Monday 9 September 2024

അദ്ധ്യായം 71-80

 അദ്ധ്യായം - 71. 


''രാവിലെ പോയി വൈകുന്നേരം വീട്ടിലെത്താന്‍ പറ്റ്യേ ഒരു സ്ഥലം പറയൂ'' കാറോടിച്ചുകൊണ്ടിരുന്ന സുമതി ശ്രീധരമേനോനോട് ചോദിച്ചു. ഏട്ടനും ഏടത്തിയമ്മയും എത്തിയശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് മോഹനന്‍റെ വീട്ടില്‍നിന്ന് അവര്‍ തിരിച്ചുപോവുകയാണ്.


''ബസ്സിനോ ട്രെയിനിനോ കാറിനോ ഏതിലാ പോണത്. അതറിഞ്ഞാലല്ലേ പറയാന്‍ പറ്റൂ''.


''നാളെ കാറില്ലല്ലോ. അപ്പൊ ബസ്സോ ട്രെയിനോ ഏതായാലും കുഴപ്പൂല്യാ''.


''നേരം പോവാനാണെങ്കില്‍ മലമ്പുഴയ്ക്ക് പോവാം. അമ്പലങ്ങളിലിക്ക് പോണച്ചാല്‍ ഗുരുവായൂരിലിക്കോ, കാടാമ്പുഴയ്ക്കോ, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലോ പോവാം. അതല്ലാച്ചാല്‍ പഴനിക്കോ, മരുതമലയ്ക്കോ പോവാം''.


''ഇത്രയുംകാലത്തിന്‍റെ എടേല് ഞാന്‍ മരുതമല കണ്ടിട്ടില്ല. മരുതമലൈ മാമുനിയേ മുരുകയ്യാ എന്ന പാട്ട് കേട്ടിട്ടേ ഉള്ളൂ. നാളെ അവിടെയ്ക്ക് പോയാലോ''. 


''അവിടെ ചെല്ലാന്‍ ഒരുപ്രയാസൂല്യാ. കൊയമ്പത്തൂരിലേക്ക് ബസ്സിലോ ട്രെയിനിലോ  പോണം. അവിടുന്ന് ഇഷ്ടംപോലെ ടൌണ്‍ ബസ്സുണ്ട്''.


''എന്നാല്‍ നാളെ അങ്ങോട്ട് പോവാം''.


''വിരോധൂല്യാ. പക്ഷെ പഴിനീലെ മാതിരി തിരക്കൊന്നും ഉണ്ടാവില്ല. സൌകര്യങ്ങളും ഇല്ല''.


''അതാ നല്ലത്. സമാധാനത്തോടെ തൊഴുത് കുറെനേരം അവിടെ ഇരുന്ന് മെല്ലെ പോന്നാ മതി''.


''നല്ല ഹോട്ടല് വേണച്ചാല്‍ കൊയമ്പത്തൂര് വരണം. അവിടെ അത്രയ്ക്ക് സൌകര്യം ഒന്നൂല്യാ''.


''അത് സാരൂല്യാ. കുട്ട്യേള് കല്യാണത്തിന് പോവാന്‍ ഇറങ്ങ്യേ ഉടനെ നമുക്കും ഇറങ്ങാം. അതുപോരേ''. ശ്രീധരമേനോന്‍ സമ്മതിച്ചു.  


''എനിക്ക് സന്തോഷായി. ഇടയ്ക്കൊക്കെ നമുക്ക് ഓരോദിക്കില് പോണം''. അയാള്‍ വെറുതെ മൂളുകമാത്രം ചെയ്തു.


()()()()()()()()()()()


കുഞ്ഞഹമ്മദ് വീട്ടിലെത്തുമ്പോള്‍ ജബ്ബാറിനെ കണ്ടില്ല.


''ഇന്നെന്താ അവനെ കാണാത്തത്'' അയാള്‍ പാത്തുമ്മയോട് ചോദിച്ചു.


''എന്താന്ന് അറിയില്ല. അവന്‍ വന്നിട്ടില്ല'' ടി.വി.എസില്‍ വെച്ചിരുന്ന ബിഗ്ഷോപ്പര്‍ വാങ്ങുമ്പോള്‍ അവര്‍ പറഞ്ഞു.


കുഞ്ഞഹമ്മദും ഭാര്യയും മകന്‍റെ വരവും പ്രതീക്ഷിച്ച് വഴിയിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. നൊമ്പുതുറയ്ക്ക് തൊട്ടുമുമ്പാണ് അവന്‍ എത്തിയത്.


''ഇത്രനേരം നിന്നെ കാണാഞ്ഞപ്പൊ വരില്ല എന്നുകരുതി'' പാത്തുമ്മ പറഞ്ഞു.


''ഞാന്‍ വരുണവഴിക്ക് സിദ്ധിക്കിനെ കണ്ടു. അവന്‍റടുത്ത് വര്‍ത്തമാനം പറഞ്ഞുനിന്ന് നേരം വൈകി''..


''ഏത് സിദ്ധിക്കാടാ. എനിക്ക് ആളെ മനസ്സിലായില്ല'' പാത്തുമ്മ പറഞ്ഞു.


''നിങ്ങക്കവനെ അറിയില്ല. സൌദീലാ അവന് ജോലി. ഒന്നോരണ്ടോകൊല്ലം കൂടുമ്പൊ വന്നുപോവും''.


''നിനക്കെങ്ങന്യാ പരിചയം''.


''ഞങ്ങള് ഒന്നിച്ച് പഠിച്ചതാ. ആരീഫാന്‍റെ വീടിന്‍റടുത്താ അവന്‍റെ വീട്''.


''അപ്പൊ നിന്‍റെ കെട്ട്യോളെ അറിയ്യോലോ''.


''അവളെ മാത്രോല്ല. അവളടെ വീട്ടുകാരേം അവന് നന്നായിട്ട് അറിയും. അവരടെ ചില കാര്യങ്ങള്‍ അവന്‍ പറഞ്ഞു. അതാ നേരം വൈക്യേത്''.


''എന്താടാ അവരെപ്പറ്റി അവന്‍ പറഞ്ഞത്''.


''ഒരുപാടുണ്ട് ഉമ്മാ. നൊമ്പുതുറ കഴിഞ്ഞ് സമാധാനത്തോടെ പറയാം''.


നോമ്പുതുറയും നമസ്ക്കാരവും ഭക്ഷണവും കഴിഞ്ഞിരിക്കുമ്പോഴാണ് ജബ്ബാര്‍ പരിചയക്കാരന്‍ പറഞ്ഞകാര്യം അവതരിപ്പിച്ചത്.


''അവളടെ എളാപ്പാന്‍റെ ഫ്ലാറ്റ് വാങ്ങ്യേത് നന്നായില്ലാന്ന് അവന്‍ പറഞ്ഞു''.


''അതിനെന്താടാ കുഴപ്പം''.


''അവര് ഇരിക്കിണ വീട് കൊടുത്തിട്ടല്ലേ ഫ്ലാറ്റ് വാങ്ങ്യേത്. ആ വീടിന്‍റെ അവകാശം പറഞ്ഞ് ആരീഫാന്‍റെ വാപ്പിം എളാപ്പീംതമ്മില് മുമ്പ് കേസ്സും കൂട്ടൂം ഉണ്ടായിട്ടുണ്ട്. മൂത്തമകളടെ കല്യാണത്തിന് അയാളെ ഇവളടെ വാപ്പ വിളിച്ചതൂല്യാ, അവര് കൂട്യേതൂല്യാ. ആരീഫാന്‍റെ നിക്കാഹിനാ രണ്ടുകൂട്ടരും ലോഹ്യായത്''.


''അതും ഫ്ലാറ്റ് വാങ്ങുണതും തമ്മിലെന്താടാ ബന്ധം''.


''അതാണ് എനിക്കും അറിയാത്തത്. മുഴുവന്‍ പണം കിട്ടീട്ടേ അയാള് ഫ്ലാറ്റ് റജിസ്ട്രാക്കിത്തരൂന്ന് പറഞ്ഞിട്ടുണ്ട്. അത് ന്യായം. ഫ്ലാറ്റിന്‍റെ എഗ്രിമെന്‍റ് എഴുതീട്ടില്ല. തല്‍ക്കാലം വാടകച്ചീട്ട് എഴുതീട്ടാണ് അവരെ ഇരുത്ത്യേത്. വീട് പൊളിച്ചുവിറ്റ് കിട്ടുണ കാശ് എടുത്തോളാന്‍ സമ്മതിച്ചിട്ടുണ്ട്. അത് വല്യേ ഉപകാരം. ആ കാശും സ്ഥലത്തിന്‍റെ വെലീം കഴിച്ച് ബാക്കി പണം ഉണ്ടാക്ക്യാ മതി''.


''ഫ്ലാറ്റിന്‍റെ വെല എത്ര്യാന്ന് നിശ്ചയിച്ചിട്ടുണ്ടോ''.


''തമ്മില്‍ത്തമ്മില്‍ എങ്ങന്യാ കണക്ക് പറയ്യാ. പാകംപോലെ ചെയ്യാന്ന് പറഞ്ഞൂന്നാ എന്നോട് പറഞ്ഞത്''.


''ഒടുക്കം അയാള് തൊള്ളേത്തോന്ന്യേ കാശ് ചോദിച്ചാലോ''. 


''സിദ്ധിക്ക് അതാ പറഞ്ഞത്. വേണ്ടാത്ത പണ്യാവോ എന്നാ എനിക്ക് തോന്നുണത്''.


''അങ്ങനെത്തന്നെ വേണം. വീടുംപോയി തെണ്ടിത്തിരിഞ്ഞ് നടക്കണം''.


''പാത്ത്വോ'' കുഞ്ഞഹമ്മദ് വിളിച്ചു ''നോമ്പെടുത്തിട്ട് ഇമ്മാതിരീള്ള വര്‍ത്താനം പറയാതെ. പടച്ചോനോട് തെറ്റ് പറ''.


''പടച്ചോനേ, മാപ്പാക്കണേ'' പാത്തുമ്മ കണ്ണടച്ചിരുന്നു. 


''ജബ്ബാറേ'' അല്‍പ്പനേരത്തിന്നുശേഷം കുഞ്ഞഹമ്മദ് മകനെ വിളിച്ചു ''നമുക്കൊരുദിവസം സുഹ്രാനേം അബൂനേം അവന്‍റെ ഉമ്മേം മക്കളേം നൊമ്പുതുറയ്ക്ക് വിളിക്കണ്ടേടാ''.


''വേണം വാപ്പാ''.


''അവരൊക്കെ വരുമ്പൊ നെന്‍റെ കെട്ട്യോളില്ലെങ്കില്‍ മോശോല്ലേടാ''.


''എന്താ ചെയ്യാ. അവള് പറഞ്ഞാ കേക്കണ്ടേ. അത്വോല്ല, അവളും ഉമ്മീം ചേരില്ല''.


''നമ്മടെ കുടുംബത്തിലെ മോശത്തരം അവരറിയാന്‍ പാടില്ല.  അവള് വന്നാല്‍ പാത്തു മിണ്ടാനൊന്നുംപോണ്ടാ. നോമ്പുതുറകഴിഞ്ഞ് അവര് പോയതും നിങ്ങളും പൊയ്ക്കോ''.


''ഞാന്‍ പറഞ്ഞുനോക്കട്ടെ''.


''നോക്ക്യാല്‍ പോരാ. കാര്യം നടക്കണം''


''ശരി വാപ്പാ''.


''പാത്ത്വോ, നിനക്കെന്തെങ്കിലും പറയാനുണ്ടോ''.


''ഇതുവരെ നിങ്ങള് പറയുണത് കെട്ടിട്ടേ ഞാന്‍ നടന്നിട്ടേള്ളൂ. ഇതിലും അങ്ങിന്യേന്നെ''.


''എന്നാ ജബ്ബാറേ നമുക്കെറങ്ങ്വാ. എനിക്ക് പള്ളീല് പോണം'' അയാള്‍ എഴുന്നേറ്റു.



അദ്ധ്യായം - 72. 


തിങ്കളാഴ്ച ചാക്കോ ബാങ്കില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അയാളുടെ അക്കൌണ്ടില്‍ പണം എത്തിയിട്ടുണ്ട്. ബാങ്കില്‍നിന്ന് പുറത്തുവന്ന അയാള്‍ ഭാര്യയെ വിളിച്ച്  വിവരം അറിയിച്ചു.


''ചെല്ലനെ ഉടനെ ഇങ്ങോട്ട് വരാന്‍ പറ'' മേരിക്കുട്ടി ഏല്‍പ്പിച്ചു. ചാക്കൊ തിരിച്ചെത്തി അധികം വൈകാതെ ചെല്ലനെത്തി.


''പൈസാ ആയിട്ടൊണ്ട്. പ്രമാണം എഴുതിക്കണം'' മേരിക്കുട്ടി പറഞ്ഞു.


''അതിനെന്താ. ഇന്നന്നെ എഴുത്തുകാരനെ ഏല്‍പ്പിക്കാം''.


''മുദ്രക്കടലാസ്സ് വാങ്ങണ്ടായോ''' ചാക്കോ ചോദിച്ചു.


''പിന്നല്ലാതെ. എന്താ വില കാണിക്കണ്ടത്''.


''കൊടുക്കുന്ന പൈസാ മുഴുവന്‍ കാണിക്കണം''.


''അതാവുമ്പൊ മുദ്രക്കടലാസ്സിന്‍റെ വില കൂടും. റയിഷാക്കാനുള്ള ചിലവുംകൂടും. നമുക്ക് മൂന്നര്യോ നാലോ കാണിച്ചാ പോരേ''.


''അത് പറ്റത്തില്ല. കൊടുക്കുന്ന പൈസാ പ്രമാണത്തില്‍ കാണിക്കണം. ചിലവ് കൂടുതലായാല്‍ ഞങ്ങള് സഹിച്ചോളാം. പിന്നീടൊരു പ്രശ്നം ഉണ്ടാവാന്‍ പാടില്ല''.


''പ്രശ്നൊന്നും ഉണ്ടാവില്ല. എന്നാലും നിങ്ങടെ ഇഷ്ടംപോലെ ആവട്ടെ''.


''എത്ര രൂപടെ പേപ്പര്‍ വേണം''.


''അത് എഴുത്തുകാരനോട് ചോദിക്കണം''.


''എന്നാല്‍ ചോദിക്കിന്‍. ഞങ്ങള്‍ വൈകീട്ട് പേപ്പറ് വാങ്ങാന്‍ വരാം''.


''ആരടെ പേരിലാ പേപ്പര്‍ വാങ്ങുണത്. രണ്ടാളുടെപേരിലും കൂടി വേണോ''.


''എന്തിനാ അത്. ഈ ജന്മം മേരിക്കുട്ടി ചാക്കോവിന്‍റെ ഭാര്യയാണ്. സ്വത്തും സാധനങ്ങളും വാങ്ങുന്നത് ആണുങ്ങളുടെ പേരിലാണ് വേണ്ടത്. പൈസാ ബാങ്കില്‍ ഇടുന്നത് മാത്രം രണ്ടാളുടേയും പേരില്‍''.


''അതുമാത്രം എന്താ അങ്ങിനെ'' ചെല്ലന്‍ സംശയം ചോദിച്ചു.


