മുഴങ്ങി. ഇരുവരും അമ്പലത്തിന്‍റെ അകത്തേക്ക് നടന്നു
അദ്ധ്യായം - 64.
രാവിലെ കുഞ്ഞഹമ്മദ് ഉണര്‍ന്നു വരുമ്പോഴേക്കും ജബ്ബാറെത്തി. മോട്ടോര്‍സൈക്കിളിലാണ് അവന്‍ വന്നിരിക്കുന്നത്.
''ആരട്യാ ഇത്'' അയാള്‍ ചോദിച്ചു.
''കമാലുദ്ദീന്‍റെ'' ജബ്ബാറിന്‍റെ അളിയനാണ് കമാലുദ്ദീന്‍. ഒരുപണിക്കും പോവാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന അവന് ഇതിന്‍റ്യൊരു കുറവ് മാത്രമേ ഉള്ളൂ.
''എന്തൊക്കീണ്ടടാ മകനെ പുത്യേസ്ഥലത്തെ വിശേഷങ്ങള്‍ ''.
''ഒന്നും പറയണ്ടാ വാപ്പാ. വേണ്ടാത്ത പണ്യാണ് അവര് ചെയ്തത്''.
''എന്താടാ നീ അങ്ങനെ പറഞ്ഞത്''.
''മെയിന്‍ റോഡ് സൈഡില് നാലുംകൂടുണ മുക്കിലുള്ള വീടും സ്ഥലൂം അനിയന് കൊടുത്തിട്ടാണ് അയാളടേന്ന് ഫ്ലാറ്റ് വാങ്ങ്യേത്. അയാളത് പൊളിച്ച് ലൈന്‍ ബില്‍ഡിങ്ങ് കെട്ടാന്‍ പോവ്വാണത്രേ. ഫ്ലാറ്റ് റജിസ്റ്റര്‍ ചെയ്തുകൊടുത്തിട്ടില്ല. അതിന് ഇനീം പണം കൊടുക്കണം. പറഞ്ഞ സൌകര്യോന്നും ആ ഫ്ലാറ്റില്‍ ഞാന്‍ കണ്ടില്ല''.
''അപ്പൊ അവര് നോക്കീട്ടല്ലെ വാങ്ങ്യേത്''.
''പെണ്‍കുട്ട്യേള്‍ക്ക് ഫ്ലാറ്റില് താമസിക്കണം. അതല്ലേ ഇപ്പഴത്തെ ഫാഷന്‍. അവര് ഇത് മതീന്ന് പറഞ്ഞു''.
''പെണ്‍കുട്ട്യേളെ കെട്ടിച്ചയച്ചാല്‍ പിന്നെ കെട്ട്യോന്‍റെ വീട്ടിലാ കഴിയണ്ടത്. വീട് വില്‍ക്കാന്‍ പറയാന്‍ അവര്‍ക്കെന്താ അധികാരം'' പാത്തുമ്മ കാര്യം പറഞ്ഞു.
''അതില് നമുക്കൊന്നും പറയാനില്ല. അവരടെ സ്ഥലം. അവര് തോന്ന്യേത് പോലെ ചെയ്തു. നമ്മടടുത്ത് ഈ വീട് വില്‍ക്ക്വോന്ന് ചോദിച്ചു. നമ്മള് പറ്റില്യാന്ന് പറയും ചെയ്തു''.
''സൌകര്യം ഇല്ലാന്ന് നീ പറഞ്ഞല്ലോ. എന്തൊക്കീണ്ട് അതിനകത്ത്'' പാത്തുമ്മ അന്വേഷിച്ചു.
''കിടക്കാന്‍ ഒരു മുറീണ്ട്, കക്കൂസും കുളിമുറീം ഒക്കീള്ളത്. പിന്നൊന്ന് തീരെ ചെറുത്. ചെറുക്കനെ ഒരടുക്കളീം അതിനോട് ചേര്‍ന്ന് ഉണ്ണാനുള്ള സ്ഥലൂം. പിന്നില് വര്‍ക്ക് ഏരിയ, കുളിമുറി കക്കൂസ്. കേറിചെല്ലുമ്പൊ തീരെചെറ്യേ ഒരുമുറീം, അതിന്‍റെ പിന്നാലെ ഹാളും. കഴിഞ്ഞു. ഇതന്നെ ഉള്ളൂ''.
''മതിമതി. ഒരുപാട് സ്ഥലാവുമ്പൊ അടിക്കാനും തുടയ്ക്കാനും ഒക്കെ മെനക്കെടാവും''.
''അതെന്തോ ആവട്ടെ. ഫ്ലാറ്റ് ഇവരുടെപേരില് ആക്കീലെങ്കില്‍ പിന്നെയ്ക്ക് ബുദ്ധിമുട്ടാവും''.
''ബുദ്ധിമുട്ട് ആവട്ടെടാ. ഇരിക്കിണവീടും പോയി ഫ്ലാറ്റ് കിട്ടാണ്ടെവന്ന് കരഞ്ഞുംകൊണ്ട് ആ പെണ്ണ് ഇങ്ങിട്ടന്നെ വരണം. പടച്ചോന്‍ അവളെ വരുത്തും. അത് ഒറപ്പാണ്'' പാത്തുമ്മ മനസ്സിലുള്ളത് മറച്ചുവെച്ചില്ല.
''എന്തിനാ പാത്ത്വോ. നീ വേണ്ടാത്തത് ആലോചിക്കിണത്. ആരക്കും കഷ്ടപ്പാട് വരുണകാര്യം മനസ്സില് വിചാരിക്കാന്‍ കൂടി പാടില്ല''.
''നിങ്ങളെപ്പോലേള്ള നല്ല മനസ്സ് എനിക്കില്ല'' അവര്‍ പറഞ്ഞു.
''ഞാന്‍ കുളിക്കാന്‍ പോട്ടേ. പണിക്ക് പോവാനുള്ളതാ'' കുഞ്ഞഹമ്മദ് നടന്നു.
()()()()()()()()()()
''കുഞ്ഞിക്കാ, നാള്യോ മറ്റന്നാളോ നോമ്പ് തുടങ്ങും'' ആഹാരം കഴിക്കാന്‍ ചെന്ന കുഞ്ഞഹമ്മദിനോട് ഉസ്മാന്‍ പറഞ്ഞു. ഹാജിയാര്‍ക്ക് ഇഷ്ടപ്പെട്ട ആളാണ് എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാവാം ഇപ്പോഴവന്‍ അയാളോട് ബഹുമാനത്തോടെയാണ് പെരുമാറുന്നത്.
''മാസം കണ്ടാ പിറ്റേന്ന് തുടങ്ങും. അത് നാള്യാവാം, മറ്റന്നാളാവാം''.
''നോമ്പ് തുടങ്ങ്യാല്‍ നിങ്ങളെന്താ ചെയ്യാന്‍ പോണത്''. കുഞ്ഞഹമ്മദിന്ന് ഉസ്മാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ പിടികിട്ടിയില്ല.
''ഞാന്‍ ഇപ്പഴത്തെപ്പോലെ പണിക്ക് വരും''.
''അതല്ല കുഞ്ഞിക്കാ ഞാന്‍ പറഞ്ഞത്. വൈകുന്നേരം നോമ്പ് തുറക്കണ്ടേ''. ഇതെന്ത് ചോദ്യമാണ്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് അത് ചെയ്യണ്ടേ.
''തുറക്കണം''.
''അത് ഇവിടുന്നാണോ. അതോ വീട്ടില്‍ ചെന്നിട്ടോ''.
''അതെന്താ നീ അങ്ങനെ ചോദിച്ചത്''.
''ഇവിടുത്തെ പണിക്കാര് നോമ്പ് തുറക്കിണത് ഇവിടുന്നാണ്. വീട്ടിലിക്ക് പോണോര്‍ക്ക് നോമ്പുതുറക്കാനുള്ളത് ഇവിടുന്ന് കൊടുക്കും. അവരത് പൊതിഞ്ഞുകെട്ടി കൊണ്ടുപോവും''.
വീട്ടില്‍ നോമ്പുതുറയ്ക്ക് പരിമിതമായ വിഭവങ്ങളേ ഉണ്ടാവൂ. ഇവിടെ അതുപോലെ ആവില്ല. പലതരം വിഭവങ്ങളുണ്ടാവും. പാത്തുമ്മയ്ക്ക് കൊടുക്കാതെ നല്ല ഭക്ഷണം കഴിക്കുന്നത് അയാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല.
''കുട്ട്യേ, എന്‍റെ വീട്ടില്‍ ഭാര്യ ഒറ്റക്കേള്ളൂ. അവളെ തനിച്ചാക്കീട്ട് നോമ്പു തുറക്കാന്‍ എനിക്കാവില്ല''.
''എന്നാല്‍ നിങ്ങള്‍ക്കുള്ളത് ഞാന്‍ പൊതിഞ്ഞുകെട്ടി തരാം. പോവുമ്പൊ കൊണ്ടുപോയ്ക്കോളിന്‍''.
കുഞ്ഞഹമ്മദിന്ന് സന്തോഷമായി. ഈ സൌഭാഗ്യം എന്നുംനിലനിര്‍ത്തണേ എന്നയാള്‍ പടച്ചോനോട് പ്രാര്‍ത്ഥിച്ചു.
അദ്ധ്യായം - 65.
ശബ്ദംകേട്ട് കുഞ്ഞഹമ്മദ് ഞെട്ടിയുണര്‍ന്നു. പാത്തുമ്മ ലൈറ്റിട്ടിരിക്കുന്നു. അയാള്‍ ക്ലോക്കിലേക്ക് നോക്കി. സമയം മൂന്ന് കഴിഞ്ഞിട്ടേയുള്ളു.