''മനുഷ്യന്‍റെ അവസ്ഥ പറയാന്‍ പറ്റത്തില്ല. ഒരാള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ മറ്റേ ആള്‍ക്ക് പണംകിട്ടാന്‍ ബുദ്ധിമുട്ടാവരുത്. അതാണ് രണ്ടുപേരുടേയുംപേരില്‍ കൂട്ടായിട്ട് ബാങ്കിലിടുന്നത്''.


''ചേട്ടത്തി പറഞ്ഞത് ശര്യാണ്. എപ്പഴാ എന്താ ഉണ്ടാവ്വാന്ന് ആരക്കും പറയാന്‍ പറ്റില്ല''.


''നില്‍ക്കിന്‍. ഇതാ വരുന്നു'' മേരിക്കുട്ടി അകത്തുചെന്ന് നൂറിന്‍റെ രണ്ടു നോട്ടുകള്‍ കൊണ്ടുവന്ന് ചെല്ലനുനേരെ നീട്ടി.


''ചിലവിന് ഇത് വെച്ചോ'' അവള്‍ പറഞ്ഞു. 


ചെല്ലനതു വാങ്ങി സന്തോഷത്തോടെ തിരിച്ചുപോയി.


()()()()()()()()()()()


തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് പ്രൊഫസര്‍ കൃഷ്ണദാസും കൌസല്യയും വീട്ടില്‍ തിരിച്ചെത്തി. രണ്ടുകൊല്ലക്കാലത്തെ തന്‍റെ അസാന്നിദ്ധ്യത്തില്‍ വീട്ടില്‍ വരുത്തിയ മാറ്റങ്ങള്‍ കൌസല്യ സശ്രദ്ധം വീക്ഷിച്ചു. ധാരാളം പൂച്ചെടിച്ചട്ടികള്‍ മുറ്റത്ത് ഭംഗിയായി സജ്ജീകരിച്ചിട്ടുണ്ട്. ഭിത്തികള്‍ പുത്തന്‍ ചായത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. നിലത്തിട്ട ടൈലുകള്‍ പുതിയതുപോലെയുണ്ട്. പഴയ കര്‍ട്ടനുകള്‍ മാറ്റി പകരം പുതിയവ ഇട്ടിരിക്കുന്നു. വാതിലുകളുകള്‍, ജനാലകള്‍, മരത്തിന്‍റെ ഉരുപ്പടികള്‍  എന്നിവയെല്ലാം പോളിഷ് ചെയ്ത് തിളങ്ങുകയാണ്.


''ഇതൊക്കെ എന്നാ ചെയ്യിച്ചത്'' കൌസല്യ ചോദിച്ചു.


''കഴിഞ്ഞ ഓണത്തിന്‍റെ മുമ്പത്തെ ഓണക്കാലത്ത്'' പ്രൊഫസര്‍ പറഞ്ഞു.


ഒന്നരക്കൊല്ലത്തിലേറെയായി ഇതെല്ലാം ചെയ്തിട്ട്. എന്നിട്ടും അവയുടെ പുതുമ മാഞ്ഞിട്ടില്ല. വീട്ടില്‍ ആളുകളുണ്ടെങ്കിലല്ലേ സാധനങ്ങള്‍ തൊട്ടും പിടിച്ചും മുഷിയുള്ളു. രണ്ടുകൊല്ലത്തിലേറെ ഭര്‍ത്താവ് ഏകാന്തവാസം നയിച്ച വീടാണ് ഇത്. അതാലോചിച്ചപ്പോള്‍ വിഷമം തോന്നി.


മക്കളുടെ അടുത്തുനിന്ന് തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ വിളിച്ചതാണ്. കൂടെ വരികയേ വേണ്ടൂ. പക്ഷെ അന്നത് തോന്നിയില്ല. ചെന്നെത്തിയ നാടിന്‍റെ സമൃദ്ധിയില്‍ മുഴുകിപ്പോയി. ഒടുവില്‍ ഭര്‍ത്താവ് ഒറ്റയ്ക്ക് നാട്ടിലേക്ക് പോന്നപ്പോള്‍ ഒന്നോരണ്ടോ മാസം കഴിഞ്ഞാല്‍ തിരിച്ചു വരുമെന്ന് കരുതി. അച്ഛന് അത്രവാശിയാണെങ്കില്‍ അവിടെ ഇരിക്കട്ടെ. അമ്മ താണുപോണ്ടാ എന്ന മകളുടെ ഉപദേശംകേട്ടത് തെറ്റ്. അവളുടെ മകനന്ന് കൊച്ചുകുഞ്ഞായിരുന്നു. മകള്‍ക്ക് ജോലിക്ക് പോവാനുണ്ട്. കുട്ടിയെ ആരെ ഏല്‍പ്പിച്ച് പോവും. അതുകൂടി ആലോചിച്ചപ്പോള്‍ ചെയ്തത് തെറ്റായി എന്ന് തോന്നിയില്ല.


''എന്താ ഒരു സ്ഥലജലഭ്രമം. മുമ്പ് കാണാത്തമാതിരി'' ഭര്‍ത്താവിന്‍റെ ശബ്ദംകേട്ട് തിരിഞ്ഞുനോക്കി.


''ഒന്നൂല്യാ. പുത്യേ വീടുപോലെ തോന്നുണൂ''.


''അതാണ് മാജിക്ക്'' പ്രൊഫസര്‍ ചിരിച്ചു.


ഒരു പുസ്തകമോ പേപ്പറോപോലും കാണാനില്ല. എല്ലാം അടുക്കി സൂക്ഷിച്ച് വെച്ചിട്ടുണ്ടാവും. മുമ്പുതന്നെ ആ കാര്യങ്ങളിലെല്ലാം കണിശക്കാരനാണ്. ഒന്നും വലിച്ചുവാരി ഇടുന്നത് ഇഷ്ടമല്ല.


''ഉച്ചയ്ക്കുള്ള ഫുഡ് കൊണ്ടുവരാന്‍ പറയട്ടെ'' അയാള്‍ ചോദിച്ചു ''ഇവിടെ ഞാന്‍ ഒന്നും ഉണ്ടാക്കാറില്ല. എന്തെങ്കിലും ഉണ്ടാക്കണമെങ്കില്‍ സാധനങ്ങള്‍ വാങ്ങിക്കണം''.


''ഇത്രകാലം ഒന്നും വാങ്ങിക്കാറില്ലേ''.


''പാലും പഞ്ചസാരയും ചായപ്പൊടിയും വാങ്ങും. പത്രങ്ങള്‍ വാങ്ങും. ഫുഡ് ഹോട്ടലില്‍ നിന്നെത്തും. എന്താ വാങ്ങിയത് എന്നു ചോദിച്ചാല്‍ ആയിരത്തിലേറെ പുസ്തകങ്ങള്‍ വാങ്ങി. അത്രതന്നെ''.


''മിടുക്കന്‍. മറ്റൊന്നും വാങ്ങീലെങ്കിലും പുസ്തകങ്ങള്‍ വാങ്ങുംന്ന് എനിക്കറിയാം'' അവര്‍ ചിരിച്ചു.


'' എടോ. ഞാന്‍ വീട്ടിലെത്തീട്ടുണ്ട്. രണ്ട് ചോറ് കൊണ്ടുവാ'' പ്രൊഫസര്‍ ഹോട്ടലിലെ പയ്യനെ വിളിച്ചു.  കൌസല്യ ഭര്‍ത്താവിനെ ശ്രദ്ധിച്ചുകൊണ്ട് നിന്നു.


''പാലട ഉണ്ടെങ്കില്‍ കൊണ്ടുവന്നോ. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാനുള്ളത് ആ സമയത്ത് കൊണ്ടുവന്നാല്‍ മതി''.


''എന്നും പായസം വാങ്ങാറുണ്ടോ'' ഭാര്യ അയാളോട് ചോദിച്ചു.


''ഇല്ല. ഹോട്ടലില്‍ അതുണ്ടാക്കുന്ന ദിവസങ്ങളില്‍ മാത്രം വാങ്ങും''.


''നന്നായിട്ടുണ്ട്. വെറുതെ ഷുഗറ് വരുത്തിവെക്കണ്ടാ''.


''അതാലോചിച്ച് താന്‍ വിഷമിക്കണ്ടാ. ഈ ജന്മം മാത്രമല്ല വരുന്ന നാല് ജന്മങ്ങളില്‍കൂടി എനിക്ക് ഷുഗര്‍ വരില്ല'' പ്രൊഫസര്‍ ചിരിച്ചു, ഒപ്പം ഭാര്യയും. 



അദ്ധ്യായം - 73. 


അന്ന് വൈകുന്നേരംതന്നെ ചെല്ലനോടൊപ്പം ചെന്ന് ചാക്കോ പ്രമാണം തയ്യാറാക്കാന്‍ ആധാരമെഴുത്തുകാരനെ ഏല്‍പ്പിച്ചു. ആവശ്യമായ രേഖകളും ഫോട്ടോവും ആധാറും അയാള്‍ കയ്യില്‍ കരുതിയതുകൊണ്ട്  കാര്യങ്ങള്‍ എളുപ്പമായി. 


''ഇപ്പൊ വല്യേതൊരക്കൊന്നൂല്യാ. പറ്റ്യാല്‍ മറ്റന്നാളന്നെ റജിസ്ട്രാക്കാം'' എഴുത്തുകാരന്‍ പറഞ്ഞപ്പോള്‍ അയാള്‍ ചെല്ലനോടൊപ്പമിറങ്ങി. 


''നമ്മള് അഡ്വാന്‍സ് കൊടുത്തശേഷം വേറൊരുകൂട്ടര് ഉടമസ്ഥനെപോയി കണ്വേണ്ടായി. അമ്പതിനായിരം കൂടുതല്‍ കൊടുക്ക്വാന്ന് പറഞ്ഞപ്പൊ അയാള്‍ക്കൊര് എടയിളക്കം. നസ്രാണിടെ കയ്യോണ്ട് തല്ലുകൊള്ളാന്‍ യോഗൂണ്ടെങ്കില്‍ മാത്രം വാക്കുമാറ്യാല്‍ മതി എന്ന് ഞാന്‍ പറഞ്ഞപ്പൊ ആളക്ക് സംഗതി പിടികിട്ടി. ഇത്രദിവസം നിങ്ങളോട് ഞാനത് പറഞ്ഞില്ല എന്നേയുള്ളൂ''. അതുകേട്ട് ചാക്കോ ഉറക്കെ ചിരിച്ചു


''എന്താ നിങ്ങള് ചിരിക്കുണ്. ഞാന്‍ കളി പറഞ്ഞതൊന്ന്വല്ല''.


''ചെല്ലോ, ഞാന്‍ ചിരിച്ചത് അതിനല്ല. ഞാന്‍ തല്ലാന്‍ പോയില്ലെങ്കിലും ഈ വിവരം മേരിക്കുട്ടിടെ ആങ്ങളമാരറിഞ്ഞാല്‍ അയാളടെ കയ്യും കാലും തല്ലിയൊടിക്കും. ശരിയായ ഗുണ്ടകളാണ് അവര്. അതാലോചിച്ചപ്പോള്‍ ചിരി വന്നതാ''.


''അത് ശരി. വെറുത്യല്ല നിങ്ങടെ കെട്ട്യോള് ഇങ്ങന്യായത്''. ചാക്കോ ഒന്നും പറഞ്ഞില്ല. അളിയന്മാരെക്കുറിച്ചുപറഞ്ഞത് അബദ്ധമായി എന്നയാള്‍ക്ക് തോന്നി.


()()()()()()()()()()


സുമതിയും ശ്രീധരമേനോനും അമ്പലത്തിലേക്ക് തൊഴാന്‍ പോവുമ്പോള്‍ പ്രൊഫസര്‍ അയാളുടെ വീടിന്നുമുന്നില്‍ നില്‍ക്കുന്നത് കണ്ടു.


''ഞങ്ങള്‍ ഉച്ചയാവുമ്പോഴേക്കും എത്തി'' പ്രൊഫസര്‍ പറഞ്ഞു.


''എന്നിട്ട് ഭാര്യയെവിടെ'' സുമതി ചോദിച്ചു.


''ഞങ്ങളും അമ്പലത്തിലേക്കുണ്ട്. കൌസല്യ ഡ്രസ്സ് മാറുന്നു. ഇപ്പോ വരും''.


അളിയന്‍റെ മരണാനന്തരക്രിയകള്‍ കഴിഞ്ഞ് തിരിച്ചുവന്നതും വീണ്ടും അങ്ങോട്ട് പോയതുമെല്ലാം ശ്രീധരമേനോന്‍ സുഹൃത്തിനോട് പറഞ്ഞു.


''എന്തെങ്കിലും എടുക്കാനുണ്ടോ. വീട് പൂട്ടട്ടെ'' ചോദ്യംകേട്ടതും മൂന്നാളും തിരിഞ്ഞുനോക്കി. വാതില്‍ക്കല്‍ കൌസല്യ നില്‍ക്കുന്നു. കടുംനീലക്കളര്‍ ജാക്കറ്റും അതേനിറത്തിലുള്ള മുണ്ടുംവേഷ്ടിയും ധരിച്ച അവര്‍ ഏതോ ഒരു ദേവതയെപ്പോലെ തോന്നിച്ചു. നെറ്റിയില്‍ തൊട്ട നീലനിറത്തിലുള്ള പൊട്ട് അവരുടെ വസ്ത്രങ്ങളുടെ ശോഭയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്.


''മേശപ്പുറത്തുനിന്ന് മൊബൈല്‍ എടുത്തിട്ട് പൂട്ടിക്കോളൂ'' പ്രൊഫസര്‍ അനുമതി നല്‍കി.


വാതില്‍ പൂട്ടി കൌസല്യ ഇറങ്ങിവന്നു. സുമതിയേയും മേനോനേയും നോക്കി അവര്‍ മന്ദഹസിച്ചു. 


''ദിവസൂം അമ്പലത്തില്‍ പോവാറുണ്ടോ'' സുമതിയുടെ കയ്യില്‍ പിടിച്ച് അവര്‍ ചോദിച്ചു.


''ഇപ്പൊ തുടങ്ങ്യേതാണ്. ദിവസൂം പോണംന്ന് കരുതുന്നു'' സുമതി പറഞ്ഞു.


''എന്നാല്‍ ഞാനൂണ്ടാവും'' പുരുഷന്മാര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുമ്പേ നടന്നു, പുറകിലായി സ്ത്രീകളും. 


()()()()()()()()()()()


''ജബ്ബാറേ, നീ നാളെ ഉമ്മാനീംകൂട്ടി അബൂന്‍റെ വീട്ടില്‍ചെന്ന് അവരെ നോമ്പുതുറക്ക് വിളിക്ക്. എന്നാ അവര്‍ക്ക് സൌകര്യപ്പെട്വാന്ന് നീ ചോദിക്കണം'' എന്ന് കുഞ്ഞഹമ്മദ് മകനോട് പറഞ്ഞിരുന്നു.


''ശന്യാഴ്ച്യോ ഞായറാഴ്ച്യോ എന്ന് വേണച്ചാലും ആവാന്ന് അബു പറഞ്ഞു'' പിറ്റേദിവസം കുഞ്ഞഹമ്മദ് പണികഴിഞ്ഞ് എത്തിയപ്പോള്‍ പാത്തുമ്മ വിവരം നല്‍കി ''ജബ്ബാറിന്ന് ഞായറാഴ്ച ദിവസം എന്തോ തിരക്കുണ്ടത്രേ. അതോണ്ട് ശന്യാഴ്ച മതീന്ന് നിശ്ചയിച്ചു''.