''ഇന്ന് നോമ്പ് തുടങ്ങ്വല്ലേ. അപ്പഴയ്ക്ക് കഴിക്കാനുള്ളത് ഉണ്ടാക്കട്ടെ'' അവര്‍ അടുക്കളയിലേക്ക് നടന്നു.
നെയ്യത്ത് പ്രാര്‍ത്ഥനകഴിഞ്ഞ് കിടന്നതേ ഓര്‍മ്മയുള്ളു. നന്നായി ഉറങ്ങി. സുബഹി നമസ്ക്കാരത്തിന്നുമുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. അതാണ് പാത്തുമ്മ ഈ നേരത്ത് എഴുന്നേറ്റത്.
പെട്ടെന്ന് അയാള്‍ മകനെക്കുറിച്ചോര്‍ത്തു. ഒരോട്ടത്തിന്ന് എത്താവുന്ന അകലത്ത് അവനുണ്ട്. എന്നിട്ടും ദൂരെഎവിടേയോ ആണ് അവനുള്ളത് എന്ന തോന്നലാണ് മനസ്സിലുള്ളത്. നെഞ്ചത്ത് എന്തോ ഉരുണ്ടുകൂടുന്നതു പോലെ അയാള്‍ക്ക് തോന്നി. പടച്ചോനേ, രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അയാള്‍ മാറില്‍ തടവി.
കഷ്ടപ്പാടുകള്‍ക്കിടയിലേക്കാണ് മക്കള്‍ രണ്ടും പിറന്നുവീണത്. എന്നിട്ടും ഒരുകുറവും അറിയിക്കാതെ അവരെ വളര്‍ത്തി വലുതാക്കി. പടച്ചോന്‍ തന്നനിധിയാണ് മക്കളെന്ന് കരുതി. എന്നിട്ട് ഉണ്ടായതോ. വയസ്സുകാലത്ത് അവരെയോര്‍ത്ത് ദുഃഖിക്കാനാണ് യോഗം.
മൊഴിചൊല്ലി വീട്ടിലെത്തിയ മകള്‍ സുഹ്രയെക്കുറിച്ചായിരുന്നു നേരത്തെ ഉണ്ടായിരുന്ന ദുഃഖം. ഇപ്പോഴവളെ വേറൊരാള്‍ ഭാര്യയാക്കി. അതോടെ ആ സങ്കടം തിര്‍ന്നു. മകന്‍റെ വിഷമം ഓര്‍ത്താണ് ഇപ്പോഴത്തെ സങ്കടം.
ആരീഫാന്‍റെ ആലോചന വന്നപ്പൊ ചിലരൊക്കെ വേണ്ടാ എന്നുപറഞ്ഞു. നിങ്ങളുടെ അവസ്ഥയ്ക്ക് ചേര്‍ന്നതല്ല, പെണ്‍കുട്ടി അന്യനാട്ടില്‍ വളര്‍ന്ന ആളാണ്, നിങ്ങളും അവരും ജീവിക്കിണരീതീല് ഒരുപാട് മാറ്റൂണ്ട്, ആ കുട്ടി നിങ്ങടെ വീട്ടില് പൊരുത്തപ്പെട്ട് പോവില്ല എന്ന അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ് ആ ബന്ധം എടുത്തത് തെറ്റായി.
''നമ്മടെ ജീവിതം ഗതികെട്ടതായി. അവനെങ്കിലും നല്ലനെലേല് കഴിയട്ടെ'' എന്ന പാത്തുമ്മയുടെ വാക്കിനെ അന്ന് എതിര്‍ത്തില്ല. തിരിച്ചും മറിച്ചും ചിന്തിച്ച് കിടന്നപ്പോള്‍ സമയം പോയത് അറിഞ്ഞില്ല.
''എണീറ്റ് വരിന്‍. നേരാവുണൂ'' എന്ന് പാത്തുമ്മ പറഞ്ഞതും അയാള്‍ എഴുന്നേറ്റു. പല്ലുതേപ്പൊക്കെ കഴിഞ്ഞുവരുമ്പോഴേക്കും പാത്തുമ്മ ആഹാരം വിളമ്പികഴിഞ്ഞിരുന്നു. അവളോടൊപ്പമിരുന്ന് അത് കഴിച്ച് കൈകഴുകി.
''വാങ്ക് വിളിക്കാറായീന്ന് തോന്നുണൂ'' ഭാര്യ പറഞ്ഞതും ദേഹശുദ്ധി വരുത്തിവന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞതും പള്ളിയില്‍നിന്ന് വാങ്കുവിളി ഉയര്‍ന്നു. അയാള്‍ നമസ്ക്കരിക്കാന്‍ എഴുന്നേറ്റു.
''പുലരാന്‍ ഇനീം നേരൂണ്ട്. വേണച്ചാല്‍ കുറച്ചുംകൂടി കിടന്നോളിന്‍ '' സുബഹി നമസ്ക്കാരം കഴിഞ്ഞതും ഭാര്യ പറഞ്ഞു. ഇനി കിടന്നാല്‍ ഉറക്കംവരില്ല. അല്‍പ്പനേരം മുതുക് ചായ്ക്കാം. അഞ്ചേകാലായാല്‍ നടക്കാനിറങ്ങാം. അയാള്‍ കിടക്കാന്‍ ചെന്നു.
()()()()()()()()()()()()()
''കുഞ്ഞാമതേ, നീയെന്താ നോമ്പുതുറക്കിണതിന്ന് മുമ്പ് പോണൂന്ന് ആ ചെക്കന്‍ പറഞ്ഞത്'' കാറ് നീങ്ങിയതും ഹാജിയാര്‍ ചോദിച്ചു.
''വീട്ടില് കെട്ട്യോള് ഒറ്റയ്ക്കാണ്'' അയാള്‍ പറഞ്ഞു.
''നിന്‍റെ മകനും മരുമോളും ഇല്ലേ''.
''ഇല്ല മുതലാളി''. അയാള്‍ തന്‍റെ വീട്ടിലെ ചുറ്റുപാടുകള്‍ വിസ്തരിച്ച് പറഞ്ഞു.
''നീ അതാലോചിച്ച് സങ്കടപ്പെടണ്ടാ. പോവാന്‍ പറ. നിന്നെപ്പോലെ നല്ല ഒരുത്തന്‍റെ വീട്ടില് കഴിയാന്‍ ആ പെണ്ണിന് യോഗൂല്യാന്ന് കരുത്യാമതി''. മുതലാളിയുടെ വാക്കുകള്‍ അയാളെ ഏറെ സന്തോഷിപ്പിച്ചു. എങ്കിലും മനസ്സിലുള്ള വിഷമം തീരുന്നില്ല.
''എന്‍റെ മകന്‍ പാവാണ്. അവനെ ആലോചിക്കുമ്പൊ ഒരുസമാധാനൂല്യാ''.
''നോക്ക് കുഞ്ഞാമതേ. പടച്ചോന്‍ നിന്‍റെ സങ്കടംകാണുണുണ്ടാവും. എല്ലാം ഒരുദിവസം ശര്യാവും''.
''നോമ്പ് തുറക്കിണ സമയത്ത് അവനും അവളും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എത്ര സന്തോഷാവും''.
''നോക്കിക്കോ. നോമ്പ് തുറക്കുമ്പൊ ജബ്ബാറ് നിന്‍റെ വീട്ടിലുണ്ടാവും. എന്‍റെ മനസ്സ് അങ്ങിനെ പറയുണൂ''.
''അതിലുംവെച്ച് ഞങ്ങള്‍ക്കൊരു സന്തോഷം ഉണ്ടാവാനില്ല'' കുഞ്ഞഹമ്മദ് കണ്ണുതുടച്ചു.
()()()()()()()()()()()()
അഞ്ചര ആവുമ്പോഴേക്കും ഹാജിയാരുടെ കാര്‍ ബംഗ്ലാവിലെത്തി.
''ഇപ്പൊ അത് കഴുകാനൊന്നും നില്‍ക്കണ്ടാ. നേരായാല്‍ പൊയ്ക്കോ'' അയാള്‍ കുഞ്ഞഹമ്മദിനോട് പറഞ്ഞു.
''തെരക്കില്ല മുതലാളി. കാറ് കഴുകിനിര്‍ത്ത്യാലേ പോവുമ്പൊ എനിക്ക് സമാധനൂള്ളൂ'' അയാള്‍ പറഞ്ഞു. ഹാജിയാര്‍ പിന്നൊന്നുംപറഞ്ഞില്ല. സ്ഥിരമായി വാഹനം കഴുകുന്നദിക്കില്‍ കാര്‍നിര്‍ത്തി ഹോസുകൊണ്ട് വെള്ളം ചീറ്റി നനച്ച് അയാളത് കഴുകി തുടച്ചു. ഷെഡ്ഡില്‍ വണ്ടി കയറ്റി നിര്‍ത്തുമ്പോഴേക്ക് ഉസ്മാനെത്തി.
''കുഞ്ഞിക്കാ, അഞ്ചേ അഞ്ച് മിനുട്ട്. ആറേകാലാവുമ്പഴയ്ക്കും നിങ്ങള് പൊയ്ക്കോളിന്‍. അപ്പഴയ്ക്കും നിങ്ങക്കുള്ളത് സഞ്ചീലാക്കിത്തരാം'' അവന്‍ പറഞ്ഞു. കുഞ്ഞഹമ്മദ് കൈകാല്‍ കഴുകി വരുമ്പോഴേക്കും പറഞ്ഞതുപോലെ ഉസ്മാന്‍ ഒരുബിഗ്ഷോപ്പറുമായി അയാളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
''പ്ലാസ്റ്റിക്കിന്‍റെ ജാറുണ്ട്. വീഴ്ത്തിപ്പൊട്ടിക്കണ്ടാ'' ബാഗ് കൈമാറുമ്പോള്‍ അവന്‍ പറഞ്ഞു.