''അവര് രണ്ട്, നമ്മള് രണ്ട്. അവന്‍റെ ഉമ്മ ഒന്ന്, മക്കള് രണ്ടെണ്ണം. പിന്നെ ജബ്ബാറും ആരീഫീം. അപ്പൊ ഏഴ് വല്യേ ആള്‍ക്കാരും രണ്ട് കുട്ട്യേളും. അതിനനുസരിച്ച് ഉണ്ടാക്കിവെക്കണം''.


''അതിന് നിങ്ങടെ മരുമകള് വരുംന്ന് ഉറപ്പുണ്ടോ''. 


''വരും പാത്ത്വോ. എനിക്ക് ഉറപ്പുണ്ട്''.


''എന്തോ എനിക്കത്ര ഉറപ്പില്ല. നമ്മള് ജബ്ബാറിനോട് ഈ കാര്യം പറഞ്ഞിട്ട് ദിവസം നാല് കഴിഞ്ഞു. അവന്‍ ഒരു മറുപടീം തന്നില്ല''.


''എന്നാ ഞാന്‍തന്നെ അവളോട് ചോദിക്കാം. എന്താ പറയ്യാന്ന് നമുക്ക് അറിയണോലോ'' കുഞ്ഞഹമ്മദ് മൊബൈലെടുത്തു.


''വെറുതെ വേണ്ടാത്തതിന്ന് നിക്കണ്ടാ. ആ പെണ്ണിന്‍റെ വായിന്ന് എന്താ വര്വാന്ന് പറയാന്‍ പറ്റില്ല''.


''എന്നാ അതും അറിയണോലോ'' അയാള്‍ കാള്‍ ചെയ്തു.


''മോളേ. ഇത് വാപ്പ്യാണ്'' അപ്പുറത്ത് ഫോണെടുത്തതും അയാള്‍ പറഞ്ഞു.


''എന്താ വാപ്പാ'' എന്ന മറുപടിയില്‍ നീരസമുള്ളതായി അയാള്‍ക്ക് തോന്നിയില്ല.


''മോളേ. സുഹ്രാന്‍റെ നിക്കാഹ് കഴിഞ്ഞിട്ട് ഇത്ര്യല്ലേ ആയുള്ളു. അവരെ നമുക്ക് നോമ്പുതുറയ്ക്ക് വിളിക്കണ്ടേ'' അയാള്‍ ചോദിച്ചു.


''വേണം വാപ്പാ'' എന്ന് ആരീഫ പറഞ്ഞത് അയാളെ സന്തോഷിപ്പിച്ചു.


''ഈ ഞായറാഴ്ച അത് ചെയ്യാന്ന് വിചാരിക്കിണൂ. നീ ജബ്ബാറിന്‍റൊപ്പം വരണം. ഒക്കെ വേണ്ടപോലെ ചെയ്യണം''.


ആരീഫ സമ്മതിച്ചതായി അയാളുടെ മുഖഭാവം വെളിപ്പെടുത്തി.


''എന്നാ ശരി മോളെ. വാപ്പ പിന്നെ വിളിക്കാം. നിനക്ക് സുഖാണല്ലോ'' അയാള്‍ കാള്‍ അവസാനിപ്പിച്ചു.


''അവള് എതിരൊന്നും പറഞ്ഞില്ല. വരാന്ന് പറഞ്ഞു'' പാത്തുമ്മയോട് അയാള്‍ പറഞ്ഞു. ജബ്ബാര്‍ അകലെനിന്ന് വരുന്നത് അവര്‍ കണ്ടു.


അദ്ധ്യായം - 74. 


ആധാരം എഴുതാന്‍ ഏല്‍പ്പിച്ചതിന്‍റെ പിറ്റേന്നാണ് ചാക്കോവിന്ന് വാടകവീടിന്‍റെ ഉടമയെ കാണാന്‍ കഴിഞ്ഞത്. നേരത്തെ രണ്ടുതവണ ചാക്കോ ചെന്നപ്പോഴും അയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല.


''ഞാന്‍ രണ്ടുതവണ വന്നായിരുന്നു'' അയാള്‍ പറഞ്ഞു.


''ഞാനറിഞ്ഞു. നിങ്ങള് വീട് വാങ്ങി അല്ലേ''.


''ഉവ്വ്. അതുപറയാനാണ് വന്നത്''.


''അത് ഏതായാലും നന്നായി. നിങ്ങളെ അവിടുന്ന് ഒഴിപ്പിക്കണം എന്ന് വിചാരിച്ചിരിക്ക്യായിരുന്നു''.


''അത് എന്നാത്തിനാ. ഞാന്‍ കൃത്യമായി വാടക തരുന്നുണ്ടല്ലോ''.


''വാടക തന്നാല്‍ മാത്രം മത്യോ. വേറീം ചില മര്യാദീല്ലേ''.


''ഞങ്ങള് വീടിനോ സ്ഥലത്തിനോ കേടുപാട് വരുത്തിയിട്ടില്ല. നിങ്ങള്‍ക്ക് നഷ്ടംവരുന്ന ഒന്നും ഞങ്ങള് ചെയ്തിട്ടില്ല''.


''അങ്ങിനെ വല്ലതും ചെയ്താല്‍ അന്ന് ഞാന്‍ വെളീലാക്കും. ഇത് അതല്ല. നിങ്ങളടെ ഭാര്യ അയല്‍പ്പക്കത്തുള്ളോരെ തൊള്ളേല്‍ തോന്ന്യേത് വിളിച്ചു പറയുന്നൂന്ന് കംപ്ലെയിന്‍റ് കിട്ടീട്ടുണ്ട്. അങ്ങനീള്ളോരെ എങ്ങന്യാ വീട്ടില്‍ താമസിപ്പിക്ക്യാ''.


''അവള്‍ ചുമ്മാതൊന്നും വഴക്കിന്ന് പോകത്തില്ല. ആരെങ്കിലും വഴക്കിന്ന് വന്നാല്‍ വിടത്തുമില്ല''.


''അതൊന്നും എനിക്കറിയണ്ടാ. എപ്പഴാ ഒഴിയിണത്‌ച്ചാല്‍ ഒഴിഞ്ഞോളിന്‍. താക്കോല് എന്നെ ഏല്‍പ്പിച്ചിട്ടേ പോകാവൂ''.


''അത് പ്രത്യേകം പറയാനുണ്ടോ. നാളെത്തന്നെ വീട് റജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശം. വൈകുന്നേരം താക്കോല്‍ തിരിച്ചുതരാം''.


''ശരി. ഞാന്‍ ഇവിടീണ്ടാവും''.


''അഡ്വാന്‍സ് തുക''.


''ഇരുപതിനായിരം അല്ലേ. കയ്യോടെ മടക്കിത്തരാം''. വീട്ടിലെത്തിയ ചാക്കോ മേരിക്കുട്ടിയോട് വിവരം പറഞ്ഞു. 


''ഇപ്പോഴാ നിങ്ങള്‍ ആണായത്. അയാള് പറഞ്ഞത് പോഴനെപ്പോലെ കേട്ടുനിന്നിട്ട് വന്നില്ലല്ലോ'' മേരിക്കുട്ടി ഭര്‍ത്താവിനെ അനുമോദിച്ചു.


()()()()()()()()()()()()


''ഈ ശന്യാഴ്ച മകളേം മരുമകനേം നോമ്പുതുറയ്ക്ക് വീളിക്കണംന്നുണ്ട്'' വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കുഞ്ഞഹമ്മദ് ഹാജിയാരോട് പറഞ്ഞു.


''നന്നായി. വേണ്ടതാണ്. അന്ന് നീ ലീവാവും അല്ലേ''.


''അല്ല മുതാലാളീ. ഇത്തിരി നേരത്തെ പോയാ മതി''.


''വേറെ ബന്ധുക്കാരെ വിളിക്കിണുണ്ടോ''.


''മകളും മരുമകനും,അവന്‍റെ ഉമ്മീം രണ്ട് ചെറ്യേ കുട്ട്യേളും. പിന്നെ ഞങ്ങളും മാത്രം''.


''അതിന് നിന്‍റെ മരുമകള് പിണങ്ങിപ്പോയില്ലേ''.


''ഞാന്‍ വിളിച്ച് വിവരം അറിയിച്ചു. അവളോട് വരാനും പറഞ്ഞു. വരാന്ന് അവള് സമ്മതിക്കും ചെയ്തു'' കുഞ്ഞഹമ്മദ് സംഭവം വിശദീകരിച്ചു.


''നന്നായി കുഞ്ഞാമതേ. ആരെങ്കിലും ഒരുകൂട്ടര് താണുകൊടുക്കണം. ഇല്ലെങ്കില്‍ ഉള്ള അലോഹ്യം അങ്ങനത്തന്നെ കിടക്കും. അത് പാടില്ല. മനുഷ്യരടെ അവസ്ഥ എന്താന്ന് പറയാന്‍ പറ്റില്ല. ഒരുഭാഗത്തെ ആള് പൊടുന്നനെ ചത്താല്‍ മറുഭാഗത്തെ ആള്‍ക്ക് എന്നെന്നും കെടപ്പാവും.    ഈ ജന്മം തിരുത്താന്‍ പറ്റാത്ത തെറ്റാവും അത്''.


''മരിച്ചാല്‍ എല്ലാം തീര്‍ന്നില്ലേ മുതലാളീ''.


''അതറിയാഞ്ഞിട്ടാണ്. മരണം എന്നുവെച്ചാല്‍ എന്താ''.


''ശ്വാസം നില്‍ക്കുണൂ, ജീവന്‍ പോണൂ. പിന്നെന്താ ഉണ്ടാവ്വാന്ന് ആര്‍ക്കും അറിയില്ല''. 


''പകുതി ശരി. എന്നാല്‍ പിന്നീം ചിലതൊക്കെ ഉണ്ട്. മരിച്ചുകഴിഞ്ഞാല്‍ എല്ലാം തിര്‍ന്നൂന്ന് കരുതാന്‍ പറ്റില്ല''.


''അതെന്താ മുതലാളി''.


''കുഞ്ഞാമതേ. നീ വന്നുനോക്കുമ്പൊ ഞാന്‍ ഹാളില്‍ ഇരിക്ക്യാണ്. കുറെ കഴിഞ്ഞ് നീ വന്ന് നോക്കുമ്പൊ ഞാനവടീല്യാ. നീ എന്താ വിചാരിക്ക്യാ. മുതലാളി ഉള്ളിലെവിട്യോ ഉണ്ട് എന്ന് കരുതും. അതുപോലെത്തന്ന്യാ മരണം. ഒരു ഭാഗത്തുന്ന് ഉശിര് വേറൊരു ദിക്കിലിക്ക് മാറുണൂ. അതാ സത്യം''.


''മരിച്ചാല്‍ പിന്നെ ആ ആളെ കാണാന്‍ പറ്റില്ല''.


''നീ രണ്ടാമത് ഹാളിലിക്ക് വന്നപ്പൊ എന്നെ കണ്ടില്ലല്ലോ. അതുപോലെ കരുത്യാ മതി''.


ഹാജിയാര്‍  പറഞ്ഞതിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായും കുഞ്ഞഹമ്മദിന്ന് മനസ്സിലായില്ല. അയാള്‍ അതേക്കുറിച്ച് ചിന്തിക്കാനും മിനക്കെട്ടില്ല. വീട്ടിലെത്തിയപ്പോള്‍ ഹാജിയാര്‍ കുഞ്ഞഹമ്മദിനെ വിളിച്ചു.


''നോമ്പുതുറയ്ക്ക് സാധനങ്ങള്‍ വാങ്ങാനാണ്. ഇത് കയ്യില്‍വെച്ചോ'' രണ്ടായിരത്തിന്‍റെ ഒരു നോട്ട് അയാള്‍ കുഞ്ഞഹമ്മദിന്ന് നല്‍കി.


അദ്ധ്യായം - 75. 


പതിനൊന്നരമണിയോടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. റജിസ്ട്രോഫീസില്‍നിന്ന് പുറത്തിറങ്ങിയതും വീട്ടുടമ ബാഗില്‍നിന്ന് താക്കോലെടുത്തുനീട്ടി. ചാക്കോ അതുവാങ്ങി മേരിക്കുട്ടിക്ക് നല്‍കി. 


''വരിന്‍. നമുക്ക് ചായകുടിച്ച് പിരിയാം'' ചാക്കോ പറഞ്ഞു. സാക്ഷി ഒപ്പിടാന്‍ വന്നവരും വീട്ടുടമയും അതിന് നില്‍ക്കാതെ യാത്രപറഞ്ഞ് പിരിഞ്ഞു. ചെല്ലന്‍ മാത്രം അവരോടൊപ്പം ചെന്നു. 


അത്രനല്ല ഹോട്ടലൊന്നുമല്ല അത്. റജിസ്ട്രോഫീസില്‍ വരുന്നവരെമാത്രം കണക്കാക്കി ചെറിയതോതില്‍ നടത്തുന്നൊരു ചായപ്പീടിക. ചാക്കോവും മേരിക്കുട്ടിയും മേശയുടെ ഒരുവശത്തിരുന്നു.  


''കഴിക്കാനെന്തുണ്ട്'' എന്താ വേണ്ടത് എന്നു ചോദിച്ചുകൊണ്ടെത്തിയ പണിക്കാരനോട് ചാക്കോ ചോദിച്ചു.


''ഉഴുന്നുവട, പരിപ്പുവട, ബോണ്ടാ, സുഖിയന്‍, പഴംപൊരി'' അയാള്‍ പറഞ്ഞു.


''എനിക്കൊന്നുംവേണ്ടാ. ചായ മാത്രം മതി'' മേരിക്കുട്ടി ആദ്യമേ പറഞ്ഞു. ചാക്കോവും ചെല്ലനും എണ്ണക്കടിവാങ്ങി രുചിച്ചുകൊണ്ട് ചായകുടിച്ചു.


''നിങ്ങള് ഒമ്പതരമണിക്ക് മുമ്പന്നെ എത്ത്യേതോണ്ട് ഒന്നാമതായി റെയിഷ് ചെയ്യാന്‍ പറ്റി. ഇല്ലെങ്കില്‍ ഉച്ച കഴിയും'' ചെല്ലന്‍ പറഞ്ഞു ''കുറച്ചായിട്ട് സ്ഥലകച്ചോടം മഹാഡള്ളാണ്. മനുഷ്യരടെകയ്യില്‍ കാശില്ല. നൂറ്റെട്ടുകൂട്ടം നിയമങ്ങളും. ഈ പണി വേണ്ടാന്ന് വെച്ചാലോന്ന് ആലോചിക്ക്യാണ്''.


''എല്ലാ പണിക്കും അതാതിന്‍റെ ബുദ്ധിമുട്ടുണ്ട് ചെല്ലാ. കാലത്തിനനുസരിച്ച് ജീവിച്ചോണം. അല്ലാതെ എന്നാ ചെയ്യാനാ''. 


''എന്നെങ്കിലും ഇതൊക്കെ ശരിയാവുംന്ന് പറയുണൂ. അപ്പഴയ്ക്കും പാവപ്പെട്ടോന്‍റെ മുതുകൊടിയും'' ചായക്കടയില്‍നിന്നിറങ്ങിയ അവര്‍ വീണ്ടും ആധാരമെഴുത്തുകാരന്‍റെ ഓഫീസിലേക്ക് ചെന്നു.