ടി.വി.എസില്‍ സുരക്ഷിതമായി സഞ്ചിവെച്ച് കുഞ്ഞഹമ്മദ് പുറപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ പാത്തുമ്മയോടൊപ്പം സംസാരിച്ചിരിക്കുന്ന ജബ്ബാറിനെയാണ് അയാള്‍ കണ്ടത്.
അദ്ധ്യായം - 66.
''നീ എപ്പൊവന്നു'' ടി.വി.എസിലിരുന്നുകൊണ്ടുതന്നെ കുഞ്ഞഹമ്മദ് മകനോട് ചോദിച്ചു.
''അവന്‍ അഞ്ചുമണി കഴിഞ്ഞപ്പൊവന്നു. നോമ്പ് തുറന്നാല്‍ കഴിക്കാന്‍ ഓറഞ്ചും മുന്തിരീം ആപ്പിളും വാഴപ്പഴൂം ഒക്കെ വാങ്ങീട്ടാണ് അവന്‍ വന്നിട്ടുള്ളത്'' പാത്തുമ്മ ചെന്ന് ബിഗ്ഷോപ്പര്‍ വാങ്ങി.
കുഞ്ഞഹമ്മദിന്ന് സന്തോഷമായി. മകന്‍ വന്നുഎന്ന് മാത്രമല്ല ഉമ്മയ്ക്കും വാപ്പയ്ക്കും കഴിക്കാന്‍ പലതരം പഴങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്. വണ്ടിനിര്‍ത്തി അയാള്‍ മകന്‍റെ അടുത്തേക്ക് ചെന്നു.
''മുതലാളിടെ വീട്ടില് പണിക്ക് നിക്കുണോര്‍ക്ക് നോമ്പുതുറ അവിടുന്നാണ്. പാത്തുമ്മ തനിച്ചാണ് എന്നുപറഞ്ഞപ്പൊ എനിയ്ക്കുള്ള ഓഹരി അവടെ പണിയ്ക്ക് നിക്കുണ ചെക്കന്‍ സഞ്ചീലാക്കിത്തന്നു''.
''അത് നന്നായി വാപ്പാ. ഇങ്ങനത്തെ മനസ്ഥിതീള്ളോരെ കാണാന്‍ കിട്ടില്ല''.
''നിങ്ങള് പോയി മുണ്ടുംതുണീം മാറീട്ട് വരിന്‍. നോമ്പ് തുറക്കാറാവുണു'' പത്തുമ്മ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചു. കുഞ്ഞഹമ്മദ് അകത്തുചെന്ന് വസ്ത്രംമാറി അവരുടെ അടുത്തെത്തി.
''എങ്ങനീണ്ട് വാപ്പാ പണി'' ജബ്ബാര്‍ ചോദിച്ചു.
''പണീന്ന് പറയാനില്ല. മുതലാളി പറയുണോടത്ത് കൊണ്ടാക്ക്വാ. മൂപ്പര് എന്തിനെങ്കിലും ചെന്നാല്‍ മടങ്ങി വരുണവരെ മിണ്ടാണ്ടിരിക്ക്യാ. അത് കഴിഞ്ഞാ വീട്ടില്‍കൊണ്ടാക്ക്വാ. ഇത്രേള്ളൂ. പുത്യേ വണ്ടി ആയതോണ്ട് ഒരു കച്ചറീല്ല''.
''എന്നാലും മിണ്ടാണ്ടെ വീട്ടില് കുത്തിരിക്കണ്ട കാലത്ത് പണിചെയ്യണ്ടി വര്വാച്ചാല്‍''.
''നോക്ക്. ജബ്ബാറേ, നമ്മള് നമ്മടെ മീതേള്ളോരെനോക്കണ്ടാ. നമ്മടെ താഴെ എത്ര ആളുണ്ട്. അന്യന്‍റെ മുമ്പില് കൈ നീട്ടീട്ടും പതപ്പള്ളേല് കിടന്നിട്ടും കഴിയിണോരില്ലേ. അതാലോചിച്ചാല്‍ നമ്മളല്ലേടാ ഭാഗ്യം ചെയ്തോര്''.
''നിങ്ങക്ക് എന്തിനും ഒരു സമാധാനൂണ്ട്'' പത്തുമ്മ പറഞ്ഞു. ആ നിമിഷം പള്ളിയില്‍നിന്ന് വാങ്കുവിളി കേട്ടു. കാരയ്ക്ക കഴിച്ച് ഒരുഗ്ലാസ്സ് വെള്ളം കുടിച്ച് മൂന്നുപേരും നോമ്പുമുറിച്ചു. പാത്തുമ്മ തയ്യാറാക്കിവെച്ചിട്ടുള്ള നാരങ്ങവെള്ളവും ഒരുചെറുപഴവും കഴിച്ച് കുഞ്ഞഹമ്മദ് ദേഹശുദ്ധി വരുത്താന്‍ ചെന്നു. മഗരിബ് നമസ്ക്കാരം കഴിഞ്ഞുവന്ന് മൂന്നുപേരും ഭക്ഷണം കഴിക്കാനിരുന്നു.
''ഉമ്മ ഒന്നും ഉണ്ടാക്കണ്ടാ. ഞാന്‍ ഹോട്ടലിന്ന് വാങ്ങീട്ട് വരാന്ന് ഇവന്‍ പറഞ്ഞതാ. മുതലാളിടെ വീട്ടിന്ന് വാപ്പകൊണ്ടുവരുംന്ന് ഞാന്‍ പറഞ്ഞതോണ്ട് പോയില്ല'' പാത്തുമ്മ പറഞ്ഞു.
ഹാജിയാരുടെ വീട്ടില്‍നിന്നുകൊണ്ടുവന്ന ബിഗ്ഷോപ്പറിലെ പൊതികള്‍ പാത്തുമ്മ തുറന്നു. അഞ്ചാറുവിധം വിഭവങ്ങളുണ്ട്. എല്ലാം വേണ്ടതില്‍ കൂടുതലാണ്.
''കണ്ണ് നിറയെ കൊടുത്തുവിട്ടിട്ടുണ്ട്'' അവര്‍ പറഞ്ഞു.
''ഉമ്മാ, നിങ്ങളും ഇരിക്കിന്‍. വാപ്പാന്‍റീം ഉമ്മാന്‍റീം കൂടേരുന്ന് എനിക്ക് ഇതൊക്കെ കഴിക്കണം'' ജബ്ബാര്‍ പറഞ്ഞു.
''ചായീണ്ടാക്കീട്ടുണ്ട്. ഞാന്‍ അതുംകൊണ്ട് വരട്ടെ''.
പാത്തുമ്മ ചായയുമായി വന്നതും മൂവരും മുറിയിലെ വെറുംനിലത്ത് വട്ടത്തിലിരുന്നു.
''വേണ്ടതെടുത്ത് കഴിച്ചോളിന്‍'' പാത്തുമ്മ പറഞ്ഞു. സാവധാനത്തില്‍ അവര്‍ ആഹാരം കഴിച്ചു.
''ആരീഫീംകൂടി ഇപ്പൊ ഉണ്ടെങ്കില്‍ എത്ര നന്നായിരുന്നു'' കുഞ്ഞഹമ്മദ് അറിയാതെ അദ്ദേഹത്തിന്‍റെ മനോഗതം പുറത്തെത്തി.
''ആ മുസീബത്ത് ഇല്ലാത്തതാ വാപ്പാ നല്ലത്. സമാധാനത്തോടെ നമുക്ക് കഴിക്കാന്‍ പറ്റ്യേലോ'' ജബ്ബാര്‍ പ്രതിവചിച്ചു.
ആഹാരം കഴിഞ്ഞ് വാപ്പയും മകനും ഉമ്മറത്തിരുന്നു. പാത്തുമ്മ എച്ചില്‍പ്പാത്രങ്ങളെടുത്ത് അകത്തേക്ക് നടന്നു.
''നീ പണിക്ക് പോണതുവരെ ദിവസൂം വാ. ഞങ്ങള്‍ക്ക് കാണാലോ'' അയാള്‍ പറഞ്ഞു.
''വരും വാപ്പാ. എനിക്ക് നിങ്ങളെ കാണാണ്ടെ ഇരിക്കാന്‍ പറ്റില്ല''.
''ഇങ്ങന്യോക്കെ ആവുംന്ന് വിചാരില്ല. ഇനി എന്താ ചെയ്യാ''.
''വാപ്പ അതിനെപ്പറ്റി ആലോചിച്ച് സങ്കടപ്പെടണ്ടാ. നമ്മള് എന്തെങ്കിലും കാട്ടീട്ടല്ലല്ലോ അവള് പോയത്''. രണ്ടുപേരും ഒന്നും സംസാരിക്കാതെ കുറച്ചുനേരമിരുന്നു. അടുക്കളയിലെപണിതീര്‍ത്ത് പാത്തുമ്മയുമെത്തി.
''എന്താ രണ്ടാളും ഒന്നും മിണ്ടാണ്ടെ ഇരിക്കിണ്'' അവര്‍ ചോദിച്ചു.
''ഒന്നൂല്യാ'' കുഞ്ഞഹമ്മദ് മറുപടി നല്‍കി.
''ഉമ്മാ, വാപ്പാന് ആരീഫ പോയതില് സങ്കടൂണ്ട്. അതാ സംഗതി''.
''നിങ്ങളിങ്ങനെ ചെറ്യേകുട്ട്യേളെപ്പോലെ ആയാലോ. പൊകഞ്ഞകൊള്ളി പുറത്ത്'' പാത്തുമ്മ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചു.
''ജബ്ബാറേ, നീയെന്താ ചെയ്യാന്‍പോണത്'' അയാള്‍ മകനോട് ചോദിച്ചു.
''ഞാന്‍ പോട്ടെ വാപ്പാ''.
''നീ നാളെ വര്വോ''.
''നോമ്പ് തുറക്കാന്‍ ഞാനുണ്ടാവും വാപ്പാ''.
''ഞാന്‍ കൊണ്ടുവന്നത് ബാക്കീണ്ട്. അവള്‍ക്ക് കുറച്ച് പൊതിഞ്ഞുകെട്ടി തരട്ടെ''.
''വേണ്ടാ വാപ്പാ. ഒരുസാധനം അതിന് കൊടുക്കണ്ടാ''.
''എന്തൊക്കെ പറഞ്ഞാലും അവള് ഞങ്ങള് രണ്ടാളടേം കുട്ട്യല്ലേടാ''.
''നിങ്ങടെ കുട്ട്യായിരിക്കും. എന്‍റെ കുട്ട്യോന്ന്വല്ല. എന്‍റെ കയ്യോണ്ട് ഒരു സാധനം ഞാനതിന് തരില്ല'' പാത്തുമ്മ ദേഷ്യം അറിയിച്ചു.
''അങ്ങിനേച്ചാല്‍ അങ്ങനെ. ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല'' തന്‍റെ നിസ്സഹായത അയാള്‍ അറിയിച്ചു.
''വാപ്പ പള്ളിക്ക് പോണുണ്ടോ''.
''കുറച്ചു കഴിഞ്ഞാ പോണം. തറവിയ നമസ്ക്കാരത്തിന്ന് കൂടാനുണ്ട്''.
''എന്നാ ഞാന്‍ ഇറങ്ങട്ടെ'' നടന്നകലുന്ന മകനെനോക്കി കുറച്ചുനേരം അയാള്‍ ഉമ്മറത്തിരുന്നു.
''പാത്ത്വോ. ആ ടോര്‍ച്ചിങ്ങട്ട് താ. ഞാന്‍ പോട്ടെ'' അയാള്‍ പള്ളിയിലേക്ക് പോവാനൊരുങ്ങി.
ഇരുപത്തിമൂന്ന് തവണ നമസ്ക്കരിച്ച് പുറത്തുവരുമ്പോള്‍ മനസ്സിലെ ദുഃഖക്കടല്‍ ശാന്തമായി കഴിഞ്ഞിരുന്നു. പാതയോരത്തുകൂടി അയാള്‍ മെല്ലെ നടന്നു. വീടെത്തുമ്പോള്‍ മണി പത്ത്.
''എന്തെങ്കിലും കഴിച്ചിട്ട് കിടന്നോളിന്‍'' പാത്തുമ്മ പറഞ്ഞു. ഒന്നും വേണമെന്നില്ല. ഒരുഗ്ലാസ്സ് തരിക്കഞ്ഞി കഴിച്ചപ്പോഴേക്കും മതിയായി.
നെയ്യത്ത് പ്രാര്‍ത്ഥന ചൊല്ലി അയാള്‍ കിടന്നു.
അദ്ധ്യായം - 67.
''നാളെ പോയാല്‍ ശനിയാഴ്ച തിരിച്ചുവരില്ലേ. അതിനുള്ള ഡ്രസ്സല്ലേ എടുക്കണ്ടൂ'' ചൊവ്വാഴ്ച സുമതി ശ്രീധരമേനോനോട് പറഞ്ഞു.
''പോവുമ്പൊ ഇടുണതിന്ന് പുറമെ മൂന്നുജോഡിമത്യാവും. വേണച്ചാല്‍ ഒന്നുകൂടി കരുതിക്കോളൂ''.
''അന്നത്തെപ്പോലെ വരാന്‍കാലത്ത് ആരുടേങ്കിലും കാല് പിടിക്കാന്‍ വയ്യ. പോവുമ്പഴും ബുദ്ധിമുട്ടാണ്. ആകെക്കൂടീള്ള ഒരു ബസ്സ് പോയാല്‍ പിന്നെ മാറിമാറി കേറിപ്പോണം ''.
''എന്നിട്ടെന്താ ചെയ്യാന്‍ പോണത്''.
''നമ്മടെ കാറെടുക്കും രണ്ടുമണിക്കൂറില്‍ താഴേള്ള ഓട്ടോല്ലേ. കാറ് ഞാന്‍ ഓടിച്ചോളാം''. അയാള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഇഷ്ടപ്പെടാത്ത വല്ല കാര്യവും പറഞ്ഞ് പ്രശ്നമുണ്ടാക്കണ്ടാ.
''എന്താ ഒന്നും പറയാത്തത്. പറ്റീലാന്നുണ്ടോ''.
''ഏയ്. അതല്ല. നമ്മള് കാറ് കൊണ്ടുപോയാല്‍ മകന് വേണ്ടിവര്വോന്ന് ആലോചിച്ചതാ''.
''അത് സാരൂല്യാ. നാലുദിവത്തെ കാര്യോല്ലേ ഉള്ളൂ. അവന്‍ ബൈക്കില്‍ പോട്ടെ''.
''എന്നാല്‍ കുഴപ്പൂല്യാ''.
അതോടെ സംഭാഷണം അവസാനിച്ചുവെങ്കിലും വൈകുന്നേരം സുമതി വേറൊരു ആശയവുമായി ഭര്‍ത്താവിനെ സമീപിച്ചു.
''രാവിലെ പറഞ്ഞത് ഓര്‍മ്മീണ്ടോ'' അവര്‍ ചോദിച്ചു. എന്താണ് സുമതി ഉദ്ദേശിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
''എന്താ സംഗതി'' അയാള്‍ ചോദിച്ചു.
''നമ്മള് കാറുംകൊണ്ട് പോയാല്‍ വിപിനത് വേണ്ടിവര്വോന്ന് ചോദിച്ചില്ലേ''. കാര്യം ശരിയാണ്. ചിലപ്പോള്‍ കാറ് വേണ്ടാന്ന് വെച്ചിട്ടുണ്ടാവും.
''അവന്‍ ബൈക്കില്‍ പോവുംന്നല്ലേ പറഞ്ഞത്''.
''അതെ. എന്നാലും ഇനീം ഇതുപോലെ ആവശ്യം വന്നാലോ''.
''എന്നെങ്കിലും സംഭവിച്ചുകൂടായ്കയില്ല''.
''അതാ പറഞ്ഞത്. നമ്മടെ ആവശ്യത്തിന്ന് ഒരു കാറ് വേണം. എപ്പഴും ഇതുണ്ട് എന്നുകരുതി ഇരിക്കാന്‍ പറ്റില്ല''. ഭാര്യയുടെ മനസ്സിലിരുപ്പ് ഞെട്ടലോടെയാണ് അയാള്‍ കേട്ടത്. ഉള്ള കാറുതന്നെ അനാവശ്യമാണ് എന്ന അഭിപ്രായമാണ് അയാള്‍ക്ക്. അതിനിടയിലാണ് മറ്റൊന്ന്.
''എപ്പഴങ്കിലും അല്ലെ ആവശ്യം വരുള്ളു''.
''ശര്യാണ്. എങ്കിലും എന്‍റ്യോരു മോഹാണ്. ഗിരിജ അവള്‍ക്കായിട്ട് കാറ് വാങ്ങ്യേപ്പൊ തോന്ന്യേതാ എനിക്ക്''.
വീട്ടില്‍ വെറുതെയിരിക്കുന്ന അനിയത്തി സ്വന്തം ആവശ്യത്തിന്ന് കാറ് വാങ്ങിയാല്‍ എനിക്കെന്താ ആയിക്കൂടെ എന്ന ചിന്തയാണ് ഇവള്‍ക്ക്. ഗിരിജയുടെഭര്‍ത്താവ് വിദേശത്തുനിന്ന് സമ്പാദിച്ചുകൂട്ടിയസ്വത്തിന്‍റെ വലുപ്പം ഇവള്‍ മനസ്സിലാക്കുന്നില്ല.
''വിലകൂട്യേതൊന്ന്വോല്ല വാങ്ങുണത്. അവളുടെ കയ്യിലുള്ളത് മാതിരി ഒന്ന്. പറ്റുംച്ചാല്‍ അതേ കളറ്''.
സാരിവാങ്ങുന്ന കാര്യം പറയുന്ന ലാഘവത്തോടെയാണ് കാറ് വാങ്ങുന്ന കാര്യംപറയുന്നത്. പലപ്പോഴും ഇത്തരം അപ്രായോഗികമായകാര്യങ്ങള്‍ സംസാരിച്ചാണ് കലഹത്തില്‍ എത്താറുള്ളത്. ചില സമയത്ത് ഇമ്മാതിരി വിവരക്കേടേ ഇവളുടെ തലയില്‍ ഉദിയ്ക്കൂ. എന്തുചെയ്യാം.
''കാറ് വാങ്ങ്യാല്‍ നമുക്ക് തോന്നുമ്പോലെ ഓരോ ദിക്കില് പോവാലോ''
കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അവളുടെ കാശ്, അവളുടെ ആഗ്രഹം. എന്തോ ചെയ്തോട്ടെ. ഇനി തമ്മില്‍ത്തല്ലാന്‍ വയ്യ.