''ഞങ്ങള്‍ പോകുവാ. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ'' ചാക്കോ ചോദിച്ചു.


''പോകുവരവ് ചെയ്യാനുള്ള കടലാസ്സ് കിട്ട്യാല്‍ അതുംകൊണ്ട് വില്ലേജ് ഓഫീസില്‍ പോയി ടാക്സ് അടച്ചോളിന്‍'' അയാള്‍ പറഞ്ഞു.


''ഇത് നിങ്ങള്‍ വെച്ചോളിന്‍'' അവിടെനിന്ന് ഇറങ്ങിയശേഷം മേരിക്കുട്ടി ബാഗില്‍ മാറ്റിവെച്ച നോട്ടുകളെടുത്ത് ചെല്ലനുനേരെ നീട്ടി ''പെട്ടെന്ന് ആ സ്ഥലം വിറ്റുതരാന്‍നോക്കിന്‍. നേരത്തെപറഞ്ഞതുക ഞാന്‍ തന്നേക്കാം''. ചെല്ലന്‍ പൈസ വാങ്ങി എണ്ണിനോക്കി പോക്കറ്റിലിട്ടു. 


''കൂട്ടുമുക്കില് ബാലകൃഷ്ണന്‍റെ പെട്ടി ഓട്ടോ ഉണ്ട്. നിങ്ങക്ക് സാധനം കടത്താനുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള് അവനെ കണ്ട് ഞാന്‍ പറഞ്ഞയച്ചതാന്ന് പറഞ്ഞാമതി. അവന്‍ വേണ്ടപോലെ ചെയ്തോളും. ഒരുപൈസ അധികം ചോദിക്കില്ല''.


''വളരെ ഉപകാരം'' 


''എന്നാശരി. സ്ഥലത്തിന്‍റെ കാര്യം പറഞ്ഞപോലെ ചെയ്യാം. ഞാനിപ്പൊ പോണൂ. വൈകുന്നേരം കാണാം''. അയാള്‍ പോയി.


''നമുക്ക് ആ വണ്ടി വിളിച്ചേച്ച് പോവാം. പറ്റാവുന്ന സാധനങ്ങളൊക്കെ അതില്‍ കടത്തിക്കൊണ്ടുപോരണം. അതെല്ലാം അടുക്കിവെച്ച് ഭക്ഷണം കഴിക്കാം. ഭക്ഷണംകഴിഞ്ഞ് ഒരുതവണകൂടി പോവാനുണ്ട്'' മേരിക്കുട്ടി തീരുമാനം അറിയിച്ചു.


ചാക്കോവിന്ന് ചങ്കിടിപ്പ് കൂടി. പോരാന്‍ സമയത്ത് ലഹള കൂട്ടാനുള്ള ഉദ്ദേശമാണോ ഇവളുടേത്. ഈ പരീക്ഷണഘട്ടം കടന്നുകിട്ടണേയെന്ന് അയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.


കൂട്ടുപാതയില്‍ ചെല്ലന്‍ പറഞ്ഞ പെട്ടി ഓട്ടോ കിടപ്പുണ്ട്. ഡ്രൈവറുടെ സമീപം അവരിരുന്നു.


കട്ടില്, കിടക്ക, മേശ, നാല് പ്ലാസ്റ്റിക്ക് കസേലകള്‍, മിക്സി, ഗ്രൈന്‍ഡര്‍,  രണ്ട് ഗ്യാസ് സിലിണ്ടറും, ഗ്യാസ് സ്റ്റൌവ്വും, കുറെ വിറക്, രണ്ടുചാക്ക് പാത്രങ്ങള്‍, തുന്നല്‍ മിഷ്യന്‍, ടി.വി. എന്നിവ വെച്ചപ്പോഴേക്കും വണ്ടി നിറഞ്ഞു. ഏതോകാലത്ത് ആരോ ഉപേക്ഷിച്ചുപോയ ഒരു അമ്മിക്കല്ല് മുറ്റത്ത് കിടപ്പുണ്ടായിരുന്നു. മേരിക്കുട്ടിക്കത് കൊണ്ടുപോണം.


''എന്നാത്തിനാ ഇത്'' ചാക്കോ ചോദിച്ചു.


''അവിടെ പോയാല്‍ തുണി അലക്കണ്ടേ. അതിനാ'' മേരിക്കുട്ടി പറഞ്ഞു.


''അതിനിത് നമ്മുടെ അല്ലല്ലോ''.


''ഇത് ചോദിക്കാന്‍ ആരും വരത്തില്ല. ഇതിയാന്‍ മിണ്ടാതിരുന്നാല്‍ മതി'' മേരിക്കുട്ടിക്ക് ദേഷ്യംവന്നു. 


''സാധനങ്ങള്‍ മിക്കവാറും കഴിഞ്ഞല്ലോ'' ചാക്കോ ചോദിച്ചു.


''അലക്കി ഉണക്കാനിട്ട തുണികള്‍ എടുക്കണം. പഴയ പേപ്പറുണ്ട്. കുറച്ചു പാത്രങ്ങളും ഞാന്‍ വെച്ച ചെടികളുമുണ്ട്. ഇനി ഞാന്‍ വരുമ്പോള്‍ അത് പറിച്ചെടുക്കും. ബാക്കിയുള്ളത് രണ്ട് ബാഗ് നിറയെ തുണികളാണ്. അത് ഇപ്പോള്‍ത്തന്നെയെടുക്കാം''.


സാധനങ്ങളുമായി ചെന്ന ഓട്ടോ പടിക്കല്‍ നിന്നു. മേരിക്കുട്ടിയിറങ്ങി പടിതുറന്നു. ഓട്ടോ മുറ്റത്തേക്ക് ഇറക്കി നിര്‍ത്തി.


''ഐശ്വര്യായിട്ട് വീട് തുറന്നോളിന്‍. ഞാനപ്പഴയ്ക്കും ഇറക്കാന്‍ നോക്കട്ടെ'' വരിഞ്ഞുകെട്ടിയ കയര്‍ ഡ്രൈവര്‍ അഴിക്കാന്‍ തുടങ്ങി.


മേരിക്കുട്ടി വാതില്‍ തുറന്നു. ചാക്കോ സാധനങ്ങള്‍ അകത്തേക്ക് കടത്താന്‍ തുടങ്ങി, മേരിക്കുട്ടി അവ ഒതുക്കിവെക്കാനും. മേശയും കട്ടിലും കടത്താന്‍ ഡ്രൈവറും കൂടി.


''എത്രയാ വേണ്ടത്'' സാധനങ്ങള്‍ ഇറക്കിക്കഴിഞ്ഞപ്പോള്‍ മേരിക്കുട്ടി ചോദിച്ചു. ഡ്രൈവര്‍ പറഞ്ഞതുക മറിച്ചൊന്നും പറയാതെ അവള്‍ കൊടുത്തു.


''നിങ്ങള് വളരെ ഡീസന്‍റാണ്. അധികം ചോദിക്കരുത് എന്ന് ചെല്ലേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു'' അയാള്‍ പൈസവാങ്ങി പോയി.


''വൈകുന്നേരം ചെല്ലന്‍ വരും. അവന്‍റെ കയ്യില്‍ പൂട്ടും താക്കോലും തിരിച്ചുകൊടുക്കണം''  ചാക്കോ പറഞ്ഞു.


''നമുക്ക് വേണ്ടാ അയാളടെ ഈ തല്ലിപ്പൊളി പൂട്ട്. കടയില്‍ പോയി നല്ലത് രണ്ടെണ്ണം വാങ്ങിക്കാം''.


''അതല്ല. വീട് വില്‍ക്കുമ്പോള്‍ പൂട്ടുംതാക്കോലും കൊടുക്കത്തില്ല എന്നാണ് ചെല്ലന്‍ പറഞ്ഞത്''.


''ശരി. വാ. നമുക്ക് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാം. ഞാന്‍ പോയി ബാക്കി സാധനങ്ങള്‍ കൊണ്ടുവരാം. നിങ്ങള്‍ ഇവിടെ ഇരുന്നാല്‍ മതി''. ചാക്കോവിന്ന് സമാധാനമായി. തമ്മില്‍ത്തല്ല് കാണാതെ കഴിഞ്ഞു. 


ഭക്ഷണം കഴിഞ്ഞുവന്ന ചാക്കോ കട്ടിലില്‍ മലര്‍ന്നുകിടന്നു. സ്വന്തമായ ഒരുവീട് എത്രയോ കാലത്തെ സ്വപ്നമാണ്. അത് സാധിച്ചിരിക്കുന്നു. ലഹള ഉണ്ടാക്കാതെ മേരിക്കുട്ടി തിരിച്ചെത്തിയാല്‍ എല്ലാംകൊണ്ടും സമാധാനമാവും.


ഒരുമണിക്കൂറിന്ന് ശേഷമാണ് മേരിക്കുട്ടി എത്തിയത്. ഓട്ടോയുടെ ശബ്ദം കേട്ടതും ചാക്കോ ഇറങ്ങിച്ചെന്നു. ബാഗുകളും പഴയ പേപ്പറിന്‍റെ കെട്ടും അയാള്‍ ഏറ്റുവാങ്ങി.  ഓട്ടോകൂലി കൊടുത്തശേഷം മേരിക്കുട്ടി ബാക്കി സാധനങ്ങളുമായി അയാളുടെ പുറകെ ചെന്നു.


''ദാമോധരന്‍റെ കെട്ട്യോളടെ അടുത്ത് നീ തല്ലുണ്ടാക്ക്യോ''ചാക്കോ ചോദിച്ചു.


''നമ്മുടെ അടുത്ത വീട്ടുകാരി രാധടടുത്ത് യാത്ര പറയാന്‍ പോയപ്പോള്‍ ദാമോധരന്‍റെ കെട്ട്യോളടെ ആങ്ങള മധുരേല് ബൈക്കപകടത്തില്‍പ്പെട്ട് സീരിയസ്സായി കിടപ്പാണ് എന്നറിഞ്ഞു. ഈ അവസരത്തില്‍ അവളോട് ഒന്നുംപറയണ്ടാ എന്നുവെച്ചു. ആരെ പേടിച്ചില്ലേലും  കര്‍ത്താവിനെ പേടിക്കണ്ടായോ''.


ചാക്കോവിനുണ്ടായ സന്തോഷത്തിന്ന് അതിരില്ല. കര്‍ത്താവ് തന്‍റെ പ്രാര്‍ത്ഥന കേട്ടു എന്നയാള്‍ കരുതി.


''മേരിക്കുട്ട്യേ, ഞാന്‍ പോയി താക്കോല് കൊടുത്ത് അഡ്വാന്‍സ് വാങ്ങി വരട്ടെ'' അയാള്‍ പോവാനൊരുങ്ങി.


''നല്ലരണ്ട് പൂട്ടുവാങ്ങണം. മറക്കണ്ടാ'' മേരിക്കുട്ടി ഓര്‍മ്മിപ്പിച്ചു''. ചാക്കോ പടികടന്ന് റോഡിലേക്ക് നടന്നു.



അദ്ധ്യായം - 76. 


വാടകവീടിന്‍റെ താക്കോല്‍ കൊടുത്ത് അഡ്വാന്‍സ് മടക്കിവാങ്ങി ചാക്കോ തിരിച്ചെത്തുമ്പോഴും ചെല്ലന്‍ എത്തിയിട്ടില്ല. വാങ്ങിക്കൊണ്ടുവന്ന രണ്ട് പൂട്ടുകള്‍ അയാള്‍ മേരിക്കുട്ടിയെ ഏല്‍പ്പിച്ചു.


''ഇതുതന്നെയാണ് ഞാന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത്'' ഭാര്യ പറഞ്ഞു. ചാക്കോവിന്ന് സമാധാനമായി. ഒരു സാധനം വകതിരിവോടെ വാങ്ങാനറിയില്ല എന്ന മേരിക്കുട്ടിയുടെ പതിവ് അഭിപ്രായം തിരുത്തപ്പെട്ടിരിക്കുന്നു. അയാള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.


''ടൌണില്‍ പോയി കട്ടിലും അലമാറായും വാങ്ങണ്ടായോ. ചെല്ലന്‍ വരാതെ എങ്ങനാ പോവുക''. അയാള്‍ ചോദിച്ചു


''സാരമില്ല. അതെല്ലാം നാളെ വാങ്ങാം. കുറച്ചുകൂടി പണികള്‍ നമുക്ക് തീര്‍ക്കാനുണ്ട്. മേരിക്കുട്ടി അടുക്കളയില്‍ചെന്ന് ബിസ്ക്കറ്റും കാപ്പിയും കൊണ്ടുവന്നു.


''ഇത് കഴിച്ചേച്ച്  എല്ലായിടവും ഒന്ന് തൂത്തുവാരണം. അവിടെനിന്ന് ഞാന്‍ കൊണ്ടുവന്ന ചെടികള്‍ വെക്കണം. കിളയ്ക്കാന്‍ കൈക്കോട്ടില്ല. രാധയുടെ കൈക്കോട്ട് വാങ്ങിച്ചിട്ടാ അവിടെ ഞാന്‍ കിളയ്ക്കാറ്. ആദ്യം അത് വാങ്ങണം. പിന്നെ ഒരു മഴുവും വെട്ടുകത്തിയും''.


''അതെല്ലാം ഇന്ന് വാങ്ങിക്കണോ''.


''വേണ്ടാ. ഒരു തകരടിന്നില്‍ വെള്ളംനിറച്ച് ചെടികള്‍ അതില്‍ വെച്ചിട്ടുണ്ട്. വാടത്തില്ല''. വാടകവീട്ടില്‍ ഉടമസ്ഥന്‍ ഉപേക്ഷിച്ചുപോയ കാലി പെയിന്‍റ് പാത്രങ്ങളില്‍നിന്ന് ഒരെണ്ണം മേരിക്കുട്ടിഎടുത്തതാവുമെന്ന് ചാക്കോയ്ക്ക് മനസ്സിലായി. 


''നമുക്കാദ്യം തുണി ഉണക്കാനുള്ള സൌകര്യം ഉണ്ടാക്കണം. പ്ലാസ്റ്റിക്ക് കയറ് വാങ്ങിയിട്ടുണ്ട്'' മേരിക്കുട്ടി കയറുമായി പുറപ്പെട്ടു, ചാക്കോ പുറകേയും. ഷീറ്റ് മേഞ്ഞതുകൊണ്ട് മഴക്കാലത്ത് ടെറസ്സ് നനയില്ല. കാറ്റോട്ടമുള്ളതുകൊണ്ട് തുണികള്‍ ഉണങ്ങുകയും ചെയ്യും. പക്ഷെ കാറ്റത്ത് മഴവെള്ളം ടെറസ്സില്‍ എത്തിയേക്കാം. അതിനെന്തെങ്കിലും വഴികാണണം.


''കാറ്റത്ത് മഴവെള്ളം ടെറസ്സില്‍ വീണേക്കാം'' അയാള്‍ പറഞ്ഞു.