''വേണംച്ചാല്‍ വാങ്ങിച്ചോളൂ'' അയാള്‍ സമ്മതം മൂളി.
()()()()()()()()()
''മേരിക്കുട്ട്യേ, ജോണ്‍സാറ് എന്നെ വിളിച്ചിരുന്നു. എനിക്കുള്ള പൈസ ആയിട്ടുണ്ടെന്ന് പറഞ്ഞു'' ഫോണ്‍ അറ്റന്‍ഡ് ചെയ്തശേഷം ചാക്കോ ഭാര്യയോട് പറഞ്ഞു''.
''എന്നാ നാളെത്തന്നെ പോയി വാങ്ങീട്ട് വാ''.
''പൈസ അങ്ങിനെ കയ്യില്‍ തരത്തില്ല. കോപ്പറേറ്റീവ് ബാങ്കില് അക്കൌണ്ട് തുടങ്ങണം. എന്നിട്ട് ആ നമ്പര്‍ ഓഫീസില്‍ കൊടുക്കണം. എന്നാല്‍ പൈസാ അക്കൌണ്ടിലിടും''.
''എന്നാല്‍ നാളെകാലത്തന്നെ ബാങ്കില്‍പോയി അക്കൌണ്ട് തുടങ്ങ്. എന്നിട്ട് നമ്പര്‍ ഓഫീസില്‍ കൊടുത്തിട്ട് വാ''.
''അങ്ങിനെ ചെയ്തേക്കാം''.
''എന്നിട്ട് ചെല്ലനോട് വിവരം പറ''.
''നാളെ അവനെ കാണുന്നുണ്ട്''.
''സ്ഥലം റജിസ്ട്രാക്കി കിട്ട്യാല്‍ പിറ്റേദിവസം വേലിപൊളിച്ചുകളഞ്ഞ് കോണ്‍ക്രീറ്റ് മതില് കെട്ടാന്‍ തുടങ്ങണം''.
''രണ്ടുമൂന്ന് ആള്‍ക്കാരോട് പറഞ്ഞുവെച്ചിട്ടുണ്ട്. നല്ല ക്വാളിറ്റി ഒള്ളത് നോക്കി ഏല്‍പ്പിക്കണം''.
''പെയിന്‍റിങ്ങ് വേനല്‍ക്കാലത്ത് മതി''. അതും ചാക്കോ സമ്മതിച്ചു.
''കാപ്പി അനത്തിയിട്ടുണ്ട്. കൊണ്ടുവരാം'' മേരിക്കുട്ടി അകത്തേക്ക് നടന്നു.
''കര്‍ത്താവേ'' ചാക്കോ മാറത്ത് കൈവെച്ചു.
അദ്ധ്യായം - 68.
''സായ്‌വേ, എനിക്ക് കിട്ടാനുള്ള പൈസാ കിട്ടാറായി'' കുഞ്ഞഹമ്മദിനെ കണ്ടതും ചാക്കോ പറഞ്ഞു.
''അത് കിട്ട്യേതും വീട് വാങ്ങ്വോല്ലേ''.
''ഉവ്വ്. പിന്നെ എന്നാത്തിനാ വൈകിക്കുന്നത്''.
''നിങ്ങടെകൂടെ നടക്കാന്‍ പോണത് കഴിയാറായി''.
''നടക്കാന്‍ പോവുന്നതിന്ന് മുടക്കംവരത്തില്ല. ഇപ്പോള്‍ തെക്കുഭാഗത്തിന്ന് ഞാന്‍ വരുന്നു, നിങ്ങള്‍ വടക്കുനിന്നും. രണ്ടുപേരും ചേര്‍ന്ന് കിഴക്കോട്ട് നടക്കുമ്പോള്‍ വാസുദേവന്‍ കൂടുന്നു. വീടുവാങ്ങിയാല്‍ ഞാന്‍ വരുന്നത് പടിഞ്ഞാറുനിന്നാവും. അല്ലാതെ നടപ്പ് നിര്‍ത്തത്തില്ല''. വീടുവാങ്ങിയാല്‍ അത്യാവശ്യം ചെയ്യേണ്ട പണികള്‍ അയാള്‍ വിശദീകരിച്ചു.
''അച്ചായോ. കിട്ടുണ പണം മുഴുവനും ഇപ്പൊ നിങ്ങള് പൊലിച്ചുപാടണ്ടാ. എപ്പഴാ പണത്തിന്ന് ആവശ്യം വര്വാന്ന് പറയാന്‍ പറ്റില്ല''.
''സായ്‌വ് പറയുന്നത് ശരിയാണ്. നാല്‍പ്പത്തഞ്ച് സെന്‍റ് സ്ഥലമുള്ളത് ഞാന്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ആ പൈസാ ഞങ്ങള്‍ ബാങ്കിലിടും''.
''അവിടെചെന്നാല്‍ അയല്‍പക്കക്കാരോട് തമ്മില്‍ത്തല്ലണ്ടാന്ന് നിങ്ങള് കെട്ട്യോളോട് പറയിന്‍. തോന്നുമ്പൊ മാറിപോവാനത് വാടകവീടല്ല. അതോര്‍മ്മവേണം''.
''കര്‍ത്താവിന്‍റെ കൃപകൊണ്ട് അടുത്തൊന്നും വീടില്ല. അതുകാരണം ആ പേടി വേണ്ടാ''.
പതിവുസ്ഥലത്ത് വാസുദേവന്‍ നില്‍പ്പുണ്ടായിരുന്നു. മൂന്നുപേരുംകൂടി നടപ്പ് തുടങ്ങി.
''വാസ്വോ, എന്തൊക്കീണ്ട് വിശേഷം'' കുഞ്ഞഹമ്മദ് ചോദിച്ചു.
''എന്ത് വിശേഷം. രാവിലെ എണീറ്റാല്‍ കിടക്കുണത് വരെ ഓരോ പണീണ്ട്. അത്വായിട്ട് കഴിയിണൂ''.
''രണ്ടാമത്തെ ചെക്കന്‍ എന്ത്പറയുണൂ''.
''ഒരാഴ്ച ആയിട്ട് റൈസ് മില്ലില്‍ പോണുണ്ട്. രാവിലെ ചെന്നാല്‍ ഉച്ചയ്ക്ക് വരും. ചോറ് വാരിത്തിന്നതും ഉടനെ പോവും. പിന്നെ സന്ധ്യകഴിഞ്ഞിട്ടേ വരൂ. അതോണ്ട് കുറച്ച് സമാധാനൂണ്ട്''.
''അങ്ങിനെ പോട്ടെ. നിന്‍റടുത്ത് ഇപ്പൊ എങ്ങന്യാ''.
''അതില്‍ മാറ്റൂല്യാ. എന്നെ കണ്ടാല്‍ അപ്പൊ എണീട്ട് പോവും''.
''ചെലപ്പൊ ഉള്ളില് വെഷമൂണ്ടാവും. അതാ മുഖം തരാത്തത്''.
''അതൊന്ന്വോല്ല. ഇന്നാള് വീട്ടില് പണിക്ക് വരുണ ആറുമുഖന്‍ അവന്‍റെ മനസ്സറിയാന്‍ അച്ഛനോടുള്ള നിന്‍റെ അലോഹ്യം തീര്‍ന്ന്വോന്ന് അവനോട് ചോദിച്ച്വോത്രേ. അതിനെ വെട്ടിക്കൊന്നാലേ എന്‍റെ കലി തീരൂന്ന് പുത്രന്‍ അവനോട് പറഞ്ഞൂന്നാ കേട്ടത്''.
''നീ ക്ഷമിക്ക്. കുറച്ചുകഴിയുമ്പൊ ഇതൊക്കെകെട്ടടങ്ങും. നീ പറയുണത് പോലെ അവന്‍ നടക്കും''.
''അന്ന് സൂര്യന്‍ തെക്കുദിച്ച് വടക്ക് അസ്തമിക്കും''.
''ഇതിലുംവെച്ച് കുരുത്തക്കേട് കാട്ട്യേ പിള്ളര് നന്നായിരിക്കുണൂ. പിന്നല്ലേ ഇവന്‍''. അതിന് വാസുദേവന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല.
()()()()()()()()()()()
''എടാ വിപിനേ, ഷെഡ്ഡിന്ന് കാറ് ഇറക്കിനിര്‍ത്ത്'' ഏഴരമണി കഴിഞ്ഞതും സുമതി തയ്യാറായിവന്ന് മകനെവിളിച്ചു. ശ്രീധരമേനോന്‍ പൂജാമുറിയില്‍ വിളക്കുകത്തിച്ച് തൊഴുതിറങ്ങി.
''ഞങ്ങള് ശനിയാഴ്ച നാലുമണ്യോടെഎത്തും. വേണച്ചാല്‍ അപ്പൊത്തന്നെ നിങ്ങള് പൊയ്ക്കോളിന്‍'' സുമതി മകനോട് പറഞ്ഞു. മരുമകളുടെ ഏതോ ബന്ധുവീട്ടില്‍ ഞായറാഴ്ച വിവാഹമാണ്. അവര്‍ക്കതിന് പോവാനുണ്ട്.
''വേണ്ടാമ്മേ. ഞങ്ങള്‍ക്ക് ഞായറാഴ്ച രാവിലെ പോയാമതി'' മരുമകള്‍ പറഞ്ഞു.
''എന്നാല്‍ ശന്യാഴ്ച വൈകീട്ടത്തെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടണ്ടാ. ഞങ്ങള് വന്നിട്ട് എന്തെങ്കിലും ചെയ്യാം''.
മകന്‍ ബാഗുകളുമായിചെന്ന് ഡിക്കി തുറന്ന് അതിനകത്ത് വെച്ചു. സുമതി മരുമകളുടെ ഒക്കത്തുള്ള പേരക്കുട്ടിയെ ഉമ്മവെച്ച് മുറ്റത്തേക്കിറങ്ങി.
''ബെല്‍ട്ടിട്ടോളൂ'' ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നതും സുമതി അയാളോട് പറഞ്ഞു. റോഡിലിറങ്ങിയ കാര്‍ വേഗമാര്‍ജ്ജിച്ചു.
''ഈ കാറ് എങ്ങന്യാ വാങ്ങ്യേതേന്ന് ഓര്‍മ്മീണ്ടോ'' സുമതിയുടെ ചോദ്യം പെട്ടെന്നായിരുന്നു.
''ആര്‍.ഡി.ഓ. ആയിരുന്നപ്പൊ വാങ്ങ്യേകാറ് എക്സ്ചെയ്ഞ്ച് ചെയ്ത് ഇത് വാങ്ങ്യേത് വിപിന്‍ പറഞ്ഞിട്ടാണ്. ഇന്‍സ്റ്റാള്‍മെന്‍റ് കുറച്ചൊക്കെ അവനും അടച്ചിട്ടുണ്ട്. അതെടുത്ത് ചുറ്റിക്കറങ്ങണ്ടാന്ന് കരുതീട്ടാണ് വേറെകാറ് വാങ്ങാന്ന് ഞാന്‍ പറഞ്ഞത്'' മറുപടിയും അവള്‍തന്നെ പറഞ്ഞു.
''എന്താ അവന്‍ അപ്രിയം വല്ലതും പറഞ്ഞ്വോ''.
''പറഞ്ഞിട്ടല്ല. തോന്നണ്ടാ എന്നുവെച്ചിട്ടാണ്''. ഭാര്യയുടെ മുന്‍കരുതല്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടു.
''ഞാന്‍ അത്രയ്ക്കങ്ങിട്ട് ചിന്തിച്ചില്ല'' അയാള്‍ സമ്മതിച്ചു.
''നമുക്കും വയസ്സ് കൂടി വര്വാണ്. കുറച്ചുകാലം കഴിഞ്ഞാല്‍ നമ്മടെ ഇഷ്ടത്തിന് ഒരുദിക്കിലും പോവാന്‍ പറ്റില്ല. ആരുടേങ്കിലും ആശ്രയം വേണ്ടിവരും അതോണ്ട് ആവുണകാലത്ത് ഇഷ്ടംതോന്നുണ സ്ഥലത്ത് നമ്മടെ സൌകര്യത്തിന്ന് പോയിവര്വാ. അതിനാ കാറ് വാങ്ങണംന്ന് പറഞ്ഞത്''.
ഭാര്യയുടെ മനസ്സിലിരുപ്പ് അയാളെ അത്ഭുതപ്പെടുത്തി. ഇത്തരം മോഹങ്ങള്‍ അവളുടെ മനസ്സിലുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അത് വലിയൊരുവീഴ്ച തന്നെയാണ്. ഭാര്യയുടെ മനസ്സറിയാന്‍ താന്‍ ശ്രമിക്കാത്തതിന്ന് അയാള്‍ സ്വയം കുറ്റപ്പെടുത്തി.
സുമതി സ്റ്റീരിയോ ഓണ്‍ ചെയ്തു.
''മനസ്സ് മനസ്സിന്‍റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധു രാത്രി'' അതില്‍നിന്ന് പുറത്തുവന്ന ഗാനം കാറിനകവും അവരുടെ മനസ്സും ഒരുപോലെ നിറച്ചു
അദ്ധ്യായം - 69.
''വല്ലാത്ത ബോറട്യാണ് നമ്മടടെ ജീവിതം. സത്യം പറഞ്ഞാല്‍ എനിക്ക് തീരെ മടുത്തു''. എന്തുകൊണ്ടാണ് സുമതി അങ്ങിനെ പറഞ്ഞത് എന്ന് മനസ്സിലാവുന്നില്ല. ശ്രീധരമേനോന്‍ ആശയക്കുഴപ്പത്തിലായി.
ഉച്ചഭക്ഷണം കഴിഞ്ഞതും ഏട്ടനേയും ഏടത്തിയമ്മയേയും അടുത്ത ടൌണില്‍ എത്തിക്കാന്‍ പോയതായിരുന്നു അവര്‍.
''എന്താണ് സുമതി ഉദ്ദേശിക്കിണത് എന്ന് എനിക്ക് മനസ്സിലായില്ല'' തന്‍റെ കഴിവുകേട് അയാള്‍ സമ്മതിച്ചു.
'''നോക്കൂ, രാവിലെ എണീക്ക്യാ. തിന്നാനുണ്ടാക്ക്വാ, അതൊക്കെ കഴിക്ക്യാ, മിണ്ടാണ്ടിരിക്ക്യാ. എന്നും ഇങ്ങന്യായാല്‍ എന്താ ഒരുരസം''.
''അത് ശര്യാണ്. വിരസത തോന്നും. പക്ഷെ അതല്ലാതെ എന്താ ചെയ്യാ''.
''ചെയ്യാനൊക്കീണ്ട്. അതിന് മനസ്സുണ്ടാവണം''.
''സുമതി പറഞ്ഞോളൂ. എന്താ വേണ്ടേച്ചാല്‍ ചെയ്യാലോ''.
''ആഴ്ചേലൊരിക്കല്‍ വെളീല് ചെല്ല്വാ. എന്തെങ്കിലും കാണ്വാ. കുറച്ചു നേരം കറങ്ങി നടക്ക്വാ, വേണച്ചാല്‍ സിനിമ കാണ്വാ, പുറത്തിന്നന്നെ ആഹാരം കഴിക്ക്യാ. മാസത്തിലൊരിക്കല്‍ ഏതെങ്കിലും അമ്പലത്തില്‍ പോവ്വാ. ഒരുദിവസം അവിടെ കൂട്വാ. കൊല്ലത്തില്‍ ഒന്നുരണ്ട് തവണ ടൂറുപോവ്വാ. ഇതൊക്ക്യായാല്‍ എത്ര രസൂണ്ട്''.
പൈസ കളയുന്ന മോഹങ്ങളാണ് ഇതൊക്കെ. എന്നാലും വല്ലപ്പോഴും വേണ്ടതാണ്.
''എനിക്ക് വലിയ ധാരണയില്ല. സുമതി പ്ലാന്‍ ചെയ്തോളൂ. നമുക്ക് പോവാലോ''.
''എന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി. എനിക്കതുമതി. ഇത്രകാലം എന്നെ അറിയാന്‍ ശ്രമിക്കുന്നില്ല എന്നെനിക്ക് തോന്നീരുന്നു''. ആ തോന്നലാണോ അകല്‍ച്ചയ്ക്ക് കാരണമെന്ന് അയാള്‍ ശങ്കിച്ചു.
''വീഴ്ച പറ്റി. സുമതിക്ക് ഇങ്ങിനത്തെമോഹങ്ങളുണ്ടെന്ന് അറിഞ്ഞില്ല. പറഞ്ഞപ്പഴാ മനസ്സിലായത്''
''എനിക്കും തെറ്റ് പറ്റീട്ടുണ്ട്. ഒന്നും ഞാന്‍ തുറന്നുപറഞ്ഞിട്ടില്ല''.
രണ്ടുപേരും പലതും ആലോചിച്ചിരുന്നു. പരസ്പരം മനസ്സിലാക്കാതെ പോയ നാളുകളില്‍ സഹിച്ച മാനസീകസംഘര്‍ഷങ്ങള്‍ കുറച്ചൊന്നുമല്ല. ഇനി അത് കൂടാതെ കഴിയണം.
''ഈ ഞായറാഴ്ച അവര് കല്യാണത്തിന്ന് പോവ്വല്ലേ. വെറുതെ വീട്ടില് കഴിയിണതിന്ന് പകരം നമുക്ക് എവിടേക്കെങ്കിലും പോയാലോ''.
''എവടയ്ക്കാ പോണ്ടത്''.
'' നമുക്കത് ആലോചിച്ച് തീരുമാനിക്കാം'' സുമതിയുടെ തീരുമാനത്തിന്ന് അയാളത് വിട്ടുകൊടുത്തു.
()()()()()()()()()()()
''ഞാനിന്ന് കാര്‍ത്ത്യായിനിയുടെ വീട് കാണാന്‍ പോണുണ്ട്'' സുമതി ചായകുടിക്കുമ്പോള്‍ പറഞ്ഞു. കഴിഞ്ഞതവണ അവള്‍ വന്നപ്പോള്‍ അവര്‍തമ്മിലുണ്ടായ അടുപ്പമാണ്.
''ശരി. പോയിട്ട് വരൂ'' അയാള്‍ സമ്മതിച്ചു.
''ഇവിടെ വെറുതെ ഇരിക്ക്യേല്ലേ.. ഞങ്ങളുടെകൂടെ പോരൂ''.
''വെറുതെ എന്തിനാണ്. ഞാനിവിടെ ഇരുന്നോളാം''.