''പ്ലാസ്റ്റിക്ക് ഷീറ്റ് വാങ്ങി മറച്ചാല്‍ മതി'' മേരിക്കുട്ടി പറഞ്ഞു ''കയറ് കെട്ടാന്‍ നിങ്ങള്‍ക്ക് മുകളില്‍ എത്തത്തില്ല. കസേല കൊണ്ടുവാ''

 

ചാക്കോ പ്ലാസ്റ്റിക്ക് കസേല കൊണ്ടുവന്നുവെച്ച് അതില്‍ കയറിനിന്ന് മേരിക്കുട്ടി ആവശ്യപ്പെട്ടതുപോലെ കയര്‍ കെട്ടിക്കൊടുത്തു. 


''ഇരുമ്പ് തൂണ് തുരുമ്പുകയറും. നമുക്കത് പെയിന്‍റടിക്കണം'' മേരിക്കുട്ടി ആവശ്യപ്പെട്ടു.


''കൂടിവന്നാല്‍ പത്തുലിറ്റര്‍ പെയിന്‍റ് വേണം. ഞാനത് വാങ്ങിക്കൊണ്ടു വന്ന് അടിച്ചോളാം''.


''വെറുതെ വേണ്ടാത്ത പണിക്ക് മിനക്കെടാതെ. ഒരു പെയിന്‍ററെ പണി ഏല്‍പ്പിച്ചാല്‍ അവനത് ഒറ്റദിവസംകൊണ്ട് തീര്‍ക്കും''.


നനഞ്ഞതുണികൊണ്ട് ജനാലകളും വാതിലുകളും ചാക്കോ തുടച്ച് വൃത്തിയാക്കുമ്പോഴേക്കും മേരിക്കുട്ടി നിലം തുടച്ചുകഴിഞ്ഞു.


''കേബിള്‍ക്കാരനോട് കണക്ഷന്‍ തരാനാവുമോ എന്ന് തിരക്കണം. നാളെ ഞാന്‍ അവനെ കാണുന്നുണ്ട്''.  


''എന്നാത്തിനാ അവനെ കാണുന്നത്. നമുക്കൊരു കുട വെക്കാം. അതാ നല്ലത്'' മേരിക്കുട്ടിക്ക് കേബിള്‍കാരനെ ഇഷ്ടമല്ല. കേബിള്‍ കിട്ടാതായി വിളിച്ചുപറഞ്ഞാല്‍ അവന്‍റെ സൌകര്യത്തിനാണ് വരിക. പലതവണ മേരിക്കുട്ടി അവനുമായി വഴക്ക് കൂടിയിട്ടുണ്ട്.


പുറത്താരോവന്നതായി ചാക്കോവിന്ന് തോന്നി. അയാള്‍ നോക്കുമ്പോള്‍ ചെല്ലനാണ്.


''ഒരുദിക്കില്‍ പോയിരുന്നു. അതാ വൈക്യേത്'' അയാള്‍ പറഞ്ഞു.


''ഇരിക്ക്. താക്കോലെടുക്കട്ടെ'' ചാക്കോ കസേലയെടുത്തിട്ടു. മേരിക്കുട്ടി അപ്പോഴേക്കും താക്കോലുമായെത്തി.


''സ്ഥലൂം വീടും ഒക്കെ പറ്റീലേ'' അയാള്‍ ചോദിച്ചു.


''ഉവ്വ്. ഞങ്ങളുടെ ആവശ്യത്തിന്ന് ധാരാളം മതി'' മേരിക്കുട്ടി പറഞ്ഞു.


''സന്തോഷായി ഇരിക്കിന്‍. ഇവിടെ ഒരാളടെ ശല്യൂം ഉണ്ടാവില്ല''.


''ശല്യംചെയ്യാന്‍ വന്നാല്‍ വന്നവന്‍ വിവരമറിയും'' മേരിക്കുട്ടി തിരിച്ചടിച്ചു.


''അയ്യോ. ഞാനൊന്നും പറഞ്ഞില്ലേ'' ചെല്ലന്‍ ചിരിച്ചു. താക്കോല്‍ വാങ്ങി യാത്ര പറഞ്ഞ് അയാള്‍ പോയി.


()()()()()()()()()()()


അമ്മയുടെ കണ്ണുനീരില്‍ വാസുവിന്‍റെ രണ്ടാമത്തെ പുത്രന്‍റെ മനസ്സ് കുറേശ്ശയായി അലിഞ്ഞു. വാസു പാടത്തേക്ക് പോവുന്നതിന്നുമുമ്പ് പാടങ്ങളെല്ലാം പോയിനോക്കും. കള്ളാംപോട് ഉണ്ടെങ്കില്‍ അതെല്ലാം അടയ്ക്കും. തിരിച്ചുവന്നാല്‍ വിസ്തരിച്ചൊരു കുളിയുണ്ട്. പിന്നെ പത്രവായനയാണ്. കാലത്തെ ആഹാരം കഴിഞ്ഞശേഷം  മില്ലിലേക്ക് പോവുന്ന അവന്‍ അഞ്ചുമണിക്ക് വീടെത്തും. കിട്ടിയ അരവുകൂലി  അമ്മയെ ഏല്‍പ്പിച്ച് മേല്‍ക്കഴുകി വസ്ത്രംമാറിവന്ന് ചായകുടിക്കും. പിന്നെ മൊബൈലുമായി ഒരിടത്ത് ഒരിരുപ്പാണ്. 


''രാവും പകലും നീ വീട്ടില്‍ ഇരിക്ക്യോന്നും വേണ്ടാ. വൈകുന്നേരം പുറത്തൊക്കെപോയിട്ട് വന്നോ'' എന്ന് അമ്മ നിര്‍ബ്ബന്ധിച്ചപ്പോഴാണ് അവന്‍ പുറത്തിറങ്ങി തുടങ്ങിയത്. എന്നാലും ഏഴുമണിയായാല്‍ വീടെത്തും. വാസുവിന്‍റെ സ്കൂട്ടറിലാണ് അവന്‍റെ സായാഹ്നസവാരി.


''നമ്മുടെ മകന്‍ നല്ലോണം മാറീട്ടുണ്ട്'' വിജയം വാസുവിനോട് പറയും.


''എന്നാലും എന്നോടുള്ള ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ല'' വാസു തിരിച്ചു പറയും.


''ഉള്ളില് കൈവിഷം പെട്ടതോണ്ടാ എന്‍റെ കുട്ടി ഇങ്ങന്യോക്കെ നടന്നത്. പണിക്കര് പറഞ്ഞിട്ട് നമ്മളവനെ കൊണ്ടുപോയി ഛര്‍ദ്ദിപ്പിച്ച് കേട് ലളഞ്ഞു. ചോറ്റാനിക്കരേല് മൂന്നുദിവസം ഭജനൂം ഇരുത്തി. അതോടെ അവന്‍ മാറീലേ. നിങ്ങള് നോക്കിക്കോളിന്‍. കുറച്ചുകഴിയട്ടെ. നിങ്ങള് പറയുണപോലെ അവന്‍ നടക്കും'' ഭാര്യ ആശ്വസിപ്പിക്കും''.


വാസുവിന്ന് സമാധാനമായി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് മകനില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. വിജയം പറഞ്ഞതായിരിക്കും അവന്‍റെ കുഴപ്പങ്ങള്‍ക്ക് കാരണം. 


മില്ലിലെ കറണ്ട് ചാര്‍ജ്ജ് ബില്ല് കിട്ടിയ ദിവസം. മകന്‍ വരുമ്പോള്‍ വാസു ഉമ്മറത്ത് ഇരിപ്പാണ്.


''ഇന്ന് റീഡിങ്ങ് എടുക്കാന്‍ വന്നിരുന്നു. ബില്ല് കിട്ടീട്ടുണ്ട്''. വാസുവിന്ന് സന്തോഷമായി. മകന്‍ തന്നോട് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.


''എത്രീണ്ട്'' അയാള്‍ ചോദിച്ചു. മകന്‍ തുക പറഞ്ഞു


''അമ്മടേന്ന് പൈസ വാങ്ങി അടച്ചോ'' വാസു ഏല്‍പ്പിച്ചു.


''ശരി'' എന്നുപറഞ്ഞ് അവന്‍ അകത്തേക്ക് പോയി. പിന്നീട് പാടത്തേയും മില്ലിലേയും കാര്യങ്ങള്‍ അവന്‍ അച്ഛനോട് പറയാന്‍ തുടങ്ങി.


''ദിവസൂം വൈകുന്നേരം ഇവന്‍ എവടയ്ക്കാ പോണത്'' ഒരുദിവസം അയാള്‍ ഭാര്യയോട് ചോദിച്ചു.


''ഞാനത് അന്വേഷിക്കാന്‍ അവന്‍റെ ഏട്ടനോട് പറഞ്ഞിരുന്നു. സ്കൂളിന്‍റെ അടുത്തുള്ള ക്ലബ്ബില്‍പോയി കാരംസ് കളിക്കും. കുറെകഴിഞ്ഞാല്‍ നേരെ ഇങ്ങിട്ട് വരും''.


''എന്തെങ്കിലും ദുശ്ശീലം ഉണ്ടോ എന്തോ''.


''സിഗരറ്റ് വലിക്കാറുണ്ട്. അല്ലാതെ ഒന്നൂല്യാ''.


''ഈശ്വരന്‍ സഹായിച്ച് ഇങ്ങിനെ പോയാല്‍ മതി''.


രണ്ടുദിവസം കഴിഞ്ഞതേയുള്ളൂ. ഏഴുമണിക്ക് മകന്‍ എത്തിയില്ല. വിജയം അസ്വസ്ഥതയോടെ വഴിയിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഫോണടിക്കുന്നത് കേട്ടു. വാസു ഫോണെടുത്തു.


''അയ്യോ'' എന്ന നിലവിളിയാണ് വിജയം കേട്ടത്.


''എന്താണ്'' എന്നുചോദിച്ചുകൊണ്ട് അവള്‍ ഭര്‍ത്താവിന്‍റെ അടുത്തേക്ക് ചെന്നു.


''നമ്മടെ മകന്‍'' അയാള്‍ തളര്‍ന്ന് നിലത്തിരുന്നു.


''എന്താ നമ്മടെ മകന്''.


''അവനും സ്കൂട്ടറുംകൂടി ബസ്സിന്‍റടീല്‍പ്പെട്ടു''. ആ നിമിഷം വിജയം ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് കുഴഞ്ഞുവീണു.


അദ്ധ്യായം - 77. 


വീട് വൃത്തിയാക്കി സാധനസാമഗ്രികള്‍ ഒതുക്കിവെച്ചപ്പോഴേക്കും സന്ധ്യകഴിഞ്ഞു.


''മേരിക്കുട്ട്യേ. ഞാന്‍ പോയി എന്തെങ്കിലും വാങ്ങിയേച്ച് വരാം. നീ കുറച്ചുനേരം വിശ്രമിച്ചോ'' എന്നുപറഞ്ഞ് ചാക്കോ ടോര്‍ച്ചുമായി ഇറങ്ങി. പൊറോട്ടയോ ചപ്പാത്തിയോ വാങ്ങാം. കൂട്ടുമുക്കുവരെ പോവാന്‍ വയ്യ. റോഡില്‍കയറി പടിഞ്ഞാറോട്ട് സ്വല്‍പ്പം നടന്നാല്‍ അടുത്തൊരു ചെറിയ ഹോട്ടലുണ്ട്. 


പാര്‍സലിന്ന് കാത്തുനില്‍ക്കുമ്പോള്‍ ഹോട്ടലില്‍ ചായകുടിക്കുന്നവര്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചു. കൂട്ടുമുക്കിന്ന് കിഴക്കായി ഒരു അപകടം നടന്നിരിക്കുന്നു. അമിതവേഗത്തില്‍ പാഞ്ഞുവന്ന ഒരുബസ്സ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയിരിക്കുന്നു. അയാള്‍ക്ക് എന്തുപറ്റി എന്നറിയില്ല. നാട്ടുകാര്‍ ഉടനെ ആസ്പത്രിയിലെത്തിച്ചു എന്നുമാത്രം അറിയാം.


''അയാള്‍ രക്ഷപ്പെടുമോ'' ചാക്കോ ചോദിച്ചു.


''നിങ്ങള്‍ക്കെന്താ ബുദ്ധീല്ലേ. ബസ്സ് മേത്ത് കേറി ഇറങ്ങ്യാല്‍ ആരെങ്കിലും രക്ഷപ്പെട്വോ'' അവര്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് ചാക്കോയ്ക്ക് തോന്നി. കൂടുതലൊന്നും പറയാതെ അയാള്‍ പാര്‍സലും വാങ്ങിപോയി.


()()()()()()()()()()()()


അനുജന്‍റെ അപകടവാര്‍ത്ത ആരോ വിളിച്ചറിയിച്ചിട്ടാണ് വാസുവിന്‍റെ മൂത്തമകന്‍ വീട്ടിലേക്ക് പാഞ്ഞെത്തിയത്. ഹാളില്‍ തളര്‍ന്നുകിടക്കുന്ന അമ്മയേയും അടുത്തിരുന്ന് കരയുന്ന അച്ഛനേയുമാണ് അവന്‍ കണ്ടത്. സങ്കടപ്പെട്ടിരിക്കേണ്ട സമയമല്ല ഇത്. എന്തെങ്കിലും ചെയ്യണം. കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ അവരുടെ അടുത്തേക്ക് നടന്നു.


''എന്‍റെ മകനേ'' വാസു ഉറക്കെ കരഞ്ഞു. അതുകേട്ട് അയാളുടെ ഭാര്യ ഉണര്‍ന്നു. മൂത്തമകനെ കണ്ട അവരും ഉറക്കെ കരഞ്ഞു.


''എന്താ നിങ്ങള് ഈ കാട്ടുണ്. എന്താ സംഭവിച്ചത് എന്ന് നമുക്കറിയ്യോ. ഞാന്‍ പോയി നോക്കീട്ട് ഉടനെ വരാം. ചിലപ്പൊ ആസ്പത്രീക്ക് പോണ്ടി വരും. നിങ്ങള് ഒരുങ്ങി നിന്നോളിന്‍'' അവന്‍ ബൈക്കെടുത്ത് കുതിച്ചു. പത്തുമിനുട്ട് കഴിഞ്ഞതും അവനെത്തി.


''ബസ്സ് റോങ്ങ്സൈഡില്‍ വന്ന് ഇടിച്ചതാണ്. രണ്ട് ഓട്ടോറിക്ഷേലും ഒരു കാറിലും ഇടിച്ചിട്ടാ നിന്നത്. അവനെ കണ്ടുനിന്നോര് ആസ്പത്രീലിക്ക് കൊണ്ടുപോയിട്ടുണ്ട്''.


''എങ്ങനീണ്ട് എന്‍റെ കുട്ടിക്ക്'' വിജയം ചോദിച്ചു.


''പോവുമ്പൊ ബോധൂണ്ട്. ഇത്രേ അറിഞ്ഞുള്ളൂ''.


വിവരമറിഞ്ഞെത്തിയ പണിക്കാരെ വിജയത്തിന്ന് തുണയ്ക്കിരുത്തി വാസുദേവനും മകനും കാറില്‍ കയറി പുറപ്പെട്ടു.


''പാലക്കാട് ഏത് ആസ്പത്രീലാ ഉണ്ടാവ്വാ'' വാസു മകനോട് ചോദിച്ചു.


''അതെനിക്കറിയില്ല. അച്ഛന്‍ ആദ്യം അമ്മടെ ആങ്ങളാരെ വിളിച്ച് വിവരം പറയൂ. ഏതിനും ആള്‍സഹായം വേണം''.