''ഉച്ചയ്ക്ക് തിരിച്ചുവരുമ്പൊ ഞാന്‍ പറഞ്ഞത് ഓര്‍മ്മീല്ലേ. ജീവിതത്തില്‍ ചില രസോക്കെ വേണ്ടേ. മാതേര് പിടിച്ചുവെച്ചമാതിരി ഒരുഭാഗത്തന്നെ ചടഞ്ഞുകൂടി ഇരിക്കണ്ടാ''. പിന്നെ അയാള്‍ എതിര്‍ത്തില്ല. അഞ്ചുമണിക്ക് മുമ്പേ കാര്‍ത്ത്യായിനി തയ്യാറായി വന്നു.
''എന്നാല്‍ പോവ്വല്ലേ'' അവള്‍ സുമതിയോട് ചോദിച്ചു.
''ഷര്‍ട്ടും മുണ്ടും മാറ്റണോ'' ശ്രീധരമേനോന്‍ ഭാര്യയോട് ചോദിച്ചു.
''എന്തിന്. ഇതൊക്കെത്തന്നെ ധാരാളം. ഞാനും മാറ്റുണില്യാ''.
വയല്‍വരമ്പിലൂടെ നടന്നിട്ട് കാലം കുറെയായി. ഉടുത്തമുണ്ട് മാടിക്കെട്ടി ശ്രീധരമേനോന്‍ ഭാര്യയുടെ പുറകെ നടന്നു. പാടവരമ്പിന്‍റെ ഓരത്ത് കണ്ട വയല്‍ച്ചുള്ളിയും അടയ്ക്കാമണിയനും അയാളെ കഴിഞ്ഞുപോയകാലം ഓര്‍മ്മിപ്പിച്ചു.
സ്കൂള്‍ വിട്ടുവന്നാല്‍ പശുവിനേയും കുട്ടിയേയും മേക്കുന്നപണിയുണ്ട്. അതോടൊപ്പം ഒരുവട്ടിനിറയെ പുല്ലരിയണം. പശുവിനേയും കുട്ടിയേയും ഏട്ടന്‍ മേച്ചുകൊണ്ടിരിക്കുമ്പോള്‍ പുല്ലരിയല്‍ കൊച്ചു ശ്രീധരനാണ്. പല തവണ വയല്‍ച്ചുള്ളി തട്ടി കൈ മുറിയാറുണ്ട്. പാടവരമ്പത്ത് പശുവിനെ മേക്കുന്നത് മിക്ക കൃഷിക്കാര്‍ക്കും ഇഷ്ടമല്ല. കന്നുകള്‍ എത്തി വലിഞ്ഞ് നെല്ല് കടിയ്ക്കും. ഒരിക്കല്‍ ആരുടേയോ പശു പാടത്തിറങ്ങി നെല്‍ച്ചെടി കടിച്ചതിന്ന് വേലായുധന്‍ എന്ന കര്‍ഷകന്‍ ശകാരിച്ചതിന്ന് കണക്കില്ല.
''മേനോന്‍ കുട്ട്യേളാണെന്ന് ഞാന്‍ കരുതില്ല. ഈവഴിക്ക് കണ്ടാല്‍ രണ്ടിനീം തല്ലീട്ട് നീളംവലിക്കും'' എന്ന അയാളുടെ ഭീഷണി വളരെക്കാലം മനസ്സില്‍ ഒരുവേദനയായി നിലനിന്നിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം വില്ലേജ് ഓഫീസറായി ജോലിചെയ്യുന്ന സമയത്ത് അതേ വേലായുധന്‍ ഓരോആവശ്യത്തിന്ന് മുമ്പില്‍വന്ന് നില്‍ക്കുമ്പോള്‍ ആ സംഭവം മനസ്സില്‍ ഓടിയെത്താറുണ്ട്.
വയല്‍വരമ്പത്തുനിന്ന് ഒരുപോക്കാച്ചിത്തവള വെള്ളത്തിലേക്ക് എടുത്തു ചാടി. നൂറുകണക്കിന്ന് തുമ്പികള്‍ പറന്നുനടക്കുന്നുണ്ട്. മനസ്സാകെ എന്തോ ഒരു സന്തോഷം നിറയുകയാണ്.
''എനിക്ക് അഞ്ചുസെന്‍റ് സ്ഥലം തരാന്ന് പറഞ്ഞു. അത് കിട്ട്യാലും ഈ വീട് വില്‍ക്കില്ല. ഇരിക്കുമ്പൊ എന്നെ തല്ലിച്ചതച്ചിട്ടുണ്ടെങ്കിലും അയാള് മരിച്ച വകേല് കിട്ട്യേ കാശോണ്ട് വാങ്ങ്യേതല്ലേ. ഒരു ഓര്‍മ്മയ്ക്കത് കിടക്കട്ടെ'' മുന്നില്‍ നടക്കുന്ന കാര്‍ത്ത്യായിനി പറഞ്ഞു.
സ്നേഹത്തിന്‍റെ അര്‍ത്ഥം ആ വാക്കുകളില്‍നിന്ന് അയാള്‍ ഗ്രഹിച്ചു.
അദ്ധ്യായം - 70.
കോപ്പറേറ്റീവ് ബാങ്കില് അക്കൌണ്ട് തുടങ്ങിയ ചാക്കോ ഓഫീസില്‍ ചെന്നിട്ടാണ് തിരിച്ചുപോന്നത്. രണ്ടോമൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പണം അക്കൌണ്ടില്‍ എത്തുമെന്നറിഞ്ഞ അയാള്‍ സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി. മേരിക്കുട്ടി ഉമ്മറത്തിരുന്ന് കീറിയ തുണികള്‍ തുന്നുകയാണ്. പോയ കാര്യം എന്തായിയെന്ന് അവള്‍ അയാളോട് ചോദിച്ചു.
''രണ്ടോമൂന്നോ ദിവസം. അതിനുള്ളില്‍ പൈസാ അക്കൌണ്ടില്‍വരും'' അയാള്‍ പറഞ്ഞു.
''എന്നാല്‍ ഇനി വൈകിക്കേണ്ടാ. ചെല്ലനോട് വിവരംപറയണം. അടുത്ത ആഴ്ച വീട് റജിസ്റ്റര്‍ ചെയ്ത് അങ്ങോട്ട് താമസം മാറണം''.
''മതില് കെട്ടണം എന്ന് പറഞ്ഞതോ''.
''നമ്മളവിടെ ചെന്നിട്ട് കെട്ടിക്കാം. തോന്നിയപോലെ അവര്‍ കെട്ടിയാല്‍ ശരിയാവത്തില്ല. സ്ഥലത്തിന്‍റെ അതിര് മാറിപോവാതെ നോക്കണം''.
അത് ശരിയാണ്. ശകലം ഉള്ളോട്ട് കയറ്റിക്കെട്ടിയാല്‍ സ്ഥലം നഷ്ടപ്പെടും. പുറത്തോട്ട് തള്ളിക്കെട്ടിയാലോ, പിന്നീടത് വഴക്കിന് കാരണമാവും.
''അതാ നല്ലത്'' ചാക്കോ സമ്മതിച്ചു '' മതില് കെട്ടുമ്പൊ നമ്മുടെ ശ്രദ്ധ വേണം''.
''വീടിന്‍റെ താക്കോല് കൊടുക്കുമ്പോള്‍ നമ്മള്‍ കൊടുത്ത അഡ്വാന്‍സ് തിരിച്ചുവാങ്ങണം''.
''നമ്മള്‍ പോവുന്നകാര്യം മുന്‍കൂട്ടി പറയണോ''.
''വേണം. എന്നാലേ താക്കോല്‍ കൊടുക്കുമ്പോള്‍ അഡ്വാന്‍സ് തിരികെ കിട്ടത്തുള്ളു. അല്ലെങ്കില്‍ അയാള്‍ അവധിചോദിച്ചേക്കും''. മേരിക്കുട്ടി പഴയവീട്ടുടമകളില്‍നിന്നുണ്ടായ അനുഭവം ഓര്‍മ്മിപ്പിച്ചു.
''ഇന്നുവൈകീട്ട് ഞാനയാളെ കണ്ട് വിവരം പറഞ്ഞേക്കാം''.
''രൂപ ഇരുപതിനായിരം കിട്ടാനുണ്ട്. അത് കിട്ടിയിട്ടുവേണം വീട്ടിലേക്ക് ചില സാധനങ്ങള്‍ വാങ്ങിക്കാന്‍''.
എന്തൊക്കെയാണ് വാങ്ങിക്കുന്നത് എന്നറിയുന്നില്ല. അയാള്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി.
''കിടപ്പുമുറി രണ്ടെണ്ണം ഒണ്ട്. കട്ടിലും കിടക്കയും ഒന്നേയുള്ളൂ. ഒന്നുകൂടി വാങ്ങണം. എപ്പോഴെങ്കിലും മക്കള്‍ വന്നാല്‍ ആവശ്യംവരും''.
''അത് നേരാണ്'' അയാള്‍ സമ്മതിച്ചു.
''പിന്നെ വേണ്ടത് അലമാറ. ഇപ്പോള്‍ എല്ലാം വലിച്ചുവാരിക്കൂട്ടി ബാഗില്‍ ഇടുന്നതുപോലെ ഇനി വയ്യ''.
വീടിന്‍റെ പ്രമാണമോ, ടാക്സ് അടച്ച രേഖകളോ ഒന്നും സൂക്ഷിക്കാന്‍ ഇപ്പോള്‍ സൌകര്യമില്ല. അലമാറ ഒരെണ്ണം ഉണ്ടാവുന്നത് നല്ലതാണ്.
''അത് വേണ്ടതാണ്'' അയാള്‍ സമ്മതിച്ചു.