ജില്ലാ ആസ്പത്രിയിലേക്ക് കയറിയതും നാട്ടുകാര്‍ ചിലര്‍ നില്‍ക്കുന്നത് കണ്ടു. മിക്കവരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. കാര്‍ നിര്‍ത്തിയതും വാസുവും മകനും അവരുടെ അടുത്തേക്ക് ചെന്നു.


''എവിട്യാ അവന്‍ '' വാസു ചോദിച്ചു.


''അവന്‍റെ കൂട്ടുകാര് വന്ന് കൊയ്മ്പത്തൂരിലിക്ക് കൊണ്ടുപോയി''.


''എങ്ങനീണ്ട് അവന്''. ''


''വല്യേ കുഴപ്പൂല്യാന്ന് തോന്നുണൂ. വലത്തെ കയ്യ് ഒടിഞ്ഞിട്ടുണ്ട്''.


''ബോധൂണ്ടോ''.


''സംസാരിക്കുണുണ്ട്. വെള്ളം വാങ്ങി കുടിച്ചു''.


''നിങ്ങള് അവനെ കണ്ട്വോ''.


''ഞങ്ങളാണ് അവനെ ഇങ്ങിട്ട് കൊണ്ടുവന്നത്''.


''എന്താ സംഭവംന്ന് അറിയ്യോ''.


''ചവിട്ടീട്ട് നിന്നില്ലാന്നാ ഡ്രൈവറ് പറഞ്ഞത്. ബസ്സിന്‍റെ വരവ് ശര്യാല്ലാന്ന് കണ്ടപ്പൊ അവന്‍ മാക്സിമം  ലെഫ്റ്റിലിക്ക് ഒടിച്ചു. ബസ്സിടിച്ചതും അവന്‍ തെറിച്ചുവീണൂ. തലനാരിന്‍റെ ഗ്യാപ്പിലാണ് ചക്രം കേറാതെ രക്ഷപ്പെട്ടത്''.


''പക്ഷെ സ്കൂട്ടര്‍ ബസ്സിന്‍റെ അടീലാണല്ലോ''.


''അത് അകത്തേക്ക് വീണൂ. ഇനിയത് ഒന്നിനും കൊള്ളില്ല''.


''നിങ്ങളെന്താ ഇവിടെത്തന്നെ നില്‍കിണത്''.


''ഒരു ഓട്ടോറിക്ഷടെ ഡ്രൈവര്‍ക്ക് പരിക്ക് പറ്റീട്ടുണ്ട്. അയാളെ ഉള്ളിലിക്ക് കൊണ്ടുപോയിരിക്ക്യാണ്''.


''അച്ഛാ, സംസാരിച്ചുനിന്ന് നേരം കളയണ്ടാ. നമുക്ക് കൊയമ്പത്തൂരിലിക്ക് വിട്വാ'' മകനത് പറഞ്ഞതും നാട്ടുകാരോട് യാത്ര പറഞ്ഞ് വാസുദേവന്‍ കാറില്‍ കയറി. ഹൈവേയിലൂടെ കാര്‍ കുതിച്ചുപാഞ്ഞു.


''അച്ഛന്‍ അമ്മേ വിളിച്ച് പരിഭ്രമിക്കണ്ടാന്ന് പറയൂ'' മകന്‍ പറഞ്ഞു. വാസു ഭാര്യയെ വിളിച്ച് കേട്ടറിഞ്ഞ വിവരങ്ങള്‍ കൈമാറി.


മധുക്കര എത്താറായപ്പോള്‍ മകന്‍റെ മൊബൈലിലേക്ക് ഒരു കാള്‍ വന്നു. അനിയന്‍റെ സുഹൃത്താണ്.


''ഞങ്ങള്‍ ആസ്പത്രീലെത്തി. ഒരു ഓപ്പറേഷന്‍ വേണ്ടിവരും'' അയാള്‍ ഹോസ്പിറ്റലിന്‍റെ പേര് അറിയിച്ചു. അവന്‍ കേട്ടവിവരം അച്ഛനോട് പറഞ്ഞു.


''നമുക്ക് ടൌണില്‍ കയറണ്ടാ. എല്‍. അന്‍ഡ് ടി. റോഡില്‍ക്കൂടി പോയാ മതി'' അയാള്‍ പറഞ്ഞു.


''ശരി. അച്ഛന്‍ അമ്മാമന്മാരോട് വിവരം പറയൂ. അവര് വരുണുണ്ടാവും. സ്ഥലോറിയാണ്ടെ ചുറ്റിത്തിരിയണ്ടാ''.


ടോള്‍ ബൂത്തില്‍ കാശുകൊടുത്ത് കാര്‍ നീങ്ങി. ടൌണില്‍ കയറാതെവരുന്ന ഭാരവാഹനങ്ങള്‍ മാത്രമേ റോഡിലുള്ളൂ. ആസ്പത്രിയെ ലക്ഷ്യമാക്കി കാര്‍ കുതിച്ചു.


അദ്ധ്യായം - 78. 


മുറിക്കകത്തുനിന്നുള്ള സംഭാഷണം കേട്ടാണ് വാസുദേവന്‍ ഉണര്‍ന്നത്. കണ്ണുകള്‍ മിഴിയുന്നില്ല. വല്ലാത്ത ക്ഷീണം . അപകടത്തില്‍പ്പെട്ട മകനെ പ്രവേശിപ്പിച്ച ആസ്പത്രിയിലാണെന്ന ചിന്ത പെട്ടെന്ന് അയാളിലെത്തി. അതോടെ അയാള്‍ പിടഞ്ഞെഴുന്നേറ്റു


അര്‍ദ്ധരാത്രിക്കുശേഷം എപ്പോഴോ ആണ് വാസുദേവന്‍ ഉറക്കത്തിലേക്ക് വഴുതിവീണത്. ശാരീരികവും മാനസീകവുമായി അയാള്‍ അത്രയേറെ തളര്‍ന്നിരുന്നു. ആസ്പത്രിയിലെത്തിയപ്പോഴാണ് അവനെ കൊണ്ടുവന്നത് അവന്‍റെ വലിയച്ഛന്‍റേയും ഇളയച്ഛന്‍റേയും മക്കളാണെന്ന് അയാളറിഞ്ഞത്.  അപകടവാര്‍ത്ത കേട്ടതും കാറുമായി എത്തിയതായിരുന്നു അവര്‍. 


''അച്ഛന്‍ എണീറ്റ്വോ'' മകന്‍റെ ചോദ്യം കേട്ടു ''ബ്രഷും പെയ്സ്റ്റും ഞാന്‍ വാങ്ങിവെച്ചിട്ടുണ്ട്. പല്ലുതേച്ചോളൂ''. ബാത്ത്റൂമില്‍ ചെന്ന് പല്ലുതേച്ച് വരുമ്പോഴേക്കും മകന്‍ ഫ്ലാസ്ക്കില്‍ ചായയുമായി എത്തി.


''നിങ്ങള്‍ക്ക് വേണ്ടേ'' അയാള്‍ ചോദിച്ചു.


''നേരത്തെ കൊണ്ടുവന്നിരുന്നു. അപ്പൊ അച്ഛന്‍ ഉറക്കത്തിലായിരുന്നു. ഞങ്ങള്‍ വാങ്ങി കുടിച്ചു''.


''ഡോക്ടര്‍ പിന്നെ എന്തെങ്കിലും പറഞ്ഞ്വോ''.


''രാവിലെ ഒമ്പതുമണിക്ക് കൈ ഓപ്പറേഷന്‍ ചെയ്യുംന്ന് പറഞ്ഞു''.


.''അമ്മടടുത്ത് പറയണ്ടേ''.


''പറഞ്ഞു. അമ്മ അമ്മാമന്മാരടൊപ്പംവരും. ഡ്രസ്സൊക്കെ കൊണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്''.


''അത് നന്നായി. എത്ര ദിവസം ഇവിടെ വേണ്ടിവരുംന്ന് അറിയില്ലല്ലോ''.


''വീട്ടിലുള്ള മുഴുവന്‍ പൈസീം കയ്യില്‍വെച്ചോളാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍റിം എന്‍റീം എ.ടി.എം. ബാഗിലുണ്ട്. അമ്മടേത് അമ്മ കൊണ്ടുവരും''.


വാസുദേവന് സമാധാനമായി. കണ്ണില്‍ കൊള്ളേണ്ടത് പുരികത്തില്‍ കൊണ്ടു. അല്ലെങ്കില്‍ മകന്‍ ഇല്ലാതായിട്ട് ദിവസം രണ്ട് എന്ന് ഇപ്പൊ കണക്കാക്കേണ്ടിവന്നേനെ. പണം പോയാലും ആളെ കിട്ട്യേലോ.


''അച്ഛന്‍ കുളിച്ചോളൂ. ഞാന്‍ പോയി ഭക്ഷണം വാങ്ങീട്ട് വരാം'' കുട്ടികള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വാസു വാതിലടച്ച് ബോള്‍ട്ടിട്ടു. എണ്ണതേച്ച് തോര്‍ത്തുമെടുത്ത് അയാള്‍ കുളിമുറിയില്‍ കയറി.


()()()()()()()()()()()()


കുഞ്ഞഹമ്മദ് നടക്കാനെത്തി അധികം വൈകാതെ പടിഞ്ഞാറുനിന്ന് ചാക്കോവുമെത്തി.


''അച്ചായോ, വാസൂന്‍റെ മകന്‍റെ കാര്യം അറിഞ്ഞ്വോ''. കുഞ്ഞഹമ്മദ് ചോദിച്ചു.


''എന്താ അവന്''.


''ഇന്നലെ രാത്രി അവന്‍റെ സ്കൂട്ടറില്‍ ബസ്സിടിച്ചു''.


''അയ്യോ'' ചാക്കോ തലയില്‍ കൈവെച്ചു ''മകന്‍ പോയ സങ്കടം വാസൂന് എങ്ങിനെ സഹിക്കാനാവും എന്‍റെ കര്‍ത്താവേ''.


''അച്ചായാ, എന്താ നിങ്ങള് പറയുണ്. ആ ചെക്കന്‍ മരിച്ചിട്ടൊന്നൂല്യാ''.


''ഇന്നലെ രാത്രി ഞാന്‍ ഹോട്ടലില്‍ പോയപ്പോള്‍ സംഭവം കേട്ടു. ആരാ ആള് എന്ന് മനസ്സിലായില്ല. ആള് തീര്‍ന്നൂ  എന്നാ കേട്ടത്''.


''ഇതന്യാ തകരാറ്. ആളുകള് ഉ എന്നുകേട്ടാ മതി അവരതിനെ  ഉപ്പ് ഉപ്പിലിട്ടത് എന്നൊക്കെ ആക്കിക്കോളൂം''.


''ഇപ്പോള്‍ എങ്ങിയൊണ്ട്''.


''വാസൂന്‍റെ ഏട്ടന്‍റീം അനിയന്‍റീം മക്കള്‍ ചെക്കന്‍റെകൂടെ സ്കൂളിന്‍റെ അടുത്തുള്ള ക്ലബ്ബില്‍ കളിക്കാനുണ്ടായിരുന്നു. സംഭവം അറിഞ്ഞതും അവര് കാറുംകൊണ്ട് ചെന്ന് ചെക്കനെ നേരെ കൊയമ്പത്തൂരിലിക്ക് കൊണ്ടുപോയി. ദേഹത്ത് അവടവടെ മുറിഞ്ഞ് ചോരവന്നിട്ടുണ്ട്. വലത്തെ കയ്യ് ഒടിഞ്ഞൂ എന്നൊക്ക്യാ കേട്ടത്''.


''കൊയമ്പത്തൂര് ചെന്നാല്‍ ധാരാളം പൈസാ വരും എന്ന് കേട്ടിട്ടുണ്ട്''.


''കാശ് പോയാലെന്താ. അവടെഎത്തുമ്പൊ ജീവന്‍ ബാക്കീണ്ടെങ്കില്‍ അവര് ആളെ രക്ഷപ്പെടുത്തും''.


കൂട്ടുമുക്ക് കടന്ന് കുറച്ചുദൂരം ചെന്നതും അപകടംനടന്ന സ്ഥലത്തെത്തി. സ്കൂട്ടര്‍ ഇപ്പോഴും ബസ്സിന്‍റെ അടിയിലാണ് കിടക്കുന്നത്. ബസ്സ് അതിനെ വലിച്ചിഴച്ചുകൊണ്ടുവന്നതാണെന്ന് വ്യക്തം. ഓട്ടോറിക്ഷകളും കാറും എടുത്തുമാറ്റിയിട്ടില്ല.


''എങ്ങിനെ ആ പയ്യന്‍ രക്ഷപ്പെട്ടൂന്ന് കര്‍ത്താവിനെ അറിയത്തുള്ളു'' ചാക്കോ പറഞ്ഞു.


''പടച്ചോന്‍റെ കളി അതാണ്. ചിലര് വണ്ടി തട്ട്യേതും ചാവും. ചിലര് അടീല്‍പ്പെട്ടാലും ചാവില്ല. ഈ വയസ്സിനിടയ്ക്ക് ഞാന്‍ എത്ര എത്ര അപകടങ്ങള്‍ കണ്ടിരിക്കുണൂ. ചെക്കന് ആയസ്സ് ബാക്കീണ്ട്. അതാ അവന്‍ ചാവാഞ്ഞത്''.


''സായ്‌വേ, നമുക്കൊന്ന് പോയി അവനെ കാണണ്ടായോ''.


''ഇന്നത്തെ വിവരം എന്താന്ന് അറിയട്ടെ. എന്നിട്ട് പോവാം''.


''നിങ്ങള്‍ അന്വേഷിച്ച് എന്നെ വിളിച്ചു പറയണം''. 


''അതൊക്കെ ചെയ്യാം. ഇനി പറയിന്‍. പുത്യേവീടിലെ താമസം എങ്ങനെ''.


''ഓ, എന്നാ പറയാനാ. ഞങ്ങള്‍ ഇന്നലെ പൊറുതി തുടങ്ങി''.


''നന്നായി. കുറെകാലായിട്ടുള്ള മോഹോല്ലേ. ഇനി സമാധാനത്തോടെ കഴിയിന്‍''.


''വീട് വെഞ്ചരിക്കേണ്ടതായിരുന്നു. മക്കള്‍ സ്ഥലത്തില്ല. അവരില്ലാതെ അത് ചെയ്യണ്ടാ എന്നുവെച്ചു. ഈസ്റ്റര്‍ കഴിഞ്ഞാല്‍ മക്കള്‍  രണ്ടുപേരും വരും. ആ സമയത്ത് പള്ളിക്കാരോട് പറഞ്ഞ് അത് ചെയ്യണം''.


''നിങ്ങടെ കെട്ട്യോള് പോരാന്‍കാലത്ത് ലഹളീണ്ടാക്കാന്‍ പോണൂന്ന് പറഞ്ഞില്ലേ. തമ്മില്‍ത്തല്ല് ഉണ്ടാക്ക്യോ''.


''കര്‍ത്താവിന്‍റെ കൃപകൊണ്ട് ഒന്നും ഉണ്ടായില്ല''. ചാക്കോ കാര്യങ്ങള്‍ വിവരിച്ചു.


''അച്ചായോ, നമ്മള്  ആണുങ്ങള് കൊറ്യോക്കെ കണ്ടില്ലാന്ന് വെക്കും. എന്നാ ചില പെണ്ണുങ്ങള് അങ്ങന്യല്ല. പുളിനീറ് കടിച്ചപോലെ വിടില്ല. സുഹ്രാനേം കെട്ട്യോനേം അവന്‍റെ ഉമ്മേം കുട്ട്യേളേം നോമ്പുതുറയ്ക്ക് വിളിക്കണംന്നുണ്ട്. അവരൊക്കെ വരുമ്പൊ മരുമകളില്ലെങ്കില്‍ എന്താ പറയ്യാ  ഞാനത് പാത്തുമ്മ്യോട് പറഞ്ഞു. അവളക്ക് വല്യേതാല്‍പ്പര്യം കണ്ടില്ല. ഒടുക്കം ഞാന്‍തന്നെ ആ പെണ്ണിനെ വിളിച്ചുപറഞ്ഞു. അവള് വരാന്ന് സമ്മതിക്കും ചെയ്തു''.


''അത് നന്നായി. നമ്മുടെ ഭാഗത്ത് തെറ്റുവരാന്‍ പാടില്ല''.


കുഞ്ഞഹമ്മദിന്‍റെ വീട്ടിലേക്ക് പോവാനുള്ള വഴിയെത്തി. കുട്ടുകാര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.


അദ്ധ്യായം - 79. 


രാവിലെ നടന്നുകഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ മേരിക്കുട്ടി വെള്ളംകോരി ബക്കറ്റില്‍കൊണ്ടുവന്ന് മണ്ണില്‍ ഒഴിയ്ക്കുകയാണ്. അയാള്‍ അവളുടെ അടുത്തേക്ക് ചെന്നു.


''എന്നതാ ഈ കാട്ടുന്ന്'' അയാള്‍ ചോദിച്ചു.


''മണ്ണ് നനയ്ക്കണം. അല്ലെങ്കില്‍ വെട്ടിയാല്‍ തട്ടത്തില്ല''. കൈക്കോട്ട് വാങ്ങി വന്നിട്ടുവേണം കിളയ്ക്കാനും ചെടികള്‍വെക്കാനും. മേരിക്കുട്ടി അതിന്ന് മുന്നോടിയായി പാറപോലെ ഉറച്ചുകിടക്കുന്ന മണ്ണ് കുതിര്‍ക്കുകയാണ്.


''മേരിക്കുട്ട്യേ. ഇന്നലെ അപകടം പറ്റിയത് വാസുവിന്‍റെ മകനാണ്'' അയാള്‍ പറഞ്ഞു. മേരിക്കുട്ടി തലയുയര്‍ത്തി അയാളെ നോക്കി.


''കഷ്ടമായിപ്പോയല്ലോ കര്‍ത്താവേ. വാസുവിനെ പോയി കാണണ്ടായോ''. ബസ്സിനടിയില്‍ ഒരു സ്കൂട്ടര്‍കാരന്‍ പെട്ടുവെന്നും ആള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടുവെന്നും ഇന്നലെ അവളോട് പറഞ്ഞതാണ്.


''മരിച്ചൂന്ന് ആളുകള്‍ വെറുതെ പറഞ്ഞതാണ്. പയ്യന്‍ ജീവിച്ചിരിപ്പുണ്ട്. ഇപ്പോള്‍ കൊയമ്പത്തൂരിലെ ഏതോ ആശുപത്രിയിലാണ്''.


''കര്‍ത്താവിന്ന് സ്തുതി'' മേരിക്കുട്ടി കുരിശ് വരച്ചു.


''കുഞ്ഞഹമ്മദ് വാസുവിനെ വിളിച്ച് വിവരം തിരക്കി അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടുവേണം പയ്യനെ കാണാന്‍ എപ്പോള്‍ പോവണം എന്ന് നിശ്ചയിക്കാന്‍''.


''ഏതായാലും ഇന്ന് കൈക്കോട്ട് വാങ്ങണം. ചെടികള്‍ വെക്കാനുണ്ട്''.


''ചെടികള്‍ വെള്ളത്തിലിട്ടതല്ലേ. വാടി പോവുമോ''. 


''വെള്ളത്തില്‍ കിടന്നാല്‍ ചെടികള്‍ കേടുവരും. അതിന്ന് മുമ്പ് അതെല്ലാം നടണം''.


''ഞാനെന്തെങ്കിലും ചെയ്യണോ''.


''ഒന്നും വേണ്ടാ. ഞാന്‍ ചായ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അത് കുടിച്ച് പത്രം നോക്കിക്കോ. ഞാന്‍ ഭക്ഷണം ഉണ്ടാക്കട്ടെ''.


''പത്രക്കാരന്ന് നമ്മള്‍ വീടുമാറിയത് അറിയാവോ''.


''ഞാന്‍ ഇന്നലെ അവനെ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു''. ചാക്കോ ഷര്‍ട്ടഴിച്ചു വെച്ച് ചായയും പത്രവുമായി മുന്‍വശത്തേക്ക് ചെന്നു, അല്‍പ്പസമയം കഴിഞ്ഞ് മേരിക്കുട്ടി അടുക്കളയിലേക്കും.


''കട്ടിലും അലമാറയും ബെഡ്ഡും വാങ്ങണം എന്ന് പറഞ്ഞതല്ലേ. എപ്പോഴാ പോവേണ്ടത്'' ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ ഭാര്യയോട് ചോദിച്ചു.


''നേരത്തെ പോയച്ച് വരാം. വന്നിട്ട് കുറച്ച് പണികളുണ്ട്'' മേരിക്കുട്ടി പറഞ്ഞു ''എനിക്കൊരു ഫ്രിഡ്ജ് വാങ്ങണം എന്നുണ്ട്. ഇപ്പോഴതിന്ന് പൈസാ തികയത്തില്ല. പിന്നീട് വാങ്ങാം''. 


പത്തുമണിക്കുമുമ്പേ ചാക്കോ മേരിയേയുംകൂട്ടിയിറങ്ങി. റോഡിലെത്തി അല്‍പ്പം കഴിഞ്ഞതും ബസ്സ് വന്നു. ടൌണ്‍ ബസ്സ് സ്റ്റാന്‍റിലിറങ്ങി അവര്‍ നടന്നു.


''വലിയ കടയിലൊന്നും പോവണ്ടാ. അവമ്മാര് കണ്ടമാനം വില പറയും. ഏതെങ്കിലും ചെറിയകടയില്‍നിന്ന് വാങ്ങിയാല്‍മതി'' മേരിക്കുട്ടി ആദ്യമേ പറഞ്ഞു. മാര്‍ക്കറ്റ് റോഡിലൂടെനടന്ന അവര്‍ ഒരുകടയില്‍ കയറി. കട്ടിലും കിടക്കയും അലമാറിയും തിരഞ്ഞെടുത്തത് മേരിക്കുട്ടിയാണ്. ചാക്കോ ഒന്നും മിണ്ടാതെ ഒരുഭാഗത്തിരുന്നു.


''ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ചുതരണം'' വിലപേശി തുക ഉറപ്പിച്ച് പണം കൊടുക്കുമ്പോള്‍ മേരിക്കുട്ടി പീടികക്കാരനോട് പറഞ്ഞു.


''അത് പ്രശ്നൂല്യാ. എവിട്യാ നിങ്ങളടെ വീട്'' ചാക്കോ സ്ഥലം പറഞ്ഞു കൊടുത്തു.


''ഒരു ഓട്ടോ ഇപ്പൊത്തന്നെ ഏര്‍പ്പാടാക്കാം'' പീടികകാരന്‍ പറഞ്ഞു.


''ഓട്ടോചാര്‍ജ്ജ് ആദ്യംതന്നെ ഉറപ്പിക്കണം. അവിടെ വന്ന് തോന്നിയ പോലെ ചോദിക്കാന്‍ പറ്റത്തില്ല'' മേരിക്കുട്ടി പറഞ്ഞു.  മൊബൈലില്‍ ഓട്ടോകാരനെ വിളിച്ചുവരുത്തി കടയുടമ വാടക പറഞ്ഞുറപ്പിച്ചു.


''ഒരുമണിക്ക്ശേഷം  സാധനങ്ങള്‍ കൊണ്ടുവന്നാല്‍ മതി. അപ്പോഴേക്കേ ഞങ്ങള്‍ വീട്ടിലെത്തു'' ഓട്ടോകാരനെ പറഞ്ഞേല്‍പ്പിച്ച് ഭര്‍ത്താവിനെ വിളിച്ച് മേരിക്കുട്ടി ഇറങ്ങി നടന്നു.  ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍കയറി കൈക്കോട്ടും പിക്കാസും വെട്ടുകത്തിയും മഴുവും അവള്‍ വാങ്ങി.


''ഇതിവിടെ ഇരിക്കട്ടെ. ഞങ്ങള്‍ കുറച്ചുകഴിഞ്ഞ് വന്നെടുക്കാം'' പണം കൊടുക്കുമ്പോള്‍ മേരിക്കുട്ടി പറഞ്ഞു.


''ഇനി എന്നതാ പരിപാടി'' ചാക്കോ അവളോട് ചോദിച്ചു.


''സമയം പന്ത്രണ്ട് കഴിഞ്ഞു. ഉച്ചഭക്ഷണം നമുക്കിവിടെനിന്ന് വാങ്ങിച്ചു പോവാം''  ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി ഓട്ടോവിളിച്ച് ഹാര്‍ഡ് വെയര്‍സ്റ്റോറില്‍ ചെന്നു. വാങ്ങിച്ചുവെച്ച സാധനങ്ങളെടുത്ത് ചാക്കോ വണ്ടിയില്‍ കയറി.  


വീട്ടിലെത്തി വൈകാതെ ഫര്‍ണ്ണീച്ചര്‍കയറ്റിയ ഓട്ടോയെത്തി. ഡ്രൈവറുടെ സഹായത്തോടെ സാധനങ്ങള്‍ ഇറക്കി വീടിനകത്ത് വെച്ചു.


''കര്‍ത്താവിന്‍റെ കൃപകൊണ്ട് എല്ലാകാര്യവും ഭംഗിയായി നടന്നു. ഇനി നമുക്ക് ഭക്ഷണംകഴിക്കാം'' ഓട്ടോകാരന്‍ പോയതും മേരിക്കുട്ടി പറഞ്ഞു. കൊണ്ടുവന്ന ഭക്ഷണമെടുത്ത് പ്ലേറ്റില്‍ വിളമ്പി രണ്ടുപേരും ഇരുന്നു.


''ഇത് കഴിച്ചേച്ച് കുറച്ചുനേരംകിടന്നോ. കാലത്ത് എഴുന്നേറ്റതല്ലേ. ക്ഷീണം കാണും'' മേരിക്കുട്ടി ഭര്‍ത്താവിനോട് പറഞ്ഞു. ചാക്കോ മുറിയില്‍ ചെന്നു കിടന്നു. വല്ലാത്തൊരു സുരക്ഷിതത്വം അയാള്‍ക്ക് അനുഭവപ്പെട്ടു. മെല്ലെ അയാള്‍ ഉറക്കത്തിലേക്ക് വീണൂ.


''ചായ കുടിക്കാന്‍ വാ'' എന്ന വിളികേട്ടാണ് ഉണര്‍ന്നത്. സമയം നാലുമണി കഴിഞ്ഞു.


''ചെടികള്‍ വെക്കണ്ടായോ'' ചായകുടിക്കുമ്പോള്‍ അയാള്‍ ചോദിച്ചു.


''എല്ലാം വെച്ചുകഴിഞ്ഞു'' മേരിക്കുട്ടി പറഞ്ഞു.


''നന്നായി. ആ പണി തീര്‍ന്നല്ലോ''.


''അവരയ്ക്ക് പന്തലിടാനുണ്ട്''.


''അതിന്ന് മുളയോ മരക്കമ്പോ വേണ്ടേ''.


''പുറകിലൊരു പുരയിടത്തില്‍ ശീമക്കൊന്ന ഉണ്ട്. കുറച്ച് കമ്പ് വെട്ടിയിട്ട് വരാം''.


''ആരാന്‍റെ സ്ഥലത്തിന്ന് വെട്ടുന്നതെങ്ങനാ''.


''ആരും ഒന്നും പറയത്തില്ല. നിങ്ങള് കൂടെ വന്നേച്ചാ മതി''.


വീടിന്‍റെ പുറകിലെ വേലിപൊളിഞ്ഞ ഭാഗത്തുകൂടി വെട്ടുകത്തിയുമായി മേരിക്കുട്ടി വയല്‍വരമ്പിലേക്കിറങ്ങി, പുറകെ ചാക്കോയും. ഇരുന്നൂറ് മീറ്ററകലെയുള്ള സ്ഥലത്തേക്ക് അവര്‍നടന്നു. ആള്‍ത്താമസമില്ലാത്ത ഒരു സ്ഥലം. നാലുവശങ്ങളിലും അടുപ്പിച്ചടുപ്പിച്ച് വെച്ച ശീമകൊന്ന വളര്‍ന്ന് വലിയ മരങ്ങളായിരിക്കുന്നു. താഴെനിന്ന് എത്തുന്ന കൈവണ്ണത്തിലുള്ള കുറെ കൊമ്പുകള്‍ വെട്ടിവീഴ്ത്തിയിട്ട് കയ്യില്‍ കരുതിയ ചൂടികൊണ്ട് മേരിക്കുട്ടി കൊമ്പുകള്‍ ഒരു കെട്ടാക്കി.


''ഞാന്‍ എടുത്തോളാം. തലയില്‍വെച്ചു താ '' അവള്‍ പറഞ്ഞു. ചാക്കോ ആ കെട്ട് മേരിക്കുട്ടിയുടെ തലയില്‍ എടുത്തുവെച്ചു.


 ''മുമ്പെ നടന്നോ. ഞാന്‍ പുറകെ വരാം'' ചാക്കോയുടെ പുറകിലായി ചുമട് തലയിലേറ്റി ഒരുകമ്പും കുത്തിക്കൊണ്ട് അവള്‍ നടന്നു.


''അയ്യോ പാമ്പ്'' ചാക്കോ ഉറക്കെ നിലവിളിച്ചു.


''തല്ലിക്കൊന്നോ'' മേരിക്കുട്ടി ഊന്നിനടന്ന കമ്പ് നീട്ടി.


''എന്നെക്കൊണ്ട് വയ്യാ. മൂര്‍ഖനാ സാധനം''.


''ഇങ്ങോട്ട് മാറി നില്‍ക്ക്'' തലയിലെകെട്ട് താഴത്തിട്ട് കയ്യിലുള്ള കമ്പുമായി മേരിക്കുട്ടി മുന്നിലേക്ക് നീങ്ങി. മേല്‍പ്പോട്ടുയര്‍ന്ന കമ്പ് പതിച്ചത് പാമ്പിന്‍റെ തലയില്‍ത്തന്നെ. അതൊന്ന് പിടഞ്ഞു. അഞ്ചാറ് തവണകൂടി മരക്കൊമ്പ് അതിന്‍റെ ദേഹത്ത് പതിച്ചു. പാമ്പിന്‍റെ ചലനം നിലച്ചു.


''ഇതിനെ കളഞ്ഞേച്ച് വരട്ടെ'' വടിയില്‍ പാമ്പിനേയും തൂക്കിനടന്ന മേരിക്കുട്ടി തൊട്ടടുത്ത വരമ്പിലെ കൈതപ്പൊന്തയിലേക്ക് അതിനെ വടിയോടൊപ്പം വലിച്ചെറിഞ്ഞ് തിരിച്ചുപോന്നു.