''ഇവിടെനിന്ന് ഇറങ്ങിപോവുമ്പോള്‍ ആ ദാമോധരന്‍റെ കെട്ട്യോളെ നല്ല നാല് തെറി പറയുന്നുണ്ട്. അവളും അവളുടെ ഒരു കോഴിയും''.
ചാക്കോവിന്ന് പരിഭ്രമമായി. വീടൊഴിഞ്ഞ് പോവുകയാണ്. ഇനി ഇവരുമായി ഒരുബന്ധവും ഉണ്ടാവില്ല. പിന്നെന്തിനാണ് പോവുന്ന സമയത്ത് വേണ്ടാത്ത ഒരു വര്‍ത്തമാനം.
''അത് വേണോ. നമ്മള്‍ ഇവിടെനിന്ന് പോവുന്നു. ഇനി അവരെ കാണാനുള്ള സാദ്ധ്യതയില്ല. പിന്നെന്തിനാ വഴക്കുണ്ടാക്കുന്നത്''.
''അതുതന്നെ. ഇനി നമ്മളവരെ കാണാന്‍ പോവുന്നില്ല. മനസ്സിലുള്ളത് പറയാന്‍ കഴിയത്തുമില്ല. എന്നാത്തിനാ അത് ബാക്കി വെക്കുന്നത്''.
''എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ''.
''ഇതിയാന് പേടിതോന്നുന്നെങ്കില്‍ നേരത്തെ പൊയ്ക്കോ. മേരിക്കുട്ടി പറയാനുള്ളത് പറഞ്ഞിട്ടേ വരത്തുള്ളു''.
ചാക്കോവിന്‍റെ സന്തോഷം ഒരുനിമിഷംകൊണ്ട് ഇല്ലാതായി. അയാള്‍ വസ്ത്രം മാറാന്‍ അകത്തേക്ക് നടന്നു.
()()()()()()()()()()()()
രണ്ടുദിവസവും സുമതി കാര്‍ത്ത്യായിനിയോടൊപ്പമായിരുന്നു. പകല്‍ മുഴുവന്‍ അവള്‍ പണിചെയ്യുന്നതുംനോക്കി അവളോടൊപ്പമുണ്ടാവും. വൈകുന്നേരം അവളുടെ തോട്ടുവക്കത്തെ വീട്ടിലേക്ക് അവളോടൊപ്പം ചെല്ലും. സുമതിയെ ഇത്രയും ആഹ്ലാദവതിയായി കണ്ടിട്ടില്ലെന്ന് ശ്രീധര മേനോന്‍ ഓര്‍ത്തു. നാമറിയാതെ ചില സ്ഥലങ്ങളും ചില സാധനങ്ങളും ചില ആളുകളും നമ്മെ സ്വാധീനിക്കുമെന്ന് കേട്ടിട്ടുണ്ട്.
''എനിക്ക് ഇവര് തരാംന്ന് പറഞ്ഞ സ്ഥലം കാണണോ'' വെള്ളിയാഴ്ച രാവിലെ സുമതിയോട് കാര്‍ത്ത്യായിനി ചോദിച്ചു.
''ശരി. കാണാം'' സുമതി മറുപടി നല്‍കി.
''പത്തുമിനുട്ടേ വേണ്ടൂ. വന്നിട്ട് ചോറും കൂട്ടാനും ഉണ്ടാക്ക്യാപോരേ'' അതിന്ന് സമ്മതം കിട്ടിയതോടെ കാര്‍ത്ത്യായിനി ഉഷാറായി.
ഇരുവരും പോവാനിറങ്ങുമ്പോള്‍ സുമതി ഭര്‍ത്താവിനെ വിളിച്ചു. മനമില്ലാമനസ്സോടെ അയാള്‍ അവരോടൊപ്പമിറങ്ങി.
കുന്നിന്ന് താഴെ വയലിന്നുമീതെ കിടക്കുന്ന നിരപ്പായ സ്ഥലം. കുളം എന്ന് പറയാനാവില്ലെങ്കിലും ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ജലാശയത്തില്‍ ആമ്പല്‍ പൂത്തുനില്‍പ്പുണ്ട്. കുളത്തിന്‍റെനാലുവശവും വെട്ടുകല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. ഇറങ്ങാനുള്ള പടവുകള്‍ കരിങ്കല്ലുകൊണ്ടുള്ളതാണ്.
''വേനല്‍ക്കാലത്ത് ഇതിലെ വെള്ളം വറ്റില്ലാത്രേ. അടുത്തുള്ള ആളുകള് ഇതിലാ കുളിക്ക്യാന്ന് ലക്ഷ്മിച്ചേച്ചി പറഞ്ഞിരുന്നു'' കാര്‍ത്ത്യായിനി അറിയിച്ചു.
കഷ്ടിച്ച് അമ്പതടി നീളവും നാല്‍പ്പതടിയോളംവീതിയുമുള്ള ആ ജലാശയം ശ്രീധരമേനോന് ഇഷ്ടപ്പെട്ടു. ആമ്പല്‍ ഇല്ലെങ്കില്‍ ഇതില്‍ നീന്തിക്കുളിക്കാന്‍ നല്ല സുഖമായിരിക്കും.
''അവിട്യാണ് ഇവരടെ ഗുരുകാര്‍ണ്ണോമ്മാരെ കുടിവെച്ചിട്ടുള്ളത്'' അല്‍പ്പം മുകളിലായി വെട്ടുകല്ലുകൊണ്ട് ഒരുതറ കണ്ടു. തൊട്ടടുത്ത് അരളിമരവും.
''അതിന്‍റെ പിന്നാലെ ചെറ്യോരു കിണറുണ്ട്. അതിലെ വെള്ളം ഒരിക്കലും വറ്റില്ലാത്രേ''.
അരളിമരച്ചോട്ടിലെ തറയിലെ മൂന്നുനാല് കരിങ്കല്‍ കഷ്ണങ്ങളില്‍ കുടി കൊള്ളുന്ന ദൈവസങ്കല്‍പ്പത്തെ മനസാ തൊഴുതു,
''അതാ ആ കാണുണ സ്ഥലം എനിക്കിള്ളതാണെന്നാ അവര് പറഞ്ഞത്'' കാര്‍ത്ത്യായിനി കൈചൂണ്ടിയ ദിക്കിലേക്ക് നോക്കി.
ഞാവിളും കശുമാവും വേറെന്തെല്ലാമോ മരങ്ങളും വളര്‍ന്നുനില്‍ക്കുന്ന ഒരുതുണ്ട് ഭൂമി ഇവളുടേതാവാന്‍ പോവുന്നു. ഒരുപക്ഷെ ഒന്നുമില്ലാത്ത പാവത്തിന്ന് ദൈവം കനിഞ്ഞുനല്‍കിയ ഉപഹാരമാവും ഇത്. അതാവും ലക്ഷ്മിക്കും മോഹനന്‍റെ ബന്ധുക്കള്‍ക്കും ഈസ്ഥലം ഇവള്‍ക്ക് നല്‍കാന്‍ തോന്നിയത്.
''നമുക്ക് പോവ്വാ. ഒരുസാധനം കാണിച്ചുതരാനുണ്ട്''കാര്‍ത്ത്യായിനിയുടെ പുറകിലായി രണ്ടുപേരുംനടന്നു. പെങ്ങളുടെ വീട്ടിന്‍റെ പിന്നിലേക്കാണ് ചെന്നെത്തിയത്.
''ഇത് നോക്കിന്‍'' അവള്‍ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് നോക്കി. അവിടെ കുറെയേറെ ഒട്ടുമാവിന്‍ തൈകളുണ്ട് ''അഞ്ചാറ് ദിവസായി ഞാനിങ്ങിട്ട് വന്നിട്ട്. അതാ കണിച്ചുതരാന്‍ പറ്റാഞ്ഞത്''.
''എവിടുന്നാ കാര്‍ത്ത്യായിനി ഇതൊക്കെ'' സുമതി ചോദിച്ചു.
''ഒക്കെ ഞാനുണ്ടാക്ക്യേതാ. ആരെങ്കിലും ചോദിച്ചുവന്നാല്‍ കാശ് കിട്ടും'' അവള്‍ തുടര്‍ന്നു ''ഞാനും ബാലമാമേംകൂടി എന്‍റെ വീട്ടിന്ന് കൊണ്ടുവന്ന് ഇവിടെവെച്ചതാ. ആളില്യാത്തോടത്ത് ഇരുന്നാല്‍ ആരെങ്കിലും എടുത്തിട്ട് പോവില്ലേ''.
''കാര്‍ത്ത്യായിനിക്ക് ഇതൊക്കെ ഉണ്ടാക്കാനറിയ്യോ'' സുമതി ചോദിച്ചു.
''ജീവിക്കാന്‍വേണ്ടി ഓരോന്ന് പഠിച്ച് ചെയ്യേന്നെ. അച്ചാറും കൊണ്ടാട്ടൂം ഒക്കെ ഞാനുണ്ടാക്കി വില്‍ക്കും. കൈതോലപ്പായ ഉണ്ടാക്കി വില്‍ക്കും. ചൂലുണ്ടാക്കും, ചെലപ്പൊ കൂലിപ്പണിക്കും പോവും. ഇക്കുറി തൊടീല് മത്തനും കുമ്പളൂം വെള്ളരീം ഒക്കെ കുത്തീടണംന്നുണ്ട്. കുഴികുത്താന്‍ ബാലമാമ കൂടാന്ന് പറഞ്ഞിട്ടുണ്ട്''.
ജീവിക്കാനായി എന്തെല്ലാമോ ജോലികള്‍ ചെയ്യുന്ന അവളോടയാള്‍ക്ക് ബഹുമാനം തോന്നി.
No comments:
Post a Comment