''വാ, നമുക്ക് പോവാം'' വീണ്ടും കെട്ട് തലയിലേറ്റി അവള്‍ മുമ്പേ നടന്നു, പുറകെ ചാക്കോയും.


ആറുമണിയായിട്ടും കുഞ്ഞഹമ്മദ് വിളിച്ച് വാസുവിന്‍റെ മകന്‍റെ വിവരം പറഞ്ഞില്ല. ചാക്കോവിന്ന് വിഷമം തോന്നി. എന്തു പണിയാണ് സായ്‌വ് ചെയ്തത്. അയാളത് ഭാര്യയോട് പറഞ്ഞു.


''വാസുവിനെ നിങ്ങള്‍ക്ക് അറിയാമല്ലോ. ഒന്ന് വിളിച്ചുനോക്ക്'' അവള്‍ പറഞ്ഞു. ചാക്കോ വാസുവിനെ വിളിച്ചു.


''ദൈവം സഹായിച്ച് കുഴപ്പോന്നൂല്യാ. കയ്യ് ഓപ്പറേഷന്‍ ചെയ്തു.  രാത്രി റൂമില് കൊണ്ടുവരും എന്നാ പറഞ്ഞത്'' വാസു വിവരം പറഞ്ഞു.


''ഞാനും സായ്‌വും കൂടി കാണാന്‍ വരുന്നുണ്ട്''.


''എന്തിനാ അച്ചായാ ബുദ്ധിമുട്ടുണത്. രണ്ടുദിവസം കഴിഞ്ഞാല്‍ ഞങ്ങള് വരും. എന്നിട്ട് കണ്ടാ പോരേ''. 


പത്തുമിനുട്ട് കഴിഞ്ഞതും കുഞ്ഞഹമ്മദിന്‍റെ കാള്‍ വന്നു.


''അച്ചായോ. എന്‍റെ മൊബൈലിന്ന് വിളിക്കാന്‍ പറ്റാണ്ടായി. വീട്ടില് വന്നപ്പൊ ജബ്ബാറ് ശര്യാക്കിത്തന്നു. വാസൂനെ വിളിച്ചപ്പൊ നിങ്ങള് വിളിച്ചൂന്ന് പറഞ്ഞു. അതാ പറ്റ്യേത്''.


''സാരമില്ല. നിങ്ങള്‍ക്ക് നോമ്പ് തുറക്കാറായില്ലേ''. 


''സമയം ആവുന്നു''.


''എന്നാല്‍ വെച്ചോ. നാളെ കാണാം'' ചാക്കോ കാള്‍ കട്ടാക്കി.


അദ്ധ്യായം - 80. 


രാവിലെ നേരത്തെ ശ്രിധരമേനോന്‍റെ വീട്ടില്‍ പ്രൊഫസറെത്തി.


''ഏട്ടനും ഏടത്ത്യേമ്മയും പെങ്ങളും വരുന്നൂന്ന് പറഞ്ഞതോണ്ട് ഞാന്‍ വൈകുന്നേരം കാണാന്‍ വന്നു. അപ്പോഴാണ് നിങ്ങള്‍ പെങ്ങളെയുംകൂട്ടി ആസ്പത്രിയിലേക്ക് പോയി എന്നറിഞ്ഞത്. എന്തായിരുന്നു അസുഖം'' അയാള്‍ ചോദിച്ചു.


''വരുമ്പൊത്തന്നെ അവള്‍ക്ക് അവള്‍ക്ക് നല്ല സുഖമുണ്ടായിരുന്നില്ല. ഉച്ചതിരിഞ്ഞപ്പൊ ഒരു വിറയല്. പിന്നെ വെച്ചോണ്ടിരുന്നില്ല. ഉടനെ ആസ്പത്രീലിക്ക് കൊണ്ടുപോയി. ബി.പി. കൂടീട്ടുണ്ടായിരുന്നു. ഒരു ഇന്‍ജെക്ഷന്‍ കൊടുത്തു. കുറച്ചുകഴിഞ്ഞതും അവളുറങ്ങി. രാത്രി എഴുന്നേറ്റപ്പോള്‍ പ്രശ്നം ഒന്നൂല്യാ''.


''എന്താ ബി.പി കൂടാന്‍ കാരണം ''.


''ടെന്‍ഷനാവും എന്നാണ് പറഞ്ഞത്''.


''ഭര്‍ത്താവ് മരിച്ചപ്പൊ ഒരു ഫീലിങ്ങ് ഓഫ് ലോണ്‍ലിനെസ്സ് ഉണ്ടാവും. അതാവും ടെന്‍ഷന്‍ ഉണ്ടാവാന്‍ കാരണം''.


''അതാണ് ഞങ്ങള്‍ക്കും തോന്നുന്നത്''.


''ഏട്ടനെവിടെ''.


''കുളിക്കുന്നു. ഇപ്പൊ വരും''.


''ശരി. ഞാന്‍ പിന്നെ വരാം'' പ്രൊഫസര്‍ യാത്ര പറഞ്ഞ് ഇറങ്ങി.


എട്ടര മണി കഴിഞ്ഞതേയുള്ളൂ. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് പേപ്പര്‍ വായനനിര്‍ത്തി ഗോപിനാഥന്‍ അങ്ങോട്ട് നോക്കുമ്പോള്‍ ബാലചന്ദ്രനും കാര്‍ത്ത്യായനിയും വരുന്നു.


''ഇന്നലെ സുമതിചേച്ചി വിളിച്ച് ലക്ഷ്മിചേച്ചിടെകാര്യം പറഞ്ഞപ്പൊ മുതല്‍ക്ക് എനിക്കൊരു സമാധാനൂം ഇല്ല. രാവിലെ അഞ്ചരമണിക്ക് ബാലമാമേം കൂട്ടി പോന്നതാണ്'' കാര്‍ത്ത്യായനി പറഞ്ഞു. 


''എന്തെങ്കിലും ആവശ്യം വരുമ്പൊ വിളിക്കാന്‍ ഇതിരിക്കട്ടെ'' എന്നു പറഞ്ഞ് ലക്ഷ്മി കാര്‍ത്ത്യായനിക്ക് മോഹനന്‍റെ പഴയ മൊബൈല്‍ കൊടുത്തിരുന്നു.  ലക്ഷ്മിയുടെ വീട്ടില്‍ ശ്രീധരമേനോനും സുമതിയും താമസിച്ച അവസരത്തില്‍ സുമതിക്ക് അവള്‍ നമ്പര്‍ കൊടുത്തതാണ്. 


''കാര്‍ത്ത്യായിന്യേ ഒരുദിവസം ഇങ്ങോട്ട് വിളിക്കണംന്ന് ഞാന്‍ വിചാരിച്ചതാണ്. വന്നത് നന്നായി'' സുമതി അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.


കാര്‍ത്ത്യായിനി ലക്ഷ്മിയുടെ അടുത്തുചെന്ന് നെറ്റിയില്‍ കൈവെച്ചു നോക്കി.


''ഇപ്പൊ പന്യോന്നൂല്യാ'' അവള്‍ പറഞ്ഞു. ലക്ഷ്മി അവളെ നോക്കി മന്ദഹസിച്ചു. 


''നീ ഇവിടെയിരിക്ക്'' അവര്‍ പറഞ്ഞു. കാര്‍ത്ത്യായിനി അവരുടെ അടുത്തായി കട്ടിലില്‍ ഇരുന്നു.


''എനിക്ക് വയ്യാന്ന് കേട്ടപ്പോഴേക്കും സമാധാനക്കേട് തോന്നി അല്ലേ. അതെന്താ അറിയ്യോ. നിനക്കെന്നോട് ആത്മാര്‍ത്ഥമായ സ്നേഹൂണ്ട്''.


''അതൊന്നും എനിക്കറിയില്ല. ആരൂല്യാത്ത എനിക്ക് നിങ്ങളെല്ലാരും എന്‍റെസ്വന്തം ആള്‍ക്കാരാണ് എന്നാ തോന്നുണ്. ഇത്രകാലം ഒരാളും എന്നോടിത്രീം സ്നേഹത്തോടെ പെരുമാറീട്ടില്ല. മരിച്ചാലും ഞാനത് മറക്കില്ല''.


''എനിക്കുള്ളത് രണ്ട് ഏട്ടന്മാരാണ്. ഒരുചേച്ച്യോ അനിയത്ത്യോ ഇല്ല എന്നസങ്കടം പലപ്പഴും എനിക്ക് തോന്നീട്ടുണ്ട്. ഇപ്പൊ ആ സങ്കടം മാറി. ഇനിമുതല്‍  നീ എന്‍റെ അനിയത്ത്യാണ്'' ലക്ഷ്മി കാര്‍ത്ത്യായിനിയെ ചേര്‍ത്തുപിടിച്ചു.


()()()()()()()()()()()


വ്യാഴാഴ്ച രാത്രിതന്നെ വാസുവിന്‍റേയും വിജയത്തിന്‍റേയും ബന്ധുക്കള്‍ തിരിച്ചുപോയി. ആസ്പത്രിയില്‍ വാസുവും ഭാര്യയും രണ്ടുമക്കളും മാത്രമായി. 


വെള്ളിയാഴ്ച രാവിലെ പത്തുമണികഴിഞ്ഞു. ഡോക്ടര്‍ റൌണ്ട്സ് കഴിഞ്ഞുപോയി. മരുന്നുവാങ്ങാന്‍ ചെന്ന മകനോടൊപ്പം വാസുവും പോയി. മുറിയില്‍ അമ്മയും മകനും മാത്രമേയുള്ളു.


''അമ്മാ, കുറച്ച്നേരം നിങ്ങള് എന്‍റടുത്തിരിക്കിന്‍'' മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. വിജയം മകന്‍റെ അടുത്തിരുന്നു. അവന്‍ അമ്മയുടെ ശരീരത്തോട് ചേര്‍ന്നുകിടന്നു.


''എന്നെക്കൊണ്ട് എപ്പഴും പൊല്ലാപ്പേ ഉള്ളൂ അല്ലേ അമ്മാ'' അവന്‍ ചോദിച്ചു.


''അതൊന്നും സാരൂല്യാടാ വേശമകനേ'' വിജയം അവന്‍റെ നെറ്റിയില്‍ കൈവെച്ചു.


''എനിക്കറിയാം എന്‍റെ തോന്നിയവാസംകാരണം അമ്മ കുറെയധികം സങ്കടപ്പെട്ടിട്ടുണ്ട്''.


''ഞാന്‍ മാത്രോല്ല, നിന്‍റച്ഛനും സങ്കടപ്പെട്ടിട്ടുണ്ട്''.


''ഞാന്‍ അച്ഛനോട് ചെയ്തത് തെറ്റായി അല്ലേ അമ്മാ. അതിനെനിക്ക് കിട്ട്യേ ശിക്ഷ്യാണോ ഇത്''.


''എന്‍റെ മകന്‍ അങ്ങിനെ കരുതണ്ടാ. അച്ഛന് നിന്നോടും നിന്‍റെ ഏട്ടനോടും എത്ര സ്നേഹൂണ്ട് എന്ന് നിനക്കറിയ്യോ''.


''ഞാന്‍ എന്തൊക്കെ എന്‍റെ അച്ഛനെ പറഞ്ഞിട്ടുണ്ട്''.


''എന്നിട്ടും നിനക്ക് അപകടം പറ്റീന്ന് കേട്ടപ്പൊ പെണ്ണുങ്ങളെപ്പോലെ നിന്‍റച്ഛന്‍ ഉറക്കെ കരഞ്ഞു. സ്നേഹൂല്ല്യെങ്കില്‍ അങ്ങിനെ കരയ്യോ''.


''അമ്മാ, നിങ്ങള് സത്യം പറയിന്‍. നിങ്ങള്‍ക്ക് അച്ഛനോട് ദേഷ്യൂല്യേ''.


''ദേഷ്യൂണ്ടായിരുന്നു. എന്നാ ഇപ്പൊ ഇല്ല''.


''അതെന്താ അമ്മാ''.


''അച്ഛന്‍റെ ഭാഗത്ത് ഒരുപാട് തെറ്റുകളുണ്ട്. എന്നാലും ഒരുകാര്യം നമ്മള് ആലോചിക്കണം. കെട്ട്യേ പെണ്ണിനേം മക്കളേം വിട്ടിട്ട് എത്ര ആണുങ്ങളാ  കണ്ട പെണ്ണുങ്ങളടെകൂടെ പോണത്. നിങ്ങടച്ഛന്‍ അത് ചെയ്തില്ലല്ലോ. പകലെന്തൊക്കെ തോന്ന്യാസംകാണിച്ചാലും രാത്രിആവുമ്പൊ ഭാര്യടീം മക്കളടീം അടുത്തെത്തീട്ടില്ലേ''.


''ആ കാര്യം ആലോചിക്കുമ്പഴാ എനിക്ക് അച്ഛനോട് ദേഷ്യം വരുണത്''.


''നോക്കടാ പൊന്നുമകനെ. അയാളടെ ഭാര്യയായ എനിക്ക് തോന്നാത്ത കുറച്ചിലോ ദേഷ്യോ നിനക്കെന്തിനാണ്. ആ മനുഷ്യന്‍റെ മനസ്സില് മക്കള് രണ്ടാളെപ്പറ്റി എന്താന്ന് നിനക്കറിയ്യോ''.


''പറയിന്‍. കേക്കട്ടെ''.


''എന്‍റെ സുദേവനേം സുരേന്ദ്രനേം വല്യേ നെലേലെത്തിച്ചിട്ട് നമുക്ക് വയസ്സാവുമ്പൊ രണ്ടാളടെ അടുത്തും മാറിമാറി താമസിക്കണംന്ന് എപ്പഴും പറയും. സുദേവന്‍ ആള് പാവ്വാണ്.  ആരെങ്കിലും എന്നെ തല്ലാന്‍ വന്നാലും എനിക്ക് പേടിക്കാനില്ല. എന്‍റെ സുരേന്ദ്രന്‍ എന്നെ രക്ഷിച്ചോളും എന്നാ സമാധാനംന്ന് എന്നോട് പറയാറുണ്ട്. അത്ര വിശ്വാസാണ് അച്ഛന് നിന്നോട്''.


''ഞാനെന്‍റെ അച്ഛനെ മനസ്സിലാക്കീലാ അല്ലേ അമ്മാ'' അവന്‍റെ വാക്കുകളില്‍ കുറ്റബോധം നിറഞ്ഞുനിന്നു.


''സാരൂല്യാ. എന്‍റെ മകന്‍ ഇനിമുതല്‍ അച്ഛനോട് സ്നേഹത്തില്‍ പെരുമാറ്യാല്‍ മതി''.


''അമ്മടെ നെറുകാണെ ഇനി ഞാന്‍ അച്ഛനോട് ദേഷ്യം കാട്ടില്ല''.


സുരേന്ദ്രന്‍ സത്യം ചെയ്തതും വാതില്‍ക്കല്‍ മുട്ടുന്ന ശബ്ദം കേട്ടു. വിജയം എഴുന്നേറ്റ് വാതില്‍ തുറന്നു. വാസുദേവനും സുദേവനും കടന്നുവന്നു.


No comments:

Post a Comment